Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയ് ബാബു സുഹൃത്ത് വഴി ഒരു കോടി വാഗ്ദാനം ചെയ്തു; പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചു; 'അമ്മ' പുറത്താക്കാത്തത് പൈസ ഓഫർ ചെയ്തതു കൊണ്ട്; സിനിമയിൽ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്; മൗനം വെടിഞ്ഞ് അതിജീവിത

വിജയ് ബാബു സുഹൃത്ത് വഴി ഒരു കോടി വാഗ്ദാനം ചെയ്തു; പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചു; 'അമ്മ' പുറത്താക്കാത്തത് പൈസ ഓഫർ ചെയ്തതു കൊണ്ട്; സിനിമയിൽ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്; മൗനം വെടിഞ്ഞ് അതിജീവിത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിജയ് ബാബുവിനെതിരായ കേസിൽ മൗനം വെടിഞ്ഞ് അതിജീവിത രംഗത്തുവന്നു. ദുബായിൽ ഒളിവിൽ കഴിഞ്ഞപ്പോൾ വിജയ് ബാബു സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അവർ വെളിപ്പെടുത്തി. പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചുവെന്നും അതിജീവിത ആരോപിച്ചു. വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിപറയാൻ ഇരിക്കെയാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ.

പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. എന്ത് ഡീലിനും തയ്യാറാണെന്ന് പറഞ്ഞിരുന്നു. പൈസ വാങ്ങി വേണമെങ്കിൽ തനിക്ക് പരാതി നൽകാതിരിക്കാമായിരുന്നു. അതല്ല ഞാൻ ചെയ്തത്. അതിനാണ് താൻ കല്ലേറ് വാങ്ങുന്നതെന്നും അതിജീവിത പറഞ്ഞു. ഞാനല്ല തെറ്റുകാരി എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് പരാതി നൽകിയത്. ഇതുപോലെ മറ്റു സ്ത്രീകളും ചൂഷണത്തിന് ഇരയായിട്ടുണ്ടാവില്ലേ എന്നോർത്താണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു.

താൻ കാശ് ചോദിച്ചെന്ന് പറയുന്നതൊക്കെ വ്യാജമാണ്. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും തമ്മിൽ ഉണ്ടായിട്ടില്ല. കാശ് വാങ്ങാനാണെങ്കിൽ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. വിജയ് ബാബു നിർമ്മാതാവായ സിനിമയിൽ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്. ഒരു പുതുമുഖമായതുകൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായതെന്നും അതിജീവിത പറഞ്ഞു.

വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്. സോഷ്യൽ മീഡിയകളിൽ എല്ലാം നിരവധി അശ്ലീല വ്യക്തിഹത്യാ മെസ്സേജുകൾ വന്നു. അപ്പോൾ ഒന്ന് പകച്ചുപോയി. വീട്ടുകാരും ആകെ തകർന്നുപോയി. പലരും സിനിമയിലേക്ക് വിട്ടതിന് വീട്ടുകാരെ കുറ്റപ്പെടുത്തി അന്നത്തെ സംഘർഷങ്ങൾ ആർക്കും മനസിലാവില്ലെന്നും അവർ പറഞ്ഞു.

പണം വാഗ്ദാനം ചെയ്ത് ഒരുപാട് സാക്ഷികളെ വിജയ് ബാബു സ്വന്തം ഭാഗത്താക്കുന്നുണ്ട് എന്നും താരസംഘടനയായ അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്‌മെയിൽ ചെയ്തും പൈസ ഓഫർ ചെയ്തതു കൊണ്ടാണെന്നും താൻ വിശ്വസിക്കുന്നു എന്നും നടി പറയുന്നു. പരാതിക്ക് ശേഷം വിജയ് ബാബു തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു.

കുക്കു പരമേശ്വരൻ, മാലാ പാർവ്വതി, ശ്വേത മേനോൻ എന്നിവർ അന്തസ്സുള്ള സ്ത്രീകളാണ് എന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയൻപിള്ള രാജുവിനെപ്പോലുള്ള ഒരാൾ പറയുന്നത് എന്തർഥത്തിലാണ് എന്നും നടി ചോദിക്കുന്നു. പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മിടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്‌ത്തിക്കാണിച്ചു തുടങ്ങിയ ഒരുപാട് കുറ്റമാണ് വിജയ് ബാബു ചെയ്തിരിക്കുന്നത് എന്നും നടി പറഞ്ഞു.

തന്റേത് വ്യാജ പരാതി ആയിരുന്നെങ്കിൽ പൊലീസ് കേസ് അന്ന് തന്നെ അത് ക്ലോസ് ചെയ്തേനെ. ഫേസ്‌ബുക്ക് ലൈവിൽ നൽകിയ മീശ പിരിച്ചുള്ള ഭീഷണിയാണ് വിജയ് ബാബു തന്നെ ഫോൺ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന ഭാവമായിരുന്നു അയാൾക്കെന്നും നടി ആരോപിച്ചു. എന്റെ ചേച്ചിയെ വിളിച്ച് സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് വിജയ് ബാബു വിളിച്ചിട്ടുണ്ട് എന്നും അതിന്റെ എല്ലാ റെക്കോഡിങ്ങും കൈയിലുണ്ട് എന്നും നടി വ്യക്തമാക്കി.

വിജയ് ബാബു ഏത് തരത്തിൽ കേസ് വഴി തിരിച്ചു വിട്ടാലും തന്റെ കയ്യിൽ എല്ലാത്തിനുമുള്ള തെളിവുണ്ട് എന്നും അതിനാൽ കേസിൽ നീതി ലഭിക്കും വരെ പോരാടുമെന്നും നടി പറഞ്ഞു. ജയവും പരാജയവും ഓർത്ത് തന്റെ ഉള്ള സമാധാനം നഷ്ടപ്പെടുത്താൻ ഒരുക്കമല്ല എന്നും നീതികേട് കാണിച്ച ഒരാൾക്കെതിരേ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാവാതെ പോരാടി എന്നതാണ് എന്നോട് സ്വയം പുലർത്തേണ്ട നീതിയായി താൻ കാണുന്നത്. എന്നും നടി വ്യക്തമാക്കി.

നേരത്തെ വിജയ് ബാബു തന്നെ ഭീഷണിപ്പെടുത്തിയെന്ന് അതിജീവി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാട്‌സാപ്പ് സന്ദേശങ്ങളും മറ്റും പുറത്തുവിടുമെന്ന് വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സിനിമയിൽ അവസരങ്ങൾ തടഞ്ഞെന്നും നടി ബോധിപ്പിച്ചു. വിദേശത്ത് ഒളിവിലിരുന്നപ്പോഴും ഭീഷണി തുടർന്നെന്നും അതിജീവിത പറഞ്ഞിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടെതെന്ന പ്രതിയുടെ വാദം കളവാണന്നും സംരക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്‌തെന്നുമാണ് കോടതിയിൽ പറഞ്ഞത്.

ഏപ്രിൽ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്തുകൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP