Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഋഷബ് പന്തിന്റെ ക്യാപ്ടൻസി പിഴവുകളിൽ ചർച്ചയായത് സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ തഴഞ്ഞതിന്റെ ക്ഷീണം തീർക്കാൻ അവസരം അയർലണ്ട് പര്യടനത്തിൽ; ഒന്നോ രണ്ടോ കളികളിൽ തകർത്തടിക്കും, പിന്നെ അനങ്ങില്ലെന്ന് വിമർശിച്ച കപിലിനും സഞ്ജു ബാറ്റു കൊണ്ട് മറുപടി നൽകുമോ? മടങ്ങി വരവ് ആഘോഷിച്ചു സൈബർ ലോകം

ഋഷബ് പന്തിന്റെ ക്യാപ്ടൻസി പിഴവുകളിൽ ചർച്ചയായത് സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ തഴഞ്ഞതിന്റെ ക്ഷീണം തീർക്കാൻ അവസരം അയർലണ്ട് പര്യടനത്തിൽ; ഒന്നോ രണ്ടോ കളികളിൽ തകർത്തടിക്കും, പിന്നെ അനങ്ങില്ലെന്ന് വിമർശിച്ച കപിലിനും സഞ്ജു ബാറ്റു കൊണ്ട് മറുപടി നൽകുമോ? മടങ്ങി വരവ് ആഘോഷിച്ചു സൈബർ ലോകം

സ്പോർട്സ് ഡെസ്ക്

മുംബൈ: കേരളത്തിൽ നിന്നും നിലവിലുള്ള ഏറ്റവും മികച്ച ക്രിക്കറ്റ് പ്ലയറാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയസിനെ ഫൈനലിൽ എത്തിച്ച നായകൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിൽ തഴയപ്പെട്ടതിൽ തീർത്തും ദുഃഖിതനായിരുന്നു സഞ്ജു. അദ്ദേഹത്തെ തഴഞ്ഞതിൽ കടുത്ത അതൃപ്തിയിലായിരുന്ന ആരാധകരും. സഞ്ജുവിനെ തഴഞ്ഞതിനെതിരെ സൈബറിടത്തിൽ പ്രതിഷേധം ശക്തമായിരുന്നു. പിന്നാലെ ഋഷബ് പന്തിന്റെ ക്യാപ്ടൻസി പിഴവുകളിൽ ഇന്ത്യ തുടർച്ചയായി രണ്ട് കളികൾ തോറ്റപ്പോഴും സഞ്ജുവിന്റെ പേര് സൈബറിടങ്ങൾ ചർച്ച ചെയ്തു.

അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചതോട സൈബറിടത്തിലും ആഘോഷമാണ. നായകൻ വരവായി എന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ സൈബറിടത്തിൽ വൈറലാണ്. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഈ പ്രകടനമാണ് ടീമിലേക്ക് വഴി തുറന്നത്. ഇന്ത്യയ്ക്കായി ഇതുവരെ 13 ട്വന്റി 20 മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ 458 റൺസോടെ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിനെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. സഞ്ജുവിന് പുറമെ ഐപിഎല്ലിൽ തിളങ്ങിയ രാഹുൽ ത്രിപാഠി, അർഷ്ദീപ് സിങ് എന്നിവരും ടീമിലുണ്ട്.

ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടം ചൂടിച്ച ഹാർദിക് പാണ്ഡ്യയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഇതാദ്യമായാണ് ഹാർദിക് ദേശീയ ടീമിനെ നയിക്കാൻ പോകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് പരിശീലനമുള്ളതിനാൽ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെ പരിഗണിച്ചില്ല. ഇവരുടെ ഒഴിവിലേക്കാണ് സഞ്ജുവും ത്രിപാഠിയും എത്തുന്നത്. വിവി എസ് ലക്ഷ്മൺ പരിശീലിപ്പിക്കുന്ന ടീം ജൂൺ 26, 28 തീയതികളിൽ 2 ട്വന്റി 20 മത്സരങ്ങൾ കളിക്കും.

ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്,വെങ്കടേഷ് അയ്യർ,ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചെഹൽ, അക്സർ പട്ടേൽ, ആർ.ബിഷ്ണോയ്, ഹർഷൻ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്ക്.

സഞ്ജു വീണ്ടും ടീമിലേക്ക് മങ്ങി വരുന്നത് മലയാളികൾ ശരിക്കും ആഘോഷിക്കുന്നുണ്ട്. ഐപിഎല്ലിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം സഞ്ജു ഇന്നലെയാണ് പരിശീലനത്തിനായി കളത്തിലെത്തിയത്. സഞ്ജുവിന്റെ പരിശീലനത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

കറുത്ത സ്ലീവ്‌ലെസ് ടീ ഷർട്ട് ധരിച്ചെത്തിയ സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങൾക്കൊപ്പം 'വിക്രം' എന്ന ചിത്രത്തിലെ 'നായകൻ മീണ്ടും വരാ..' എന്ന ഗാനവും ചേർത്തിട്ടുണ്ട്. ഷോർട്ട് ബോളുകളും, ലെങ്ത് ബോളുകളും പ്രഹരിക്കുന്ന സഞ്ജുവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഒപ്പം ഗാനവും കൂടി ചേരുമ്പോൾ വീഡിയൊ രസകരമാകുന്നു.

അതേസമയം അയർലണ്ട് പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. അവസരം കിട്ടിയാൽ തിളങ്ങിയേ തീരൂ സഞ്ജുവിന്. സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കപിൽ ദേവ് അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. അസ്ഥിരതയാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കപിൽ അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ കളികളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു, തുടർന്നുള്ള കളികളിൽ ഒന്നും ചെയ്യാറില്ലെന്ന് കപിൽ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരരുന്നു. ''സഞ്ജു സാംസൺ എന്നെ തീർത്തും നിരാശപ്പെടുത്തി. അദ്ദേഹം പ്രതിഭയുള്ള കളിക്കാരനാണ്. ഒന്നോ രണ്ടോ കളികളിൽ സഞ്ജു തകർത്തടിക്കും. പിന്നീട് യാതൊരു അനക്കവുമുണ്ടാകില്ല. നിലവിൽ ഇന്ത്യൻ ടീമിലുള്ള വിക്കറ്റ് കീപ്പർമാരിൽ ആരെയെടുത്താലും അവസ്ഥ ഇതുതന്നെ. കൂട്ടത്തിൽ ആരാണ് ഏറ്റവും മികച്ച ബാറ്റർ എന്ന ചോദിച്ചാൽ, ഫോമിലെത്തിയാൽ ഇവരെല്ലാം ടീമിനെ വിജയിപ്പിക്കാൻ ശേഷിയുള്ളവരാണ്' കപിൽ ചൂണ്ടിക്കാട്ടി.

''വൃദ്ധിമാൻ സാഹയുടെ കാര്യമെടുത്താൽ സഞ്ജു സാംസൺ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരേക്കാൾ മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം. പക്ഷേ, ബാറ്റിങ്ങിന്റെ കാര്യത്തിൽ ഈ നാലുപേരും സാഹയേക്കാൾ മികച്ചവരാണ്' കപിൽ പറഞ്ഞു. ട്വന്റി20 ലോകകപ്പിലേക്കു പരിഗണിക്കപ്പെടുന്ന വിക്കറ്റ് കീപ്പർമാരിൽ, സ്ഥിരതയുടെ കാര്യത്തിൽ ഏറ്റവും മികച്ചയാൾ ദിനേഷ് കാർത്തിക് തന്നെയാണെന്ന് കപിൽ ചൂണ്ടിക്കാട്ടി. 2022ലെ ഐപിഎൽ താരലേലത്തിൽ ലഭിച്ച വൻ പ്രതിഫലം സമ്മർദ്ദം കൂട്ടിയതാണ് ഇഷാൻ കിഷന്റെ മോശം പ്രകടത്തിനു കാരണമെന്നും കപിൽ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP