Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃക്കാക്കരയിൽ സി പി എം പച്ചയായ വർഗീയത പയറ്റി; പാർട്ടി ഭരണഘടനയിൽ സെക്കുലറിസമെന്നെഴുതി വെക്കുന്നത് തട്ടിപ്പ്; പാർട്ടി സ്ഥാനാർത്ഥിയെ പള്ളി ആശുപത്രിയിൽ വെച്ച് പ്രഖ്യാപിച്ചത് നെറികേടെന്ന് സീറോ മലബാർ സഭയുടെ അങ്കമാലി- എറണാകുളം അതിരൂപതാ മുഖപത്രം; കോൺഗ്രസിന്റെ മടങ്ങിവരവിൽ പ്രതീക്ഷയെന്ന് സത്യദീപം

തൃക്കാക്കരയിൽ സി പി എം പച്ചയായ വർഗീയത പയറ്റി; പാർട്ടി ഭരണഘടനയിൽ സെക്കുലറിസമെന്നെഴുതി വെക്കുന്നത് തട്ടിപ്പ്; പാർട്ടി സ്ഥാനാർത്ഥിയെ പള്ളി ആശുപത്രിയിൽ വെച്ച് പ്രഖ്യാപിച്ചത് നെറികേടെന്ന് സീറോ മലബാർ സഭയുടെ അങ്കമാലി- എറണാകുളം അതിരൂപതാ മുഖപത്രം; കോൺഗ്രസിന്റെ മടങ്ങിവരവിൽ പ്രതീക്ഷയെന്ന് സത്യദീപം

സെബാസ്റ്റൻ ആന്റണി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് സി പി എം വർഗീയ കാർഡുപയോഗിച്ചു വോട്ടു തേടാൻ ശ്രമിച്ചുവെന്ന് സീറോ മലബാർ കത്തോലിക്കാ സഭയുടെ അങ്കമാലി- എറണാകുളം അതിരൂപതാ മുഖപത്രം. സെക്യൂലറിസം പാർട്ടി ഭറണഘടനയിൽ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് സീറോ മലബാർ സഭയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നിടത്ത് കോൺഗ്രസ്സിൽ പ്രതീക്ഷ യുണ്ടെന്നാണ് സഭാ മാസികയുടെ അഭിപ്രായം. കോൺഗ്രസിന്റെ മടങ്ങിവരവിന്റെ സൂചനയാണെന്നും സത്യദീപം മാസിക അഭിപ്രായപ്പെടുന്നുണ്ട്.

'തിരിച്ചടി തിരിച്ചറിവാ കുമോ' എന്ന പുതിയ ലക്കം (ജൂൺ 15) സത്യദീപത്തിന്റെ മുഖ പ്രസംഗത്തിലാണ് സി പി എമ്മിന്റെ പച്ചയായ വർഗീയ പ്രീണനത്തെ അതിരു ക്ഷമായ ഭാഷയിൽ വിമർശി ക്കുന്നത്. വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച് ഭവന സന്ദർശനത്തിനു നിയോഗിക്കുവോളം വർഗീയത അതിന്റെ സർവ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷൻ എൻജിനീയറിങ് എന്നു വിളിക്കരുതെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു.

ബിജെപിയും സി പി എമ്മും ഏറ്റവും നെറികെട്ട വർഗീയ പ്രീണന മാണ് തൃക്കാക്കരയിൽ നടത്തിയതെന്നാണ് അതിരൂപതാ മാസിക യുടെ നിലപാട്. ഇടത് മുന്നണി സ്ഥാനാർ ത്ഥി ഡോ. ജോ ജോസഫി ന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം സഭയുടെ ഉടമസ്ഥതയിലുള്ള ലിസി ആശുപത്രിയിൽ വെച്ച് പ്രഖ്യാപിച്ചതിനേയും സത്യദീപം വെറുതെ വിട്ടില്ല. പാർട്ടി സ്ഥാനാർത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വർഗ്ഗീയ പ്രീണന നീക്കത്തി ന് ബിജെപി അവസാന നിമിഷം സാക്ഷാൽ പിസി ജോർജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്കിയത്.

ജനത്തിനു ബോധ്യമാകാത്ത വികസന പരിപാടികൾ വേണ്ട എന്നുതന്നെയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന പാഠം. അതിവേഗപ്പാതയുടെ ദിശ നിർണ്ണയം കല്ലിടാതെയും കണ്ടെത്താമെന്നിരിക്കെ, ജനത്തിന്റെ നെഞ്ചത്ത് കല്ലിട്ടേതീരൂ എന്ന തീരുമാനത്തെയാണ് തൃക്കാക്കര തിരുത്തിയത്. യുഡിഎഫ് കോട്ടയിലെ വിജയത്തുടർച്ചയെന്ന മട്ടിൽ ഈ ജനസ്വരത്തെ അവഗണിച്ച് അധികം മുന്നോട്ടുപോകാൻ എൽഡിഎഫിന് എളുപ്പ മാകില്ല. തുടർഭരണാനു മതി, തോന്നിയതുപോലെ പോകാനുള്ള അ നുവാദ മല്ലെന്ന സന്ദേശവുമായി ട്ടാകും ഉമയുടെ 'സഭാ'പ്രവേശനം.

വർഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തിരഞ്ഞെടുപ്പിൽ വർഗ്ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലിൽ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂർണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാൽ അത് ആധികാരികവുമാണ്. മതാവലംബ പാർട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധി ക്കുന്നതിനുപകരം അവർ ക്കൊക്കെ തെരുവിൽ അഴിഞ്ഞാടാൻ അവസര മൊരുക്കുന്ന, സെക്യൂലറി സം പാർട്ടി ഭറണഘടന യിൽ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കുക എന്നതിനേക്കാൾ പ്രധാനമാണ് മതേതര കേരളം തോൽക്കാതിരിക്കുന്നത് എന്ന രാ ഷ്ട്രീയ തിരിച്ചറിവ് ഈ തെഞ്ഞെടുപ്പിന്റെ വരുംകാല നിക്ഷേപമാകണം. പാർട്ടിയും മതവും ഒന്നാകുന്നതിന്റെ ആപൽസൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഓശാന ഞായറിൽ 'പാർട്ടി പൊലീസ്' പള്ളിയിലെത്തിയത് വിശ്വാസികൾ പ്രശ്നമാക്കുകയും ചെയ്തു. തിരിച്ചടികൾ തിരിച്ചറിവായാൽ നന്നെന്ന മുന്നറിയിപ്പാണ് ഇടതു മുന്നണിക്ക് എറണാകുളം അങ്കമാലി അതിരൂപത നൽകുന്നത്.

സത്യദീപം മുഖപ്രസംഗത്തിന്റെ പൂർണ രൂപം:

തിരിച്ചടി തിരിച്ചറിവാകുമോ?

തൃക്കാക്കര യുഡിഎഫ് നിലനിർത്തിയെന്ന മട്ടിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ലളിതവൽക്കരിക്കുക അസാധ്യമാകത്തക്കവിധം അസാധാരണമായ പ്രചാരണ കോലാഹലങ്ങളും, അവിചാരിതമായ അടിയൊഴുക്കുകളും നിർണ്ണായകമാക്കിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. കാൽലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ ആധികാരിക വിജയം.

ഭരണത്തുടർച്ചയുടെ വാർഷിക വേളയിൽ, സർക്കാരിന്റെ വികസന നയങ്ങളുടെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് ഫലം മാറിത്തീരാമെന്ന ആശങ്കയിൽ സർവ്വസജ്ജമായ സർക്കാർ സംവിധാനമാണ് ഇടതുക്യാമ്പിന്റെ പ്രചാരണ പരിപാടികൾക്ക് പിന്തുണയായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ദിവസങ്ങളോളം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണച്ചുമതല ഏറ്റെടുത്തു. മന്ത്രിമാരുടെ അപ്രതീക്ഷിത ഭവന സന്ദർശനങ്ങൾ തൃക്കാക്കരയ്ക്ക് മാത്രമല്ല തെരഞ്ഞെടുപ്പ് കേരളത്തിനു പോലും പുതുമയുടെ അനുഭവമായി. ഇടതു നിയമ സഭാ സമാജികരുടെ എണ്ണം നൂറക്കത്തിലെത്തിച്ച് സെഞ്ചുറിയടിക്കുന്ന ക്യാപ്റ്റനായി പിണറായിയെ വാഴ്‌ത്തിയുറപ്പിക്കാമെന്ന 'വിജയ'പ്രതീക്ഷയാണ് ഉമാതോമസിന്റെ ഉജ്ജ്വലവിജയം ഇല്ലാതാക്കിയത്.

തുടക്കത്തിൽ മുന്നണികൾ വോട്ടു ചോദിച്ചു തുടങ്ങിയത് വികസനം പറഞ്ഞായിരുന്നെങ്കിലും, അധികം വൈകാതെ വർഗ്ഗീയ ധ്രുവീകരണ പ്രചാരണ പരിപാടികൾക്ക് തൃക്കാക്കര സാക്ഷ്യം വഹിച്ചു. വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച് ഭവന സന്ദർശനത്തിനു നിയോഗിക്കുവോളം വർഗ്ഗീയത അതിന്റെ സർവ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷൻ എൻജിനീയറിങ് എന്നു വിളിക്കരുത്.

പാർട്ടി സ്ഥാനാർത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വർഗ്ഗീയ പ്രീണന നീക്കത്തി ന് ബിജെപി അവസാന നിമിഷം സാക്ഷാൽ പിസി ജോർജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്കിയത്.
തെരഞ്ഞെടുപ്പിന്റെ 'അസുലഭാവസര'ത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ മുനവെച്ച പ്രയോഗത്തിന് മറുപടിയായി വന്ന കോൺഗ്രസ് പ്രസിഡന്റിന്റെ 'നായ' പ്രയോഗമുൾപ്പടെ വ്യക്തിയധിക്ഷേപത്തിന്റെ പരിധികൾ ലംഘിച്ച തെരഞ്ഞെ ടുപ്പു യുദ്ധത്തിൽ, അശ്ലീല വീഡിയോ പോലും പ്രചാരണായുധമായി ഉപയോഗിക്കെപ്പട്ടുവെന്നറിയുമ്പോഴാണ്, നവോത്ഥാന കേരളത്തിന്റെനിലവാരത്തകർച്ചാനുഭവം പൂർണ്ണമാ കുന്നത്.

ഭരണത്തിന്റെ വിലയിരുത്തലെന്ന് പ്രചാരണ വേളയിലെവിടെയും മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണ് പാർട്ടിയുടെ വാദം. മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും ജനം പറഞ്ഞു, ഉമയ്ക്ക് ഗംഭീരവിജയം നല്കി അതുറക്കെത്തന്നെപ്പറഞ്ഞു. ജനത്തിനു ബോധ്യമാകാത്ത വികസന പരിപാടികൾ വേണ്ട എന്നുതന്നെയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന പാഠം. അതിവേഗപ്പാതയുടെ ദിശനിർണ്ണയം കല്ലിടാതെയും കണ്ടെത്താമെന്നിരിക്കെ, ജനത്തിന്റെ നെഞ്ചത്ത് കല്ലിട്ടേതീരൂ എന്ന തീരുമാനത്തെയാണ് തൃക്കാക്കര തിരുത്തിയത്. യുഡിഎഫ് കോട്ടയിലെ വിജയത്തുടർച്ചയെന്ന മട്ടിൽ ഈ ജനസ്വരത്തെ അവഗണിച്ച് അധികം മുന്നോട്ടുപോകാൻ എൽഡിഎഫിന് എളുപ്പമാകില്ല. തുടർഭരണാനുമതി,തോന്നിയതുപോലെ പോകാനുള്ള അനുവാദമല്ലെന്ന സന്ദേശവുമായിട്ടാകും ഉമയുടെ 'സഭാ'പ്രവേശനം.
ദേശീയ സംസ്ഥാന തലങ്ങളിൽ തലയെടുപ്പുള്ള നേതാക്കൾ പാർട്ടിവിടുന്ന പശ്ചാത്തലത്തിൽ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം വലിയ ആത്മവിശ്വാസമാണ് കോൺഗ്രസ്സിനു നല്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സംസ്ഥാന നേതൃതലത്തിൽ നടന്ന അഴിച്ചുപണിയെ ശരിവയ്ക്കുന്ന വിധത്തിൽ, പാർട്ടി ഒറ്റക്കെട്ടായി പൊരുതി നേടിയ 'ഉമാവിജയം'പ്രതിപക്ഷത്തിന് പുതിയ ഉണർവ്വാകുമെന്നുറപ്പാണ്. വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് വി.ഡി. സതീശൻ പറയുന്നിടത്ത് കോൺഗ്രസ്സിൽ പ്രതീക്ഷയുണ്ട്.

വർഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തിരഞ്ഞെടുപ്പിൽ വർഗ്ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലിൽ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂർണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാൽ അത് ആധികാരിക വുമാണ്. മതാവലംബ പാർട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കുന്നതിനു പകരം അവർക്കൊക്കെ തെരുവിൽ അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന,സെക്യൂലറിസം പാർട്ടി ഭറണഘടനയിൽ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവർക്കു മുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കുക എന്നതിനേക്കാൾ പ്രധാനമാണ് മതേതര കേരളം തോൽക്കാതിരിക്കുന്നത് എന്ന രാ ഷ്ട്രീയ തിരിച്ചറിവ് ഈ തെഞ്ഞെടുപ്പിന്റെ വരുംകാല നിക്ഷേപമാ കണം. പാർട്ടിയും മതവും ഒന്നാകുന്നതിന്റെ ആപൽ സൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഓശാന ഞായറിൽ 'പാർട്ടി പൊലീസ്' പള്ളിയിലെത്തി യത് വിശ്വാസികൾ പ്രശ്നമാക്കുകയും ചെയ്തു.പ്രബുദ്ധ കേരള ത്തിൽ പ്രതീക്ഷയുണ്ട്, പ്രത്യേകിച്ച് തൃക്കാക്ക രയിൽ. തെരഞ്ഞെടുത്ത് വിട്ടവർ തന്നെ 'തിരിച്ചുവിളിക്കുന്ന' വിധവും രീതിയുമാണ് ഉപതെരഞ്ഞെടുപ്പുകൾ. അത് തിരിച്ചറിഞ്ഞ് തിരുത്തിയാൽ നന്ന്. തിരിച്ചടി തിരിച്ചറിവാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP