Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്‌സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്‌സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്‌സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിനെ കൊന്നത് ഭാര്യയും കൂട്ടുകാരും ചേർന്ന്; ബൈക്ക് റൈഡിങ് താരത്തിന്റെ കൊലയിൽ മുൻ മാനേജരും അറസ്റ്റിൽ

ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്‌സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്‌സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്‌സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിനെ കൊന്നത് ഭാര്യയും കൂട്ടുകാരും ചേർന്ന്; ബൈക്ക് റൈഡിങ് താരത്തിന്റെ കൊലയിൽ മുൻ മാനേജരും അറസ്റ്റിൽ

അനീഷ് കുമാർ

ന്യൂമാഹി: ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ബൈക്ക് റൈഡർമാരിലൊരാളായ ന്യൂമാഹി സ്വദേശി കൊല്ലപ്പെട്ട താരത്തിന്റെ മുൻ മാനേജർ കൂടി അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ബൈക്ക് റൈഡിങ്ങിനിടെയാണ് മാഹി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. ഈ കേസിൽ നാലാംപ്രതിയാണ് ഇപ്പോൾ അറസ്റ്റിലായത്. കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നിൽ അബ്ദുൽ സാദിഖി (31) നെയാണ് രാജസ്ഥാനിലെ ജയ്‌സാൽമീറിൽനിന്ന് എത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവാണിക്കാവ് രാജീവ് നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്.

2018-ൽ രാജസ്ഥാനിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിടയിൽ ടി.കെ. അസ്ബാക്കിനെയാണ് രാജസ്ഥാനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം പ്രതിയുമായി പൊലീസ് സംഘം രാജസ്ഥാനിലേക്കു പുറപ്പെട്ടു. അസ്ബാക്കിന്റെ മാനേജരും സുഹൃത്തുമാണ് അബ്ദുൽ സാദിഖ് എന്ന് പൊലീസിനു വിവരം ലഭിച്ചു. റൈഡിങ്ങിനിടെ നിർജലീകരണം മൂലം തളർന്ന അസ്ബാക് അപകടത്തിൽപ്പെട്ടു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടതോടെ സഹോദരൻ അർഷാദും ബന്ധുക്കളും പൊലീസിനു പരാതി നൽകി. കെ.സി. വേണുഗോപാൽ എംപി. രാജസ്ഥാൻ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. അസ് ബാക്കിന്റെ ഭാര്യയടക്കംചേർന്നുള്ള ഗൂഢാലോചനയ്‌ക്കൊടുവിൽ അസ്ബാക്കിന്റെ മൃതദേഹപരിശോധനയിൽ അസ്ബാക്കിന്റെ പുറത്ത് മർദനമേറ്റ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കു പൊലീസ് എത്തി.

അസ്ബാക്കിന്റെ ഭാര്യ ബെംഗളൂരു സ്വദേശി സുമേറ പർവേസിനെ രണ്ടുമാസം മുമ്പ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സുമേറയാണ് ഒന്നാംപ്രതി. സുമേറയുടെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരും പിന്നീട് പിടിയിലായിയിട്ടുണ്ട്. അസ് ബാക്കിന്റെ പേരിലുള്ള ബാങ്ക് നിക്ഷേപം ഭാര്യയും സംഘവും ഇദ്ദേഹം മരിച്ചതിന് ശേഷം പെട്ടെന്ന് തന്നെ പിൻവലിച്ചതാണ് ബന്ധുക്കളിൽ സംശയത്തിനിടയാക്കിയത്. അസ്ബാക്കിന്റെ സഹോദരൻ അർഷാദ് നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇപ്പോൾ പൊലിസ് പ്രതികളെ പിടികൂടിയത്. സഞ്ജയ് നഗറിൽനിന്ന് രാജസ്ഥാൻ പൊലീസാണ് സുമേറയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റേസിങ് ടീമിലെ അംഗങ്ങൾ കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് ആദ്യം പിടിയിലായത്.

സുമേറ പർവേസും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. 2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാൽമേറിൽ റേസിങ് പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ സുമേറ, സാബിഖ്, കർണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവർക്കൊപ്പമാണ് അഷ്ബാഖ് ജയ്സാൽമേറിലെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്. അവിടെനിന്നാണ് കുടുംബസമേതം ബെംഗളൂരുവിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനിൽതന്നെ അതിവേഗം കബറടക്കുകയായിരുന്നു. അഷ്ബാഖിന്റെ സഹോദരൻ ടി.കെ.അർഷാദും മാതാവ് സുബൈദയും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടിൽനിന്ന് 68 ലക്ഷം രൂപ പിൻവലിച്ചതും സംശയത്തിനിടയാക്കി . 2018ലെ കൊലയിലെ സത്യം കണ്ടെത്തിയത് അസ്ബാക്കിന്റെ അനുജനാണ്.

'2018 സെപ്റ്റംബർ 15നു തന്നെ അസ്ബാക്കിന്റെ മരണത്തിൽ സഞ്ജയ്, സുമേറ, വിശ്വാസ് എന്നിവരെ സംശയമുണ്ടെന്നു കാണിച്ച് അസ്ബാക് മോന്റെ ഉമ്മ ജയ്‌സാൽമേർ പൊലീസിൽ പരാതി നൽകിയിരുന്നു. ദുരൂഹമരണമെന്ന നിലയിലായിരുന്നു ജയ്‌സാൽമേർ സാം പൊലീസ് കേസ് എടുത്തതും അന്വേഷിച്ചതും. മുഖ്യമന്ത്രിക്കും എ.എൻ.ഷംസീർ എംഎൽഎക്കും പരാതി നൽകി. 2 വർഷത്തോളം അങ്ങനെ പോയി. കേസ് തേഞ്ഞുമാഞ്ഞു പോകുമോയെന്നു ഭയന്നു. പിന്നീടാണ് ഉമ്മയെയും കൂട്ടി കെ.സി. വേണുഗോപാൽ എംപിയെ കാണാൻ അർഷദ് പോയത്. അത് നിർണ്ണായകമായി. രാജസ്ഥാൻ പൊലീസ് കേസ് ഗൗരവത്തോടെ എഠുത്തു.

2018 ഓഗസ്റ്റ് 16നു രാജസ്ഥാനിലെ ജയ്‌സാൽമേർ മരുഭൂമിയിലായിരുന്നു അസ്ബാക്കിന്റെ മരണം. ദുരൂഹ സാഹചര്യത്തിൽ, ജയ്‌സാൽമേറിലെ സം എന്ന സ്ഥലത്തു മരുഭൂമിയിൽ കൊല്ലപ്പെട്ട നിലയിൽ അസ്ബാക്കിനെ കണ്ടെത്തുകയായിരുന്നു. ലോകപ്രശസ്തമായ ഡക്കർ ചാലഞ്ച് റേസിന്റെ യോഗ്യതാ മത്സരമായ ഇന്ത്യ ബജ റേസിന്റെ പരിശീലനത്തിനിടെയായിരുന്നു അപകടം. ക്രിക്കറ്റിൽ നിന്നാണ് അസ്ബാക്ക് ബൈക്ക് റെയ്‌സിൽ എത്തിയത്. ശ്രീശാന്തിനൊപ്പവും അസ്ബാക്ക് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

'ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അസ്ബാക് പഠാൻ യുവതി സുമേറ പർവേസിനെ കാണുന്നതും പ്രണയിക്കുന്നതും. 2012ൽ അവർ വിവാഹിതരായി. അപ്പോഴേക്കും ക്രിക്കറ്റ് ഏതാണ്ട് ഉപേക്ഷിച്ചിരുന്നു. പിന്നീടു ബാങ്കിൽ നല്ല ജോലി ലഭിച്ചതോടെ അസ്ബാക് ദുബായിലേക്കു പോയി. അവിടെ വച്ചാണു ബൈക്ക് റേസിങ്ങിൽ അസ്ബാക്കിനു താൽപര്യം വർധിച്ചത്. ദുബായിൽ വച്ച് പരിശീലനം നേടുകയും പല റേസുകളിലും വിജയിക്കുകയും ചെയ്തു. ബാങ്കിൽ നിന്ന് അവധിയെടുത്ത്, നാട്ടിലെത്തി ബുള്ളറ്റിൽ 28 ദിവസമെടുത്ത് ഇന്ത്യ മുഴുവൻ യാത്ര ചെയ്തു, അസ്ബാക്.

അസ്ബാക്കിന്റെ വിവാഹ ജീവിതത്തിൽ വിള്ളലുകൾ വീണിരുന്നു. 2017ൽ നേപ്പാളും ഭൂട്ടാനുമടക്കം ബൈക്ക് യാത്ര നടത്തുന്നതിനായി അസ്ബാക് ബെംഗളൂരുവിലെത്തി. അന്നാണ് ബന്ധുക്കൾ കുടുംബ പ്രശ്‌നം അറിഞ്ഞത്. അന്ന് ആർടി നഗറിൽ സുമേറയുടെ വീട്ടിൽ മകളെ കാണാൻ പോയ അസ്ബാക്കിനെ ഗുണ്ടകൾ മർദിച്ചു. ദുബായിൽ വച്ച് ഒരു തവണ സുമേറയെ അസ്ബാക് തല്ലിയിട്ടുണ്ടായിരുന്നു. അതിനു പ്രതികാരമായിരുന്നു അത്.പിന്നീട് അസ്ബാക് ദുബായിലേക്കു മടങ്ങി. സുമേറയും മകളും ബെംഗളൂരുവിൽ തന്നെ തുടർന്നു. പിന്നീട് വീണ്ടും അവർ ഒരുമിച്ചു. സുമേറയും മകളും വീണ്ടും ദുബായിലേക്ക്.

പിന്നീട് അസ്ബാക് ദുബായിലെ ജോലി രാജിവച്ച് കുടുംബവുമായി വീണ്ടും ബെംഗളൂരുവിലെത്തി. വിദേശികളുമായി ചേർന്ന് അങ്കട്ട റേസിങ് എന്ന മോട്ടർ റേസിങ് ടീം കെട്ടിപ്പടുത്തു. ഒട്ടേറെ പ്രശസ്തമായ റെയ്‌സിങ് ചാംപ്യൻഷിപ്പുകളിൽ ടീം സമ്മാനം നേടി. ഇതിനിടെ, ടീം അംഗങ്ങളായ സഞ്ജയ് കുമാർ, എസ്.ഡി. വിശ്വാസ് എന്നിവരെ ടീമിന്റെ തന്ത്രങ്ങൾ എതിരാളികൾക്കു ചോർത്തിയതിനു ടീമിൽനിന്നു പുറത്താക്കി. ഇവരാണ് അസ്ബാക്കിന്റെ കൊലപാതക കേസിൽ പിന്നീട് അറസ്റ്റിലായത്.

അസ്ബാക്ക് കൊല്ലപ്പെട്ട ദിവസം സഞ്ജയ്, സാബിഖ്, സുമേറ എന്നിവരുടെ ഫോൺ സംഭാഷണങ്ങളിൽ നിറയെ പൊരുത്തക്കേടുകളും എന്തൊക്കെയോ ഒളിച്ചു വയ്ക്കാനുള്ള വ്യഗ്രതയുമുണ്ടായിരുന്നുവെന്ന് അനുജൻ മനസ്സിലാക്കിയിരുന്നു.. മൃതദേഹം നാട്ടിലെത്തിക്കാൻ സമ്മതിക്കാതിരുന്നതും ജയ്‌സാൽമേറിൽ തന്നെ ധൃതിപ്പെട്ട് അടക്കം ചെയ്തതുമൊക്കെ സംശയത്തിന് ആക്കം കൂട്ടി. അനുജൻ ജയ്‌സാൽമേറിലെത്തി. പൊലീസ് സ്റ്റേഷനിൽ ചെന്ന് ഇൻസ്‌പെക്ടറെ കണ്ടു. സംഭവത്തിന്റെ ഫോട്ടോകളും വിഡിയോകളും സംഘടിപ്പിച്ചു. സംശയങ്ങൾ ശരിവയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു അവയെല്ലാം. ആ ദൃശ്യങ്ങൾ നിർണായകമായി-അർഷദ് പറഞ്ഞു.

കഴുത്തിലേറ്റ ആഘാതത്തെ തുടർന്നു സുഷുമ്‌നാ നാഡി പൊട്ടി മരണം സംഭവിച്ചതായാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പക്ഷേ, 16ന് അപകടത്തിൽ പെട്ടു മരിച്ചയാളുടെ സെൽഫോണിൽ നിന്ന് 17ന് പകൽ 11.15ന് 'എനിക്ക് അപകടം പറ്റി പെട്ടു പോയിരിക്കുകയാണ്, എല്ലാം അവസാനിക്കാൻ പോവുകയാണ്' എന്ന ഒരു വാട്‌സാപ് സന്ദേശം പോയതെങ്ങനെ? നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലത്ത് അസ്ബാക്കിന്റെ ഫോണിനു മാത്രമെങ്ങനെ റേഞ്ച് കിട്ടി? അപകടത്തിൽ പെട്ട് ആരും കാണാതെ കിടന്ന അസ്ബാക്കിന്റെ ഫോൺ എങ്ങനെ മറ്റൊരാളുടെ കൈയിലെത്തി? മാത്രമല്ല, അപകടത്തിനു ശേഷം, അസ്ബാക്കിന്റെ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ പിൻവലിച്ചിട്ടുമുണ്ട്. ദീർഘനാളത്തെ ആസൂത്രണത്തിനു ശേഷം കൊല്ലുകയായിരുന്നുവെന്ന് അനുജൻ മനസ്സിലാക്കി.

ടീം മാനേജരും ഫൊട്ടോഗ്രഫറുമായ സാബിഖിന്റെ പേരിൽ ജയ്‌സാൽമേറിൽ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു. സാബിഖാണു മുറി ബുക്ക് ചെയ്തതും. റെയ്‌സിങ് ടീമിന്റെ ഫോട്ടോഗ്രഫർ കൂടിയാണു സാബിഖ്. ഈ മുറിയുടെ വാടക അടച്ചിരിക്കുന്നത് അസ്ബാക്കിന്റെ അക്കൗണ്ടിൽ നിന്നാണ്. അതും അപകടം നടന്നതിന്റെ പിറ്റേന്ന്. അപകടം നടന്ന ദിവസം ഈ മുറിയിൽ ഒരു ബെംഗളൂരു സ്വദേശിയാണു താമസിച്ചത്. ഇയാൾ കേസിൽ നിർണായക ഘടകമാണ്. അപകടത്തിനു ശേഷം ബെംഗളൂരുവിൽ നിന്നെത്തിയ സുമേറയും പിതാവും ഇതേ മുറിയിലാണു താമസിച്ചതും. ഈ തെളിവുകളും നിർണ്ണായകമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP