Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉഷ കുമാരി ടീച്ചറെ തൂപ്പുജോലിയിലേക്ക് മാറ്റിയത് അവരുടെ സമ്മതത്തോടെ; സ്ഥിരം ജോലിയും, തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ചെയ്തത്; മികച്ച ശമ്പള സ്‌കെയിലിലാണ് നിയമനം എന്നും സോഷ്യൽ മീഡിയ വാർത്തയിൽ കഴമ്പില്ലെന്നും മന്ത്രി വി.ശിവൻകുട്ടി

ഉഷ കുമാരി ടീച്ചറെ തൂപ്പുജോലിയിലേക്ക് മാറ്റിയത് അവരുടെ സമ്മതത്തോടെ; സ്ഥിരം ജോലിയും, തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ചെയ്തത്; മികച്ച ശമ്പള സ്‌കെയിലിലാണ് നിയമനം എന്നും സോഷ്യൽ മീഡിയ വാർത്തയിൽ കഴമ്പില്ലെന്നും മന്ത്രി വി.ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 23 വർഷം അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിൽ അദ്ധ്യാപികയായി ജോലി നോക്കിയ ശേഷം മറ്റൊരു സ്‌കൂളിൽ തൂപ്പുകാരിയായി നിയമിച്ച കെ.ആർ.ഉഷാകുമാരിയുടെ വാർത്ത ഇതിനകം വൈറലായി കഴിഞ്ഞു. പേരൂർക്കട ഹയർസെക്കൻഡറി സ്‌കൂളിൽ സ്വീപ്പർ തസ്തികയിലാണ് പുതിയ നിയമനം. ഏകാദ്ധ്യാപക സ്‌കൂളുകൾ പൂട്ടുന്നതിന്റെ ഭാഗമായാണ് മാറ്റം. ദേശീയ പുരസ്‌കാരം അടക്കം ലഭിച്ച ടീച്ചർക്കാണ് തൂപ്പുകാരിയായി മാറേണ്ടി വന്നത്. മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ചർച്ചയായതോടെ. വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.

കെ ആർ ഉഷാ കുമാരിയെ യോഗ്യതയുടേയും അവരുടെ സമ്മതത്തോടെയും 23,000- 50,200 രൂപ ശമ്പള സ്‌കെയിലിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തെന്ന് അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ വാർത്തകൾക്ക് യാതൊരു അടിസ്ഥാനം ഇല്ലെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാർത്താ കുറിപ്പിന്റെ പൂർണ്ണ രൂപം:

യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 1997 ഡിപിഇപി പദ്ധതിയിൽ രൂപം കൊടുത്തതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. 2021 വരെ 11 ജില്ലകളിൽ 270 ഏകാധ്യാപക വിദ്യാലയങ്ങളിൽ 3818 വിദ്യാർത്ഥികളായിരുന്നു പഠനം നടത്തിയിരുന്നത്. ഈ വിദ്യാലയങ്ങളിൽ അദ്ധ്യാപനത്തിന് അതാത് പ്രദേശങ്ങളിൽ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള വരെ വിദ്യാവോളണ്ടിയർമാരായി താൽക്കാലികമായി നിയമിച്ചു. 344 വിദ്യാവോളണ്ടിയർമാരാണ് ഇത്തരത്തിൽ നിയമിക്കപ്പെട്ടത്. ഇവർക്ക് ഓണറേറിയം ആയി 18500 രൂപയാണ് നൽകിയിരുന്നത്.

പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയി മാറുകയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഒരു സൗകര്യവും ഇല്ലാത്ത ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഇക്കാര്യങ്ങൾ അനുഭവവേദ്യമാകേണ്ടതുണ്ട്. അതിനാൽ തൊട്ടടുത്ത പ്രൈമറി സ്‌കൂളുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ഗോത്രവർഗ്ഗ വകുപ്പിന്റെയും സഹായത്തോടെയും സ്‌കൂളുകളിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തു.

തൊട്ടടുത്ത എൽപി സ്‌കൂളുകളിൽ കുട്ടികളെ ഗതാഗതമാർഗം എത്തിക്കാൻ കഴിയും എന്ന് പഠനറിപ്പോർട്ടിന്റെയും ഇത് ഉറപ്പുവരുത്തിയതിന്റെയും അടിസ്ഥാനത്തിൽ 243 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടാനും ഇത്തരത്തിൽ സൗകര്യമില്ലാത്ത ബാക്കി 27 ഏകാധ്യാപക വിദ്യാലയങ്ങൾ തുടർന്നു പോകാനും ഗവൺമെന്റ് തീരുമാനിച്ചു. ഈ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയർമാരെ അവർക്ക് ആദ്യം നിയമനം നൽകിയ സീനിയോറിറ്റിയുടെയും അവരുടെ സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ 23,000- 50,200 ശമ്പളസ്‌കെയിൽ പിടിസിഎം/ എഫ്ടിഎം തസ്തികയിൽ സ്ഥിര നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കി.

അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിൽ ഏഴ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഈ വിദ്യാർത്ഥികളെ പുരളിമല ട്രൈബൽ എൽപിഎസ് സെന്റ് ജോർജ് എൽപിഎസ് അമ്പൂരി എന്നീ സ്‌കൂളുകളിൽ പഠിപ്പിക്കുന്നതിന് സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രസ്തുത സ്‌കൂളിൽ 18,500 രൂപ ഓണറേറിയത്തിൽ വിദ്യാവോളണ്ടിയർ ആയി സേവനം അനുഷ്ടിച്ച ശ്രീമതി കെ ആർ ഉഷാകുമാരിയെ യോഗ്യതയുടെയും അവരുടെ സമ്മതത്തോടെയും 23,000- 50,200 രൂപമ്പളസ്‌കെയിൽ പേരൂർക്കട പിഎസ്എൻഎം ഹയർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ പിടിസിഎം ആയി നിയമനം നൽകി. ഇത്തരത്തിൽ വിദ്യാ വോളന്റിയർമാർക്ക് സ്ഥിര ജോലിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. വസ്തുതകൾ ഇതായിരിക്കെ ഇതുസംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സങ്കടം മാറാതെ ഉഷാ കുമാരി ടീച്ചർ

അതേസമയം, ദേശീയ പുരസ്‌കാരം അടക്കം ലഭിച്ച ടീച്ചർക്കാണ് തൂപ്പുകാരിയായി മാറേണ്ടി വന്നത് എന്നത് വസ്തുതയാണ്. തൂപ്പുകാരി എന്ന ജോലി മോശമായി കരുതുന്നതേയില്ല, ഉഷാകുമാരി ടീച്ചർ. തൂപ്പുജോലി കുറഞ്ഞ ജോലിയായി കാണുന്നില്ല. ക്ലീൻ ചെയ്യുക എന്നാൽ, നല്ലൊരു ജോലിയാണ്. കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അടക്കം. ഇത്രയും നാൾ ടീച്ചറായിരുന്ന ആൾ ഇനി എങ്ങനെ ഇതു ചെയ്യുമെന്ന ബുദ്ധിമുട്ട്. മക്കൾക്ക് അതംഗീകരിക്കാൻ പറ്റത്തില്ല. മോന് ഭയങ്കര സങ്കടമാണ്. അവൻ പറഞ്ഞു...അമ്മ പോകണ്ടാ... അത് എന്റെ മാത്രമല്ല,വേറൊരു ടീച്ചറിന് ...ഇനി ഒരുവർഷമേയുള്ളു സർവീസ്. അവര് ജോലിയിരുന്ന് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. സ്വന്തം മക്കൾ രണ്ടുപേരും അദ്ധ്യാപകരായി. ടീച്ചർ വിളിച്ചിട്ട് പറഞ്ഞു...പഠിപ്പിച്ച കുട്ടികൾ വന്ന് കണ്ടിട്ട് ടീച്ചർന്ന് വിളിക്കുമോ..എന്തുവിളിക്കും... ഞങ്ങൾ ടീച്ചറിനെ എന്തുവിളിക്കും...ടീച്ചറിനെ ഇങ്ങനെ കാണേണ്ടി വന്നല്ലോ എന്നൊക്കെ, 54 കാരിയായ ഉഷാകുമാരി ടീച്ചർ സങ്കടത്തോടെ പറഞ്ഞു.

പക്ഷെ സ്‌കൂളിലെ എന്റെ കൊച്ചുങ്ങളെ മിസ് ചെയ്യുന്നു...കരഞ്ഞുകൊണ്ട് ടീച്ചർ പറഞ്ഞു. അവര് വന്ന് എന്റെ കാലില് നമസ്‌കാരം പറഞ്ഞ് അനുഗ്രഹം വാങ്ങിച്ചപ്പോൾ എന്റെ ഹൃദയം പൊട്ടി പോയ പോലെ. ആ നാട്ടിലെ ആൾക്കാരുടെയും കുട്ടികളുടെയും മനസ്സില് കളങ്കമില്ലാത്ത സ്‌നേഹമാ. അതൊരിക്കലും നാട്ടിലുള്ളവർക്ക് കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ടീച്ചർ പറഞ്ഞു.

ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഭാവി പ്രതിസന്ധിയിലായ 344 പേരിൽ ഒരാളാണ് ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാർട്ട് ടൈം/ഫുൾ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അൻപതു പേർ ഇന്നലെ തന്നെ ജോലിക്കെത്തി. സർക്കാരിനെ പൂർണമായി കുറ്റം പറയുന്നില്ല ഉഷ കുമാരി. 'എസ്എസ്എ ആയപ്പോൾ ഇതെല്ലാം പൂട്ടി കെട്ടി പറഞ്ഞുവിടാമായിരുന്നു. തിരിഞ്ഞു നോക്കേണ്ടായിരുന്നു. 10 വർഷമായി സർക്കാർ സംരക്ഷിക്കുന്നുണ്ട്. സർക്കാരിനെ ഞങ്ങളും ജോലി ചെയ്ത് സഹായിക്കുകയാണ്. ഒരു അദ്ധ്യാപകന് എന്തുമാത്രം ശമ്പളം കൊടുക്കുന്നുണ്ട്. ഞങ്ങൾക്ക് തരുന്നത് 18, 500 രൂപയാണ്. എന്നാൽ, നാല് അദ്ധ്യാപകരുടെ ജോലി..ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ ജോലി ഒറ്റയ്ക്കാണ് നിർവഹിക്കുന്നത്. കഞ്ഞി വയ്ക്കാൻ ഒരാൾ വരുന്നതൊഴിച്ചാൽ, സ്‌കൂൾ തൂത്ത് വൃത്തിയാക്കുന്നത് അടക്കം ചെയ്യുന്നത് ഏകാദ്ധ്യാപകരാണ്. കഞ്ഞി വയ്ക്കുന്ന ആള് വന്നില്ലെങ്കിൽ അതുകൂടി ചെയ്യണം. ഒരു സ്‌കൂള് മൊത്തം നടത്തിക്കൊണ്ടുപോന്നു...ഇത്രയും കാലം സർക്കാരിനെ സേവിച്ചു. അതിന്റെ പരിഗണന സർക്കാർ തരുമെന്ന പ്രതീക്ഷയാണ് ഉഷ കുമാരിക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP