Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഗീതം ശാസ്ത്രീയമായി പഠിക്കാതെ ഗായകനായി; വിവിധ ഭാഷകളിലായി 700ലേറ ഗാനങ്ങൾ; എന്നിട്ടും ഒരു ഫിലിംഫെയർ അവാർഡു പോലുമില്ല; തൃശൂരുകാരനെന്ന് പോലും ആർക്കും അറിയില്ല; കേരളം അവഗണിച്ചിട്ടും ഇന്ത്യ കൂടെ നിന്നു; മരിച്ചപ്പോൾ അനുശോചനവുമായി മോദിയും എ ആർ റഹ്മാനും സൽമാൻഖാനും അടക്കമുള്ളവർ; കെ കെ എന്ന മലയാളം വിസ്മരിച്ച ഭാവ ഗായകന്റെ കഥ!

സംഗീതം ശാസ്ത്രീയമായി പഠിക്കാതെ ഗായകനായി; വിവിധ ഭാഷകളിലായി 700ലേറ ഗാനങ്ങൾ; എന്നിട്ടും ഒരു ഫിലിംഫെയർ അവാർഡു പോലുമില്ല; തൃശൂരുകാരനെന്ന് പോലും ആർക്കും അറിയില്ല; കേരളം അവഗണിച്ചിട്ടും ഇന്ത്യ കൂടെ നിന്നു; മരിച്ചപ്പോൾ അനുശോചനവുമായി മോദിയും എ ആർ റഹ്മാനും സൽമാൻഖാനും അടക്കമുള്ളവർ; കെ കെ എന്ന മലയാളം വിസ്മരിച്ച ഭാവ ഗായകന്റെ കഥ!

എം റിജു

സ്റ്റാർ സിങ്ങറും, ടോപ്പ് സിങ്ങറും, ഗന്ധർവസംഗീതവുമൊക്കെയായി നിരവധി ഗാന റിയാലിറ്റിഷോകൾ അരങ്ങു തകർക്കുന്ന നാടാണ് കേരളം. ഇവിടുത്തെ മൂന്നരക്കോടി ജനങ്ങളിൽ നല്ലൊരു ശതമാനവും പാട്ടിനെ സ്നേഹിക്കുന്നവരാണ്. എന്നാൽ അവിടെയൊന്നും നാം, ഹിന്ദി സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ച, ആ തൃശൂർക്കാരനെ കണ്ടില്ലായിരുന്നു. കാക്കത്തൊള്ളായിരം അവാർഡ് നിശകളിലും, സംഗീത സദസ്സുകളിലൊന്നും അയാൾ മുഖ്യാതിഥിയായില്ല. എന്തിന് ഒരു ഫിലിം ഫെയർ അവാർഡുതൊട്ട് വനിതാ അവാർഡ് പോലും കൊടുത്തില്ല. പക്ഷേ അയാൾ മരിച്ചപ്പോൾ ഉത്തരേന്ത്യ കരുയുകയാണ്. പ്രധാനമന്ത്രി നരന്ദ്രേമോദി മുതൽ സൽമാൻഖാനും ഷാറൂഖ് ഖാനും എ ആർ റഹ്മാനും വരെ അനുശോചിക്കയാണ്. അതാണ് കെ കെ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന, കൃഷ്ണകുമാർ കുന്നത്ത് എന്ന ഗായകൻ! ജീവിച്ചിരിക്കുമ്പോൾ നാം ആദരിക്കാൻ മറന്ന മലയാളി പ്രതിഭ.

ബോളിവുഡ് ഹിറ്റുകൾ ഉൾപ്പെടെ എഴുന്നൂറിലധികം ഗാനങ്ങൾക്കും ആയിരക്കണക്കിന് പരസ്യജിംഗിളുകൾക്കും ശബ്ദം നൽകിയിട്ടുണ്ടെങ്കിലും കെ കെയെ മലയാളി തിരിച്ചറിയുന്നത് മരണശേഷമാണ്. തൃശുർ തിരുവമ്പാടി പൂങ്കുന്നം റെയിൽവെസ്റ്റേഷൻ റോഡിലെ സി എസ് മേനോന്റെയും കനകവല്ലിയുടെയും മകനായ, കൃഷ്ണകുമാറിന് മലയാളം എഴുതാൻ അറിയില്ലെങ്കിലും സ്ഫുടമായി സംസാരിക്കാൻ കഴിയുമായിരുന്നു. ഹിന്ദിയിലും, തമിഴിലും, തെലുങ്കിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടും, മലയാളത്തിൽ ആകെ ഒരു ഗാനം മാത്രമാണ് അദ്ദേഹത്തിന്റെതായിട്ട് ഉള്ളത്.

ഏതാനും വർഷംമുമ്പ് ബോറിവിലിയിലെ വീട്ടിൽവെച്ച് നേരിൽക്കണ്ടപ്പോൾ മലയാളം തന്നെ അവഗണിക്കുന്നെന്ന വേദന പറയുകയുണ്ടായതായി അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. 53ാം വയസ്സിൽ നിനച്ചിരിക്കാതെ വിടപറയുമ്പോഴും, അദ്ദേഹം ആരാധകർക്കിടയിൽ തരംഗമാണ്. മലയാളി മറന്നാലും അദ്ദേഹത്തെ ഇന്ത്യ കൈവിടുന്നില്ല. സാധാരണ നേരെ തിരിച്ചായിരുന്നു കാര്യങ്ങൾ സംഭവിക്കാറുള്ളത്. അതായത് ബോളിവുഡിൽ അടക്കം എവിടെയെങ്കിലും ഒരു മലയാളി ബന്ധം കണ്ടാൽ, അത് പൊലിപ്പിച്ച് കുടുംബപുരാണം ചമക്കുന്നതിൽ മിടുക്കർ ആയിരുന്നു നമ്മുടെ മീഡിയ. പക്ഷേ സെൽഫ് മാർക്കറ്റിങ്ങ് തീരെ അറിയാതിരുന്ന കൃഷ്ണകുമാറിന് അത്തരം പ്രശ്സ്തിയിൽ ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല.

പക്ഷേ കേരളത്തിൽ അറിയപ്പെട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ തരംഗമായിരുന്നു ആ രണ്ടക്ഷരം. അവസാനം കൊൽക്കൊത്തയിൽ നടന്ന സംഗീതപരിപാടി തന്നെ നോക്കുക. ആയിരങ്ങളാണ് അയാൾക്കായി ആർപ്പുവിളിച്ചത്.

കിഷോർ കുമാർ മാനസഗുരു

തൃശൂരിലാണ് ജനിച്ചതെങ്കിലും ഡൽഹിയിലായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ജോലി. അതുകൊണ്ടുതന്നെ ആ ഒരു ശൈലിയിലാണ് കെ കെയുടെ ജീവിതം. ചെറുപ്പത്തിലേ തന്നെ പാടുമായിരുന്നെങ്കിലും സംഗീതം എവിടെയും പോയി പഠിച്ചിട്ടില്ല. കോളജ് വിദ്യാഭ്യാസത്തിന് ശേഷമാണ് അദ്ദേഹം ഗാനമേഖലയിലേക്ക് തിരിയുന്നത്. പക്ഷേ അപ്പോഴേക്കും തന്റെ ബാല്യകാല സഖിയായ ജ്യോതി കൃഷ്ണയുമായുള്ള പ്രണയം അസ്ഥിക്ക് പിടിച്ചു. തന്റെ പ്രണയിനിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സെയിൽസ്മാന്റെ ജോലിയും കെ കെ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും അദ്ദേഹത്തിന് സംതൃപ്തി നൽകിയിരുന്നില്ല. ഭാര്യയുടെയും അച്ഛന്റെയും പിന്തുണയാൽ ജോലി ഉപേക്ഷിച്ച് സംഗീതത്തിനായി പിന്നീട് ജീവിതം സമർപ്പിച്ചു. തന്റെ ഉയർച്ചക്ക് എല്ലാം പിന്നിൽ ഭാര്യയാണെന്നാണ് അദ്ദേഹം, ഒരു അഭിമുഖത്തിൽ പറയുന്നത്.

ഡൽഹിയിൽ മാർക്കറ്റിങ് എക്സിക്യുട്ടീവായി ജോലിനോക്കുന്നതിനിടെയാണ്, സ്വന്തമായി റോക്ക് സംഗീതസംഘമുണ്ടാക്കി പാടിയും, പരസ്യട്യൂണുകൾ മൂളിയും അയാൾ സംഗീതരംഗത്ത് പിച്ചവെച്ചു. മുംബൈയിൽ എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി. ഡൽഹിയിൽ പാടിക്കൊണ്ടിരിക്കെ ഹരിഹരൻ തന്നെ കണ്ടെന്നും മുംബൈയിലേക്ക് വരാൻ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചെന്നും കെകെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

കിഷോർ കുമാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗായകനായിരുന്നു കെകെ.ശാസ്ത്രീയ സംഗീതത്തിൽ കെകെ പരിശീലനം സിദ്ധിച്ചിരുന്നില്ല. താൻ പാട്ട് കേട്ട് പഠിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ''കിഷോർ കുമാർ സംഗീതം പഠിച്ചിട്ടില്ലെന്ന് പിന്നീട് അറിഞ്ഞു. സംഗീത ക്ലാസിൽ പോകാതിരിക്കാൻ കണ്ടുപിടിച്ച മറ്റൊരു കാരണമായി അത് താൻ കണ്ടെത്തി''- ഒരു അഭിമുഖത്തിൽ കെ കെ പറഞ്ഞു.

പരസ്യത്തിൽ തിളങ്ങി;ആൽബത്തിലുടെ വളർന്നു

മുബൈയിലെത്തിയ കെ കെ പരസ്യങ്ങളിലുടെയാണ് തിളങ്ങിയത്. വിവിധ പരസ്യങ്ങൾക്കായി 3500ലധികം ജിംഗിളുകൾ അദ്ദേഹം പാടിയിരുന്നു. അതിനുശേഷമാണ് കെ കെ ആൽബത്തിലേക്ക് തിരിയുന്നത്. ആദ്യത്തെ ആൽബമായ 'പൽ' ബോളിവുഡിൽ വലിയ ശ്രദ്ധ നേടി. ഈ ആൽബത്തിന് മികച്ച സോളോ ആൽബത്തിനുള്ള സ്റ്റാർ സ്‌ക്രീൻ അവാർഡ് ലഭിച്ചു. അതിനു മുൻപ് മാച്ചിസ് എന്ന ചിത്രത്തിലെ 'ചോഡ് ആയേ ഹം വോ ഗലിയാൻ' പാടി കെ കെ ബോളിവുഡ് സിനിമാ ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഹരിഹരൻ, സുരേഷ് വാഡ്കർ, വിനോദ് സെഹ്ഗാൾ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹഗായകർ. വിശാൽ ഭരദ്വാജാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ആ ഗാനവും വലിയ ഹിറ്റായി മാറി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പക്ഷെ ശ്രോതാക്കളുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത് സഞ്ജ ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലെ 'തടപ് തടപ്' പാട്ടിലൂടെയാണ്. പിന്നാലെ അദ്ദേഹം ദിൽ ചാഹ്താ ഹെയിലെ കോയി കഹെ എന്ന ചടുലമായ പാട്ട് പാടി യുവാക്കൾക്കിടയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

കെ കെ യും, സംഗീത സംവിധായകൻ പ്രീതവും ഒത്തു ചേർന്നാൽ അതൊരു മാജിക് ആണെന്ന് ആണ് ആരാധകരുടെ അഭിപ്രായം. അത് സത്യവുമാണ്. ഗ്യാങ്സ്റ്റർ മുതൽ വോ ലംഹേ, ലൈഫ് ഇൻ എ മെട്രോ, ജന്നത്, റേസ് ഏറ്റവും ഒടുവിൽ 83 വരെ മനോഹര ഗാനങ്ങൾ നൽകിയ കൂട്ടുകെട്ടായിരുന്നു അവരുടേത്. ഒരിക്കൽ ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുക ആയിരുന്ന കെ കെ ക്ക് പ്രീതത്തിന്റെ കോൾ വന്നു. 'തനിക്ക് പാടാൻ ഒരു പാട്ടുണ്ട്. വേഗം പാടി അയക്കൂ' എന്നാണു അദ്ദേഹം പറഞ്ഞത്. ഉടൻ തന്നെ റെക്കോർഡിങ് സ്റ്റുഡിയോ ഉള്ള സിഡ്നിയിൽ എത്തി പാട്ട് റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്ത കഥ അദ്ദേഹം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അത്തരമൊരു ഊഷ്മള ബന്ധം അവർ കാത്തു സൂക്ഷിച്ചിരുന്നു.

കേവലം ഹിന്ദി ഗാനങ്ങളിൽ ഒതുങ്ങിയിരുന്നില്ല കെ.കെയുടെ സംഗീതം. തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ബംഗാളി, മലയാളം, ഗുജറാത്തി, ആസാമീസ് എന്നീ ഭാഷകളിലും അദ്ദേഹം പാടി.പ്രശസ്ത ഗായകനായിരുന്നിട്ടും റിയാലിറ്റി ഷോകളിൽ ഒരേയൊരു തവണയല്ലാതെ വിധികർത്താവായി അദ്ദേഹത്തെ കണ്ടിട്ടില്ല. എന്നാൽ ടെലിവിഷൻ റിയാലിറ്റി ഷോ 'ഫെയിം ഗുരുകുല'ത്തിലെ ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. 

ഹൈ പിച്ച് പാട്ടുകളുടെ രാജാവ്

നല്ലമനുഷ്യൻ, മാസ്മരികശബ്ദത്തിനുടമ, ഏതു ഭാഷാസംഗീതവും വഴങ്ങുന്ന ശാരീരം -ഇതെല്ലാമായിരുന്നു കെ കെ ബോളിവുഡിന്. ഇമ്രാൻ ഹാഷ്മിയുടെ ഗാനങ്ങൾ അധികവും പാടിയത് കൃഷ്‌കുമാർ ആയിരുന്നു. കാതൽദേശത്തിലൂടെ എ.ആർ. റഹ്മാനാണ് തമിഴ് സിനിമാ ഗാനരംഗത്തേക്ക് കെ കെയെ കൊണ്ടുവന്നു. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ 'തടപ്പ് തടപ്പ്', ദേവദാസിലെ 'ഡോലാ രേ ഡോല', വോ ലംഹേയിലെ 'ക്യാ മുജെ പ്യാർ ഹേ' എന്നിവ കെ.കെ.യുടെ ജനപ്രിയഗാനങ്ങളാണ്. ഓം ശാന്തി ഓമിലെ 'ആങ്കോമേ തേരി', ബച്ച്‌ന ഏ ഹസീനോയിലെ 'ഖുദാ ജാനേ', ആഷിഖി 2-ലെ 'പിയാ ആയേ നാ' എന്നീ ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തവയാണ്.

ഗായകൻ കിഷോർകുമാർ, സംഗീതസംവിധായകൻ ആർ.ഡി. ബർമൻ എന്നിവർ കെ.കെ.യെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കൽ ജാക്സൺ, ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നിവരാണ് കെ.കെ.യുടെ ഇഷ്ടഗായകർ. 1999 ക്രിക്കറ്റ് വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ 'ജോഷ് ഓഫ് ഇന്ത്യ' എന്ന ഗാനം പാടിയതും കെ.കെ.യാണ്. തമിഴിൽ മിൻസാര കനവിലെ 'സ്‌ട്രോബറി കണ്ണേ', ഗില്ലിയിലെ 'അപ്പടി പോട്', കാക്ക കാക്കയിലെ 'ഉയിരിൻ ഉയിരേ' എന്നിവയും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ പെടുന്നവയാണ്.

തമിഴിൽ റഹ്മാന്റെ ആദ്യ കാല സിനിമകളായ കാതൽ ദേശം, മിൻസാര കനവ് എന്നിവയിൽ പാടിയ കെകെ പിന്നീട് ഹാരിസ് ജയരാജ്, യുവൻ, വിദ്യാസാഗർ എന്നിവരുടെ സ്ഥിരം പാട്ടുകാരനായി മാറി. വിജയ് അഭിനയിച്ച ഗില്ലിയിലെ അടിപൊളി പാട്ട് അപ്പടി പോട് കെകെ ക്ക് വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കി കൊടുത്തു. ഇത് കൂടാതെ കന്നടയിലും തെലുങ്കിലും ഒട്ടനവധി പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. എങ്കിലും ഹിന്ദിയാണ് അദ്ദേഹത്തിന്റെ തട്ടകം. മകൻ നകുൽ കെ.കെ.യുടെ ആൽബമായ ഹംസഫറിൽ പാടാനുള്ള അപൂർവ ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി.

ഹൈ പിച്ച് പാട്ടുകളുടെ രാജാവാണ് കെ കെ . ഒപ്പം യോഡലിങ്ങിന്റെ ഗുരു കിഷോർ കുമാറിനെ പോലെ (അദ്ദേഹവും കെ കെ എന്നത് യാദൃശ്ചികം ആകാം ) ചില യോഡിലിങ് (ഉദാ: ക്രൂക്ക് എന്ന സിനിമയിലെ പാട്ട്) പരീക്ഷണങ്ങളും ചെയ്തിട്ടുണ്ട്. പൊതുവെ പാട്ടുകാർ തൊടാൻ മടിക്കുന്ന സിക്സ്ത്ത് ഒക്ടേവിൽ വരെ അദ്ദേഹം പാട്ട് പാടിയിട്ടുണ്ട്. (ഹിന്ദി ചിത്രമായ മഞ്ജുനാഥിലെ പാട്ട്)

കെ.കെ.യുടെ സൂപ്പർഹിറ്റുകളിൽ ചിലത് ഇവയാണ്. അപ്പടി പോട് (ഗില്ലി), കല്യാണം താൻ കെട്ടികിട്ട് ഓടി പോലാമ(സാമി),ഉയിരിൻ ഉയിരേ (കാക്ക കാക്ക), അണ്ടങ്കാക കൊണ്ടക്കാരി (അന്യൻ),ഒരു വാർത്ത കേക്ക ഒരു വരുഷം(അയ്യ),തഡപ് തഡപ് കെ ഇസ് ദിൻ സെ (ഹെ ദിൽ ദേ ചുകെ സനം),കോയി കഹേ കെഹതാ രഹേ (ദിൻ ചാഹതാ ഹേ),ഡോലാ രേ, മാർഡാലാ (ദേവദാസ്), ശിക്ദും ശിക്ദും (ധൂം) തുഹീ മേരി ശബ് ഹേ (ഗ്യാങ്സ്റ്റർ), ജൂം ബരാബർ (ജൂം ബരാബർ),ആഖോം മേ തേരീ (ഓം ശാന്തി ഓം).... അങ്ങനെ ആൾക്കൂട്ടത്തെ ത്രസിപ്പിക്കുന്ന എത്രയെത്ര ഹിറ്റുകൾ.


ശബ്ദം ഇടറിയപ്പോൾ എത്തിയത് തറവാട്ടിൽ

എഴുതാനും വായിക്കാനും അറിയില്ലെങ്കിലും കെ കെ പച്ചവെള്ളംപോലെ മലയാളം സംസാരിക്കുമായിരുന്നു. സൗഹൃദങ്ങളും ബന്ധങ്ങളും കെടാതെ സൂക്ഷിച്ച കെ കെയെ അറിയാത്ത ബന്ധുക്കൾ ചുരുക്കം. അമ്മയുടെ തറവാടായ കോഴിക്കോട് നടുവണ്ണൂരുമായും പിതാവിന്റെ നടായ തൃശൂരുമായും ആ ഗായകൻ എന്നും ബന്ധം പുലർത്തി. തൃശൂർ കുന്നത്ത് ലൈനിലെ കുന്നത് വീട്ടിൽ കൃഷ്ണകുമാർ, തൃശൂരുകാരുടെയും സ്വകാര്യ അഹങ്കാരമായിരുന്നു. തൃശൂരിലെ പഴയ സാംസ്കാരിക പ്രവർത്തകനായിരുന്നു സിഎൽബി മോനോന്റെ സഹോദരപുത്രനാണ്. ഇടക്കിടെ തൃശൂരിലെത്തി കെ കെ ബന്ധുക്കളുമായി ബന്ധം പുതുക്കുമായിരുന്നു. എറ്റവും ഒടുവിൽ എത്തിയത് രണ്ടുവർഷം മുമ്പാണ്. പിന്നീട് കോവിഡ് മൂലം യാത്രകൾ മുടങ്ങുകയായിരുന്നു.

കെ കെയുടെ മുത്തശ്ശിയുടെ തറവാടാണ് കോഴിക്കോട് നടുവണ്ണൂരിനടുത്തുള്ള കോട്ടൂരിലെ ഒക്കോട്ട് തറവാട്. കേരളത്തിന് പുറത്ത് ജനിച്ചു വളർന്ന അദ്ദേഹത്തിന് ഈ വീടുമായി കാര്യമായ ബന്ധമൊന്നും ഇല്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് കെ കെയ്ക്ക് ശബ്ദം മോശമായി. പ്രണയത്തിന്റെ വശ്യത നിറഞ്ഞ ശബ്ദം ഇടറിയപ്പോൾ അദ്ദേഹത്തിന്റെ മനസും തകർന്നു. അക്കാലത്ത് തറവാട്ടു ക്ഷേത്രത്തിൽ എത്തി പൂജയും പ്രാർത്ഥനയും നടത്തി. അങ്ങിനെയാണ് കെ കെ വർഷങ്ങൾക്ക് മുമ്പ് ഒക്കോട്ട് തറവാട്ടിലെത്തുന്നതെന്ന് ബന്ധുക്കൾ പറയുന്നത്.

 

പിന്നീട് ചികിത്സയുടെ ഫലമായി കെ കെയ്ക്ക് ശബ്ദം തിരിച്ചു കിട്ടുകയും അദ്ദേഹം ഗാനരംഗത്ത് സജീവമാകുകയും ചെയ്തപ്പോഴും കോട്ടൂരിലേക്കുള്ള വരവ് മുടക്കിയില്ല. ആരെയും അറിയിക്കാതെ പ്രാർത്ഥിച്ച് മടങ്ങാറായിരുന്നു പതിവ്. മൂന്നാഴ്ച മുമ്പും അദ്ദേഹം ഇവിടെയെത്തിയിരുന്നുവെന്ന് പ്രജിത്ത് പറയുന്നു. പ്രജിത്ത് ജയപാലിന്റെ അമ്മയുടെ സഹോദരിയുടെ കൈവശമാണ് ഇപ്പോൾ തറവാട്.

മരണം രാഷ്ട്രീയ പോരാട്ടമായി മാറുമ്പോൾ

രണ്ടുദിവസം മുമ്പ് കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയിരുന്നു, സംഗീയ പ്രേമികളെ നടുക്കിക്കൊണ്ട് കെ കെ യുടെ മരണവാർത്ത എത്തുന്നത്. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗോവണിപ്പടിയിൽ നിന്ന് വീണതിനെത്തുടർന്ന് പരിക്കുകൾ ഉണ്ടായതിനാൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. മരണവാർത്ത പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ കെ കെ സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടിരുന്നു. ആയിരങ്ങളാണ് ഈ പരിപാടിയിൽ കെ കെയെ ശ്രവിക്കാൻ ഇരമ്പിയെത്തിയത്.

ഈ മരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കുകയാണ്. മരണത്തിൽ പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ''പരിപാടി നടന്ന ഓഡിറ്റോറിയത്തിന് 3000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. അവിടെ ഏഴായിരത്തോളം പേരുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ ആൾക്കൂട്ടം പൊതിയുകയായിരുന്നു. വി.ഐ.പി.ക്ക് ആവശ്യമായ സുരക്ഷയൊരുക്കിയിരുന്നില്ല എന്നാണ് അതിനർഥം'' -ബിജെപി. സംസ്ഥാന വക്താവ് സമീക് ഭട്ടാചാര്യ പറഞ്ഞു. ബിജെപി. ദേശീയ സെക്രട്ടറി അനുപം ഹസ്രയും സർക്കാരിനെ കുറ്റപ്പെടുത്തി.

എന്നാൽ, ബിജെപി.യുടെ പ്രസ്താവനകളോട് ശക്തമായി പ്രതികരിച്ച തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് കാവിപ്പാർട്ടി കഴുകൻരാഷ്ട്രീയം അവസാനിപ്പിക്കണമെന്നു പറഞ്ഞു. നിർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ടു. ''കെ.കെ. തങ്ങളുടെ പാർട്ടി നേതാവായിരുന്നെന്ന് ബിജെപി. അവകാശപ്പെടാൻ തുടങ്ങിയാലും ഞങ്ങൾ അതിശയിക്കില്ലെ''ന്നും അദ്ദേഹം പറഞ്ഞു. ജനവികാരം തങ്ങൾക്ക് എതിരാവുമെന്ന് ഭയന്ന് മമതയടക്കമുള്ള നേതാക്കൾ എല്ലാപരിപാടകളും റദ്ദാക്കി ഇവിടേക്ക് ഓടിയെത്തി.

പശ്ചിമബംഗാൾ സർക്കാർ ഗൺ സല്യൂട്ട് നൽകിയാണ് കെ കെയെ ആദരിച്ചത്. ബാങ്കുര ജില്ലയിലായിരുന്ന മുഖ്യമന്ത്രി മമതാ ബാനർജി പരിപാടി റദ്ദാക്കി കൊൽക്കത്തയിലെത്തി നടപടികൾക്കു നേതൃത്വം നൽകി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം രവീന്ദ്ര സദനിൽ അൽപ്പനേരത്തേക്ക് പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ അവർ പുഷ്പാഞ്ജലിയർപ്പിച്ചു. അവിടെയുണ്ടായിരുന്ന കെ.കെ.യുടെ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും അവർ ആശ്വസിപ്പിച്ചു.രവീന്ദ്രസദനിൽനിന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മുംബൈയിലേക്കു കൊണ്ടുപോയി.

.ഏതുപാട്ടും വഴങ്ങുന്ന ഗായകരിലൊരാളായിരുന്നു കെ.കെ.യെന്നും ഒട്ടേറെ അവിസ്മരണീയ ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഇത്രപെട്ടെന്ന് പോയ്ക്കളഞ്ഞല്ലോ എന്നായിരുന്നു എ ആർ റഹ്മാന്റെ അനുസ്മരണം. ഖാൻ ത്രയങ്ങളും ബച്ചുനും അടങ്ങുന്ന ഹോളിവുഡിലെ വൻ താര നിരയാണ് കെ കെയുടെ മരണത്തിൽ അനുശോചിച്ചത്.

മലയാളം നൽകിയത് ക്രൂരമായ അവഗണന

ബോളിവുഡ് നിരവധി ഹിറ്റുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, തന്റെ മാതൃഭാഷയിൽ കുറച്ചു നല്ലഗാനങ്ങൾ ആലപിക്കുക എന്നത് കൃഷ്ണകുമാർ കുന്നത്തിന്റെ സ്വപ്നമായിരുന്നു. കെ കെ പാടിയ ഓരോ ഗാനവും യുവതലമുറ ഏറ്റെടുത്തുകൊണ്ടാടിയപ്പോഴും തന്റെ ഭാഷയിൽ, തന്റെ അച്ഛന്റെയും അമ്മയുടെയും ഭാഷയിൽ തനിക്ക് പാടാൻ ഒരവസരം ലഭിക്കുന്നില്ലല്ലോ എന്ന വേദന അദ്ദേഹത്തിൽ എപ്പോഴുമുണ്ടായിരുന്നു.

മലയാളത്തിൽ പാടാൻ കെ കെ ആഗ്രഹിച്ചു. പക്ഷേ, അതിനുള്ള അവസരങ്ങൾ സ്വീകരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന ഒരു ധാരണ മലയാളം സംഗീത സംവിധായകർക്ക് ഉണ്ടായിരുന്നുവോയെന്ന സംശയവും അദ്ദേഹത്തിനുണ്ടായിരുന്നു. പല സുഹൃത്തുക്കളോടും അദ്ദേഹം ഈ സങ്കടം പറഞ്ഞിരുന്നു.

പൃഥ്വിരാജ് ചിത്രമായ പുതിയ മുഖത്തിൽ ദീപക് ദേവ് സംഗീതം പകർന്ന 'രഹസ്യമായ് രഹസ്യമായ് ഒരു രഹസ്യം ഞാൻ പറയാം' എന്ന ഗാനം ശ്രദ്ധ നേടിയെങ്കിലും പല കാരണങ്ങളാൽ പിന്നീട് മലയാളത്തിൽ പാടിയില്ല. ഇത് കൂടാതെ ഔസേപ്പച്ചന് വേണ്ടി വി കെ പ്രകാശിന്റെ ഹിന്ദി ചിത്രം ഫ്രീക്കി ചക്രയിൽ അദ്ദേഹം ഒരു പാട്ട് പാടിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മലയാളം സംസാരിക്കുമെങ്കിലും ചില വാക്കുകൾ തന്നെ പ്രയാസപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും കൂടുതൽ മലയാളം പാട്ടുകൾ പാടണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇന്ന് മലയാളി മൂളുന്ന 'രഹസ്യമായ് രഹസ്യമായ്' എന്ന ഗാനം മാത്രംമതി മലയാളം അദ്ദേഹത്തെ എക്കാലവും ഓർക്കാൻ.

തനി കേരളീയനാകുന്ന അവസരങ്ങൾ പലപ്പോഴും കെ കെ പങ്കുവെച്ചിട്ടുണ്ട്. വാഴയിലയിൽ ഭക്ഷണം കഴിക്കുക, തൃശ്ശൂരിലെയും എറണാകുളത്തെയും ചില റെസ്റ്റോറന്റുകളിലെ വിഭവങ്ങൾ കണ്ടുപിടിക്കുക, പഴയ മലയാളം പാട്ടുകളും യേശുദാസിന്റെ കൃഷ്ണഭജനകളും കേട്ട് നഗരത്തിനുപുറത്ത് വാഹനമോടിക്കുക, പൊറോട്ടയും ചിക്കൻ ഫ്രൈയും മസാലദോശയും കഴിക്കുക ഇവയെല്ലാം പ്രിയപ്പെട്ടതായിരുന്നു.

കെ കെ ക്ക് ശേഷം വന്ന പല പാട്ടുകാരും നിരവധി പുരസ്‌ക്കാരങ്ങൾ നേടിയപ്പോൾ അദ്ദേഹത്തിന് പ്രധാനപ്പെട്ട ഒരു അവാർഡും ലഭിച്ചിട്ടില്ല. ഒരു പക്ഷെ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതായിരിക്കും ഇതിനു കാരണം. ''ഒരു പാട്ടുകാരന്റെ മുഖമല്ല പ്രധാനം. അദ്ദേഹത്തെ കേൾക്കപ്പെടുകയാണ് വേണ്ടത്''. പക്ഷേ അവാർഡ്് കിട്ടിയ പല ഗായകരും മൂന്നാല് വർഷം കൊണ്ട് വിസ്മൃതർ ആയിട്ടും കെ കെ ജനഹൃദയങ്ങളിൽ തുടരുകയാണ്. ഒരുമലയാളി എന്ന നിലയിൽ നാം മരണാനന്തരമെങ്കിലും കെ കെക്ക് ആദരവ് കൊടുക്കട്ടേ. കേരള ചലച്ചിത്ര അക്കാദമി അദ്ദേഹത്തിന്റെ പേര് ഒരിക്കലും മറുക്കരുത്.


വാൽക്കഷ്ണം: നടൻ പുനിത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ കെ കെയുടെയും അകാല മരണവും ആരോഗ്യവിദഗധ്രെ ഞെട്ടിച്ചിരിക്കയാണ്. പുനിതിനെപ്പോലെ, നല്ലൊരു ജീവിത രീതി പിന്തുടർന്നിരുന്ന വ്യക്തിയായിരുന്നു കെ കെയും. ദിവസവും വ്യായാമം ചെയ്യുന്ന, ദുശ്ശീലങ്ങള്ൾ ഇല്ലാത്ത, ഭക്ഷണം നിയന്ത്രിക്കുന്ന വ്യക്തി. എന്നിട്ടും 53ാംമത്തെ വയസ്സിൽ അദ്ദേഹം കടന്നുപോയി എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP