Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അന്തരത്തിലെ' മികവിന് കിട്ടിയ സംസ്ഥാന പുരസ്‌കാരം ട്രാൻസ് വിഭാഗത്തിനുള്ള അംഗീകാരം; തന്നെ പോലെ വെല്ലുവിളികൾ നേരിട്ടവർക്കായി സമർപ്പിക്കുന്നു എന്ന് നേഹ

'അന്തരത്തിലെ' മികവിന് കിട്ടിയ സംസ്ഥാന പുരസ്‌കാരം ട്രാൻസ് വിഭാഗത്തിനുള്ള അംഗീകാരം; തന്നെ പോലെ വെല്ലുവിളികൾ നേരിട്ടവർക്കായി സമർപ്പിക്കുന്നു എന്ന് നേഹ

കെ വി നിരഞ്ജൻ

കോഴിക്കോട്: 'പുരസ്‌ക്കാരം എനിക്ക് മാത്രമുള്ളതല്ല, ട്രാൻസ് വിഭാഗത്തിനെല്ലാമുള്ള അംഗീകാരമാണ് എനിക്ക് കിട്ടിയ ഈ പുരസ്‌ക്കാരം.. ' കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആദ്യമായി പുരസ്‌ക്കാരം സ്വന്തമാക്കിയ ട്രാൻസ് വിഭാഗത്തിലെ അഭിനേതാവായ നേഹ തനിക്ക് ലഭിച്ച പുരസ്‌ക്കാരം തന്നെപ്പോലെ ജീവിതത്തിൽ വെല്ലുവിളി നേരിടുന്നവർക്കാണ് സമർപ്പിക്കുന്നത്. ട്രാൻസ് ജെൻഡറുകളുടെ ജീവിതത്തെ ഏറെ ഗൗരവത്തോടെ അവതരിപ്പിച്ച 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി അഭിജിത്തിന്റെ 'അന്തര'ത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ ഏറെ മികവോടെ അവതരിപ്പിച്ചാണ് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപട്ടികയിൽ ചരിത്രമെഴുതിയത്.

ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ട ജീവിതമായിരുന്നു നേഹയുടേത്. കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആവേളം അനുഭവിച്ച ജീവിതത്തിനൊടുവിലാണ് സ്വന്തം കാലിൽ നിൽക്കാനായി നേഹ ചെന്നൈയിലെത്തിയത്. ചെന്നൈയിലെ തനിച്ചുള്ള ജീവിതത്തിനിടയിൽ അഭിനയത്തിന്റെ വഴിയാണ് അവർ തെരഞ്ഞെടുത്തത്. അഭിനയ ജീവിതത്തിൽ താൻ അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷമാണ് നേഹയ്ക്ക്.

കേരളത്തിനും മലയാളികൾക്കും ഏറെ നന്ദിയെന്നും അവർ വ്യക്തമാക്കുന്നു. ഇതിനൊപ്പം കാഷിഷ് മുബൈ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമാണ് ജൂൺ ഒന്നിന് 'അന്തരം'പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷവും നേഹ പങ്കുവെക്കുന്നു. മുംബൈയ്ക്ക് തിരക്കുന്നതിന് മുമ്പായാണ് നേഹ കോഴിക്കോട്ടെത്തിയത്. അന്തരത്തിന്റെ ഷൂട്ടിങ് നടന്നതും കോഴിക്കോട്ടുവച്ചായിരുന്നു. ഏറെ സന്തോഷകരമായിരുന്നു ഷൂട്ടിങ് ദിനങ്ങളെന്ന് നേഹ പറഞ്ഞു. ഒരു കുടുംബം പോലെയായിരുന്ന എല്ലാവരും. ഷൂട്ടിങ് കഴിഞ്ഞ് പിരിഞ്ഞുപോകും നേരം വലിയ വിഷമമായിരുന്നെന്നും അവർ വ്യക്തമാക്കി. തമിഴ്‌നാട് തിരുവാരൂർ സ്വദേശിനിയും ട്രാൻസ്‌വുമണുമായ നേഹയുടെ ആദ്യ ഫീച്ചർ ഫിലീമായിരുന്നു 'അന്തരം'.

ജീവിതയാത്രയിൽ ഏതൊരു ട്രാൻസ് വ്യക്തിയെയും പോലും ഏറെ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട് നേഹയും. നേഹയുടെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ നാട്ടുകാർക്കോ സാധിച്ചില്ല. അവരെല്ലാം അവരെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പിതാവ് വളരെ ദേഷ്യത്തോടെ തന്നെയായിരുന്നു പെരുമാറിയിരുന്നത്. തന്നെ തിരിച്ചറിയാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമായതോടെ ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റിലാണ് വർഷങ്ങളായി താമസം. നാട്ടിലേക്ക് പിന്നീട് മടങ്ങിപ്പോയിട്ടില്ല. പിതാവ് കുറച്ചു നാൾ മുമ്പ് മരണപ്പെട്ടു. അമ്മയോട് ഇടയ്ക്ക് ഫോണിൽ സംസാരിക്കും. പുരസ്‌ക്കാര വിവരം അറിയിക്കാനായി അമ്മയെ വിളിച്ചിരുന്നു. അമ്മയ്ക്ക് വലിയ സന്തോഷമായിട്ടുണ്ട്. പക്ഷെ തന്റെ കാര്യത്തിൽ അവരിപ്പോഴും നിസ്സഹായയാണ്. നാടുമായി മറ്റു ബന്ധങ്ങളൊന്നും ഇപ്പോഴില്ലെന്നും നേഹ പറഞ്ഞു.

അഞ്ജലി എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകൻ അഭിജിത്ത് പലരെയും അന്വേഷിച്ചു. അതിനിടയിലാണ് നേഹയുടെ ഫോട്ടോ കാണുന്നത്. തുടർന്ന് എറണാകുളത്ത് ഒരു വിവാഹ ചടങ്ങിൽ വച്ചാണ് സംവിധായകനെ നേരിൽ കാണുന്നതെന്ന് നേഹ പറഞ്ഞു. അഞ്ജലി എന്ന കഥാപാത്രമാകാൻ സമ്മതമാണോ എന്ന് സംവിധായകൻ ചോദിച്ചപ്പോൾ സന്തോഷവും ഒപ്പം ആശങ്കയും തോന്നി. ചില ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വലിയൊരു സിനിമയിലെ നായികാ വേഷത്തിലേക്ക് വിളിച്ചപ്പോൾ തനിക്കത് സാധിക്കുമോ എന്ന ആശങ്കയായിരുന്നു. എന്നാൽ തുടക്കത്തിലെ പ്രശ്‌നങ്ങൾ ഒഴിച്ചാൽ പിന്നീട് എല്ലാം ഓകെയായെന്നും നേഹ വ്യക്തമാക്കി.

കച്ചവട സിനിമാ ലോകം പരിഹാസ കഥാപാത്രങ്ങളോ സെക്‌സ് വർക്കർമാരോ ആയി മാത്രമായിരുന്നു പലപ്പോഴും ട്രാൻസ് വിഭാഗത്തെ പരിഗണിച്ചിരുന്നത്. ഇപ്പോൾ അതിന് മാറ്റമുണ്ടായിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പുരുഷന്മാരാണ് ട്രാൻസ് കഥാപാത്രങ്ങൾ പലപ്പോഴും ചെയ്യുന്നത്. അഞ്ജലി അമീറിനെപ്പോലെ ചിലർക്ക് മുഖ്യധാരാ സിനിമയിൽ പ്രധാന വേഷം ലഭിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ പൂർണ്ണമായും മാറിയിട്ടില്ല. ട്രാൻസ് കമ്മ്യൂണിറ്റിയുമായി അടുത്ത് ഇടപഴകുന്ന സംവിധായകന് തന്റെ ചിത്രത്തിൽ ട്രാൻസ് വ്യക്തി തന്നെ നായികയാവണമെന്ന് നിർബന്ധമായിരുന്നു.

ട്രാൻസ്ജൻഡറെ ജീവിതപങ്കാളിയായി സ്വീകരിച്ച ശേഷമുണ്ടായ താളപ്പിഴകളും മറ്റുമാണ് അന്തരം ചിത്രം പറയുന്നത്. ഒരു ട്രാൻസ് വുമൺ ഒരു കുടുംബത്തിലേക്കെത്തിയാലുള്ള സാഹചര്യമാണ് ഏറെ ഗൗരവത്തോടെ ചിത്രം വരച്ചു കാട്ടുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങളും ത്രില്ലും സസ്‌പെൻസുമെല്ലാം നിറഞ്ഞ 'അന്തരം'പ്രശസ്തമായ ജയ്പൂർഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലേക്ക്? തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രാൻസ് കഥാപാത്രങ്ങളിൽ നിന്ന് മാറി നായികാ വേഷങ്ങൾ തന്നെ ചെയ്യണമെന്നാണ് നേഹയുടെ ആഗ്രഹം. തൃഷ നായികയായ ദ റോഡ് എന്ന ചിത്രത്തിലാണ് ഇപ്പോൾ ഇവർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിലും ട്രാൻസ് കഥാപാത്രം തന്നെയാണ്.

ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ച് നിരവധി ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ പി അഭിജിത്ത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചിത്രം നിർമ്മിച്ചതെന്ന് സംവിധായകൻ പറഞ്ഞു. കണ്ണൻനായരാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. നക്ഷത്ര മനോജ്, എ രേവതി, എൽസി സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഒ ടി ടിയിൽ റിലീസ് ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സംവിധായകൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP