Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് രാജാക്കന്മാർ; അരങ്ങേറ്റ സീസണിൽ കിരീടം ചൂടി ഹാർദ്ദിക് പാണ്ഡ്യയും സംഘവും; ഫൈനലിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; നായകന്റെ ഇന്നിങ്സുമായി പാണ്ഡ്യ; മികച്ച കൂട്ടുകെട്ടുകൾ ഒരുക്കി സിക്സറോടെ വിജയറൺ കുറിച്ച് ഗിൽ; ഫിനിഷറായി മില്ലറും

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് രാജാക്കന്മാർ; അരങ്ങേറ്റ സീസണിൽ കിരീടം ചൂടി ഹാർദ്ദിക് പാണ്ഡ്യയും സംഘവും; ഫൈനലിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; നായകന്റെ ഇന്നിങ്സുമായി പാണ്ഡ്യ; മികച്ച കൂട്ടുകെട്ടുകൾ ഒരുക്കി സിക്സറോടെ വിജയറൺ കുറിച്ച് ഗിൽ; ഫിനിഷറായി മില്ലറും

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഓൾറൗണ്ട് മികവോടെ മുന്നിൽ നിന്ന് നയിച്ച ഹാർദ്ദിക് പാണ്ഡ്യയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ കിരീടം. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടത്തിൽ മുത്തമിട്ടത്. 131 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽസ മറികടന്നു. സ്‌കോർ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 130-9, ഗുജറാത്ത് ടൈറ്റൻസ് 18.1 ഓവറിൽ 133-3.

ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ടീം ഐപിഎല്ലിൽ കിരീടം നേടുന്നത് 2017നുശേഷം ഇതാദ്യമായാണ്. 2017ൽ മുംബൈ ഇന്ത്യൻസായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയശേഷം ഇതിന് മുമ്പ് കിരീടം നേടിയ ടീം.

മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിന് ടോസിലെ ഭാഗ്യം ബാറ്റിംഗിൽ തുണച്ചില്ല. രാജസ്ഥാന് നിശ്ചിത ഇരുപത് ഓവറിൽ 131 റൺസ് വിജയലക്ഷ്യം മാത്രമാണ് കുറിക്കാനായത്. ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാൻ ബൗളർമാർക്ക് തുടക്കത്തിൽ സാധിച്ചെങ്കിലും  ഹാർദ്ദിക് പാണ്ഡ്യയും ശുഭ്മാൻ ഗില്ലും ക്രീസിൽ നിലയുറപ്പിച്ചതോടെ കളി കൈവിട്ടു.



തുടക്കം മുതൽ രാജസ്ഥാൻ ബൗളർമാർ വരിഞ്ഞു മുറുക്കിയെങ്കിലും അക്ഷോഭ്യനായി ക്രീസിൽ നിന്ന ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്കിടെ ബൗണ്ടറികൾ നേടിയും സ്‌കോർ മുന്നോട്ട് നീക്കി. പത്താം ഓവറിലാണ് ഗുജറാത്ത് 50 റൺസ് പിന്നിട്ടത്. മറുവശത്ത് ശുഭ്മാൻ ഗിൽ പതിവ് ഫോമിലായിരുന്നില്ലെങ്കിലും ഹാർദ്ദിക് പാണ്ഡ്യക്ക് മികച്ച കൂട്ടായി.

മൂന്ന് വിക്കറ്റെടുക്കുകയും 34 റൺസ് നേടുകയും ചെയ്ത നായകൻ ഹാർദിക് പാണ്ഡ്യയുടെ നിർണായക പ്രകടനം ഗുജറാത്തിന് തുണയായി. ഷെയ്ൻ വോണിന് ശേഷം രാജസ്ഥാൻ റോയൽസിന് കിരീടം സമ്മാനിക്കാമെന്ന സഞ്ജുവിന്റെ മോഹത്തിന് തിരിച്ചടി നേരിട്ടു.

43 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. സിക്‌സറിലൂടെയാണ് ഗിൽ ഗുജറാത്തിന്റെ വിജയറൺ നേടിയത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 30 പന്തിൽ 34 റൺസെടുത്ത് നിർണായക സംഭാവന നൽകി.

ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായത്. ബാറ്റർമാർ താളം കണ്ടെത്താതെപോയതാണ് ടീമിന് തിരിച്ചടിയായത്. ഈ സീസണിൽ മൂന്ന് തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കൽപ്പോലും വിജയം നേടാൻ രാജസ്ഥാന് കഴിഞ്ഞില്ല.

131 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിൽ തന്നെ ഗില്ലിനെ പുറത്താക്കാനുള്ള സുവർണാവസരം യൂസ്വേന്ദ്ര ചാഹൽ പാഴാക്കി. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ലഭിച്ച അനായാസ ക്യാച്ച് ചാഹൽ നിലത്തിട്ടു. എന്നാൽ തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. അഞ്ചുറൺസെടുത്ത സാഹയെ തകർപ്പൻ പന്തിലൂടെ പ്രസിദ്ധ് ക്ലീൻ ബൗൾഡാക്കി.



സാഹയ്ക്ക് പകരം മാത്യു വെയ്ഡാണ് ക്രീസിലെത്തിയത്. എന്നാൽ 10 പന്തിൽ നിന്ന് എട്ട് റൺസ് മാത്രമെടുത്ത വെയ്ഡിനെ ട്രെന്റ് ബോൾട്ട് റിയാൻ പരാഗിന്റെ കൈയിലെത്തിച്ചു. ഇതോടെ രാജസ്ഥാൻ ഗുജറാത്തിന് മേൽ സമ്മർദം ചെലുത്തി. വെയ്ഡിന് പകരം നായകൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസാണ് നേടിയത്. പാണ്ഡ്യയും ഗില്ലും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഗുജറാത്തിനെ രക്ഷിച്ചു. ആദ്യ പത്തോവറിൽ ടീം 54 റൺസാണ് നേടിയത്. പിന്നാലെ അർധസെഞ്ചുറി കൂട്ടുകെട്ടും ഇവർ പടുത്തുയർത്തി.

ഗുജറാത്ത് അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ചാഹൽ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. മികച്ച രീതിയിൽ ബാറ്റേന്തുകയായിരുന്ന ഹാർദിക്കിനെ പുറത്താക്കി ചാഹൽ രാജസ്ഥാന് ആശ്വാസം പകർന്നു. 30 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 34 റൺസ് നേടി നിർണായക ഇന്നിങ്സ് കാഴ്ചവച്ചാണ് ഗുജറാത്ത് നായകൻ ക്രീസ് വിട്ടത്.

പാണ്ഡ്യയ്ക്ക് പകരം അപകടകാരിയായ ഡേവിഡ് മില്ലർ ക്രീസിലെത്തി. മില്ലർ അനായാസം ബാറ്റ് ചെയ്യാൻ ആരംഭിച്ചതോടെ രാജസ്ഥാന്റെ വിജയ പ്രതീക്ഷകൾ അസ്തമിച്ചു. മില്ലർ തകർപ്പൻ ബാറ്റിങ്ങിലൂടെ ഗില്ലിനൊപ്പം ചേർന്ന് ടീമിന് വിജയം സമ്മാനിച്ചു. 18-ാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ചുകൊണ്ട് ഗിൽ ഗുജറാത്തിന് കന്നി ഐ.പി.എൽ കിരീടം നേടിക്കൊടുത്തു. ഗിൽ 43 പന്തുകളിൽ നിന്ന് 45 റൺസെടുത്തും മില്ലർ 19 പന്തുകളിൽ നിന്ന് 32 റൺസ് നേടിയും പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ബോൾട്ട്, പ്രസിദ്ധ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളർമാരാണ് പേരുകേട്ട രാജസ്ഥാൻ ബാറ്റിങ് നിരയെ തകർത്തത്. 39 റൺസെടുത്ത ജോസ് ബട്ലർ മാത്രമാണ് രാജസ്ഥാൻ നിരയിൽ പിടിച്ചുനിന്നത്.



ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ദോസ് ബട്ലറും ചേർന്ന് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 31 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അഞ്ചാം ഓവറിൽ ജയ്സ്വാളിനെ മടക്കി യാഷ് ദയാൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 പന്തുകളിൽ നിന്ന് 22 റൺസെടുത്ത ജയ്സ്വാൾ സായ് കിഷോറിന് ക്യാച്ച് നൽകി മടങ്ങി.

ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്ലർ ടീമിനെ മുന്നോട്ട് നയിച്ചു. 6.5 ഓവറിൽ ടീം സ്‌കോർ 50 കടന്നു. പക്ഷേ സഞ്ജുവിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ഹാർദിക് പാണ്ഡ്യയുടെ പന്തിൽ സായ് കിഷോറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 11 പന്തുകളിൽ നിന്ന് 14 റൺസാണ് താരത്തിന്റെ സമ്പാദ്യം.സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കലാണ് ക്രീസിലെത്തിയത്.

ഗുജറാത്ത് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ രാജസ്ഥാന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഒടുവിൽ 10 പന്തുകളിൽ നിന്ന് വെറും രണ്ട് റൺസ് മാത്രമെടുത്ത ദേവ്ദത്തിനെ റാഷിദ് ഖാൻ മുഹമ്മദ് ഷമിയുടെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ രാജസ്ഥാന്റെ പ്രതീക്ഷയായ ജോസ് ബട്ലറും പുറത്തായി.

ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകി ബട്ലർ മടങ്ങി. 35 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയുടെ സഹായത്തോടെ 39 റൺസാണ് ബട്ലർ നേടിയത്. ബട്ലർ പുറത്തായ ശേഷം ഷിംറോൺ ഹെറ്റ്മെയറും അശ്വിനും ക്രീസിലൊന്നിച്ചു. രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഹെറ്റ്മെയർ തുടങ്ങിയെങ്കിലും താരത്തെ ഹാർദിക് പുറത്താക്കി. സ്വന്തം പന്തിൽ തന്നെ ക്യാച്ചെടുത്താണ് ഹാർദിക് 11 റൺസെടുത്ത ഹെറ്റ്മെയറെ പറഞ്ഞുവിട്ടത്. ഇതോടെ രാജസ്ഥാൻ 94 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാലെ അശ്വിനും പുറത്തായി. സായ് കിഷോറിന്റെ പന്തിൽ സിക്സ് നേടാനുള്ള അശ്വിന്റെ ശ്രമം ഡേവിഡ് മില്ലറുടെ കൈയിലൊതുങ്ങി. ആറ് റൺസാണ് താരത്തിന്റെ സമ്പാദ്യം. 16.2 ഓവറിലാണ് ടീം സ്‌കോർ 100 കടന്നത്. റിയാൻ പരാഗും ട്രെന്റ് ബോൾട്ടുമാണ് അവസാന ഓവറുകളിൽ രക്ഷാപ്രവർത്തനം നടത്തിയത്. പക്ഷേ ടീം സ്‌കോർ 112-ൽ നിൽക്കേ ട്രെന്റ് ബോൾട്ട് പുറത്തായി. 11 റൺസെടുത്ത ബോൾട്ടിനെ സായ് കിഷോർ തെവാത്തിയയുടെ കൈയിലെത്തിച്ചു.

ബോൾട്ടിന് പകരം ഒബെഡ് മക്കോയിയാണ് ക്രീസിലെത്തിയത്. ഒരു സിക്സടിച്ചുകൊണ്ട് മക്കോയ് ടീം സ്‌കോർ 120 കടത്തി. റിയാൻ പരാഗ് അവസാന ഓവറുകളിൽ പരാജയമായി. സ്‌കോറുയർത്താൻ ബാറ്ററായ പരാഗിന് സാധിച്ചില്ല. അവസാന ഓവറിൽ മക്കോയ് റൺ ഔട്ടായി. പരാഗ് 15 റൺസെടുത്ത് പുറത്തായി. ഗുജറാത്തിന് വേണ്ടി നായകൻ ഹാർദിക് പാണ്ഡ്യ നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റെടുത്തു. സായ് കിഷോർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP