Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടുപന്നിക്കുവച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പൊലീസുകാരുടെ മരണം; ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് മൃതദേഹം മാറ്റാൻ സഹായിച്ചയാൾ

കാട്ടുപന്നിക്കുവച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പൊലീസുകാരുടെ മരണം; ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് മൃതദേഹം മാറ്റാൻ സഹായിച്ചയാൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽനിന്നു ഷോക്കേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. വൈദ്യുതിക്കെണിവച്ച സുരേഷിന്റെ സുഹൃത്താണ് സജി. മൃതദേഹങ്ങൾ മാറ്റിയിടാനും തെളിവു നശിപ്പിക്കാനും സജിയും സുരേഷിനെ സഹായിച്ചതായി പൊലീസ് വ്യക്തമാക്കി.

കെണിവച്ച സ്ഥലം ഉടമ മുട്ടിക്കുളങ്ങര തോട്ടക്കര വീട്ടിൽ സുരേഷിനെ (49) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിൽ ഇയാളെ സഹായിച്ച സുഹൃത്ത് സജിയെക്കൂടി കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമാംബിക നഗർ ഇൻസ്‌പെക്ടർ എ.സി.വിപിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം.

അറസ്റ്റിലായ സുരേഷിനെതിരെ നരഹത്യ കുറ്റത്തിനാണു കേസെടുത്തിട്ടുള്ളത്. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടിൽ എം.അശോക്കുമാർ, തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ മോഹൻദാസ് (36) എന്നിവരാണു 18നു രാത്രി ഷോക്കേറ്റു മരിച്ചത്. ക്യാംപിനു പിൻവശത്തുള്ള പാടത്താണു പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തിയത്. പാടത്തോടു ചേർന്നു പ്രതി സുരേഷിന്റെ വീട്ടുതൊടിയിലാണു പന്നിയെ പിടികൂടാനായി ഇരുമ്പുകമ്പി കെട്ടി വൈദ്യുതി കടത്തിവിട്ടത്.

സുരേഷിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കെണി വച്ചിരുന്നത്. രാത്രിയിൽ കെണിയിലേക്ക് കറന്റ് കണക്ഷനും കൊടുത്തു. രാത്രിയിൽ ഇതുവഴിവന്നപ്പോഴാണ് പൊലീസുകാർക്ക് ഷോക്കേറ്റത്. പുലർച്ചെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പാടത്തുകൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

പുതുമഴയിൽ പാടത്തു മീൻപിടിക്കാനാണു പൊലീസ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പൊലീസുകാരുടെ മൃതദേഹം തെളിവു നശിപ്പിക്കാനാണു പ്രതി 500 മീറ്റർ അകലെ എത്തിച്ചു പാടവരമ്പിനു താഴെ തള്ളിയത്. സ്വയം ചുമന്നും ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിലിട്ടും ഒറ്റയ്ക്കാണു മൃതദേഹങ്ങൾ പാടത്തെത്തിച്ചതെന്നാണു പ്രതിയുടെ മൊഴി. ഇത് മുഖവിലയ്‌ക്കെടുക്കാതെ അന്വേഷണസംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുഹൃത്ത് സജിയുടെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP