Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മയക്കുമരുന്ന് മാഫിയ മുതൽ താലിബാൻ വരെ കൃഷി ചെയ്യുന്ന ഓപിയം പോപ്പി ചെടികൾ എങ്ങനെ കേരളത്തിലും എത്തി? മൂന്നാർ ദേവികുളം ഗുണ്ടുമലയിൽ കണ്ടെത്തിയ 57 ഓപിയം പോപ്പി ചെടികൾ പൂന്തോട്ട പരിപാലനത്തിന് എന്ന് എക്‌സൈസ്

മയക്കുമരുന്ന് മാഫിയ മുതൽ താലിബാൻ വരെ കൃഷി ചെയ്യുന്ന ഓപിയം പോപ്പി ചെടികൾ എങ്ങനെ കേരളത്തിലും എത്തി? മൂന്നാർ ദേവികുളം ഗുണ്ടുമലയിൽ കണ്ടെത്തിയ 57 ഓപിയം പോപ്പി ചെടികൾ പൂന്തോട്ട പരിപാലനത്തിന് എന്ന് എക്‌സൈസ്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ കണ്ടെത്തിയ, കറുപ്പ് ഉത്പാദിപ്പിക്കുന്ന ഒപ്പിയം പോപ്പി ചെടികൾ പൂന്തോട്ട പരിപാലനത്തിന്റെ ഭാഗമായി നട്ടുവളർത്തിയതെന്ന് എക്‌സൈസ്. ഇതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളതെന്നും അധികൃതർ മറുനാടനോട് പറഞ്ഞു.

ഗുണ്ടുമല എസ്റ്റേറ്റിൽ സോത്തുപാറ ഡിവിഷനിലെ ഡിസ്പെൻസറിക്ക് മുൻപിൽ നട്ടുവളർത്തിയ നിലയിൽ 57 ചെടികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മിക്ക ചെടികളും പൂത്ത് കായ് ഉണ്ടായ നിലയിലായിരുന്നു. ഇതിന്റെ കായിൽ നിന്നുണ്ടാകുന്ന കറയാണ് മാരക മയക്കുമരുന്നായ കറുപ്പായി ഉപയോഗിക്കുന്നത്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജു പറഞ്ഞു.

പിടിച്ചെടുത്ത ചെടികൾ ദേവികുളം കോടതിയിൽ ഹാജരാക്കി. അതേ സമയം ഓപ്പിയം ചെടികൾ എക്‌സൈസ് സംഘം പരിശോധനയ്ക്ക് അയച്ചു. കണ്ടെത്തിയ ചെടികൾ തീവ്രവാദികൾ അടക്കമുള്ള സംഘടനകൾ ഉപയോഗിക്കുന്നതാണ് എന്ന വാർത്തകൾ വന്നതോടെയാണ് ചെടികൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി ഇത്തരം ചെടികൾ വളർത്തുന്നത് പതിവാണ്. മൂന്നാറിലും ചിലയിടങ്ങളിൽ ഇത്തരം പൂക്കൾ വളർത്താറുണ്ട്. ഇത്തരം ചെടികൾ തീവ്രവാദികൾ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ഈ ചെടികൾ വളർത്തുന്നവരും വെട്ടിലായിരിക്കുന്നത്. ഈ ചെടിയുടെ കസ എന്ന പേരിലറിയപ്പെടുന്ന വിത്തുകൾ രാജ്യത്ത് വ്യാപകമായി പാചകത്തിന് ഉപയോഗിക്കാറുണ്ട്.

അംഗീകൃത ലാബുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് ശേഷമേ തുടർ നടപടികൾ സ്വീകരിക്കാനാവൂ എന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർമാരായ സൈജുമോൻ ജേക്കബ്, ജയൻ. പി. ജോൺ, സിഇഒമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, മനീഷ് മോൻ സി.കെ, അനിൽ കുമാർ കെ.പി. എന്നിവർ പങ്കെടുത്തു.

അഫ്ഗാനിൽ താലിബാൻ ഭീകരർ അടക്കമുള്ളവർ പോപ്പി ചെടികളിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിയന്ത്രിതമായ അളവിൽ പോപ്പി ചെടികൾ കൃഷി ചെയ്യാറുണ്ട്.

അതേസമയം, കേരളത്തിൽ സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായാണ് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ 20 വയസിന് താഴെ പ്രായമുള്ള 293 പേരാണ് ഉള്ളത്. മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വിപണനത്തിലും അനേകം വിദ്യാർത്ഥികൾ ഉൾപ്പെടുന്നുണ്ട്. വിദ്യാർത്ഥികളെ ഇതിനായി പ്രലോഭിപ്പിക്കുന്ന മാഫിയകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.

ഇതിനെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ സർക്കാരിനു കഴിയുന്നില്ല. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പോലും സർക്കാരിന്റെ കയ്യില്ലില്ല. ഈ ലിസ്റ്റ് ഉണ്ടെങ്കിൽ ഇവരുടെ കയ്യിൽ ഇത് എങ്ങനെ എത്തുന്നു എന്നതിന്റെ ഉറവിടം നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കും.

മറ്റ് കുട്ടികളിലേക്ക് മയക്കുമരുന്ന് ഉപയോഗം എത്താതിരിക്കാനും സാധിക്കും. ലഹരി മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിന് സ്‌ക്കൂൾ, കോളേജ് തലങ്ങളിൽ രൂപീകരിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്ലബുകൾ പലതും പ്രവർത്തനം ബോധവത്കരണ ക്ലാസുകളിൽ ഒതുക്കുന്നു. അദ്ധ്യാപകരുടെ സഹായത്താൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ആരംഭത്തിലേ മനസിലാക്കി കൗൺസിലിങ് , ചികിത്സ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതിന് നേർവഴി എന്ന പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പല സ്‌ക്കൂളുകളിലും ഇതിന്റെ പ്രവർത്തനം നടക്കുന്നില്ല.

നേർവഴി എന്ന പദ്ധതി കൃത്യമായി നടന്നാൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് കൃത്യമായി തയ്യാറാക്കാൻ സാധിക്കും. അത് വഴി മയക്ക് മരുന്ന് മാഫിയ ശൃംഖല വിദ്യാർത്ഥികളിൽ എത്തുന്ന വഴി കണ്ടെത്താനും ആ കണ്ണികളെ ഇല്ലാതാക്കാനും സാധിക്കും. ലഹരികൾക്ക് അടിമപ്പെട്ടത് കാരണം പഠനം മുടങ്ങിയതും മാനസിക, ആരോഗ്യ നില തകരാറിലായതുമായ നിരവധി വിദ്യാർത്ഥികൾ ഉണ്ട് . മന്ത്രി ഗോവിന്ദൻ മാസ്റ്റർക്ക് എക്സൈസിൽ വകുപ്പിൽ പൂർണ്ണ പരാജയമാണ്.

തദ്ദേശസ്വയം ഭരണ വകുപ്പിൽ കൂടുതൽ സമയവും ചെലവഴിക്കേണ്ടി വരുന്നതിനാൽ ഗോവിന്ദൻ മാസ്റ്റർക്ക് എക്സൈസ് വകുപ്പിൽ കാര്യക്ഷമമായി ഇടപെടുന്നില്ല. ഉദ്യോഗസ്ഥരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കാനുള്ള പ്രധാന കാരണം. പേരിന് മാത്രം കേസെടുക്കുകയാണ് ഉദ്യോഗസ്ഥർ. പല കേസുകളിലും മാഫിയ തലവന്മാർ രക്ഷപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP