Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്‌ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ

സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്‌ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ

വിനോദ് പൂന്തോട്ടം

കൊല്ലം: വിസ്മയ കേസിൽ അറസ്റ്റിലായി വിചാരണ തടവുകാരനായി കിരൺകുമാർ കിടന്നതുകൊല്ലം ജില്ലാ ജയിലിലാണ്. രണ്ടു മാസം മുമ്പ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടി. ഇതോടെ ജയിലിലെ ആത്മവിശ്വാസക്കാരനായി അതിവേഗം കിരൺ മാറി. പിന്നീട് പുറത്തേക്കിറങ്ങി. ജയിലിലെ സഹതടവുകാരോടും ജയിൽ ജീവനക്കാരോടുമെല്ലാം ഈ കേസിൽ നിന്ന് താൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞായിരുന്നു കിരൺകുമാർ അന്ന് പുറത്തിറങ്ങിയത്. അതേ ജയിലിലേക്കാണ് കുറ്റം ചെയ്തുവെന്ന കോടതി നിരീക്ഷണത്തെ തുടർന്ന് വീണ്ടും കിരൺകുമാർ എത്തിയത്. രണ്ടു ദിവസം കൊല്ലം ജയിലിൽ കിടന്നു. ഇന്ന് രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

കൊല്ലം ജയിലിലേക്കുള്ള രണ്ടാം വരവിൽ ഈ മോട്ടോർ വാഹന വകുപ്പ് മുൻ ഉദ്യോഗസ്ഥൻ കുറ്റവാളിയായിരുന്നു. കിരൺകുമാർ കുറ്റവാളിയാണെന്ന് കോടതി വിധിച്ചത് തിങ്കളാഴ്ചയാണ്. അന്ന് ഉച്ചയോടെ ജയിലിൽ വീണ്ടുമെത്തി. ഇന്നലെ പത്തരയ്ക്ക് ശിക്ഷാ വിധി കേൾക്കാൻ തിരികെ കോടതിയിലേക്ക്. വിധി കേട്ട ശേഷം ഉച്ചകഴിഞ്ഞ് മൂന്ന് നാൽപ്പതോടെ വീണ്ടും കൊല്ലം ജയിലിൽ. ഗ്രൗണ്ട് ഫ്‌ളോറിലെ ഇ വൺ ബ്ലോക്കിലായിരുന്നു സത്രീധന മരണക്കേസിലെ കുറ്റവാളിയുടെ കിടപ്പ്. തീർത്തും നിരാശൻ. കൂടെ ആ സെല്ലിലുണ്ടായിരുന്നത് മയക്കുമരുന്ന് കേസിലേയും മോഷണ കേസിലേയും പ്രതികൾ. ശിക്ഷക്കെപ്പെട്ട നിരാശയിൽ ആരോടും ഒന്നും മിണ്ടാതെ ഒരു ദിവസം. രാവിലെ പൊലീസ് അകമ്പടിയിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്. അവിടെ ജോലിയും മറ്റും ചെയ്ത് ഇനിയുള്ള ശിക്ഷാകാലം.

അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് കിരൺകുമാർ. എന്നാൽ എല്ലാ കുറ്റവും സംശയത്തിന് അതീതമായി തെളിയിക്കാൻ പോന്ന തെളിവുകളുണ്ട്. അതും വിസ്മയയുടെ വാക്കുകൾ. അതുകൊണ്ട് തന്നെ മേൽക്കോടതിയും കനിവ് കാട്ടില്ല. നേരത്തെ വിചാരണ തടവുകാരനായ കിരണിന് കേരളത്തിലെ കോടതികളൊന്നും ജാമ്യം അനുവദിച്ചില്ല. വിധി വരും മുമ്പ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടി. ഇത് കേസിനെ സ്വാധീനിക്കുമെന്നും വിധി അനുകൂലമാകുമെന്നും കിരൺകുമാറും കരുതി. ഈ പ്രതീക്ഷകളാണ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടുമ്പോൾ കിരണിന്റെ മനസ്സിൽ. ഇത് ജയിലിലുള്ള എല്ലാവരോടും പങ്കുവച്ചായിരുന്നു പുറത്തേക്ക് ഇറങ്ങിയത്. ആ സന്തോഷം ഇന്ന് മാഞ്ഞിരിക്കുന്നു. കൊല്ലം ജയിലിൽ ശിക്ഷക്കപ്പെട്ട് എത്തിയ കിരൺ എല്ലാ അർത്ഥത്തിലും തെളിവുകൾ എതിരായെന്ന് തിരിച്ചറിയുകയാണ്.

പത്ത് വർഷവും ജയിലിൽ കിടന്നേ മതിയാകൂ. കൃത്യമായ വർഷം പറയാതെ ശിക്ഷ വിധിച്ചാൽ സ്വാധീനത്തിലൂടെ ശിക്ഷാ ഇളവുകൾ സംഘടിപ്പിക്കും. എന്നാൽ കിരണിന് അതിന് കഴിയില്ല. പിഴ ശിക്ഷ അടച്ചില്ലെങ്കിൽ പിന്നേയും രണ്ടരക്കൊല്ലം അകത്തു കിടക്കണം. നല്ല പ്രായം മുഴുവൻ ജയിലിൽ കിടന്ന് മാത്രമേ ഈ കുറ്റവാളിക്ക് ഇനി പുറത്തിറങ്ങാൻ കഴിയൂ. ഇത് കിരണിനുും അറിയാം. അപ്പീലിന് ശ്രമിച്ചാൽ പോലും വർഷങ്ങൾ കഴിഞ്ഞു മാത്രമേ കോടതികൾ അത് പരിഗണിക്കൂ. ഇതും വേഗത്തിൽ പുറത്തിറങ്ങാമെന്ന മോഹത്തിന് തിരിച്ചടിയാണ്. അപ്പീലും ജാമ്യവും മേൽകോടതികളും ഈ കേസിൽ അനുവദിക്കാൻ സാധ്യത ഇനി കുറവാണ്.

ചാവ്വാഴ്ച വൈകിട്ടോടെ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, വിധി പകർപ്പ് കൈമാറിയ ശേഷം പ്രതിയെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോവുമെന്നായിരുന്നു ആദ്യവിവരം. എന്നാൽ തത്കാലം ജില്ലാ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ജഡ്ജി ശിക്ഷാവിധി വായിക്കുമ്പോൾ നിർവികാരനായാണ് പ്രതി എല്ലാംകേട്ടുനിന്നത്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാറിന് ശിക്ഷയായി വിധിച്ചത്. സ്ത്രീധന പീഡനത്തിന് ഐപിസി 304 ബി പ്രകാരം പത്ത് വർഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാർഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.

12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പത്തുവർഷം ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി.

2020 മെയ്‌ 31-നാണ് നിലമേൽ കൈതോട് സീ വില്ലയിൽ വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം വിഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്.വിസ്മയ, അച്ഛൻ ത്രിവിക്രമൻ നായരോട് 'ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യചെയ്തുപോകുമെന്നും' കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സർവീസിൽനിന്നു പിരിച്ചുവിട്ടു.

പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP