Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് കൂളിമാട് പാലം അപകടത്തിന്റെ കാരണം തൊഴിലാളികളുടെ പരിചയക്കുറവെന്ന് സമ്മതിച്ച് കിഫ്ബി; ശരി വയ്ക്കുന്നത് ലീഗിന്റെ ആരോപണം; ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ വീഴ്ച അപകടകാരണമെന്ന് വിശദീകരണം; പാലാരിവട്ടം ഉന്നയിച്ച് തങ്ങളെ പ്രതിരോധത്തിലാക്കിയ ഇടതുപക്ഷത്തെ അതേ നാണയത്തിൽ നേരിടാൻ ലീഗും

കോഴിക്കോട് കൂളിമാട് പാലം അപകടത്തിന്റെ കാരണം തൊഴിലാളികളുടെ പരിചയക്കുറവെന്ന് സമ്മതിച്ച് കിഫ്ബി; ശരി വയ്ക്കുന്നത് ലീഗിന്റെ ആരോപണം; ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ വീഴ്ച അപകടകാരണമെന്ന് വിശദീകരണം; പാലാരിവട്ടം ഉന്നയിച്ച് തങ്ങളെ പ്രതിരോധത്തിലാക്കിയ ഇടതുപക്ഷത്തെ അതേ നാണയത്തിൽ നേരിടാൻ ലീഗും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂളിമാട് പാലം അപകടം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം, വിശേഷിച്ചും മുസ്ലിം ലീഗ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പങ്കെന്നും ലീഗ് ആരോപണം ഉന്നയിക്കുന്നു. വിജിലൻസിന് പരാതി നൽകും. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നാണ് എം.കെ.മുനീർ ചോദിച്ചത്. ശ്രദ്ധാപൂർവം ചെയ്യേണ്ട പ്രവൃത്തി ആയിരുന്നു ബീം ഉറപ്പിക്കൽ. ഇത് ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതാണ് അപകടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, കൂളിമാട് പാലത്തിലെ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാണെന്ന് കിഫ്ബിയുടെ വിശദീകരണം.

നിർമ്മാണത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും കിഫ്ബി വ്യക്തമാക്കി. ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് അപകടത്തിന് ഇടയാക്കിയത്. തൊഴിൽനൈപുണ്യവുആയി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്ട്രെംഗ്ത് തൃപ്തികരമായ നിലയിൽ ആണെന്നും കിഫ്ബി അറിയിച്ചു. തൊഴിലാളികളുടെ പരിചയക്കുറവാണ് പ്രശ്‌നം ആയതെന്ന് കിഫ്ബിയും വാർത്താക്കുറിപ്പിൽ സമ്മതിക്കുന്നു.

കിഫ്ബിയുടെ കുറിപ്പ്:

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമ്മാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമ്മാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസിലായിട്ടുള്ളത്.

യഥാർഥകാരണം ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് എന്നാണ് പ്രഥമദൃഷ്ട്യ മനസിലായിട്ടുള്ളത്. അതായത് ഗുണനിലവാര പ്രശ്നമല്ല തൊഴിൽനൈപുണ്യം(workmanship)ആയി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയിൽ തന്നെയാണുള്ളത്.

അപകടത്തിന്റെ് കാരണങ്ങളെക്കുറിച്ച് വിശദമാക്കാം.

ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമ്മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതനുസരിച്ച് ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂർത്തിയായി. സൂപ്പർ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമ്മാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്.

സൈറ്റിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗർഡറുകളുടെ നിർമ്മാണം.താൽക്കാലിക താങ്ങും ട്രസും നൽകി പിയർ ക്യാപിന്റെ മധ്യത്തിലായാണ് ഗർഡറുകൾ നിർമ്മിച്ചത്. തൊണ്ണൂറ് മെട്രിക് ടൺ ആണ് ഓരോ ഗർഡറിന്റെയും ഏകദേശഭാരം. ആദ്യ ഘട്ട സ്ട്രെസിങ്ങിനു ശേഷം ഓരോ ഗർഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും. കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗർഡറുകളെ 100-150 മെട്രിക് ടൺ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയർത്തും.

മെയ് 16 ന് മൂന്നാം ഗർഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. ഈ രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങൾ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്‌ത്തൽ പൂർത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റൺ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടർന്ന് മൂന്നാം ഗർഡർ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായത്. ഇതേത്തുടർന്ന് മൂന്നാം ഗർഡർ രണ്ടാം ഗർഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗർഡർ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗർഡറിന്റെ മേൽ പതിച്ചു. ഈ ആഘാതത്തെ തുടർന്ന് ഒന്നാം ഗർഡർ പുഴയിലേക്ക് വീഴുകയും ചെയ്തു.

അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തിൽ കലാശിച്ചത്. അല്ലാതെ ഗർഡറുകളുടെ ക്യൂബ് സ്ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP