Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാഗ്രത ശക്തമാക്കാൻ ദുരന്ത നിവാരണ സേന എത്തും; രാവിലെ മഴ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളത്തും ഇടുക്കിയിലും തൃശൂരിലും കോഴിക്കോട്ടും കണ്ണൂരിലും റെഡ് അലർട്ട്; മലബാറിലെ മലയോരത്ത് അതീവ ജാഗ്രത; നാല് ദിവസം കൂടി പെരുമഴ തുടർന്നേക്കും

ജാഗ്രത ശക്തമാക്കാൻ ദുരന്ത നിവാരണ സേന എത്തും; രാവിലെ മഴ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളത്തും ഇടുക്കിയിലും തൃശൂരിലും കോഴിക്കോട്ടും കണ്ണൂരിലും റെഡ് അലർട്ട്; മലബാറിലെ മലയോരത്ത് അതീവ ജാഗ്രത; നാല് ദിവസം കൂടി പെരുമഴ തുടർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സേന എത്തും. എൻ.ഡി.ആർ.എഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. ഇന്ന് രാവിലെ മഴ അൽപം കുറഞ്ഞിട്ടുണ്ട്. തെക്കൻ കേരളത്തിൽ രാത്രി മുഴുവൻ മഴയായിരുന്നു. രാവിലെ ശമനമുണ്ടായി. വടക്കൻ കേരളത്തിലും നിലവിൽ ആശ്വാസമുണ്ട്. എന്നാൽ ഉച്ചയ്ക്കു ശേഷം അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ജാഗ്രത തുടരും. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.

മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറകോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ചൊവ്വ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്. ബുധൻ: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് വ്യാഴം: കണ്ണൂർ, കാസറകോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മലബാറിൽ ജാഗ്രത ശക്തമാണ്. കോഴിക്കോട് മേഖലയിൽ ഇത്തവണ വേനലിൽ പെയ്തത് അധികമഴയാണ്. മാർച്ച് ഒന്നുമുതൽ മെയ് 15 വരെ 90 ശതമാനമാണ് അധിക മഴ പെയ്തത്. 349.2 മില്ലി മീറ്റർ മഴ ലഭിച്ചു. 184.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണിത്. ഇനിയുള്ള അഞ്ച് ദിവസം ഇടിയോടുകൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് ജില്ലയിൽ കനത്ത മഴയാണ്. ഒരാഴ്ചകൊണ്ട് 119 ശതമാനം പെയ്തു. 39.8 മില്ലി മീറ്റർ പെയ്യേണ്ടിടത്ത് 87.4 മില്ലി മീറ്റർ മഴ ലഭിച്ചു. ഞായറാഴ്ച 26.2 മില്ലി മീറ്ററാണ് മഴ ലഭിച്ചത്. കോഴിക്കോട് 35.2, കൊയിലാണ്ടി 25.2, വടകര 18.2 മില്ലി മീറ്റർ മഴപെയ്തു. മലയോരമേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കുറ്റ്യാടി, വേളം, കുന്നുമ്മൽ, നാദാപുരം, എടച്ചേരി എന്നിവിടങ്ങളിലും രണ്ട് ദിവസമായി മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

തൊട്ടിൽപ്പാലം പുഴ, കുറ്റ്യാടിപ്പുഴ, കടന്തറപ്പുഴ, വാണിമേൽ പുഴ, രാമൻ പുഴ, പൂനൂർ പുഴ എന്നിവിടങ്ങളിൽ ജലനിരപ്പുയർന്നു. വനങ്ങളിൽ മഴ തുടരുകയാണ്. ഇതെല്ലാം മലബാറിനെ ആശങ്കയിലാക്കുന്നു. മറ്റ് ജില്ലകളിലും സമാന സ്ഥിതിയാണുള്ളത്.

മുന്നറിയിപ്പുകൾ ഇങ്ങനെ

2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP