Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആത്മകഥാ എഴുത്ത് നിർത്തണമെന്ന് മുതിർന്ന നേതാവിനോട് ജില്ലാ കമ്മറ്റി; എന്തു വന്നാലും പിന്മാറില്ലെന്ന് മറുപടിയും; കോലിയക്കോടിനെ പ്രതിക്കൂട്ടിലാക്കിയ 'കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ' ക്ലിഫ് ഹൗസിൽ എത്തിച്ച് പി ആർ ഡി ഉദ്യോഗസ്ഥർ;പ്രസാദകൻ വായിച്ച പിണറായി കോപിഷ്ടൻ; പിരപ്പൻകോട് മുരളിക്കെതിരെ സിപിഎം നടപടി ഉറപ്പായി

ആത്മകഥാ എഴുത്ത് നിർത്തണമെന്ന് മുതിർന്ന നേതാവിനോട് ജില്ലാ കമ്മറ്റി; എന്തു വന്നാലും പിന്മാറില്ലെന്ന് മറുപടിയും; കോലിയക്കോടിനെ പ്രതിക്കൂട്ടിലാക്കിയ 'കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ' ക്ലിഫ് ഹൗസിൽ എത്തിച്ച് പി ആർ ഡി ഉദ്യോഗസ്ഥർ;പ്രസാദകൻ വായിച്ച പിണറായി കോപിഷ്ടൻ; പിരപ്പൻകോട് മുരളിക്കെതിരെ സിപിഎം നടപടി ഉറപ്പായി

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : പിരപ്പൻകോട് മുരളിയെ സിപിഎം പുറത്താക്കും. മുഖ്യമന്ത്രി പിണറായി വിജയനും കോലിയക്കോട് കൃഷ്ണൻനായർക്കുമെതിരെ അതിനിശിതമായ വിമർശനവും ഗുരുതര വെളിപ്പെടുത്തലുമാണ് തന്റെ ആത്മകഥയിൽ പിരപ്പൻകോട് മുരളി എഴുതിയിരിക്കുന്നത്. ആത്മകഥ പ്രസിദ്ധികരിച്ചിരിക്കുന്ന പ്രസാധകൻ മാസിക പിണറായിയുടെ നിർദ്ദേശത്തെ തുടർന്ന് പി.ആർ.ഡി ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിലെത്തിച്ചു. ആത്മകഥയുടെ പേര് എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്നാണ്. നാല്പത് പതിപ്പ് കഴിഞ്ഞ ആത്മകഥയിൽ സിപിഎം. ജീർണതയിൽ പിണറായിയും കോലിയക്കോട് കൃഷ്ണൻനായരും വഹിച്ച പങ്കിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പ്രസാധകൻ മാസികയിലെ പിരപ്പൻകോടിന്റെ വെളിപ്പെടുത്തൽ പ്രമുഖ മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ ആത്മകഥ എഴുത്ത് നിറുത്തണമെന്നാവശ്യവുമായി പിരപ്പൻകോട് മുരളിയെ സമീപിച്ചിരിക്കുകയാണ് സിപിഎം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സിപിഎം ജില്ലാ കമ്മറ്റി പിരപ്പൻകോട് മുരളിയെ സമീപിച്ചത്. ആത്മകഥ എഴുത്ത് തുടരുമെന്നും ഒരു കാരണവശാലും എഴുത്ത് നിറുത്തില്ലെന്നും ജില്ലാ കമ്മറ്റിക്ക് പിരപ്പൻകോട് മുരളി മറുപടി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പനാണ് ഈ നിർദ്ദേശത്തിന് പിന്നിലെ നേതാവ്. എന്നാൽ പിരപ്പൻകോട് ഇത് അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് പിരപ്പൻകോട് മുരളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി.പിഎം തീരുമാനിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം പിരപ്പൻകോട് മുരളിക്കെതിരെ നടപടിയുണ്ടാകും. ആത്മകഥ തുടരാനുള്ള പിരപ്പൻകോട് മുരളിയുടെ തീരുമാനത്തോടെ എൽ.ആർ. ഷാജിയുടെ പ്രസാധകൻ മാസിക പിണറായിയുടെ നിരിക്ഷണത്തിലായി. പിണറായി - വി എസ് പോരിനിടയിൽ തെറിച്ചു പോയതാണ് പിരപ്പൻകോടിന്റെ രാഷ്ട്രീയ ഭാവി. പണ്ട് നടന്ന കാര്യങ്ങളെല്ലാം പിരപ്പൻകോട് തുറന്ന് എഴുതുന്നു.കോലിയക്കോട് കൃഷ്ണൻ നായരുടെ പാരകളും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളേയും കുറിച്ച് തുറന്നെഴുതുകയാണ് പിരപ്പൻകോട് മുരളി. ഇതെല്ലാം ചെന്ന് കൊള്ളുന്നത് പിണറായിയുടെ നേർക്കും.

പ്രസാധകന്റെ പുതിയ ലക്കത്തിൽ വന്ന വിവരങ്ങളാണ് വിവാദമായത്. പിരപ്പൻകാട് മുരളിയുടെ ആത്മകഥയിൽ കണ്ണൂർ കുഴലൂത്ത് സംഘത്തിന്റെ രാഷ്ട്രീയ ചരിത്രമല്ല. അടി കൊണ്ടവന്റെ മറക്കാത്ത ചൂരൽപ്പാടാണ് തെളിയുന്നത്. വെള്ളം ചുമ്മുന്നവന്റെയും വിറകുവെട്ടുന്നവന്റെയും അന്ത്യം ഇങ്ങനെയാവുമെന്ന് ആത്മകഥ വിവരിക്കുന്നു. ആത്മകഥയുടെ വരാനിരിക്കുന്ന ഭാഗങ്ങൾ പിണറായിയുടെ ഉറക്കം കെടുത്തും എന്നാണ് റിപ്പോർട്ട്. പ്രസാധകന്റെ അടുത്ത ലക്കത്തിലെ പിരപ്പൻകോട് മുരളിയുടെ ആത്മകഥയുടെ ഭാഗം പുറത്ത് വരുന്നതിന് മുമ്പ് പിരപ്പൻ കോടിനെ പുറത്താക്കണം എന്നാണ് പിണറായി ഭക്തരുടെ ആവശ്യം .

വി എസ് അച്യുതാനന്ദന് ഏറ്റവും വേരോട്ടമുള്ള എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം അതിന് അനുയോജ്യമല്ല എന്ന് മറ്റാരേയും കാൾ നന്നായി പിണറായിക്കറിയാം. പ്രസാധകന്റെ അടുത്ത ലക്കത്തിനായി കാത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത അനുയായിയായ കോലിയക്കോട് കൃഷ്ണൻനായർക്കെതിരെ അതിഗുരുതര ആരോപണമാണ് പിരപ്പൻകോട് മുരളി ഉയർത്തുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തിന് കോലിയക്കോട് പരാതി നൽകിയിട്ടുണ്ട്. പിരപ്പിൻകോടിനെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

സിപിഎമ്മിൽ ആത്മകഥാ വിവാദം കത്തുന്നു സാഹചര്യത്തിൽ ഒരു നേതാവിനോടും പ്രതികരണം അരുതെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി തലസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുള്ള കുടിപ്പക പുറത്തുവന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. കടുത്ത വി എസ് അനുകൂലി കൂടിയാണ് പിരപ്പൻകോട് മുരളി. വികസനം തടസപ്പെടുത്താനും തന്നെ തോൽപ്പിക്കാനും കോലിയക്കോട് കൃഷ്ണൻ നായർ ശ്രമിച്ചതിന്റെ പാർട്ടി രേഖകൾ തെളിവുകളായി ഉണ്ടെന്നും നിയമനടപടി ഉണ്ടായാൽ നേരിടാൻ തയാറാണെന്നും പിരപ്പൻകോട് മുരളി പറഞ്ഞു.

മുമ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ വെട്ടാൻ കരുനീക്കങ്ങൾ നടത്തിയതിന് പുറമേ പ്രചാരണ സമയത്ത് തോൽപ്പിക്കാൻ ലക്ഷ്യമിട്ട് യോഗങ്ങൾ വിളിച്ചെന്നും പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ മുരളി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോലിയക്കോട് കൃഷ്ണൻനായരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. അതേസമയം, മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാനകമ്മിറ്റി അംഗവുമായ പിരപ്പൻകോട് മുരളിയെ പാർട്ടി ഉൾപ്പെടുത്തിയത് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലാണ്.

കവിയും നാടകകൃത്തുമായ പിരപ്പൻകോടിനെ 2018 ലെ തൃശൂർ സമ്മേളനത്തിൽ വച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രായക്കൂടുതൽ കാരണമായി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെക്കാൾ പ്രായമുള്ള കോലിയക്കോടിനെ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുന്നുവെന്ന് പിരപ്പൻകോട് ചോദിച്ചിരുന്നു. അന്നു മുതൽ പിരപ്പൻകോട് പാർട്ടി വേദികളിൽ നിന്നു പിൻവാങ്ങി.

കുതികാൽ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാർത്ഥിത്വവും; എന്ന അധ്യായത്തിലാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ സിപിഎമ്മിലെ വിഭാഗീയ പ്രവർത്തനങ്ങൾ പിരപ്പൻകോട് തുറന്നുപറയുന്നത്. പാർട്ടി ഔദ്യോഗിക സംവിധാനം തനിക്കെതിരെ നന്നായി പ്രവർത്തിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദർശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ആലിയാട് മാധവൻപിള്ളയെ കോലിയക്കോട് കൃഷ്ണൻനായർ നിർബന്ധിച്ച് ആശുപത്രിയിൽ അഡ്‌മിറ്റാക്കിയെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഇതെല്ലാം നേതൃത്വത്തേയും ഞെട്ടിച്ചു.

1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായരും പിരപ്പൻകോട് മുരളിയും ഏറ്റുമുട്ടുമ്പോൾ പിരപ്പൻകോടിന്റെ ആരോപണങ്ങൾ പാർട്ടി രേഖകൾ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങൾ പക്ഷേ, 26 വർഷങ്ങൾ മുൻപുള്ള സിപിഎം രേഖകളിൽ ഇടം പിടിച്ചതാണ്. കോലിയക്കോടിനു പകരം വാമനപുരത്ത് സിപിഎം സ്ഥാനാർത്ഥി ആക്കിയതോടെ തന്നെ പരാജയപ്പെടുത്താൻ എല്ലാ അടവും കോലിയക്കോട് പയറ്റിയെന്ന പിരപ്പൻകോടിന്റെ ആരോപണവും അതിന്റെ പേരിൽ ഇരു നേതാക്കളും തമ്മിലെ വാക്പോരും വാർത്തകളിൽ നിറയുമ്പോഴാണു പാർട്ടി രേഖകൾ വീണ്ടും പ്രസക്തമാകുന്നത്.

അന്ന് പാർട്ടിക്കുള്ളിലാണ് പിരപ്പൻകോട് ആക്ഷേപം ഉന്നയിച്ചത്. തുടർന്ന് സി.ജയൻ ബാബു, ആനാവൂർ നാഗപ്പൻ, എസ്.കെ.ആശാരി എന്നിവർ ഇക്കാര്യം അന്വേഷിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണ് കൃഷ്ണൻനായർ ചെയ്തതെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച് അസംതൃപ്തി ഉളവാക്കുന്ന വിധത്തിൽ പ്രചാരണം ഇളക്കി വിട്ടതിൽ പാർട്ടി നേതാക്കൾക്കുള്ള പങ്ക്, കോലിയക്കോട് കൃഷ്ണൻനായർ പാർട്ടി ധാരണയ്ക്ക് വിരുദ്ധമായ പ്രവർത്തനം നടത്തി എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി എന്നിവയാണ് കമ്മിഷൻ അന്വേഷിച്ചത്.

സിപിഎം ജില്ലാക്കമ്മിറ്റിയുടെ അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ 147-ാം പേജിൽ കമ്മിഷന്റെ നിഗമനം ഇങ്ങനെ വ്യക്തമാക്കുന്നു: 'അസംബ്ലി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ഗൂഢമായി പ്രവർത്തിച്ചെന്ന് സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. പരസ്യമായി കൃഷ്ണൻനായർ പാർട്ടിക്കൊപ്പമാണെന്നു വരുത്തിത്തീർക്കുകയും രഹസ്യമായി മണ്ഡലത്തിൽ തനിക്ക് സ്വാധീനിക്കാൻ കഴിയുന്ന മേഖലകളിൽ ഒറ്റയ്ക്കും തന്നോടു വിധേയത്വമുള്ളവരെ ഉപയോഗപ്പെടുത്തിയും പിരപ്പൻകോട് മുരളിക്കെതിരെ പ്രവർത്തിക്കുകയുമാണു ചെയ്തത്. പാർട്ടി സഖാവിന് ഒരിക്കലും യോജിക്കാത്ത നടപടി വഴി മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP