Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാമുകനൊപ്പം ചേർന്ന് ഏഴു വയസ്സുകാരനെ കൊന്ന അമ്മ; മനോരോഗിയാക്കി ഊരാനുള്ള ശ്രമം ഫലിക്കില്ലെന്ന തിരിച്ചറിവിൽ മാപ്പു സാക്ഷി നാടകം; കുറ്റപത്രം നൽകിയ കേസിൽ വീണ്ടും ട്വിസ്റ്റിന് ശ്രമം; അരുൺ ആനന്ദിന്റെ കൂട്ടുപ്രതി കുറ്റം ഏറ്റുപറഞ്ഞ് തടിയൂരുമോ? ഭർത്താവിന്റെ മരണത്തിലും ദുരൂഹത നിറയുമ്പോൾ അമ്മയെ രക്ഷിക്കാൻ തൊടുപുഴയിൽ നടക്കുന്നത് കള്ളക്കളി

കാമുകനൊപ്പം ചേർന്ന് ഏഴു വയസ്സുകാരനെ കൊന്ന അമ്മ;  മനോരോഗിയാക്കി ഊരാനുള്ള ശ്രമം ഫലിക്കില്ലെന്ന തിരിച്ചറിവിൽ മാപ്പു സാക്ഷി നാടകം; കുറ്റപത്രം നൽകിയ കേസിൽ വീണ്ടും ട്വിസ്റ്റിന് ശ്രമം; അരുൺ ആനന്ദിന്റെ കൂട്ടുപ്രതി കുറ്റം ഏറ്റുപറഞ്ഞ് തടിയൂരുമോ? ഭർത്താവിന്റെ മരണത്തിലും ദുരൂഹത നിറയുമ്പോൾ അമ്മയെ രക്ഷിക്കാൻ തൊടുപുഴയിൽ നടക്കുന്നത് കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂരമായി കൊലപ്പെടുത്താൻ കാമുകനൊപ്പം നിന്ന അമ്മയുടെ ജയിൽ വാസം ഒഴിവാക്കാൻ ഉന്നത തലങ്ങളിൽ നീക്കം സജീവം. ഒരു ഇടത് എംഎൽഎയുടെ പിന്തുണ സിനിമാക്കാരന്റെ മകൾ കൂടിയായ അമ്മയക്കൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയിൽ ഏഴ് വയസ്സുകാരന് ചികിൽസ കിട്ടാതിരിക്കാൻ കൊലപാതകിയായ അരുൺ ആനന്ദിനൊപ്പം ചേർന്ന് നാടകം കളിച്ച അമ്മയക്ക് എതിരെ പൊലീസ് ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാര കുറ്റങ്ങൾ മാത്രമെന്ന വസ്തുതയും ചർച്ചകളിൽ എത്തി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്‌തെങ്കിലും ജയിലിൽ കിടത്താതെ ആ അമ്മയെ രക്ഷിച്ചു. ഇപ്പോൾ അവരെ കേസിൽ നിന്ന് ഊരിയെടുക്കാൻ 'മാപ്പുസാക്ഷി' കളി നടക്കുന്നുവെന്നാണ് സൂചന.

ഈ കേസിലെ പ്രധാന പ്രതി അരുൺ ആനന്ദിന് ഇതുവരെ കോടതി ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഇത്. സാധാരണ അന്വേഷണ ഘട്ടത്തിലാണ് പ്രോസിക്യൂഷന് മാപ്പുസാക്ഷിയുടെ അനിവാര്യതയുള്ളത്. ഇവിടെ ശാസ്ത്രീയ അന്വേഷണത്തിലൂടെ അരുൺ ആനന്ദിനെതിരായ കുറ്റം സമർത്ഥമായി തന്നെ പൊലീസ് തെളിയിച്ചു. അതിവേഗം കുറ്റപത്രവും നൽകി. ഇങ്ങനെ കുറ്റപത്രം നൽകിയ കേസിൽ എന്തിനാണ് ഈ ഘട്ടത്തിൽ മാപ്പുസാക്ഷിയെന്നതാണ് ഉയരുന്ന ചോദ്യം. ഈ കേസിൽ മാപ്പുസാക്ഷിയായി അമ്മയെ മാറ്റിയാൽ പിന്നെ കോടതി വിധിയെ അവർ ഭയക്കേണ്ടതില്ല. പ്രോസിക്യൂഷനെ സഹായിച്ചുവെന്ന കാര്യത്തിൽ അവരെ വെറുതെ വിടും. ഇതിനുള്ള തന്ത്രമാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്നാണ് ഉയരുന്ന ആരോപണം.

ഏഴു വയസ്സുകാരനെ പീഡിപ്പിച്ച് കൊന്ന കേസിൽ പോക്‌സോ ഉണ്ട്. അതുകൊണ്ട് തന്നെ ഇരയുടെ വിവരങ്ങൾ പുറത്തു വരാൻ പാടില്ല. അതിനാൽ അമ്മയുടെ ഐഡന്റിറ്റിയും പുറം ലോകത്ത് ചർച്ചയായിട്ടില്ല. ഫോട്ടോ ഉൾപ്പെടെ പുറത്തു വന്നതുമില്ല. അതുകൊണ്ട് തന്നെ സിനിമാക്കാരന്റെ മകളെ പൊതു സമൂഹം തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത. ഇതിനൊപ്പമാണ് കേസിൽ ശിക്ഷ ഒഴിവാക്കാനുള്ള ഉന്നത തല ഇടപെടലുകളും. അമ്മയ്‌ക്കെതിരെ കേസെടുക്കാനും പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് സോഷ്യൽ മീഡിയാ കൂട്ടായ്കൾ പ്രതിഷേധിക്കാൻ ഇറങ്ങിയതും ബാലാവകാശ കമ്മീഷൻ നടപടികളെ ഭയന്നും കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ബാലാവകാശ കമ്മീഷന്റെ നടപടികളെ ഭയന്ന് അറസ്റ്റും രേഖപ്പെടുത്തി. എന്നാൽ ഒരു ദിവസം പോലും ജയിലിൽ കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഇതോടെ കേസിലെ പ്രതിക്ക് മജിസ്ട്രേട്ടിന് ജാമ്യം അനുവദിക്കേണ്ടിയും വന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201, 212 വകുപ്പുകളാണ് ചുമത്തിയത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഇത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടുകയും ചെയ്തു. കേസിൽ പ്രതിയാകാതിരിക്കാൻ മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലും വരുത്താൻ ശ്രമമുണ്ടായിരുന്നു. ഇപ്പോഴും മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നുവെന്ന് കോടതിയെ ബോധിപ്പിക്കാനുള്ള ശ്രമം അമ്മയുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ആദ്യ ഭർത്താവിന്റെ മരണത്തിലും അസ്വാഭാവികതയുണ്ട്. ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇതിനിടെയാണ് ആദ്യ കേസിൽ മാപ്പു സാക്ഷിയാക്കാനുള്ള നീക്കം.

ഇടതു പക്ഷത്തെ പ്രധാന എംഎൽഎയും ഇടുക്കിയിലെ ഭരണകക്ഷിയിലെ പ്രമുഖനും അ്രമ്മയായ പ്രതിക്ക് വേണ്ടി ചരട് വലികൾ നടത്തിയത് നേരത്തെ ചർച്ചയായിരുന്നു. ഇതോടെയാണ് ജാമ്യമുള്ള കേസുകളിലേക്ക് അമ്മയ്‌ക്കെതിരായ ചാർജ്ജ് എത്തിയത്. അന്ന് മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം അവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയയ്ക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. ഇതിലും യുവതിയെ സംശയിക്കുന്നവരുണ്ട്. ഏഴ് വയസ്സുകാരന്റെ ക്രൂരതയിൽ അമ്മയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയാ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. പിസി ജോർജ് ഇതിന്റെ നേതൃത്വവും ഏറ്റെടുത്തു. ഇതോടെയാണ് കണ്ണിൽ പൊടിയിടാൻ പേരിന് മാത്രമായി യുവതിയെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ രണ്ടാമത്തെ കുട്ടിയെ അരുൺ ആനന്ദ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസും പൊലീസ് എടുത്തിട്ടുണ്ട്. അതുകൊണ്ട് പോക്സോ കേസിൽ പ്രതിയായ ഇരയുടെ വിവരങ്ങൾ പുറത്തു വരുമെന്നതിനാൽ ഈ സ്ത്രീയുടെ ചിത്രം പോലും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുമുണ്ട്. അങ്ങനെ തൊടുപുഴയിലെ അമ്മയിലെ ക്രൂരതയെ തന്ത്രപരമായി പൊലീസ് രക്ഷിച്ചെടുത്തു. അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ച വേളയിലും ചികിത്സ വൈകിപ്പിക്കുകയാണ് ഉണ്ടായത്. മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാനാണ് പ്രതി ശ്രമിച്ചെന്നതിന്റെ തെളിവുകളാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുനന്നു.

പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലെന്ന് വരുത്തി ജാമ്യം അനുവദിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം യുവതിക്കെതിരെ കെസെടുക്കാൻ നേരത്തെ ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഉടുമ്പുംചോലയിലെ വസതിയിലുണ്ടായിരുന്ന യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മദ്യലഹരിയായ അരുൺ ആനന്ദ് ബഹളം ഉണ്ടാക്കിയതോടെ കുഞ്ഞിന്റെ അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആശുപത്രിയിലെ ഡോക്ടർമാർ ശ്രമിക്കുകയായിരുന്നു. എന്നാൽ ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ ഉടൻ ഓപ്പറേഷൻ വേണമെന്ന് ഇവരോട് ആവശ്യപ്പെടുന്നു. എന്നാൽ അരുൺ ഇതിനോട് യോജിക്കുന്നില്ല. സമ്മതപത്രം ഒപ്പിട്ടുനൽകാനും തയാറായില്ല. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാൻ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടർമാർ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോൺനമ്പർ ചോദിച്ചു.

എന്നാൽ, ഇതിനും വഴങ്ങാതെ അധികൃതരോട് തർക്കിക്കുകയാണ് ഇരുവരും ചെയ്തത്. ഇതോടെ കാര്യങ്ങൾ പന്തികേടാണെന്ന് തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുൺ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതോടെ ദുരൂഹത ഉറപ്പിച്ചു. തുടർന്നു പൊലീസ് അന്വേഷണത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുകയും ചെയ്തു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുൺ ആനന്ദും തയാറായിരുന്നില്ല. ഇങ്ങനെ കുട്ടിയെ കൊലയ്ക്ക് കൊടുക്കുന്ന നടപടികളാണ് അമ്മയും എടുത്തത്.

പൊലീസിനോടും ജീവനക്കാരോടും തർക്കിച്ച് പിന്നേയും അരമണിക്കൂർ സമയം കളഞ്ഞു. ഏറ്റവും ഒടുവിൽ അരുണിനെ പൊലീസ് ബലമായി ആംബുലൻസിൽ കയറ്റുകയായിരുന്നു. തിരികെ കാറെടുക്കാന് പോയ യുവതിയെയും പൊലീസ് ആംബുലൻസിൽ തന്നെ കയറ്റി. വിദഗ്ധ ചികിൽസ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതും. അതുകൊണ്ട് തന്നെ കുറ്റകൃത്യം മറച്ചു വച്ചുവെന്നതിൽ അപ്പുറത്തേക്ക് വീഴ്ചകൾ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

യുവതിയുടെ അച്ഛൻ സിനിമാ സംവിധായകനും ക്യാമറാമാനുമാണ്. അതുകൊണ്ട് ഭരണത്തിൽ സ്വാധീനമുള്ള സിനിമാക്കാരും യുവതിക്ക് വേണ്ടി ചരട് വലിച്ചു. കുഞ്ഞിനെ മർദ്ദിച്ച ഗുരുതരമായി പരിക്കേൽപിച്ച അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണ്. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇയാളുടെ അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.

തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. പിന്നീട് അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP