Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പവാറിനെ സോപ്പിട്ട് എൻസിപിയിൽ തിരിച്ചെത്തിയാലും മന്ത്രിയാകണമെങ്കിൽ ഈ കേസിലെ സുപ്രീംകോടതി വിധി നിർണ്ണായകമാകും; കോടിയേരിയേയും മകനേയും കുടുക്കിയുള്ള 2013ലെ മൊഴി നൽകൽ സിപിഎം എടുക്കുന്നത് ഗൗരവത്തിൽ തന്നെ; പാലാ എംഎൽഎയ്‌ക്കെതിരെ ദിനേഷ് മേനോൻ സുപ്രീംകോടതിയിൽ; മാണി സി കാപ്പന് കുരുക്കായി പഴയ വഞ്ചനാക്കേസ് വീണ്ടും

പവാറിനെ സോപ്പിട്ട് എൻസിപിയിൽ തിരിച്ചെത്തിയാലും മന്ത്രിയാകണമെങ്കിൽ ഈ കേസിലെ സുപ്രീംകോടതി വിധി നിർണ്ണായകമാകും; കോടിയേരിയേയും മകനേയും കുടുക്കിയുള്ള 2013ലെ മൊഴി നൽകൽ സിപിഎം എടുക്കുന്നത് ഗൗരവത്തിൽ തന്നെ; പാലാ എംഎൽഎയ്‌ക്കെതിരെ ദിനേഷ് മേനോൻ സുപ്രീംകോടതിയിൽ; മാണി സി കാപ്പന് കുരുക്കായി പഴയ വഞ്ചനാക്കേസ് വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എൻസിപിയിൽ തിരിച്ചെത്തി മന്ത്രിയാകാനാണ് മാണി സി കാപ്പന്റെ പദ്ധതിയെന്നായിരുന്നു കുറച്ചു കാലം മുമ്പത്തെ റിപ്പോർട്ടുകൾ. സ്ഥിരമായി എൻസിപി അധ്യക്ഷൻ ശരത് പവാറിനെ കാണുന്നതും പതിവായിരുന്നു പാലാ എംഎൽഎ. എന്നാൽ മാണി സി കാപ്പന്റെ മന്ത്രി മോഹത്തിന് തിരിച്ചടിയായി ഈ കേസ് മാറിയേക്കും. സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാരോപിച്ചു മാണി സി. കാപ്പൻ എംഎൽഎയ്‌ക്കെതിരെ മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചതാണ് ഇതിന് കാരണം. ഇനി മാണി സി കാപ്പന്റെ ഒളിച്ചു കളി നടക്കില്ല.

കണ്ണൂർ എയർപോർട്ടിന്റെ ഓഹരി നൽകാമെന്നു പറഞ്ഞു 3.25 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം മജിസ്‌ട്രേട്ട് കോടതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കോടതി കേസെടുത്തത്. കേസിൽ തുടർനടപടി കേരള ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. ഇതു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ അഭിഭാഷകനായ വിൽസ് മാത്യു വഴി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ സുപ്രീംകോടതി മാണി സി കാപ്പന് എതിരായി വിധി പുറപ്പെടുവിച്ചാൽ അത് മാണി സി കാപ്പന് കുരുക്കാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പോലും ആ കേസിൽ ആരോപണം ഉയർന്നു. എന്നാൽ ഒന്നും തനിക്ക് അറിയില്ലെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം.

മൂന്ന് കൊല്ലം മുമ്പാണ് ഈ കേസ് വലിയ ചർച്ചയായത്. അന്ന് യുഡിഎഫ് നേതാവായ ഷിബു ബേബി ജോണാണ് ആരോപണം പുറത്തു വിട്ടത്. കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി നൽകലിൽ വൻ അഴിമതികൾ നടന്നുവെന്നതിന് തെളിവുകൾ പുറത്തു വിട്ട് യുഡിഎഫ് നേതാവ് ഷിബു ബേബി ജോണിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് എത്തിയതോടെയാണ് ഈ കേസിനെ കുറിച്ച് കേരളം ചർച്ച ചെയ്തത്. ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിയും നടത്തി ഇടപെടലുകൾക്ക് ഷിബു ബേബി ജോൺ തെളിവായി അവതരിപ്പിച്ചത്് പാലായിൽ ജയിച്ചു കയറിയെ എൻ സി പി നേതാവ് മാണി സി കാപ്പന്റെ മൊഴിയാണ്. ദിനേശ് മേനോൻ സിബിഐയ്ക്ക് നൽകിയ പരാതിയിൽ മൊഴി നൽുകമ്പോഴാണ് മാണി സി കാപ്പൻ കോടിയേരിയും മകനും പണം വാങ്ങിയെന്ന് സാധൂകരിക്കുന്ന മൊഴി നൽകിയത്. ഈ ആരോപണം കോടിയേരി തള്ളി പറഞ്ഞു.

മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നു. ഈ കേസിൽ സിബിഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത് - 'കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്'. ഈ മൊഴി ചർച്ചയാക്കിയത് മൂന്ന് കൊല്ലം മുമ്പ് ആർ എസ് പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണാണ്. ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് മാണി സി കാപ്പൻ പണം വാങ്ങിയെന്ന് ആരോപിച്ച് മുംബൈ വ്യവസായി പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വന്നിരുന്നു. മൂന്നേകാൽ കോടി രൂപ മാണി സി കാപ്പൻ വാങ്ങിയെന്നാരോപിച്ചാണ് മുംബൈ മേനോൻ ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി ദിനേശ് മേനോൻ രംഗത്തെത്തിയത്. വാങ്ങിയ പണം മാണി സി കാപ്പൻ തിരികെ നൽകിയില്ലെന്നും ദിനേശ് മേനോൻ ആരോപിച്ചിരുന്നു. ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപയാണ് മാണി സി കാപ്പൻ വാങ്ങിയത്. ഓഹരികൾ ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ പണം തിരികെ ചോദിച്ചു. തുടർന്ന് 25 ലക്ഷം രൂപ മാത്രമേ മാണി സി കാപ്പൻ മടക്കി നൽകിയുള്ളൂവെന്ന് ദിനേശ് മേനോൻ ആരോപിച്ചു.

1996ൽ പോൾ ജോസഫ് എന്ന സുഹൃത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങി നൽകാമെന്ന് ഏറ്റതിനെ തുടർന്ന് മകൻ വഴി മൂന്നര കോടി രൂപ 2012ൽ മാണി സി കാപ്പന് നൽകിയെന്ന് ദിനേശ് മേനോൻ വെളിപ്പെടുത്തിയിരുന്നു. 25 ലക്ഷം രൂപ നൽകിയതിന് പുറമെ മാണി സി കാപ്പൻ മൂന്നേകാൽ കോടി രൂപക്ക് നാല് ചെക്കുകൾ നൽകി. എന്നാൽ, അവയെല്ലാം മടങ്ങിയെന്നും ദിനേശ് മേനോൻ ആരോപിച്ചു. കുമരകത്ത് സ്ഥലം നൽകാമെന്ന് പറഞ്ഞെങ്കിലും ആ വാക്കും മാണി സി കാപ്പൻ പാലിച്ചില്ല. ആദ്യം സിബിഐയിൽ മാണി സി കാപ്പനെതിരെ കേസ് നൽകിയിരുന്നെങ്കിലും അത് പിൻവലിച്ച ശേഷം പിന്നീട് മുംബൈ ബോറിവല്ലി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് ക്രിമിനൽ കേസുകൾ നൽകിയെന്നും ദിനേശ് മേനോൻ കൂട്ടിച്ചേർത്തിരുന്നു. ഈ കേസിൽ സിബിഐയ്ക്ക് മാണി സി കാപ്പൻ നൽകിയ മൊഴിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

2013 മാർച്ച് 18ന് മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മൊഴിയിൽ പോൾ ജോസഫാണ് തനിക്ക് ദിനേശ് മേനോനെ പരിചയപ്പെടുത്തി നൽകിയതെന്ന് സമ്മതിക്കുന്നുണ്ട്. തന്റെ ഭാര്യയുടെ അയൽവാസിയാണ് പോൾ ജോസഫ്. ഫണ്ട് ബ്രോക്കറെന്നാണ് ദിനേശ് മേനോനെ പരിചയപ്പെടുത്തിയത്. എൻസിപി ദേശീയാധ്യക്ഷൻ ശരത് പവാറിനെ പരിചയപ്പെടണമെന്നായിരുന്നു വ്യവസായിയായ ദിനേശ് മേനോന്റെ ആവശ്യം. പിന്നീട്, കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വിറ്റ് തുടങ്ങിയപ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും മകൻ ബിനീഷ് കോടിയേരിയേയും പരിചയപ്പെടണമെന്ന് ദിനേശ് മേനോൻ ആവശ്യപ്പെട്ടു. താൻ അവരെ പരിചയപ്പെടുത്തി നൽകിയെന്നും കാപ്പൻ കൂട്ടിച്ചേർത്തിരുന്നു. പിന്നീട്, ഏറെ നാളുകൾക്ക് ശേഷമാണ് ദിനേശ് മേനോൻ കണ്ണൂർ വിമാനത്താവള ഓഹരികൾക്കായി പണം മുടക്കിയ വിവരം താൻ അറിഞ്ഞത്. ദിനേശ് മേനോന്റെ കമ്പനികൾക്ക് ആദ്യം ഓഹരികൾ നൽകിയിരുന്നെങ്കിലും പിന്നീട് അവ റദ്ദാക്കിയതായി കണ്ടെത്തിയെന്നും കാപ്പൻ പറഞ്ഞു.

ഓഹരികൾക്കായി മുടക്കിയ പണം മടക്കി നൽകുന്നത് സംബന്ധിച്ച് അതുമായി ബന്ധപ്പെട്ടവരോട് താൻ സംസാരിക്കാമെന്ന് ഏറ്റെങ്കിലും അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നെന്നും തുടർന്ന് മാസങ്ങൾ വിശ്രമത്തിലായിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു. എന്നാൽ, പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന് ദിനേശ് മേനോൻ നിരന്തരം ഭീഷണിപ്പെടുത്തുകയും ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മൊഴിയിൽ പറയുന്നു. തന്റെ ഭാര്യയ്ക്ക് കത്തയക്കുകയും ചെയ്തു. സത്യം പറഞ്ഞാൽ ഇയാൾക്ക് 25 ലക്ഷം രൂപ ഞാൻ പോക്കറ്റിൽ നിന്ന് കൊടുത്തു. അതിന് ശേഷം തനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും പണം കൊടുത്തവരോട് ചോദിക്കാനും പറഞ്ഞു.

ഇതിന് ശേഷം സിബിഐയിലെ ഉദ്യോഗസ്ഥൻ തന്നെ വിളിച്ചെന്നും പണം കൊടുത്ത് സെറ്റിൽ ചെയ്യണമെന്നും ആവശ്യപ്പെട്ടുവെന്നും മാണി സി കാപ്പൻ മൊഴിയിൽ പറയുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് കണ്ണൂർ എയർപോർട്ടിലെ ഓഹരി കൈമാറ്റത്തിലെ അഴിമതികളിലേക്കാണ്. ഈ കേസാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP