Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളറിൽ കയറിപ്പിടിച്ച് വലിച്ചിഴച്ച് കഴുത്തിൽ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി; കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും; ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു; ബോംബ് വെക്കാൻ പോകുന്നയാളാണോ എന്നും അധിക്ഷേപം; വർത്തമാനം പത്രം എഡിറ്റർ ആസിഫ് അലിക്ക് പൊലീസിന്റെ ക്രൂരമർദ്ദനം

കോളറിൽ കയറിപ്പിടിച്ച് വലിച്ചിഴച്ച് കഴുത്തിൽ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി; കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും; ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു; ബോംബ് വെക്കാൻ പോകുന്നയാളാണോ എന്നും അധിക്ഷേപം; വർത്തമാനം പത്രം എഡിറ്റർ ആസിഫ് അലിക്ക് പൊലീസിന്റെ ക്രൂരമർദ്ദനം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വർത്തമാനം പത്രത്തിന്റെ എഡിറ്റർ ആസിഫ് അലി വി.കെയ്ക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാനായി തിരക്കിട്ട് പോവുകയായിരുന്ന മാധ്യമപ്രവർത്തകനെ തടഞ്ഞു നിർത്തി റെയിൽവേ പൊലീസ് അകാരണമായി മർദ്ദിച്ചതായാണ് പരാതി.സംഭവത്തിൽ പൊലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടേക്ക് പോവാൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകനെ പൊലീസ് തടഞ്ഞത്.

ഐഡി കാർഡ് ആവശ്യപ്പെട്ട പൊലീസ് തന്നെ ബലമായി പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്നും രഞ്ജു ആർഎസ് എന്ന സബ് ഇൻസ്പെക്ടറും നാലോളം പൊലീസുകാരും ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും ഇദ്ദേഹം പരാതിയിൽ പറയുന്നു. അക്രമം മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ച കൈ പിടിച്ച് ഞെരിച്ച് ഫോൺ നിലത്തെറിഞ്ഞു. മാധ്യമപ്രവർത്തകനാണെന്ന ഐഡി കാർഡ് കാണിച്ചപ്പോൾ സംഭവം പുറത്തു പറഞ്ഞാൽ തീർത്തു കളയുമെന്ന് വധ ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.

പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിങ്ങനെ,

ഇന്ന് (10.05.2022) ഉച്ചക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള ട്രെയിൻ കയറാൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ എന്നെ VISAKH V G എന്ന സിവിൽ പൊലീസുകാരൻ തടഞ്ഞു നിർത്തി. ട്രെയിൻ കയറാൻ ധൃതിയിൽ ലഗേജുകളുമായി നടക്കുന്ന ഞാൻ കാര്യമറിയാതെ അമ്പരന്നു. വളരെ അപമര്യാദയിൽ പൊലീസുകാരൻ ഐ ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയുണ്ടായി. മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോൾ എന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ''എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട് ഇവിടെ നിൽക്കുന്നതെന്ന്'' പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ച് അപമാനിച്ചു.അതിനു ശേഷം എന്നെ ബലമായി റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി.

VISHAKH V G ഫോണിൽ വിളിച്ചു പറഞ്ഞത് പ്രകാരം സ്റ്റേഷൻ കവാടത്തിൽ രഞ്ജു ആർ എസ് എന്ന സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാലോളം പൊലീസുകാർ എന്നെ കൊണ്ടുവരുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റേഷന് പുറത്ത് വെച്ച് തന്നെ രഞ്ജു ആർ എസ് എന്ന സബ് ഇൻസ്പെക്ടർ എന്റെ കോളറിൽ കയറിപ്പിടിച്ച് ഒരു കുറ്റവാളിയെ എന്നവണ്ണം സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിൽ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി. വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിച്ചു. ചുറ്റുമുള്ള പൊലീസുകാരും സബ് ഇസ്‌പെക്റ്ററും കേട്ടാലറക്കുന്ന അസഭ്യവർഷം നടത്തി.

മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ച കൈ പിടിച്ച് ഞെരിച്ച് ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു.

ഞാൻ മാധ്യമ പ്രവർത്തകനാണെന്ന ഐഡി (editor , VARTHAMANAM DAILY ) ബാഗിൽ നിന്ന് ലഭിച്ചപ്പോൾ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറി വിളികൾ. കേരളാ ഗവൺമെന്റ് നൽകിയ ഐഡിയാണെന്നും ഈ കാണിക്കുന്ന atrocity ഞാൻ കംപ്ലയിന്റ് ചെയ്യുമെന്നും പറഞ്ഞപ്പോൾ എന്നെ നാലു ഭാഗത്തും വളഞ്ഞു നിന്ന് വീണ്ടും തെറി വിളിയായി. പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് വധഭീഷണി മുഴക്കി.

എനിക്ക് ട്രെയിൻ മിസ്സാവുമെന്ന് പറഞ്ഞപ്പോൾ താൻ ബോംബ് വെക്കാൻ പോകുന്നയാളാണോ എന്നൊക്കെ പരിശോദിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നു നോക്കി. entry ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുമ്പിൽ ഇരുന്ന ഉദ്യോഗസ്ഥനോട് രഞ്ജു ആർ എസ് എന്ന സബ് ഇസ്‌പെക്ടർ ആക്രോശിക്കുന്നുണ്ടായിരുന്നു.കഴുത്തിൽ ബലമായി പിടിച്ചു വെച്ചതു കാരണം എനിക്ക് നല്ല കഴുത്തു വേദനയും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. Xray എടുക്കുകയും , ഡോകടർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുകയും ചെയ്തു.

ജോലിയുടെ ഭാഗമായുള്ള എന്റെ യാത്ര മുടങ്ങി. നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽ വെച്ച് ഞാൻ അപമാനിതനായി. രഞ്ജു ആർ എസ് എന്ന സബ് ഇസ്‌പെക്ടർ VISAKH V G എന്ന പൊലീസുകാരൻ പറഞ്ഞതു പ്രകാരം സഹപ്രവർത്തകർക്കൊപ്പം നിന്ന് എന്നെ ദേഹോപദ്രവം ഏല്പിക്കുകയും അസഭ്യവർഷം നടത്തുകയും അധികാര ദുർവിനിയോഗം നടത്തി എന്റെ ആത്മാഭിമാനത്തെ കളങ്കപെടുത്തുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപെടുത്തുകയും ചെയ്തിരിക്കുന്നു.

പൊലീസെന്ന അധികാരം ഉപയോഗിച്ച് എന്നെ ഉപദ്രവിക്കുകയും അസഭ്യവർഷം നടത്തുകയും എന്റെ തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തി എന്നെ തടഞ്ഞു വെക്കുകയും ചെയ്ത സബ് ഇൻസ്‌പെക്ടർ രഞ്ജു , VISAKH V G എന്ന പൊലീസുകാർക്കും അവരോടൊപ്പം എന്നെ തെറിവിളിച്ച് തടഞ്ഞു നിർത്തിയ സ്റ്റേഷനിൽ യൂണിഫോമിലും അല്ലാതെയും നിന്ന പൊലീസുകാർക്കും എതിരെ നടപടി എടുക്കണമെന്നും എനിക്ക് നീതി ലഭ്യമാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകയായ ഷാഹിന കെ കെ എഴുതിയ കുറിപ്പ് കൂടി വായിക്കാം:

എന്റെ സുഹൃത്ത് ആസിഫ് അലിക്ക് കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭീകരമായ ഒരു അനുഭവം നേരിടേണ്ടി വന്നു.(വർത്തമാനം പത്രത്തിന്റെ എഡിറ്ററാണ് അദ്ദേഹം).
ഉച്ചക്ക് പന്ത്രണ്ടരക്കുള്ള ട്രെയിൻ പിടിക്കാനായി പ്ലാറ്റ്‌ഫോമിലൂടെ തിരക്കിട്ട് പോകുകയിയിരുന്ന അദ്ദേഹത്തെ ഒരു പൊലീസുകാരൻ പിടിച്ചു നിർത്തി ഐഡി കാർഡ് ചോദിച്ചു.എന്താണ് കാര്യം എന്ന് ആസിഫ് തിരിച്ചു ചോദിച്ചത് ഏമാന് ഇഷ്ടപ്പെട്ടില്ല.

അദ്ദേഹത്തെ കയ്യേറ്റം ചെയ്ത് ബലമായി സ്റ്റേഷന്റെ അകത്തേക്ക് പിടിച്ചു കൊണ്ട് പോയി . അവിടെയുണ്ടായിരുന്ന മറ്റ് പൊലീസുകാർ അദ്ദേഹത്തെ തെറി വിളിക്കുകയും മർദിക്കുകയും ചെയ്തു.ഷൂട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞൂ. ഒരു റൗണ്ട് കൈതരിപ്പു തീർത്ത ശേഷമാണ് പൊലീസ് ഗുണ്ടകൾ അദ്ദേഹത്തിന്റെ ഐഡി കാർഡ് വാങ്ങി നോക്കിയത്. കയ്യിലുള്ളത് സർകാർ കൊടുക്കുന്ന പ്രസ്സ് അക്രഡിറ്റേഷൻ കാർഡ് ആണെന്ന് കണ്ടതോടെ എത്രയും വേഗം പറഞ്ഞു വിട്ട് തടിയൂരാനായി ശ്രമം.

വൈശാഖൻ എന്ന് പേരുള്ള ഒരു സിവിൽ പൊലീസ് ഓഫീസറാണ് ആസിഫിനെ തടഞ്ഞു വെച്ചത്, ഒരു കുറ്റവാളിയെ കൊണ്ട് പോകുന്നത് പോലെ പിടിച്ചു കൊണ്ട് പോയത്. അയാളും അവിടെ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരും മറുപടി പറയണം. ഇന്നലെ കൊല്ലം റയിൽവേ സ്റ്റേഷനിൽ എല്ലാ യാത്രക്കാരുടെയും ഐഡി പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്ത് കാരണത്താലാണ് ഒരാളെ മാത്രം തടഞ്ഞു നിർത്തി ഐഡി ആവശ്യപ്പെട്ടത്?

പൊലീസുകാർ ഐഡി കാർഡ് ചോദിക്കുമ്പോൾ എന്താണ് കാര്യം എന്ന് തിരിച്ചു ചോദിക്കാനുള്ള അവകാശം ഈ നാട്ടിലെ പൗരന്മാർക്ക് ഇല്ലേ? അങ്ങനെ ചോദിച്ചാൽ സാറന്മാർ അങ്ങ് മൂക്കിൽ കയറ്റിക്കളയുമോ? ഇത് ബ്രിട്ടീഷ് രാജല്ല എന്ന കാര്യം റയിൽവേ പൊലീസിലെ ഏമാന്മാർക്ക് അറിയാമോ?

ബാഗിൽ ബോംബ് ഉണ്ടോ എന്നാണ് പൊലീസുകാർ അദ്ദേഹത്തോട് ചോദിച്ചത്.അതെന്താണ് സർ? താടി വെച്ച ഒരാളെ കണ്ടാൽ ഈ ബോംബിന്റെ കാര്യം ഓർമ വരുന്നത് എന്ത് സൂക്കെടാണ് സർ?
ഡിജിപിക്കും മുഖ്യമന്ത്രിക്കും ആസിഫ് പരാതി കൊടുത്തിട്ടുണ്ട്.ശക്തമായ നടപടി ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

സിൽവർ ലൈൻ നടപ്പാക്കിയാലും, കേരളത്തെ സ്വിറ്റ്‌സർലൻഡ് ആക്കി മാറ്റിയാലും വിശേഷമൊന്നുമില്ല,പൊലീസിനെ നിലക്ക് നിർത്തിയില്ലെങ്കിൽ. ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പ് വരുത്തലാണ് ഏറ്റവും വലിയ വികസനം. അതിന് മൂക്ക് കയർ ഇടെണ്ടവർക്ക് മൂക്ക് കയർ ഇടണം.അത് സ്വന്തം പൊലീസ് ആയാലും റെയ്ൽവേ പൊലീസ് ആയാലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP