Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് പഠനം; ഇതിൽ ഒരു സ്ത്രീ ഗർഭിണിയായി; ലൈംഗിക ബന്ധത്തിനിടെ റേഡിയേഷൻ മൂലം പൊള്ളലുമേറ്റു;' മലയാള മാധ്യമങ്ങൾ വരെ കൊടുത്ത ഞെട്ടിപ്പിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?

'അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് പഠനം; ഇതിൽ ഒരു സ്ത്രീ ഗർഭിണിയായി; ലൈംഗിക ബന്ധത്തിനിടെ റേഡിയേഷൻ മൂലം പൊള്ളലുമേറ്റു;' മലയാള മാധ്യമങ്ങൾ വരെ കൊടുത്ത ഞെട്ടിപ്പിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?

എം റിജു

ന്യഗ്രഹജീവികളെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്നെല്ലാമുള്ള വാർത്തകൾ നാം ഇടക്കിടെ കേൾക്കാറുണ്ട്. പക്ഷേ ഇത്തവണ ഇറങ്ങിയ വാർത്ത എല്ലാ പരിധികളും വിടുന്നതാണ്. അന്യഗ്രഹജീവികൾ ഭൂമിയിലെത്തി ആളുകളെ തട്ടിക്കൊണ്ടുപോകുന്നുവെന്നും സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നെന്നും അങ്ങനെ ഒരു സ്ത്രീ ഗർഭിണിയാണെന്നായിരുന്നു റിപ്പോർട്ട്. ബ്രിട്ടനിലെ വിഖ്യത പത്രമായ 'ദ സണ്ണിന്റെ' റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും പ്രമുഖ മാധ്യമങ്ങളിൽ അന്യഗ്രഹ ജീവികളുടെ ശാരീരിക ബന്ധം വലിയ വാർത്തയായിരുന്നു.

അഞ്ച് വർഷം മുൻപ് പറക്കുന്ന അജ്ഞാത വസ്തുക്കൾ (യുഎഫ്ഒ) മനുഷ്യർ കണ്ടതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ യുഎസ് ഡിപ്പാർട്ട്മെന്റ ഓഫ് ഡിഫൻസ്, പെന്റഗൺ ശേഖരിക്കാൻ ആരംഭിച്ചു. 2007 മുതൽ 2012 വരെയുള്ള ഇത്തരം സംഭവങ്ങളാണ് പെന്റഗൺ ശേഖരിച്ചത്. തീർത്തും രഹസ്യമായാണ് ഈ പദ്ധതി നടന്നത്. ഈ റിപ്പോർട്ടിന്റെ 1500 പേജുകൾ പുറം ലോകം കണ്ടതോടെയാണ് ഈ വാർത്തകൾ വരുന്നത്. ഗർഭധാരണം, റേഡിയേഷൻ പൊള്ളൽ, മസ്തിഷ്‌ക ക്ഷതം എന്നിങ്ങനെ യുഎഫ്ഒ ദർശനത്തിലൂടെ സംഭവിച്ച വിചിത്രമായ കഥകൾ പെന്റഗൺ സമാഹരിച്ചതായി 1,500ലധികം പേജുള്ള രേഖകളിൽ പറയുന്നുണ്ട്്.

അമേരിക്കയിലെ വിവരാവകാശ നിയമമായ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്റ്റ് പ്രകാരം ബ്രിട്ടീഷ് ടാബ്ലോയിഡ് ദി സൺ നൽകിയ അപേക്ഷയിലാണ് രേഖകൾ പുറത്തുവന്നത്. അവർ തന്നെയാണ് ആദ്യമായി ഇവയെല്ലാം പ്രസിദ്ധീകരിച്ചതും. രേഖകളുടെ ശേഖരം യഥാർത്ഥത്തിൽ സൃഷ്ടിച്ചത് അഡ്വാൻസ്ഡ് എയ്‌റോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം (എഎടിഐപി) എന്ന പദ്ധതി പ്രകാരമാണ് ആണ്. പക്ഷേ ഇവയൊന്നും വെറും പഠനങ്ങളല്ല അനുഭവസ്ഥരുടെ അവകാശവാദങ്ങൾ മാത്രമാണ് എന്ന് മറന്നുകൊണ്ടാണ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചമച്ചത്.

'തട്ടിക്കൊണ്ടുപോയി ഗർഭിണിയാക്കുന്നു'

പക്ഷേ ഈ അബദ്ധങ്ങൾ ഏറ്റുപിടിക്കാനും കേരളത്തിൽ പോലും അളുകൾ ഉണ്ട്. മലയാള മനോരമ ഓൺലൈൻ കൊടുത്ത ഒരു വാർത്ത നോക്കുക. 'അന്യഗ്രഹ ജീവികൾക്കു മനുഷ്യരുമായി ലൈംഗിക ബന്ധം; ഒരു സ്ത്രീ ഗർഭിണിയായെന്ന് റിപ്പോർട്ട്' എന്നാണ തലക്കെട്ട്.

വാർത്ത ഇങ്ങനെ -'അന്യഗ്രഹജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് പഠനം. ഇതിൽ ഒരു സ്ത്രീ ഗർഭിണി ആയെന്നും ദ് സൺ റിപ്പോർട്ട് ചെയ്തു. ഡിഫൻസ് ഇന്റിലിജൻസ് ഏജൻസിയിൽ നിന്നുള്ള പെന്റഗൺ രേഖകളിലാണ് ഇത്തരമൊരു അവകാശവാദം ഉയർന്നത്. വിവരാവകാശ അഭ്യർത്ഥനയുടെ ഭാഗമായാണ് റിപ്പോർട്ട് ലഭിച്ചത്. തട്ടിക്കൊണ്ടുപോകൽ, ഗർഭധാരണം, ശാരീരിക ബന്ധങ്ങൾ എന്നീ വിചിത്രമായ സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമമാക്കുന്നു.

യുഎഫ്ഒ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവർക്ക് പരിക്കേൽക്കുകയോ റേഡിയേഷൻ മൂലമുള്ള പൊള്ളൽ, മസ്തിഷ്‌ക പ്രശ്നങ്ങൾ, ഞരമ്പുകൾക്ക് കേടുപാടുകൾ എന്നിവ സംഭവിക്കുകയോ ചെയ്യും. ഇത്തരം വസ്തുക്കൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ താൽപര്യങ്ങൾക്ക് ഭീഷണിയാണെന്നും വ്യക്തമാക്കുന്നു. പ്രത്യേകിച്ച് വായുവിലൂടെ സഞ്ചരിക്കുന്ന അനോമലസ് വാഹനങ്ങളുമായി വളരെ അടുത്തുള്ള സമ്പർക്കം മൂലം മനുഷ്യർക്ക് പരുക്കേറ്റതായി കണ്ടെത്തി. റേഡിയേഷനിൽ നിന്നുള്ള ചൂടും പൊള്ളലും, തലച്ചോറിൽ ക്ഷതമുണ്ടാക്കുകയും, ഞരമ്പുകളെ തളർത്തുകയും ചെയ്യും. അതേസമയം, പെന്റഗണിന്റെ രഹസ്യ ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോർട്ടിൽ, അനോമലസ് ബിഹേവിയർ, പ്രേതങ്ങൾ, ആത്മാക്കൾ, മറ്റ് ഐതിഹാസിക വസ്തുതകൾ എന്നിങ്ങനെ തരംതിരിച്ചുള്ള റിപ്പോർട്ടുകളുണ്ടെന്നും പഠനം വ്യക്തമാക്കി.

മനുഷ്യരും അന്യഗ്രഹജീവികളും തമ്മിലുള്ള ബന്ധം പെന്റഗൺ രേഖകളിൽ അക്കമിട്ട് നിരത്തുന്നു. സംഭവത്തിന്റെ പഠനറിപ്പോർട്ടും പുറത്തു വിട്ടിരിക്കുകയാണ് ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി. '- ഇങ്ങനെയാണ് മനോരമ വാർത്ത അവസാനിക്കുന്നത്. മനോരമ മാത്രമല്ല ഒട്ടുമിക്ക മാധ്യമങ്ങളും ഈ അസംബന്ധം വാർത്തയാക്കയിട്ടുണ്ട്. എന്നാൽ പെന്റഗൺ പറയുന്നത് വെറും അവകാശവാദങ്ങൾ മാത്രമാണെന്ന് ഇവർ മനസ്സിലാക്കുന്നില്ല.

അത് പഠനമല്ല. ഇങ്ങനെ അന്യഗ്രഹജീവികളെ കണ്ടു എന്ന് പറയുന്നവരിൽ നടത്തിയ പഠനങ്ങളിൽ അത് നൂറുശതമാനവും പൊളിയുകയാണ് ചെയ്തത്. യുഎഫ് അനുഭവം ഉണ്ടായി എന്ന് പറയുവരിൽ അറപതു ശതമാനത്തിനും കൂടിയോ കുറഞ്ഞോ അളവിൽ മാനസിക വിഭ്രാന്തിയുണ്ടെന്നാണ്, മൂന്നുവർഷംമുമ്പ് ജെയിംസ് റാൻഡി ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ വ്യക്തമായത്. അമേരിക്കൻ ആസ്ട്രോണമേഴ്സ് അസോസിയേഷന്റെ പഠനത്തിൽ മനസ്സിലായത്, ഇങ്ങനെ പറയുന്നവരിൽ നല്ലൊവു ശതമാനം പേരും ചീപ്പ് പബ്ലിസ്റ്റി ലക്ഷ്യമിടുന്നുവെന്നാണ്. ഹോക്സ് വാർത്തകളിലുടെയുള്ള പ്രശ്സ്തയും യട്യൂബ് ചാനൽ വരുമാനവുമൊക്കെയാണ് അവർ ലക്ഷ്യമിടുന്നത്. മറ്റ് ചിലർ ആവട്ടെ ഉൽക്കകൾ അടക്കമുള്ള പ്രകൃതി പ്രതിഭാസങ്ങളെ കണ്ട് തെറ്റിദ്ധരിച്ച് അത് അന്യഗ്രജീവികളാണെന്ന് പറയുന്നുവരുമാണ്.

എന്തായാലും നാസ അടക്കമുള്ള ലോകത്തിലെ എറ്റവും വലിയ ബഹിരാകാശ എജൻസി തൊട്ട് നമ്മുടെ ഐസ്ആർഒ വരെ അന്യഗ്രഹജീവികൾ ഉണ്ടോ എന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷേ ഇതുവരെ പോസറ്റീവായ യാതൊരു തെളിവും കിട്ടിയിട്ടില്ല. അങ്ങനെ ഒരു തെളിവ് ആരെങ്കിലും കൊണ്ടുവന്നാൽ അത് നൊബേൽ സമ്മാനത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. എന്നിട്ടും അന്യഗ്രഹജീവികൾ മനുഷ്യരെ ഗർഭിണികളാക്കി എന്നൊക്കെ പടച്ചുവിടാൻ അപാരമായ തൊലിക്കട്ടിതന്നെ വേണമെന്നാണ് ശാസ്ത്രപ്രചാരകർ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നത്.

ഗർഭിണിയായെങ്കിൽ ആ സ്ത്രീ എവിടെ?

ഇനി അന്യഗ്രഹജീവികളിൽ നിന്ന് ഒരു സ്ത്രീ ഗർഭിണിയായെങ്കിൽ അത് ഒരു ലോകമാഹാത്ഭുദമല്ലേ. എവിടെയാണ് ആ സ്ത്രീ ജീവിച്ചിരിക്കുന്നത്. എന്താണ് അത് വെളിപ്പെടുത്തതാണ് എന്നാണ് ശാസ്ത്ര പ്രചാരകർ ചോദിക്കുന്നത്. മാത്രമല്ല ആ സ്ത്രീയുടെ ഗർഭം പരിശോധിച്ചാൽ അതിൽ അസാധാരണത്വം മനസ്സിലാക്കുവാൻ കഴിയും. എന്നാൽ ചുമ്മാ എഴുതിവിടുകയല്ലാതെ ദ സൺ മറ്റ് ഡീറ്റേയിൽസ് വെളിപ്പെടുത്തുന്നില്ല. നേരത്തെ നടന്ന ഇത്തരം പരിശോധനകളിൽ പലതും വ്യാജമാണെന്നാണ് തെളിഞ്ഞത്.

പെന്റഗൺ ആവട്ടെ ഒരു പഠനം അല്ല യുഎഫ് അനുഭവം ഉണ്ടായവരുടെ വിവരശേഖരണമാണ് നടത്തുന്നത്. മുൻ പ്രോഗ്രാം ഡയറക്ടർ ലൂയിസ് എലിസോണ്ടോ 2017ൽ പെന്റഗണിൽ നിന്ന് രാജിവെച്ചതിന് ശേഷം ചില യുഎഫ്ഒ സംബന്ധിയായ വീഡിയോകൾ പുറത്തുവിട്ട ശേഷമാണ് ഇത്തരം ഒരു പദ്ധതി പെന്റഗൺ നടത്തുന്നതായി പുറം ലോകം അറിഞ്ഞത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് ഗവൺമെന്റ് ക്ലാസിഫൈഡ് ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ സൺ പുറത്തുവിട്ട രേഖകൾ അന്യഗ്രഹ ജീവികളെക്കുറിച്ചും, പറക്കുതളികകളെക്കുറിച്ചും എന്നും പറയുന്ന ഗൂഢാലോചന സിദ്ധാന്തക്കാരായ ഒരു വിഭാഗത്തിന് വ്യാപകമായ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്.

യുഎഫ്ഒകളെ കണ്ട ആളുകൾക്ക് സമാനമായ ശാരീരിക ലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രദർശിപ്പിച്ചതായി പെന്റഗൺ രേഖകൾ പറയുന്നു: വൈദ്യുതകാന്തിക വികിരണം (പൊള്ളൽ പോലുള്ളവ), ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉറക്ക അസ്വസ്ഥതകൾ എന്നിവയെല്ലാം കണ്ടെന്ന് രേഖകൾ പറയുന്നു. 'ഊർജ്ജം പുറന്തള്ളുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങൾ' മൂലമാണ് ഇവ സംഭവിക്കുന്നതെന്നും റിപ്പോർട്ടി എഴുതിചേർത്തിട്ടുണ്ട്. ഇവിടെയാണ് പെന്റഗൺ റിപ്പോർട്ടിന്റെയും ആധികാരികത ചോദ്യം ചെയ്യപ്പെടുന്നത്.'ഊർജ്ജം പുറന്തള്ളുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങൾ' മൂലമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പെന്റഗൺ കണ്ടെത്തിയത് എന്ന് വിവരമില്ല. ആളുകൾ പറയുന്ന വസ്തുതകൾ അതുപോലെ എഴുതിവെക്കുകയാണ് ഇവർ ചെയ്യുന്നത്.

ഈ രേഖകളുടെ കൂട്ടത്തിൽ വ്യത്യസ്ത തരത്തിലുള്ള അസാധാരണമായ അനുഭവങ്ങളെ തരംതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹജീവികളുണ്ടായിരുന്ന ഒരു യുഎഫ്ഒ ഒരാൾ അവകാശപ്പെടുന്നുവെങ്കിൽ, അവരെ 'സിഇ3' എന്ന് രേഖകളിൽ പറയുന്നു. നേരെമറിച്ച്, 'പ്രേതങ്ങൾ, യതികൾ, ആത്മാക്കൾ, കുട്ടിച്ചാത്തന്മാർ, മറ്റ് പുരാണ/ഐതിഹാസിക വസ്തുക്കൾ' എന്നിവയെ കണ്ടുമുട്ടിയതായി പറയുന്ന ഒരാളെ 'എഎൻ3' എന്നും പറയുന്നു.

അതേ സമയം അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയതായി വിശ്വസിക്കാവുന്ന ഒരു തെളിവും പുതിയ രേഖകളിലോ മുൻപോ ലഭിച്ചിട്ടില്ലെന്നാണ് വാസ്തവം.ബഹിരാകാശത്ത് അന്യഗ്രഹ ജീവനെക്കുറിച്ച് സൂചന ലഭിക്കാനും, കൂടുതൽ പഠനത്തിനും വേണ്ടി നിരന്തരശ്രമം നടത്തുന്നുണ്ട്. ഈ സംഘടനകൾക്കൊക്കെ യുഎസിന്റെ ഫണ്ട് കിട്ടുന്നതിനായി ഇടക്കിടെ അന്യഗ്രഹജീവികളെ ലൈവാക്കി നിർത്തുകയാണെന്നാണ് ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP