Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധർമൂസ് ഫിഷ് ഹബ്ബിൽ ഫ്രാഞ്ചൈസിക്കായി വാങ്ങിയത് അഞ്ചുലക്ഷം; സ്ഥാപനം തുടങ്ങി ആദ്യം കുറച്ചുമാസം മീൻ വിതരണ ശേഷം മുടക്കം വരുത്തി; ആസിഫ് അലി 43 ലക്ഷം മടക്കി ചോദിച്ചപ്പോൾ ധർമജന്റെ വിരട്ടും; പൈസ വാങ്ങിയെങ്കിൽ മീൻ നൽകിയെന്ന് നടനും; വഞ്ചനാ കേസ് മുറുകുന്നു

ധർമൂസ് ഫിഷ് ഹബ്ബിൽ ഫ്രാഞ്ചൈസിക്കായി വാങ്ങിയത് അഞ്ചുലക്ഷം; സ്ഥാപനം തുടങ്ങി ആദ്യം കുറച്ചുമാസം മീൻ വിതരണ ശേഷം മുടക്കം വരുത്തി; ആസിഫ് അലി 43 ലക്ഷം മടക്കി ചോദിച്ചപ്പോൾ ധർമജന്റെ വിരട്ടും; പൈസ വാങ്ങിയെങ്കിൽ മീൻ നൽകിയെന്ന് നടനും; വഞ്ചനാ കേസ് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ധർമൂസ് ഫിഷ് ഹബ്ബ് എന്ന സ്ഥാപനത്തിന്റെ പേരിൽ 43 ലക്ഷം രൂപ, നടൻ ധർമജൻ ബോൾഗാട്ടിയും കൂട്ടാളികളും തട്ടിയെടുത്തുവെന്നാണ് ഫ്രാഞ്ചൈസി ഏറ്റെടുത്ത പരാതിക്കാരനായ മൂവാറ്റുപുഴ സ്വദേശി ആസിഫ് അലിയുടെ ആരോപണം. പൊലീസിൽ പരാതി നൽകിയപ്പോൾ, പേടിപ്പിക്കാൻ നോക്കണ്ട എന്ന് ധർമജൻ ബോൾഗാട്ടി പറഞ്ഞതായി ആസിഫ് അലി വെള്ളിയാഴ്ച മറുനാടനോട് പറഞ്ഞിരുന്നു. ചലച്ചിത്രമേഖലയിലും രാഷ്ട്രീയ മേഖലയിലുമുള്ള ബന്ധം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കുമെന്ന് ഭീഷണി ഉയർത്തി. ഇതിന്റെ ഭാഗമാണ് ആദ്യം പൊലീസിൽ പരാതി നൽകിയപ്പോൾ പരാതി സ്വീകരിക്കാതിരുന്നതെന്ന് ആസിഫ് പറയുന്നു. പിന്നീട് തെളിവുകൾ അടക്കം കോടതിയിൽ ഹാജരാക്കിയതോടെയാണ് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രവാസിയായിരുന്ന ആസിഫ് അലി നടൻ ധർമജന്റെ ധർമൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്തിരുന്നു. എന്നാൽ നടന്റെ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പിഴവുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളെ പറ്റി കരാറിൽ പറഞ്ഞിരുന്നില്ല. ധർമൂസ് ഫിഷ് ഹബ് എന്ന പേര് ഉപയോഗിക്കുന്നതിന് മാത്രമായി അഞ്ച് ലക്ഷം രൂപയോളമാണ് ധർമജൻ ഫ്രാഞ്ചൈസി എടുക്കുന്നവരിൽ നിന്നും വാങ്ങിയിട്ടുള്ളത്. സ്ഥാപനം തുടങ്ങി ആദ്യ കുറച്ച് മാസങ്ങൾ മീൻ നൽകുകയും പിന്നീട് മീനിന്റെ വിതരണത്തിൽ മുടക്കം വരികയുമാണ് ഉണ്ടായത്. മാർക്കറ്റിൽ മൊത്ത കച്ചവടക്കാർക്ക് കിട്ടുന്നതിലും അധികം വിലയ്ക്കാണ് ആസിഫ് ഉൾപ്പടെയുള്ള ഫ്രാഞ്ചൈസി എടുത്തിരിക്കുന്നവർക്ക് ധർമജൻ മീൻ നൽകിയിരുന്നത്.

ഇതു കൂടാതെ ഫ്രാഞ്ചൈസിയിലെ ടൈൽസ് മുതൽ ബൾബ് വരെയുള്ള സാധങ്ങൾ ധർമജന്റെ കമ്പനി നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും മാത്രമേ ഫ്രാഞ്ചൈസി എടുക്കുന്നവർ വാങ്ങാവൂ. ഈ ഇനത്തിലും നല്ലൊരു തുക ധർമജൻ കമ്മീഷൻ ഇനത്തിൽ പറ്റുന്നുണ്ട് എന്ന് ആസിഫ് പറയുന്നു. ധർമൂസ് ഫിഷ് ഹബ്ബ് എന്ന ധർമജൻ ബൊൾഗാട്ടിയുടെ മത്സ്യ വില്പന ശാലയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് നടനും സഹപ്രവർത്തകരും ചേർന്ന് നടത്തുന്നത് എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണം. നിയമപരമായി മുന്നോട്ട് പോയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും സ്ഥാപനം തന്റെ അല്ല എന്നുമാണ് നടന്റെ ഇപ്പോഴത്തെ വാദം.

മീൻ പരാതിക്കാരന് നൽകിയെന്ന് ധർമജൻ

എന്നാൽ, താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ള മീൻ പരാതിക്കാരന് നൽകിയിട്ടുണ്ടെന്ന് ധർമജൻ പറഞ്ഞു. തനിക്കെതിരേയുള്ളത് വ്യാജ പരാതിയാണ്. ഇതുവരെ ഒരാളുടെയെങ്കിലും കൈയിൽ നിന്ന് പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കിൽ തെളിവുസഹിതം കാണിക്കാൻ തയ്യാറാകണം. ഒരുപാട് പേർക്ക് തൊഴിൽ നൽകാനായി ആരംഭിച്ച സംരംഭമാണിത്.

ആർക്കും അഞ്ചുരൂപ പോലും താൻ നൽകാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരൻ നൽകിയിട്ടുണ്ടെങ്കിൽ അതിനുള്ള മീൻ പരാതിക്കാരൻ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകൾ കൈവശമുണ്ട്. ധർമൂസ് ഫിഷ് ഹബ്ബിന്റെ പാർട്ണർമാരിൽ 11-ാമത്തെ ആളാണ് ഞാൻ. പക്ഷേ, പരാതിവന്നപ്പോൾ താൻ ഒന്നാം പ്രതി ആയതെങ്ങനെയെന്ന് അറിയില്ലെന്നും ധർമജൻ പറഞ്ഞു.

സ്വാധീനം ഉപയോഗിച്ചുള്ള കളി എന്ന് ആസിഫ് അലി

സ്വന്തം പേരിൽ നടത്തുന്ന സ്ഥാപനത്തിൽ തനിക്കൊരു ബന്ധവുമില്ല എന്ന നടന്റെ വാദത്തിനുള്ള കാരണം ചലച്ചിത്ര മേഖലയിലേയും രാഷ്ട്രീയ പ്രവർത്തകരിലുമുള്ള സ്വാധീനമാണ്. ആസിഫ് അലിയെ കൂടാതെ ഫ്രാഞ്ചൈസി എടുത്തവർ നിലവിൽ അതെ സ്ഥാപനം തന്നെ മറ്റ് പല പേരുകളിലും നടത്തികൊണ്ട് പോവുകയാണ്. ഇത്രയും ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലും നടൻ തന്റെ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസികൾ മറ്റ് പല സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. അവിടെയും മലയാളികൾ തന്നെയാണ് നടന്റെ ലക്ഷ്യമെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

പരാതിക്കാരനായ ആസിഫ് അലിക്ക് നിലവിൽ 43 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. കോഷൻ ഡെപ്പോസിറ്റായി നൽകിയിട്ടുള്ള തുക പോലും തിരികെ നൽകാൻ നടനും സ്ഥാപനവും ഇത് വരെ തയ്യാറായിട്ടില്ല. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ആസിഫ് അലി. എറണാകുളം സിജെഎം കോടതി മുഖേന എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

വരാപ്പുഴ വലിയപറമ്പിൽ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പിൽ കിഷോർ കുമാർ(43), താജ് കടേപ്പറമ്പിൽ(43), ലിജേഷ് (40), ഷിജിൽ(42), ജോസ്(42), ഗ്രാൻഡി(40), ഫിജോൾ(41), ജയൻ(40), നിബിൻ(40), ഫെബിൻ(37) എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

15 വർഷമായി അമേരിക്കൻ കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ൽ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധർമജൻ ബോൾഗാട്ടിയെ പരിചയപ്പെട്ടത്. എറണാകുളം എംജി റോഡിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ കോതമംഗലത്ത് ധർമൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നൽകുയും 10,000 രൂപ കൈപ്പറ്റുകയും ചെയതു. തുടർന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരൻ പറയുന്നു. മുഴുവൻ തുകയും ബാങ്ക് വഴി കൈമാറിയതിനാൽ തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP