Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഫീസർമാരുടെ അഴിമതികൾ പുറത്തേക്കു വന്നതോടെ വെടിനിർത്തൽ! പിടിവാശിയും വെല്ലുവിളിയുമില്ലാതെ ബോർഡിന് സമ്പൂർണമായി കീഴടങ്ങി ഓഫിസേഴ്‌സ് അസോസിയേഷൻ; സ്ഥലംമാറ്റിയ എം.ജി.സുരേഷ് കുമാറിന് ബോർഡ് ആസ്ഥാനത്ത് കസേര ലഭിക്കില്ല; വൈദ്യുതി ബോർഡിലെ സമരം ഒത്തുതീരുമ്പോൾ ചിരിക്കുന്നത് ചെയർമാൻ ബി അശോക്

ഓഫീസർമാരുടെ അഴിമതികൾ പുറത്തേക്കു വന്നതോടെ വെടിനിർത്തൽ! പിടിവാശിയും വെല്ലുവിളിയുമില്ലാതെ ബോർഡിന് സമ്പൂർണമായി കീഴടങ്ങി ഓഫിസേഴ്‌സ് അസോസിയേഷൻ; സ്ഥലംമാറ്റിയ എം.ജി.സുരേഷ് കുമാറിന് ബോർഡ് ആസ്ഥാനത്ത് കസേര ലഭിക്കില്ല; വൈദ്യുതി ബോർഡിലെ സമരം ഒത്തുതീരുമ്പോൾ ചിരിക്കുന്നത് ചെയർമാൻ ബി അശോക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തി വന്ന സമരം ഒത്തുതീർപ്പായതോടെ ചിരിക്കുന്നത് ബോർഡ് ചെയർമാൻ ബി അശോക്. ഓഫീസർമാരുടെ വെല്ലുവിളികൾക്കും പിടിവാശിക്കും വഴങ്ങാതിരുന്ന ചെയർമാനാണ് പ്രശ്‌ന പരിഹാരം ഉണ്ടാകുമ്പോൾ വിജയിക്കുന്നത്. ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ വിളിച്ചു ചേർത്ത യോഗത്തിലാണ് അസോസിയേഷനും ബോർഡ് ചെയർമാനുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ തീരുമാനിച്ചത്.

ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലുള്ള വിമർശനങ്ങളിൽ നിന്നു മാറിനിൽക്കണമെന്ന മാനേജ്മെന്റിന്റെ നിർദ്ദേശം അസോസിയേഷൻ അംഗീകരിച്ചു. വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസ്താവന നടത്താതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ധാരണയായി. പ്രശ്‌നങ്ങൾ മാനേജ്മെന്റിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടു വന്ന ശേഷവും എല്ലാ സാധ്യതകളും പരാജയപ്പെട്ടപ്പോഴാണു പരസ്യ വിമർശനത്തിലേക്കു പോയതെന്ന് അസോസിയേഷൻ വിശദീകരിച്ചു.

ബോർഡും ജീവനക്കാരുടെ സംഘടനകളും തമ്മിലുള്ള ആശയവിനിമയത്തിനു സ്ഥിരം സംവിധാനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഫിനാൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ ഇതിനു സംവിധാനം ഉണ്ടാക്കും. സസ്‌പെൻഷനു ശേഷം സ്ഥലംമാറ്റിയ സംഘടനാ നേതാക്കളായ ജാസ്മിൻ ബാനു, എം.ജി.സുരേഷ് കുമാർ എന്നീ എക്‌സിക്യൂട്ടീവ് എൻജിനീയർമാരും അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ബി.ഹരികുമാറും കുറ്റപത്രങ്ങൾക്കു നൽകിയ മറുപടി പരിഗണിച്ചു പ്രശ്‌നം തീർപ്പാക്കും എന്ന വാഗ്ദാനം മാത്രമാണ് നൽകിയത്. അതേസമയം ബോർഡ് കൈക്കൈണ്ട നടപടികൾക്ക് ഇവർ വിധേയരാകേണ്ടി വരും.

ജൂണിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഇവർക്ക് അപേക്ഷിക്കുന്ന ജില്ലയിലേക്കു സ്ഥലംമാറ്റം നൽകുന്നതും പരിഗണിക്കുമെന്നു ബോർഡ് അറിയിച്ചു. ജില്ലയിലെ നിയമനം സംബന്ധിച്ച കാര്യങ്ങൾ മാനേജ്‌മെന്റ് തീരുമാനിക്കും. നടപടി തീരുന്ന മുറയ്ക്കു ഹരികുമാറിന്റെ തടഞ്ഞു വച്ച പ്രമോഷൻ നൽകും. ഏപ്രിൽ 5 ന് ബോർഡ് റൂമിൽ തള്ളിക്കയറിയവർക്കെതിരായുള്ള അച്ചടക്ക നടപടി പരസ്പര ധാരണയോടെ നിയമാനുസൃതം പരിഹരിക്കും. ഈ 19 പേർക്ക് ഉടൻ കുറ്റപത്രം നൽകും.

മറുപടി തൃപ്തികരമെങ്കിൽ അനുഭാവത്തോടെ പരിഗണിക്കുമെന്നു ബോർഡ് അറിയിച്ചു. സത്യഗ്രഹമടക്കമുള്ള പ്രക്ഷോഭങ്ങളിൽ പ്രഖ്യാപിച്ച ഡയസ്‌നോൺ പിൻവലിക്കുന്നതു കോടതിവിധിയുടെ അടിസ്ഥാനത്തിൽ നിയമപരിശോധന നടത്തിയിട്ടാകും. അതേസമയം അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ അടുത്തകാലത്തെങ്ങും വൈദ്യുതി ബോർഡ് ആസ്ഥാനത്ത് തിരികെ എത്തുമെന്ന് സൂചനയില്ല. അദ്ദേഹത്തെ ബോർഡ് ആസ്ഥാനത്ത് നിയമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ബോർഡ് ചെയർമാൻ ആശോക്.

ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറിക്കു പുറമേ ബോർഡ് ചെയർമാൻ ബി.അശോക്, ഫിനാൻസ് ഡയറക്ടർ വി.ആർ.ഹരി, അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ഹരികുമാർ, സോണൽ സെക്രട്ടറി ഷൈൻരാജ് എന്നിവർ പങ്കെടുത്തു. അതേസമയം കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ നടത്തുന്ന അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥ സംഘടന കീഴടങ്ങൽ പ്രഖ്യാപിച്ചത്.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സമഗ്രാധിപത്യത്തിലാണ് മുൻകാലങ്ങളിൽ വൈദ്യുതി ബോർഡിലെ ഒരു ഇല പോലും അനങ്ങിയിരുന്നത്. എന്നാൽ ഈ ആധിപത്യ സ്വഭാവത്തിന് അന്ത്യം വന്നത് ബി അശോക് ബോർഡ് ചെയർമാനായി എത്തിയതോടെയാണ്. കെഎസ്ഇബിയെ കറവപ്പശു ആക്കിയ ഓഫീസർമാർക്ക് തിരിച്ചടിയായി മാറി അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഈ ഇടപെടലുകളാണ് ഇപ്പോൾ ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് എം ജി സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിലേക്ക് അടക്കം എത്തിച്ചേർന്നിരിക്കുന്നത്.

അതിനിടെ വൈദ്യുതി ബോർഡ് ആസ്ഥാനത്തെ ഓഫീസർമാർ സർവീസ് പെരുമാറ്റച്ചട്ടവും സഹകരണ നിയമങ്ങളും കാറ്റിൽപ്പറത്തി ഫ്ളാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കയാണ്. കെഎസ്ഇബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 4426ന്റെ ഭാഗമായാണ് ഫ്ളാറ്റ് നിർമ്മാണത്തിന്റെ വിവരങ്ങളും പുരത്തുവന്നിരുന്നു. ഇത്തരമൊരു ബിസിനസ് സംരംഭത്തിലേക്ക് കെഎസ്ഇബി ആസ്ഥാനത്തെ ഓഫീസർമാർ ചുവടു വെക്കുന്നതിൽ സർവീസ് പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തുകയാണ് ചെയ്യുന്നത്.

കെ എസ് ഇ ബിയുടെ അറിവോ അനുമതിയോ കൂടാതെ രജിസ്റ്റർ ചെയ്ത ഈ സഹകരണ സംഘത്തിന്റെ മറവിലെ കച്ചവടം ഇതിനോടകം വിവാദമായി കഴിഞ്ഞു. ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളായ സഹകരണ സംഘത്തിൽ അംഗത്വമെടുക്കാമെങ്കിലും ബോർഡിന്റെ കമ്പനി ചട്ടമനുസരിച്ച മുൻകൂർ അനുമതിയില്ലാതെ ബാഹ്യവ്യക്തികളുമായി ചേർന്ന് സംഭാവന സ്വരൂപിച്ച് ഇത്തരം സംരംഭം പാടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാണ് താനും. എന്നാൽ, ഈ ചട്ടം പരസ്യമായി ലംഘിച്ച് 40 കോടിയിലധികം മതിക്കുന്ന ഫ്ളാറ്റ് നിർമ്മാണമാണ് നടക്കുന്നത്.

കഴക്കൂട്ടം - കരോട് എൻഎച്ച് ബൈപ്പാസിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയും, ലുലു മാളിന് രണ്ട് കിലോമീറ്റർ അടുത്തുമായാണ് ഫ്ളാറ്റ് നിർമ്മാണത്തിനുള്ള പദ്ധതി. ഇതിനായി 50 സെന്റ് സ്ഥലം വാങ്ങിയിട്ടുമുണ്ട്. പി റ്റി പ്രകാശ് കുമാർ എന്ന അസിസ്റ്റന്റ് എഞ്ചിനീയറാണ് സ്ഥലം വാങ്ങിക്കുകയും ഫ്ളാറ്റ് നിർമ്മാണത്തിന്റെ ചുമതലക്കാരനും. ഇദ്ദേഹമാണ് സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയും. പ്രസിഡന്റായി എ എസ് ജലേഷ് കുമാറുമാണുള്ളത്. അതേസമയം പദ്ധതിയിൽ പണം മുടക്കുന്നത് ആരെന്നതാണ് ഇതിൽ വിവാദമാകുന്നതും. വൈദ്യുതി ബോർഡുമായി ചേർന്നു നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് കെഎസ്ഇബി ഓഫീസർമാരുടെ ബിസിനസ് പ്ലാൻ.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഓഫീസേഴ്സ് അസോസിയേഷനിലേക്ക് ഇഡിയോ ക്രൈംബ്രാഞ്ചോ പരിശോധിക്കുമെന്ന സാഹചര്യം അടക്കം മുന്നിൽ കണ്ടാണ് എം ജി സുരേഷ് കുമാർ അടക്കമുള്ള അസോസിയേഷൻ നേതാക്കൾ വൈദ്യുതി ബോർഡ് ചെയർമാന് മുന്നിൽ മുട്ടു മടക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP