Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീനിൽ ഫോർമാലിൻ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് മണത്തും നക്കിയും നോക്കി; മുതലാളി പിണങ്ങിയാൽ റെയ്ഡിനെതിരെ ഉത്തരവിടുന്ന സർക്കാരും; ഭക്ഷ്യ വിഷം മരണമാകുമ്പോൾ പഴിയെല്ലാം ഹെൽത്ത് ഇൻസ്പെക്ടർമാർക്കും; നല്ല ആഹാരം കിട്ടാൻ ശക്തിപ്പെടുത്തേണ്ടത് തദ്ദേശത്തിലെ ആരോഗ്യ വിഭാഗത്തെ

മീനിൽ ഫോർമാലിൻ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് മണത്തും നക്കിയും നോക്കി; മുതലാളി പിണങ്ങിയാൽ റെയ്ഡിനെതിരെ ഉത്തരവിടുന്ന സർക്കാരും; ഭക്ഷ്യ വിഷം മരണമാകുമ്പോൾ പഴിയെല്ലാം ഹെൽത്ത് ഇൻസ്പെക്ടർമാർക്കും; നല്ല ആഹാരം കിട്ടാൻ ശക്തിപ്പെടുത്തേണ്ടത് തദ്ദേശത്തിലെ ആരോഗ്യ വിഭാഗത്തെ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. ഷവർമ മരണം സംസ്ഥാനത്ത് വീണ്ടും ഉണ്ടായതിന്റെ ഉത്തരവാദി സർക്കാർ തന്നെ.സംസ്ഥാനത്തെ കോർപ്പറേഷനുകളിലെയും മുൻസിപ്പാലിറ്റികളിലെയും ഹെൽത്ത് ഇൻസ്പെക്ടർമാരെ നിർവീര്യമാക്കാനും പരിശോധനകൾ മരവിക്കാനും കാരണമായത് കഴിഞ്ഞ വർഷം ജൂലൈയിൽ തദ്ദേശ വകുപ്പ് സെക്രട്ടറി തന്നെ പുറത്തിറക്കിയ ഒരു ഉത്തരവാണ്.സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം പ്രകാരം ഇറക്കുന്ന ഉത്തരവെന്ന പേരിൽ ഇറക്കിയ ഓർഡറാണ് ഹോട്ടലുകൾക്കും ഷവർമ ബേക്കറികൾക്കുംമേലുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിരീക്ഷണം ഇല്ലാതാക്കിയത്.

ഒരു ഹോട്ടലിനെതിരെ പരാതി കിട്ടിയാൽ പോലും നഗരസഭ സെക്രട്ടറിയുടെ അനുമതി വാങ്ങാതെ ആ സ്ഥാപനത്തിൽ റെയിഡ് നടത്താൻ പോലു പാടില്ലന്ന് ശാരദാമുരളീധരൻ ഐ എ എസ് ഇറക്കിയ ഉത്തരവിൽ ഉണ്ട്. ഹോട്ടൽ മുതലാളിമാരുടെ സമ്മർദ്ദ്ം ഈ ഉത്തരവിന് പിന്നിലുണ്ടെന്ന് അന്നു തന്നെ പരാതി ഉയർന്നിരുന്നു. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഹോട്ടലുകളിൽ നിരന്തര പരിശോധനകൾ നടത്തിയിരുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർ പിൻവാങ്ങി.

എന്നാൽ ഷവർമ മരണത്തിന് പിന്നാലെ ഇപ്പോൾ പുതിയ ഉത്തരവിറക്കി മുഖം രക്ഷിക്കാൻ ശ്രമിച്ചിരിക്കുകയാണ് തദ്ദേശ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് വിഭാഗത്തെ ഉപയോഗപ്പെടുത്തി് റെയിഡുകൾ ശ്ക്തിപ്പടുത്താനും അനധികൃത സ്ഥാപനങ്ങൾക്കെതിരെയും ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെയും കർശന നടപടി എടുക്കാനാണ് ഈദുൽ ഫിത്തർ അവധിയായ തിങ്കളാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നത്.

മാജിക് കാണിച്ച് നില്ക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർ

വിവിധ കോർപ്പേറഷനുകളിലും മുൻസിപ്പാലിറ്റികളിലുമായി അഞ്ഞൂറിലധികം ഹെൽത്ത് ഇൻസ്പെക്ടർമാരാണ് ജോലി ചെയ്യുന്നത്. ഇതിൽ ചില് കോർപ്പേറേഷനുകളിൽ നാല്പത് ഹെൽത്ത് ഇൻസ്പെക്ടർമാർ ഉണ്ടെങ്കിൽ മറ്റു ചില കോർപ്പേറഷനുകളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ കാണു.ഇനി ഹോട്ടലുകളിലും ബേക്കറികളിലും ഉൾപ്പെടെ നടന്നു പരിശോധിക്കേണ്ട ഇവർക്ക് മറ്റു പരിശോധാ സംവിധാനങ്ങളോ ക്രമകീരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. കൂടാതെ സാങ്കേതിക പരി്ഞ്ജാനവും ഇല്ല.അതു കൊണ്ട് തന്നെ രുചിച്ചും മണത്തും പരിശോധിച്ചാണ് ഭക്ഷ്യ വസ്തുവിന്റെ ഗുണമേന്മയും പഴക്കവും ഇവർ നിർണയിക്കുന്നതിന് ആധികരികത ഇല്ലാ എന്നതാണ്് വസ്തുത. കൂടാതെ ലോബോറട്ടറി സംവിധാനങ്ങളോ മറ്റു സഞ്ചരിക്കുന്ന പരിശോധ സംവിധാനങ്ങളോ ഇവർക്ക് നല്കിയിട്ടില്ല.

ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് ഇതൊക്ക ഉണ്ടെങ്കിലും ആവിശ്യത്തിന് ജീവനക്കാരില്ല എന്നതാണ് അവർ നേരിടുന്ന വെല്ലു വിളി. ചന്തയിലാണ് പരിശോധനയെങ്കിൽ മീനിൽ ഫോർമാലിൻ ഉപയോഗിച്ചിട്ടില്ലായെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ കണ്ടെത്തുന്നത് മണത്തും നക്കി നോക്കിയും. ഇത്രയ്ക്ക് വലിയ ഗതികേടാണ് തദ്ദേശ വകുപ്പിലെ ആരോഗ്യ വിഭാഗത്തിനുള്ളത്. സംസ്ഥാനത്ത് ഇനിയും ഷവർവ്വ മരണങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ കോർപ്പറേഷൻ- മുൻസിപ്പാലിറ്റി വിഭാഗങ്ങളിലെ ആരോഗ്യ വിഭാഗത്തെ ശക്തിപ്പെടുത്തണം. കാരണം ഭക്ഷ്യ സുര്കഷ വിഭാഗത്തിൽ ആവിശ്യത്തിന് ജീവനക്കാരില്ല .

ഒരു ജില്ലയിൽ ശരാശരി 10 ഉദ്യോഗസ്ഥർ മാത്രമാണ്  ഉള്ളത്. നിലിവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ പുതിയ വിഞ്ജാപനം വരാത്തതും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ ദുർബലാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. പഞ്ചായത്തുകളിലാണെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്പെട്കർമാർക്കാണ് കടകളിലെ പരിശോധന ചുമതല. അവരും ദുർബലാവസ്ഥയിലാണ്. ആവിശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നം. പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടങ്കിലും അതിൽ നിന്നുള്ള നിയമനം വൈകുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. എല്ലാ ജില്ലകളിലുമുള്ള ഭക്ഷ്യ സുരക്ഷ വിഭാഗം ആരോഗ്യ വകുപ്പി്ന് കീഴിലാണ്. എന്നാൽ നഗരസഭകളില ഹെൽത്ത് ഇൻസ്പെക്ടർമാൻ തദ്ദേശ വകുപ്പിന് കീഴിലും. വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

ഹോട്ടലുകളുടെ പ്രവർത്തനം തോന്നുംപടി

അതേ സമയം ചെറുതും വലുതുമായ ഹോട്ടലുകളെ തോന്നുംപടി പ്രവർത്തിക്കാൻ അനുവദിച്ചതിന്റെ ദുരന്തമാണ് കഴിഞ്ഞദിവസം കാസർഗോഡ് ചെറുവത്തൂരിൽ 16കാരി ദേവനന്ദയുടെ മരണത്തിന് കാരണമായത്. കേരളത്തിൽ ഹോട്ടുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത് കണ്ട കാലം മറന്നു. എവിടെയെങ്കിലും ആരെങ്കിലും മരിച്ചാലോ കൂട്ടത്തോടെ ആശുപത്രിയിലായാലോ കുറച്ചു നാൾ പരിശോധനയുടെ ബഹളമാണ്, അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. സഞ്ചരിക്കുന്ന പരിശോധനാ ലബോറിട്ടറികൾക്കും മറ്റു സംവിധാനങ്ങൾക്കുമായി പ്രതിവർഷം കോടികളാണ് വകുപ്പിനായി ചെലവഴിക്കുന്നത് എന്നാൽ അതൊന്നും ഫലം കാണുന്നില്ല.

എല്ലാ ജില്ലകളിലും മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണെന്ന് അഭിമാനിക്കുമ്പോഴും ജനത്തിന് ഉപകാരപ്പെടുന്നില്ലെന്നതാണ് വസ്തുത. അടുത്തിടെ ഇടുക്കിയിൽ ചീഞ്ഞ മത്സ്യം കഴിച്ച് നിരവധി പേർ ആശുപത്രിയിലായതിന് പിന്നാലെ നല്ല ഭക്ഷണം നാടിന്റെ അവകാശമെന്ന പേരിൽ ക്യാമ്പൈൻ നടത്തുന്നതിനിടെയാണ് ദേവനന്ദയുടെമരണം. പിന്നാലെ ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയും എത്തി.

റോഡരികിലെ മണ്ണും പൊടിയും ഉൾപ്പെടെ സകലമാലിന്യങ്ങളും അടിഞ്ഞുകൂടുന്ന ഷവർമ്മ കോർണറുകളെ ഇത്രയും നാൾ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പും കാണാതെ പോയത് അത്ഭുതകരമാണ് ഷവർമയ്ക്ക് ഉപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാത്തതും പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയോണൈസ് സമയം കഴിയുംതോറും ബാക്ടീരിയയുടെ അളവ് കൂടുന്നതിനാൽ അപകടകരമാകുന്നതുമാണ് വിഷബാധയ്ക്കും മരണത്തിനും കാരണമാകുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ യാതൊരു പരിശോധനയും നാട്ടിലില്ല. പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാരെ വകുപ്പ് യഥാസമയം നിയമിക്കാത്തതാണ് മറ്റൊരു വസ്തുത. ആവശ്യത്തിന് ഫുഡ് ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്.

140 നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിലും മൊബൈൽ ലാബുകളിലുമായി 160 ഓളം ഫുഡ് ഇൻസ്പെക്ടർമാരെയാണ് വേണ്ടത്. ഇതിൽ മണ്ഡലങ്ങളിലെ 54ഉം ജില്ലാ ഓഫീസുകളിലെയും മൊബൈൽ ലാബുകളിലെയും എട്ടും ഉൾപ്പെടെ 62 തസ്തികകളും കാലിയാണ്. 14പതിന്നാല് ജില്ലകളിലും മൊബൈൽ ലാബ് ഉണ്ടെങ്കിലും എട്ടെണ്ണം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ വിശ്രമത്തിലാണ്. ചെക്ക് പോസ്റ്റുകളിലെയും ജില്ലകളിലെ മാർക്കറ്റുകൾ, ടൗൺഷിപ്പുകൾ എന്നിവിടങ്ങളിലെയും പരിശോധനയ്ക്കാണ് മൊബൈൽ ലാബുകൾ ഉപയോഗിച്ചിരുന്നത്.

സ്ഥാനക്കയറ്റവും മറ്റ് വകുപ്പുകളിൽ ഗസറ്റഡ് തസ്തികകളിൽ നിയമനം ലഭിച്ചവർ പോയതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ മണ്ഡലങ്ങളിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കടകൾ,  മാർക്കറ്റുകൾ,ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ ആഴ്ചതോറും നടത്തിവന്ന പരിശോധനകൾ നിലച്ചു. ഈ പഴുതിൽ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമവും പഴകിയ ആഹാരസാധനങ്ങളുടെ വിൽപ്പനയും വ്യാപകമാകുകയും ചെയ്തു. ഓണം, ശബരിമല മണ്ഡലകാലം,ക്രിസ്തുമസ്, പുതുവർഷം, വിഷു - റംസാൻ - ഈസ്റ്റർ തുടങ്ങിയ ആഘോഷവേളകളിലെല്ലാം കാര്യക്ഷമമായി നടക്കേണ്ട ഭക്ഷ്യ സുരക്ഷാ പരിശോധന പേരിന് പോലുമില്ലാതായി.

ശീതളപാനീയങ്ങളേയും ശ്രദ്ധിക്കണം

വേനൽക്കാലം ശീതള പാനീയങ്ങളുടെയും സർബത്തുകളുടെയും കച്ചവടക്കാലമായതിനാൽ അവിടെയും പ്രത്യേക ശ്രദ്ധവേണം. ശുദ്ധമായ വെള്ളവും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ചേരുവകളുമാണോ ഇതിൽ ഉപയോഗിക്കുന്നതെന്ന് മുൻവർഷങ്ങളിൽ പരിശോധിച്ചിരുന്നു. രാസവസ്തുക്കൾ കലർത്തിയ പാലും മത്സ്യവും അതിർത്തി വഴി കടത്തുന്നത് തടയാനുള്ള പരിശോധനയും ഇപ്പോൾ സംസ്ഥാനത്ത് ഫലപ്രദമല്ല. ഇത് ആദ്യമായല്ല സംസ്ഥാനത്ത് ഷവർമ്മ ദുരന്തം ഉണ്ടാകുന്നത്. 2012ലാണ് സംസ്ഥാനത്ത് ആദ്യ ഷവർമ്മ മരണം ഉണ്ടായത്. തിരുവനന്തപുരം സ്വദേശി സച്ചിൻ റോയിയാണ് ഷവർമ്മ കഴിച്ച് ഭഷ്യവിഷബാധയേറ്റ് മരിച്ചത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിലാണ് സച്ചിൻ റോയ് എന്ന് 21 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. ബംഗ്ലൂരുവിലേക്ക് ബസ് കയറുന്നതിന് മുൻപാണ് സച്ചിൻ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങുന്നത്. അന്ന് രാത്രി വീട്ടുകാരോട് വയറിന് സുഖമില്ലെന്ന് അറിയിച്ചിരുന്നു. പിറ്റേദിവസമാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ച മറ്റ് 10 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് അന്വേഷണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടത്. അന്വേഷണത്തിൽ ഹോട്ടലിൽ ഉപയോഗിക്കുന്നത് പഴയ ഇറച്ചിയാണെന്ന് കണ്ടെത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേസ് പൂർത്തിയായിട്ടില്ല. കഴിഞ്ഞവർഷം കൊച്ചിയിലും ഷവർമ്മ കഴിച്ച എട്ടോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തിരുവനന്തപുരത്തെ മരണത്തിന് ശേഷം പഴകിയ ഇറച്ചി ഉപയോഗിച്ച് ഷവർമ്മ ഉണ്ടാക്കുന്നതിന് അറുതിവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആവർത്തിക്കുന്ന മരണവും തദ്ദേശ വകുപ്പിന് കീഴിലെ ഹെൽത്ത് ഇൻസ്പെക്ട്രർമാരും ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷക്രിയമായതിന് തെളിവാണ് ഭക്ഷ്യവിഷബാധയും.

കാസർഗോഡ് സ്വദേശി ദേവനന്ദയാണ് ഷവർമ്മ കഴിച്ചുള്ള മരണത്തിന്റെ പുതിയ ഇര. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയൽ ഫുഡ് പോയന്റെന്ന കടയിൽ നിന്നും ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചത്. രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. വിദ്യാർത്ഥികളടക്കം 34 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.സംഭവത്തിന് പിന്നാലെഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. കട പൂട്ടി സീൽ ചെയ്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.

ഇതിനിടെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവർമ ഉണ്ടാക്കിയ ഐഡിയൽ ഫുഡ് പോയിന്റിന്റെ മാരുതി ഒമിനി വാൻ ഇന്നലെ പുലർച്ചെ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിന് സമീപം മെയിൻ റോഡിനോട് ചേർന്ന് നിർത്തിയിട്ട സ്ഥലത്താണ് വാൻ കത്തിയത്. ചന്തേര പൊലീസ് എത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. കടയ്ക്ക്നേരെ കല്ലേറും ഉണ്ടായി അതേ സമയം ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.

ഷിഗല്ല എത്തുമ്പോൾ

ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്.

രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണവേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും

പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക, രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക, ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.

ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക, വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക, വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുക, കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക, രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP