Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

13 വർഷക്കാലം ഇസ്ലാമിക്ക് സ്റ്റഡീസിൽ പഠനം നടത്തിയ അസ്‌ക്കർ അലി ഹുദവി ഇസ്ലാം ഉപേക്ഷിച്ചു; 24കാരന് കൊടിയ മർദനം; കൊല്ലം ബീച്ചിൽവെച്ച് ഇന്നോവയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മതം ഉപേക്ഷിച്ച യുവ പ്രാസംഗികനുനേരെ കൊലവിളിയുമായി ഇസ്ലാമിസ്റ്റുകൾ

13 വർഷക്കാലം ഇസ്ലാമിക്ക് സ്റ്റഡീസിൽ പഠനം നടത്തിയ അസ്‌ക്കർ അലി ഹുദവി ഇസ്ലാം ഉപേക്ഷിച്ചു; 24കാരന് കൊടിയ മർദനം; കൊല്ലം ബീച്ചിൽവെച്ച് ഇന്നോവയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മതം ഉപേക്ഷിച്ച യുവ പ്രാസംഗികനുനേരെ കൊലവിളിയുമായി ഇസ്ലാമിസ്റ്റുകൾ

എം റിജു

കൊല്ലം: മതം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന മുൻ ഇസ്ലാമിക പ്രഭാഷകൻ അസ്‌ക്കർ അലി ഹുദവിക്കുനേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. ഈ 24കാരനെ കൊല്ലം ബീച്ചിൽനിന്ന് ബന്ധുക്കളും നാട്ടുകാരും അടങ്ങിയ സംഘം ബലമായി ഇന്നോവയിൽ തട്ടിക്കൊണ്ടുപോകാനും ശ്രമം നടത്തി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.

ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ, നടത്തുന്ന ലിബറോ എന്ന് പേരിട്ട സെമിനാറിൽ പങ്കെടുക്കാനായി തന്റെ ജന്മനാടായ മലപ്പുറം തേഞ്ഞിപ്പലത്തുനിന്ന് കൊല്ലത്ത് എത്തിയതായിരുന്നു അസ്്ക്കർ അലി. 'മതം കടിച്ചിട്ടവർ' എന്ന വിഷയത്തിലാണ് തന്റെ അനുഭവങ്ങൾ മുൻ നിർത്തി അസ്‌ക്കർ അലി സംസാരിക്കേണ്ടിയിരുന്നത്. ഈ സമയത്താണ്, സെമിനാറിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ബന്ധുക്കളും ചില നാട്ടുകാരും ചേർന്ന് നടത്തിയത്. അവർ കൊല്ലത്ത് എത്തി, ഒരു ഫാമിലി മാറ്റർ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അസ്‌ക്കർ അലിയെ ബീച്ചിലേക്ക് കൊണ്ടുപോയി മർദിച്ച്, ഒരു ഇന്നോവകാറിൽ തട്ടിക്കൊണ്ട്പോവാൻ ശ്രമിക്കുകയായിരുന്നു.

13 വർഷക്കാലം ഇസ്ലാമിക്ക് സ്റ്റഡീസിൽമാത്രം ഫോക്കസ് കൊടുക്കുന്ന, മലപ്പുറം ജില്ലയിലെ ദാറുൽഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയിൽ ആണ് അസ്‌ക്കർ അലി പഠനം നടത്തിയത്. മലപ്പുറം തേഞ്ഞിപ്പലത്തെ പ്രമുഖമായ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാവിയിൽ ഒരു ഇസ്ലാമിക പ്രബോധകൻ ആകാനും അതുമൂലം തന്റെയും കുടുംബത്തിന്റെയും 'ഇഹ പരവിജയം' കൈവരിക്കാം എന്നതും ലക്ഷ്യമിട്ടായിരുന്നു തന്റെ അക്കാലത്തെ പ്രവർത്തനം എന്ന് അസ്‌ക്കർ അലി പറഞ്ഞിരുന്നു. നിരവധി വേദികളിൽ അദ്ദേഹം വെള്ളയും വെള്ളയുമുള്ള വസ്ത്രം ധരിച്ച് ഇസ്ലാമിക പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് സോഷ്യൽ മീഡിയയിൽ സി രവിചന്ദ്രൻ അടക്കമുള്ള സ്വതന്ത്രചിന്തകരുടെ പ്രസംഗങ്ങളിലേക്കും എഴുത്തുകളിലേക്കും യാദൃശ്ചിമായി ഈ വിദ്യാർത്ഥി എത്തിപ്പെടുന്നത്. ആദ്യം സ്വതന്ത്രചിന്തകർക്ക് മറുപടി കൊടുക്കാൻ വേണ്ടി ഇതൊക്കെ കേട്ട് പഠിച്ച താൻ, ക്രമേണ മതത്തിന്റെ പൊള്ളത്തരങ്ങൾ തിരിച്ചറിയുക ആയിരുന്നുവെന്നാണ്, അസ്‌ക്കർ അലി പറയുന്നത്.

കുറേക്കാലം മനസ്സിൽ ഒളിപ്പിച്ചുവെച്ച ഈ ആശയങ്ങൾ ഇനി പരസ്യമായി പറയണമെന്ന് ഈയിടെയാണ് അസ്‌ക്കർ അലി തീരുമാനിക്കുന്നത്. അങ്ങനെയാണ് എസ്സൻസ് ഗ്ലോബൽ കൊല്ലത്ത് സംഘടിപ്പിച്ച ലിബറോ എന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തുന്നത്.

മൊബൈൽ എറിഞ്ഞുടച്ചു; പുറത്ത് കയറിയിരുന്നു

സംഭവത്തെക്കുറിച്ച് ഫേസ്‌ബുക്ക് ലൈവിൽ അസ്‌ക്കർ അലി ഇങ്ങനെ പറയുന്നു. -''രണ്ടു ദിവസമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ഇന്ന് രാവിലെ എന്റെ നാട്ടിൽനിന്ന് കുറേ ആളുകൾ ഒരു ഇന്നോവയൊക്കെ എടുത്ത് ഇങ്ങോട്ടുപോന്നു. അവരുടെ ലക്ഷ്യം ഞാൻ ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാടില്ല എന്നതാണ്. അറിയാലോ, സമാധാന മതം അല്ലേ. എന്റെ രണ്ട് അളിയന്മാർ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു, എന്നെ കാണാൻ വേണ്ടി. അവർ എന്നോടു പറഞ്ഞത് ഞങ്ങൾ നാട്ടിൽനിന്ന് വന്നതാണെന്നാണ്. ഞാൻ ചോദിച്ചു, എങ്ങനെയാണ് വന്നത് , ട്രെയിനിൽ ആണോ എന്ന്. ഒരു ഫാമിലി മാറ്റർ സംസാരിക്കാൻ വേണ്ടി വന്നതാണെന്നാണ് അവർ പറഞ്ഞത്. അപ്പോൾ ഇത്രയൊക്കെ ദൂരത്ത് നിന്ന് വന്നതല്ലേ എന്ന് കരുതി, ഞാൻ പറഞ്ഞു, നമുക്ക് സംസാരിക്കാമെന്ന്. അവർ പറഞ്ഞു, 'ഞങ്ങൾ ഒരുപാട് നടന്നു, നിന്നെ കാണാൻ വേണ്ടി. അതുകൊണ്ട് ക്ഷീണിച്ചിരിക്കയാണ് നമുക്ക് ബീച്ചിൽ പോയിരുന്ന് സംസാരിക്കാം'.

പ്രോഗ്രാം ഉള്ള സ്ഥലത്തുനിന്ന് 50 രൂപ ഓട്ടോക്ക് കൊടുത്ത് ഞങ്ങൾ ബീച്ചിൽ എത്തി. ബീച്ചിൽ എത്തി സംസാരിക്കവേ എന്റെ നാട്ടുകാരനായ വേറെ ഒരാൾ വന്നു. അയാളോട് ഞാൻ നിങ്ങൾ ആരാണെന്ന് ചോദിച്ചു. അപ്പോൾ ഞാൻ നിന്റെ കുടുംബമാണ് അതാണ് ഇതാണ് എന്നുള്ള മറുപടിയാണ് കിട്ടിയത്. നിങ്ങൾ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചപ്പോൾ അയാൾ കളവാണ് പറഞ്ഞത്. എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ എന്ന്. ഞാൻ 'ഞങ്ങൾ ഇവിടെ ഫാമിലി മാറ്റർ സംസാരിക്കയാണ് നിങ്ങൾ ഒന്ന് മാറിനിന്നോ' എന്ന് പറഞ്ഞു.

അപ്പോൾ എന്റെ ജ്യേഷ്ഠനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അപ്പോഴാണ് ഇവർ ഒക്കെ വന്നിട്ടുണ്ടെന്ന് ഞാൻ അറിയുന്നത്. ജ്യേഷ്ഠൻ വന്നിട്ട് 'നിന്റെ ഫോൺ ഒന്ന് നോക്കട്ടെ' എന്ന് പറഞ്ഞ് വാങ്ങി. 'പ്രോഗാമിന്റെ ലിസ്റ്റൊക്കെ ഒന്ന് നോക്കട്ടെ, ബ്രോഷർ ഒന്ന് കാണണം' എന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയത്. പക്ഷേ ഇദ്ദേഹം അതുകൊണ്ടുപോയി എറിഞ്ഞ് പൊട്ടിച്ചുകളഞ്ഞു. അപ്പോൾ ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ ഒരു ഇന്നോവ നിറയെ ആളുകൾ ഉണ്ട്. അതിൽ എന്റെ അമ്മാവന്റെ മക്കൾ ഉണ്ട്. നാട്ടുകാർ ഉണ്ട്. ഇവർ എന്നോടു പറഞ്ഞു, നമുക്ക് പ്രോഗ്രാം സ്ഥലത്തേക്ക് പോകാം. നമുക്ക് വണ്ടിയിൽ പോകാമെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, നിങ്ങൾ ട്രയിനിൽ അല്ലേ വന്നത് എന്ന്. ഇവർ പ്രീ പ്ലാൻഡ് ആയിരുന്നെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത്.

പക്ഷേ ഞാൻ അവരുടെ വണ്ടിയിൽ കയറിയില്ല. ഞാൻ ഓട്ടോയിൽ അല്ലേ ഇങ്ങോട്ട് വന്നത്, തിരിച്ച് ഓട്ടോയിൽ തന്നെ മടങ്ങാം എന്ന് പറഞ്ഞു. ഒരുപാട് ഡിപ്ലോമാറ്റിക്ക് ആയി സംസാരിച്ച് എന്നെ വണ്ടിയിൽ കയറ്റാനായിരുന്ന അവരുടെ ശ്രമം. എനിക്ക് നിങ്ങളെ വിശ്വാസമില്ലെന്ന് ഞാൻ പറഞ്ഞു. കുടെ വരില്ല എന്ന് തീർത്ത് പറഞ്ഞപ്പോൾ അവരുടെ സ്വഭാവം മാറി. ഇവർ എന്നെ ഇടിക്കാൻ തുടങ്ങി. മുഖത്തൊക്കെ ഇടിച്ചു. ഡ്രസ് വലിച്ചു കീറി. അതിനുമേമ്പെ അവർ എന്റെ ഫോൺ പൊട്ടിച്ച് കളഞ്ഞിരുന്നു. ഇടിച്ചശേഷം ആറുപേർ ചേർന്ന് എന്നെ വണ്ടിയിലേക്ക് തള്ളിക്കയറ്റി. 'വലിച്ചുകേറ്റ് അവനെ' എന്ന് പറഞ്ഞുകൊണ്ടാണ്, അവർ ചെയ്യുന്നത്. പക്കാ ഫ്രോഡ് പരിപാടി തട്ടിക്കൊണ്ടുപോകൽ തന്നെയാണ് നടന്നത്.

ഞാൻ ശബ്ദിച്ച് ബഹളമുണ്ടാക്കി. എന്നാൽ ആവുന്നവിധം സെൽഫ് ഡിഫൻസ് ഒക്കെയുണ്ടാക്കി. എന്നിട്ട് ഇവർ എന്നെ വലിച്ചിട്ട് ഇന്നോവയുടെ ബാക്ക് ഭാഗത്തേക്ക് വെച്ചു. അപ്പറുവും ഇപ്പുറവും ഇരുന്ന് രണ്ട് പേർ എന്റെ ഷോൾഡറിൽ മുറിക്കിപ്പിടിക്കുന്നുണ്ട്. പിന്നെ ഒരുത്തൻ വന്ന് എന്റെ ശരീരത്തെ മറച്ചുപടിക്കുന്ന രീതിയിൽ എന്റെ പുറത്ത് കയറിയിരുന്നു. ഇതിന്റെ ഇടയിൽ എന്നെ മർദിക്കുന്നുണ്ട്. വലിഞ്ഞ് മുറുക്കുന്നുണ്ട്. ഞാൻ പൊലീസിനെ വിളിക്കാൻ പറഞ്ഞ് ഉറക്കെ സഹായം അഭ്യർത്ഥിക്കുന്നുണ്ട്.

ഞാൻ പ്രോഗാമിൽ പങ്കെടുക്കാതിരിക്കാൻ തേഞ്ഞിപ്പലം പൊലീസിൽ ഒരു മിസ്സിങ്ങ് പരാതിയും കൊടുത്താണ് ഇവർ വന്നിരിക്കുന്നത്. അതിന്റെ ഫോട്ടോകോപ്പി അവരുടെ കൈയിലുണ്ട്. ഞാൻ പൊലീസുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയിച്ചിരുന്നു. ആളുകളോട് ഇവർ പറയുന്നത്, ഇവൻ നാടുവിട്ട് വന്നതാണ്, ഞങ്ങൾ ഇവനെ കൊണ്ടുപോവുകയാണ് എന്നാണ്. പക്ഷേ അപ്പോഴേക്കും ആളുകൾ പൊലീസിനെ വിളിച്ചു. ആ സമയത്ത് നാട്ടുകാരുടെ ഇടപെടൽ കൊണ്ടുമാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ആ ഇന്നോവയിൽവെച്ച് അവർ എന്നെ കൊല്ലുമായിരുന്നു. അല്ലെങ്കിൽ എവിടെയെങ്കിലും തള്ളുമായിരുന്നു.

എന്റെ ഡ്രസ് ഒക്കെ വലിച്ചുകീറി. ഞാൻ പ്രോഗാമിൽ പങ്കെടുക്കുന്നതുവരെ അവർ ഇവിടെ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ഞാൻ ഇത്രയും നേരം പൊലീസ് സ്റ്റേഷനിൽ തന്നെയാണ്. ഇതിനുശേഷം എന്നെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. നമുക്ക് കേരളാ പൊലീസിനെ കുറിച്ച് ഒരു പാട് അഭിപ്രായ വ്യത്യാസം ഉണ്ടാകും. പക്ഷേ ഐ ലവ് ദെം ആക്ച്വലി. ഒറ്റ ദിവസം കൊണ്ട് ഞാൻ അവരെ പഠിച്ചു. അവർ നല്ല കൃത്യമായ പരിചരണമാണ് തരുന്നത്. ഒറ്റക്കാര്യമേ പറയാനുള്ളൂ. മതവിശ്വാസികൾ ഇന്നസെന്റാണ് . അവർ ഇതിൽ പെട്ടുപോയതാണ്. പക്ഷേ അതിനു പുറത്തുള്ള ചില ആളുകൾ ഉണ്ടല്ലോ, ഇസ്ലാം സമാധാനമാണ് മാനവികതയാണ് എന്നൊക്കെ പറയുന്നവർ. അവർ ഒന്ന് നിർത്തണം ഇത്. മതം ഇല്ല എന്ന് പറയുമ്പോൾ തന്നെ കുടുംബത്തിന് വേണ്ട, നാട്ടുകാർക്ക് വേണ്ട, അവനെ കൊല്ലുക എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. അതുകൊണ്ട് നിങ്ങൾ ദയവുചെയ്ത് നിർത്തൂ. മനുഷ്യർക്ക് വേണ്ടി സംസാരിക്കൂ. ഇസ്ലാം എന്ന സാധനം ആനമുട്ടയാണ് ചക്കരയാണ് എന്ന് പറയുന്നതൊക്കെ ദയവു ചെയ്ത് നിർത്തു. '' - ഇങ്ങനെയാണ് അസ്‌ക്കർ അലി ഫേസ്‌ബുക്ക് ലൈവിൽ വ്യക്തമാക്കിയത്.

വധശ്രമം കൂസാതെ സെമിനാറിൽ

എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും അസ്‌ക്കർ അലി കൂസാതെ, ലിബറോ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. സ്വന്തം ഇഷ്്ടപ്രകാരമാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചതോടെ, പൊലീസ് പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകുക ആയിരുന്നു. കാണാനില്ലെന്ന്, അവർ തേഞ്ഞിപ്പലം പൊലീസിൽ പരാതിപ്പെട്ടതും, ഈ പ്രോഗ്രാം മുടക്കാൻ വേണ്ടിയാണെന്ന് സംഘാടകരും പൊലീസിനെ ബോധ്യപ്പെടുത്തി.

കൊല്ലം ചിന്നക്കടയിലെ നാനി ഓഡിറ്റോറിയത്തിൽ എത്തിയ അസ്‌ക്കർ അലി, അതിഗംഭീരമായ പ്രസംഗമാണ് കാഴ്ച വെച്ചത്. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യനെ അന്ധരാക്കുകയാണെന്നും, നിരവധി പീഡനങ്ങൾക്ക് താൻ വിധേയനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതപുരോഹിത പാഠശാലയിൽനിന്ന് താൻ എങ്ങനെയാണ് സ്വതന്ത്ര ചിന്തയിലേക്ക് എത്തിയതെന്നുള്ള അസ്‌ക്കർ അലിയുടെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

തന്നെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും, സമാധാനമതം എന്ന് പറയുന്ന ഇസ്ലാമിന്റെ തനി നിറം പുറത്തുവന്നിരിക്കയാണെന്നും അസ്‌ക്കർ അലി പറഞ്ഞു. ആക്രമണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകർ ഉയർത്തിയത്.

ജിഹാദികൾക്ക് വളംവെക്കുന്നത് ഈ മൗനം

അതേസമയം അസ്‌ക്കർ അലിക്കുനേരെയുണ്ടായ ആക്രമണത്തിൽ മുസ്ലിം സമുദായത്തിലെ ലിബറലുകൾ എന്ന് പറയുന്നവരിൽ നിന്നും ഇടത് ബുദ്ധിജീവികളിൽനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ചില മത പണ്ഡിതരാവട്ടെ ഈ വിഷയത്തിൽ വിദ്യാർത്ഥിയെ അപഹസിച്ചുകൊണ്ടാണ് പോസ്റ്റുകൾ ഇടുന്നത്. ഷുഹൈബ് ഹൈത്തമി എന്ന ഇസ്ലാമിക പ്രഭാഷകൻ ഇങ്ങനെ എഴുതുന്നു. '' ആ കുട്ടി മതം വിട്ടതല്ല. അല്ലാഹു ഈമാനെ ഊരിയെടുത്തതാണ്. ഒരോ ശ്വാസത്തിലും ആയിരങ്ങൾക്ക് അത് ലഭിക്കുന്നു. പോവുന്നു. അല്ലാഹുവിന്റെ ജോലിയാണത്. ഇസ്ലാം വിശ്വസിക്കുന്നതും അത്രമാത്രം. ഗ്രന്ഥമോ പ്രവാചകൻ പോലുമോ അല്ല, അല്ലാഹു മാത്രമാണ്, സന്മാർഗ ദാതാവ്. ഖുർആൻ പഠിച്ചിട്ടും സന്മാർഗം കിട്ടാതെ പോവുന്ന, സുഹൃത്തുക്കൾ ഖുറാനിക സത്യതയുടെ പ്രമാണമാവുന്നു. '- ഇങ്ങനെ, ആ മർദനത്തെക്കുറിച്ച് ഒരു വരിപോലും എഴുതാതെ, അസ്‌ക്കർ മതം വിട്ടതിന്റെ ഇസ്ലാമിക ന്യായങ്ങൾ ചമക്കുകയാണ് മതപണ്ഡിതർ ചെയ്യുന്നത്.

സ്വതന്ത്ര ചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ആരിഫ് ഹുസൈൻ തെരുവത്ത് ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു -''ജിഹാദികളെ വിരിയിക്കുന്ന 'മുസ്ലിങ്ങൾ'...! മതം വിടാൻ ഒരുങ്ങിയ ഒരുത്തനെ അതിനു സമ്മതിക്കാതെ ഇരുന്നു. അവസാനം സഹികെട്ട് അത് പരസ്യമായി പറഞ്ഞു മുന്നോട്ട് വരാൻ ഒരുങ്ങിയപ്പോ ആളെ വിട്ട് മർദ്ദിച്ചു. എന്നിട്ട് വ്യക്തമായ തെളിവുകളോടെ മതംവിട്ട ഒരുത്തൻ ആക്രമിക്കപ്പെട്ട വിവരം പുറത്ത് വന്നിട്ടും ഇവിടത്തെ ഉമ്മത്ത് കാണിക്കുന്ന ആ മൗനം ഉണ്ടല്ലോ...അതാണ്... ഈ ഉമ്മത്തിൻ ഗുണ്ടകളുടെ ധൈര്യം..! അതായത് ഈ ജിഹാദികൾക്ക്, റാഡിക്കൽ മുസ്ലിമിന് വെള്ളവും വളവും കൊടുക്കുന്നത് നിങ്ങൾ മോഡറേറ്റ് 'മുസ്ലിംങ്ങൾ' തന്നെ ആണ്...!ഇതേ റാഡിക്കൽ 'മുസ്ലിങ്ങൾ' ഒരുക്കുന്ന കുഴികളിൽ ആണ് നിങ്ങളും വീണു ബലിയാടാവാൻ പോകുന്നത്...
ഓർക്കുക...നിങ്ങൾക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കണം എങ്കിൽ നിങ്ങൾ ആദ്യം ഒതുക്കേണ്ടത് ഈ ഉമ്മത്തിൻ ഗുണ്ടകളെ ആണ്...സംഘികളെ അല്ല...!''- ഇങ്ങനെയാണ് ആരിഫ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

'ശബരിമല' എന്ന തമിഴ്‌നാട്ടിലെ മോട്ടിവേഷൻ സ്പീക്കർ ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചപ്പോൾ അത് അവരുടെ ചോയ്സാണെന്ന് പറഞ്ഞ് അതി ഗംഭീരമായ അഭിപ്രായ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ കേരളത്തിൽ അടക്കം ഇസ്ലാമിസ്റ്റുകൾ നടത്തിയത്. ഹിജാബ് വിഷയത്തിലും ചോയ്സ് എന്ന വാദമാണ് ഇവർ ഉയർത്തിയത്. ഇന്ത്യയിലെ മത സ്വതന്ത്ര്യത്തെക്കുറിച്ചും അവർ വാചാലരാവും. എന്നാൽ 'ഇൻകമിങ്ങ് ഫ്രീ ഔട്ട് ഗോയിങ്ങിന് ചാർജ് ചെയ്യും' എന്ന രീതിയിൽ ഇങ്ങോട്ട് വരുന്നവരോട് മാത്രമെ അവർക്ക് സഹിഷ്ണുതയുള്ളുവെന്ന് ഒരു സംഭവം കൂടി അടിവരയിടുകയാണ്. അസ്‌ക്കർ അലിയുടെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നും മതിയായ സംരക്ഷണം ഒരുക്കണമെന്നുമാണ് പൊതുവെ ഉയരുന്ന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP