Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദങ്ങൾ ഊർജ്ജമായി; ആദ്യ ഏഴ് ദിവസത്തിനിടെ 78,415 കിലോമീറ്റർ സർവീസ്; സ്വിഫ്റ്റ് ബസിന് ലഭിച്ച കലക്ഷൻ 35.38 ലക്ഷം!; ഒന്നാം സ്ഥാനത്ത് ബെംഗളൂരുവിലേക്കുള്ള സർവീസുകൾ; ലാഭകരമെന്ന് കെഎസ്ആർടിസി

വിവാദങ്ങൾ ഊർജ്ജമായി; ആദ്യ ഏഴ് ദിവസത്തിനിടെ 78,415 കിലോമീറ്റർ സർവീസ്; സ്വിഫ്റ്റ് ബസിന് ലഭിച്ച കലക്ഷൻ 35.38 ലക്ഷം!; ഒന്നാം സ്ഥാനത്ത് ബെംഗളൂരുവിലേക്കുള്ള സർവീസുകൾ; ലാഭകരമെന്ന് കെഎസ്ആർടിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യ ദിനത്തിലെ അപകടങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങൾ ഊർജ്ജമാക്കി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് സർവീസുകൾ. ആദ്യ ഏഴ് ദിനം പിന്നിടുമ്പോൾ മികച്ച കലക്ഷൻ നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതർ. സർവീസുകൾ ആരംഭിച്ച 11 മുതൽ 17 വരെ ലഭിച്ചത് 35,38,291 രൂപ. ഇന്നലെ ലഭിച്ച കലക്ഷൻ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സർവീസുകളാണ് കലക്ഷനിൽ ഒന്നാമത്.

2021 ഫെബ്രുവരി 19നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്. നിയമനങ്ങളെല്ലാം കരാർ അടിസ്ഥാനത്തിലാണ്. കെഎസ്ആർടിസിക്ക് സ്വിഫ്റ്റ് സർവീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവർത്തനം നിരീക്ഷിച്ചശേഷമേ പറയാൻ കഴിയൂ എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാൽ, സ്വിഫ്റ്റ് കമ്പനിക്കു സർവീസുകൾ ലാഭമാണെന്ന് കെഎസ്ആർടിസി പറയുന്നു.

സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. മൾട്ടി ആക്‌സിൽ ബസുകൾക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകൾക്ക് 20 രൂപയും നൽകാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നൽകണം.

സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 50 കോടി രൂപകൊണ്ട് 100 ബസുകൾ നിരത്തിലിറക്കാനാണ് സ്വിഫ്റ്റ് ആലോചിക്കുന്നത്. ഏപ്രിലിൽ 100 ബസുകളും പുറത്തിറക്കാനാണ് തീരുമാനമെന്ന് സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി.രാജേന്ദ്രൻ പറഞ്ഞു. വോൾവോയുടെ 8 എസി സ്ലീപ്പർ ബസുകളും 20 എസി സെമി സ്ലീപ്പർ ബസുകളും 72 നോൺ എസി ബസുകളുമാണ് സ്വിഫ്റ്റിന്റെ 100 ബസുകളുടെ കൂട്ടത്തിലുള്ളത്.

ഇതിൽ 8 വോൾവോ ബസുകൾ സർവീസിന്റെ ഭാഗമായിക്കഴിഞ്ഞു. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചും, എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമാണ് വോൾവോ ബസുകൾ സർവീസ് നടത്തുന്നത്. ദീർഘദൂര ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ കണക്കുകൂട്ടൽ.

കണിയാപുരത്ത് നിന്നും തിരുവനന്തപുരം - നാഗർകോവിൽ വഴി ബെംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും പാലക്കാട് സേലം വഴി ബെംഗളൂരുവിൽ എത്തുന്നതിനേക്കാൾ 4 മണിക്കൂറോളം സമയലാഭം നാഗർകോവിൽ വഴിയുള്ള സർവീസിനു ലഭിക്കുമെന്ന് അധികൃതർ പറയുന്നു. കണിയാപുരത്തുനിന്നും വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന ഈ സർവീസ് ടെക്‌നോപാർക്കിൽ എത്തി ജീവനക്കാരുമായാണ് യാത്ര തുടരുന്നത്.

കൃത്യമായ അജൻഡയോടെ നൽകിയ തെറ്റായ വാർത്തകളും തരംതാഴ്‌ത്തലും കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവീസിനു പ്രചാരണം ലഭിക്കാൻ സഹായിച്ചതായി കെഎസ്ആർടിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

സർവീസ് ആരംഭിച്ചതിനു പിന്നാലെ സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നതായ റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ സജീവമായതിനു പിന്നാലെയാണ് ഫെയ്‌സ് ബുക് പേജിൽ അധികൃതർ പ്രതികരിച്ചത്.

സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചുവെന്നത് തെളിവുകൾ സഹിതം കെഎസ്ആർടിസി ഉന്നയിച്ചിരുന്നു. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്നു ആരോപിച്ച് വ്യാഴാഴ്ച കെഎസ്ആർടിസി കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെ സ്വകാര്യ ബസുകൾ നിരക്കു കുറച്ചുവെന്നാണ് കെഎസ്ആർടിസി ടിക്കറ്റ് നിരക്കുകൾ പങ്കുവച്ച് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP