Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അതിജീവിതയ്ക്ക് നീതി ലഭിക്കാത്തത് പൊതുബോധത്തിന് നേരെ ഉയരുന്ന ചോദ്യം'; ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നിൽക്കേണ്ടതെന്നും മുല്ലപ്പള്ളി

'അതിജീവിതയ്ക്ക് നീതി ലഭിക്കാത്തത് പൊതുബോധത്തിന് നേരെ ഉയരുന്ന ചോദ്യം'; ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നിൽക്കേണ്ടതെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവം നടന്ന് അഞ്ച് വർഷം പിന്നിടുമ്പോഴും അതിജീവിതയ്ക്ക് നീതി ലഭിക്കാത്തത് പൊതുബോധത്തിന് നേരെ ഉയരുന്ന അസ്ത്രം പോലെയുള്ള ചോദ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. അത്യന്തം ഹീനമായ ഈ കുറ്റകൃത്യത്തിന് കാരണക്കാർ ആരായാലും അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവർ എത്ര ഉന്നത സ്ഥാനീയരായാലും അവരുടെ മുഖം മൂടികൾ വലിച്ചു കീറി അതിജീവിതക്ക് നീതി ഉറപ്പാക്കിയേ മതിയാവൂ.

പണവും സ്വാധീനവും അധികാരത്തിന്റെ അകത്തളങ്ങളിലുള്ളവരുമായി ഉറ്റ ബന്ധവുമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കുമെന്ന സ്ഥിതി അരാജകത്വമാണ് വിളംബരം ചെയ്യുന്നത്. ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നിൽക്കേണ്ടതെന്നും നന്മയുള്ള മനുഷ്യർ അതിജീവിതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ: കേരളത്തിലെ പ്രശസ്തയായ യുവ നടിയെ ഒരു വാടക ഗുണ്ടയെ ഉപയോഗിച്ച് നിഷ്ഠൂരമായി മാനഭംഗപ്പെടുത്തിയ സംഭവം ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. കേരള മന:സാക്ഷിയെ ഞെട്ടിപ്പിച്ച ഈ പൈശാചിക കൃത്യം നടന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും അതിജീവിതയ്ക്കു നീതി ഉറപ്പ് വരുത്താൻ കഴിഞ്ഞില്ലെന്നത് നമ്മുടെ പൊതുബോധത്തിന് നേരെ ഉയരുന്ന അസ്ത്രം പോലെയുള്ള ചോദ്യമാണ്.

അത്യന്തം ഹീനമായ ഈ കുറ്റകൃത്യത്തിന് കാരണക്കാർ ആരായാലും അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവർ എത്ര ഉന്നത സ്ഥാനീയരായാലും അവരുടെ മുഖം മൂടികൾ വലിച്ചു കീറി അതിജീവിതക്ക് നീതി ഉറപ്പാക്കിയേ മതിയാവൂ. പണവും സ്വാധീനവും അധികാരത്തിന്റെ അകത്തളങ്ങളിലുള്ളവരുമായി ഉറ്റ ബന്ധവുമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കുമെന്ന സ്ഥിതി അരാജകത്വമാണ് വിളംബരം ചെയ്യുന്നത്.

ഒരു കശ്മലനെക്കൊണ്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി അനുഭവിച്ച തീവ്ര ദുഃഖത്തിന്റെ, ആത്മ സംഘർഷത്തിന്റെ, ഒറ്റപ്പെടലിന്റെ മരവിപ്പിക്കുന്ന അനുഭവങ്ങൾ അതിജീവിത തന്നെ സമൂഹത്തോട് തുറന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ ദീന രോദനം, ആത്മാലാപം ബധിര കർണ്ണങ്ങളിൽ ചെന്നു പതിക്കുന്നുവെന്നത് എത്ര മാത്രം ക്രൂരമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവർക്കെല്ലാം അതിജീവിതയുടെ തേങ്ങലുകൾ കേൾക്കാൻ കഴിയാതെ പോകില്ല.നമുക്കാർക്കും മന:സാക്ഷിയില്ലെ? കേരളീയ പൊതു മനസ്സ് അതിജീവിതയുടെ കൂടെയല്ലെ നിൽക്കേണ്ടത്. രാഷ്ട്രീയ നേതൃത്വം, കൊടികളുടെ നിറവ്യത്യാസങ്ങളും ആശയപരമായ വൈജാത്യങ്ങളും മറന്ന്, പൊതു സമൂഹത്തിന്ന് തീരാക്കളങ്കമുണ്ടാക്കിയ ഈ സംഭവത്തിൽ അങ്ങേയറ്റം ക്രൂരമായ നിശ്ശബ്ദത പാലിക്കുകയാണ്. നീതിയും നിയമവും നീതിന്യായ വ്യവസ്ഥയും ഉറപ്പിച്ചു നിർത്തേണ്ട രാഷ്ട്രീയ നേതൃത്വം അവലംബിക്കുന്ന ഈ നിസ്സംഗഭാവം, ഈ മൗനം സാധാരണ മനുഷ്യനിൽ ഭീതിയും ആശങ്കയും ഉയർത്തിയിരിക്കുകയാണ്.

അധികാരി വർഗം വലിച്ചെറിയുന്ന എല്ലിൻ കഷ്ണങ്ങൾ തേടിയലയുന്ന സംസ്‌കാരിക നായകന്മാരും എഴുത്തുകാരും സമൂഹ മധ്യത്തിൽ നഗ്നരായി നിൽക്കുകയാണ്. അവരുടെ മൂടുപടങ്ങൾ ഒരോന്നായി പറിച്ചുകീറപ്പെടുന്നു. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും അവകാശ സംരക്ഷണ സ്ഥാപനങ്ങളും എങ്ങോട്ട് പോയി? ലിംഗ സമത്വം, സ്തീപക്ഷ രാഷ്ട്രീയം, സ്തീ ശാക്തീകരണം ഇവ യെല്ലാം എത്ര മാത്രം അർഥ ശൂന്യമായ പദങ്ങളായിട്ടാണ് കേരളത്തിൽ മാറിക്കൊണ്ടിരിക്കുന്നത്.

അതിജീവിത പരിത്യക്തയാണോ? അവരുടെ കൂടെയാരുമില്ലെ? ഏകാകിയായി അവർ നടത്തുന്ന പോരാട്ടവും ചെറുത്തുനിൽപ്പും നമ്മുടെ പെൺ മക്കൾക്ക് വേണ്ടിയാണെന്നു എന്തു കൊണ്ട് നമുക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നു? അതിജീവിതയുടെ വിലാപം, തീവ്ര ദുഃഖം, ഏകാകിത്വം അത് മനസ്സ് കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ തിരിച്ചുപോക്ക് ഇരുണ്ട കാലഘട്ടത്തിലേക്കാണ്. നവോത്ഥാനത്തെക്കുറിച്ചും പുരോഗമനാശയങ്ങളെ ക്കുറിച്ചുമുള്ള നമ്മുടെ പ്രഭാഷണങ്ങളെല്ലാം നിരർത്ഥകമായ വാചോടാപം മാത്രമാണ്.

യുവാക്കളും യുവതികളും നന്മ വറ്റിയിട്ടില്ലാത്ത സകല മനുഷ്യരും അതിജീവിതയുടെ പോരാട്ടത്തിൽ ഐക്യ ധാർഢ്യം പ്രഖ്യാപിക്കണം. ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നാം നില്കേണ്ടത്. മന:സാക്ഷി മരിവിച്ചിട്ടില്ലാത്ത സഹോദരങ്ങളെ നമുക്കു ഒന്നിച്ചൊന്നായി വിളിച്ചു കൂവാം .... അതിജീവിത ഒറ്റക്കല്ല; അതിജീവിത അപരാജിതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP