Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രേഖകളിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനുള്ളത് അഞ്ച് മുതലാളിമാർ; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ൽ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയിൽ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; പുതിയ പാർട്ടി ആസ്ഥാനത്തിന് എകെജി സെന്ററിന് മുന്നിലെ ആ കണ്ണായ 32 സെന്റ് സ്ഥലം വാങ്ങിയത് വളഞ്ഞ വഴfയിൽ; ആ കല്ലിടൽ വെറുതെയാകുമോ? രേഖകൾ മറുനാടന്

രേഖകളിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനുള്ളത് അഞ്ച് മുതലാളിമാർ; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ൽ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയിൽ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; പുതിയ പാർട്ടി ആസ്ഥാനത്തിന് എകെജി സെന്ററിന് മുന്നിലെ ആ കണ്ണായ 32 സെന്റ് സ്ഥലം വാങ്ങിയത് വളഞ്ഞ വഴfയിൽ; ആ കല്ലിടൽ വെറുതെയാകുമോ? രേഖകൾ മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ കെ ജി സെന്ററിന് പകരം സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നുവെന്നത് കേരളം അറിഞ്ഞത് 2021 ഒക്ടോബറിലാണ്. പുതിയ കെട്ടിടത്തിന് എ കെ ജി സെന്റിന് എതിർവശം സിപിഎം സ്ഥലം വാങ്ങിയതോടെയാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാന കമ്മിറ്റി ഓഫീസിന് പുതിയ കെട്ടിടം വരുന്നതോടെ എ.കെ.ജെ സെന്റർ പൂർണമായും പഠനഗവേഷണ കേന്ദ്രമായി മാറും. ഇതാണ് പദ്ധതി. വാങ്ങിയ ഭൂമിയുടെ വിലയാധാരവും മറ്റും ഒറ്റനോട്ടത്തിൽ ശരിയുമാണ്. ന്യായവിലയുടെ ഇരട്ടി നൽകിയും വിവാദങ്ങൾ ഒഴിവാക്കാൻ ബോധപൂർവ്വം ശ്രമിച്ചു. എന്നാൽ ഭൂമി കച്ചവടത്തിൽ അപ്പോഴും ദുരൂഹതകളും നിയമ വിരുദ്ധതയും ഏറെയാണ്. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണവും വിവര ശേഖരണവും തെളിയിക്കുന്നത് നിയമത്തിന് അനുസൃതമല്ല വസ്തു വാങ്ങൽ എന്നാണ്.

ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനം കോടതി നടപടികളിലൂടെ സ്വന്തമാക്കിയ ഭൂമിയാണ് സിപിഎം വാങ്ങുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ ഈ ഭൂമി എങ്ങനെ സിപിഎം വ്യക്തികളിൽ നിന്നും വിലയ്ക്ക് വാങ്ങിയെന്നതാണ് ഉയരുന്ന ചോദ്യം. വസ്തു വാങ്ങിയ വിൽപത്രത്തിൽ ഈ ധനകാര്യ സ്ഥാപനത്തിന്റെ പേരുണ്ട്. ഈ പങ്കാളിത്ത സ്ഥാപനവുമായി ബന്ധപ്പെട്ട് മറുനാടൻ ലഭിച്ച രേഖകളിൽ ഉടമകളായി ഇല്ലാത്തവരാണ് സിപിഎമ്മിന് വസ്തു ആധാരം ചെയ്തു കൊടുക്കുന്നത്. വിൽപത്ര അവകാശത്തിൽ കൂടി പ്രസ്തുത സ്ഥാപനത്തിന്റെ അവകാശികളായി മാറുന്നവർ പോലും അക്കാര്യം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കേണ്ടതാണ്. അങ്ങനെ ആരും ചെയ്തിട്ടില്ല. സർക്കാർ രേഖകളിൽ സ്ഥാപനവുമായി യാതൊരു അവകാശവുമില്ലാത്തവരാണ് എകെജി സെന്ററിന് ഭൂമി വിൽപ്പന നടത്തിയതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

34 പേരിൽ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തിൽ രേഖപ്പെടുത്തി 31.95 സെന്റ് സ്ഥലം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റിലായിരുന്നു തിരുവനന്തപുരം സബ് റജ്സ്ട്രാർ ഓഫീസിൽ സ്ഥലം രജിസ്റ്റർ ചെയ്തത്. എകെ ജി സെന്റിലായിരുന്നു നടപടിക്രമങ്ങൾ. ഇതിന് പിന്നാലെയാണ് ഈ ഭൂമി ഇടപാടിൽ അന്വേഷണത്തിന് മറുനാടൻ തയ്യാറായത്. ആധാരത്തിലെ 34 പേരുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണം. ഈ അന്വേഷണമാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഈ ഇടപാടിന് പിന്നിൽ നടന്നുവെന്ന സംശയങ്ങൾ ബലപ്പെടുത്തുന്നത്. ആധാരത്തിന്റെ പകർപ്പും മറ്റ് രേഖകളും നിയമപരമായി തന്നെ മറുനാടൻ ശേഖരിക്കുകയും ചെയ്തു. ഇതിലാണ് ഏറെ ദുരൂഹതകൾ തിരിച്ചറിഞ്ഞതും. നിരവധി വിവരാവകാശ രേഖകൾ ഇതിനായി ശേഖരിച്ചു.

ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനം അഞ്ചു കൊല്ലത്തെ പ്രവർത്തനാനുമതിയുമായി തുടങ്ങിയതാണെന്നും രേഖകളിൽ പറയുന്നു. അഞ്ചു കൊല്ലം കഴിയുമ്പോൾ ഈ സ്ഥാപനത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകേണ്ടതാണ്. അഞ്ചു കൊല്ലത്തിനു ശേഷം രജിസ്ട്രേഷൻ പുതുക്കിയുമില്ല. അതായത് നിയമ പ്രകാരം ഈ സ്ഥാപനത്തിന് നലനിൽപ്പില്ലാത്ത കാലത്താണ് കോടതിയിൽ നിന്നും ജപ്തി നടപടികളിലൂടെ ഈ വസ്തു ആ സ്ഥാപനം സ്വന്താക്കിയത്. അതു തന്നെ നിയമവിരുദ്ധമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ. കോടതിയിൽ രജിസ്ട്രേഷൻ വിവരങ്ങൾ മറച്ചു വച്ചതു കൊണ്ടാകാം വസ്തു ഈ സ്ഥാപനത്തിന്റേ പേരിലേക്ക് മാറുന്ന അവസ്ഥയുണ്ടായതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

തിരുവനന്തപുരത്തെ സിപിഎം ബന്ധമുള്ള പ്രമുഖ അഭിഭാഷകനാണ് ഈ പ്രമാണം തയ്യാറാക്കിയതും മറ്റും. പങ്കാളിത്ത സ്ഥാപനത്തിന്റെ പേരിലേക്ക് കോടതിയിൽ നിന്നും ലേല നടപടികളിലൂടെ വാങ്ങിയെടുത്ത വസ്തു രജിസ്ട്രേഷൻ പ്രകാരം സ്ഥാപനത്തിന്റെ ഭാഗമല്ലാത്തവർ എങ്ങനെ സിപിഎമ്മിന് വിൽപ്പന നടത്തുമെന്നതാണ് ഉയരുന്ന ചോദ്യം. ഈ ഇടപാടുകളെ കോടതിയിൽ ചോദ്യം ചെയ്യാൻ വസ്തു പണം വച്ച് സാമ്പത്തിക സഹായം നേടിയ ആൾ ശ്രമിച്ചാൽ സിപിഎമ്മിന്റെ പുതിയ വസ്തുവാങ്ങൽ അസാധുവാകും.

രജിസ്‌ട്രേഷൻ  ഗുരുതര വീഴ്ച

എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിൽ നിന്നാണ് എകെജി സെന്ററിന് മുമ്പിലെ വസ്തു സിപിഎം സ്വന്തമാക്കുന്നത്. സിപിഎമ്മുമായി ചേർന്നു നിൽക്കുന്ന സംസ്ഥാനത്തെ പ്രധാന അഭിഭാഷകനാണ് വിലയാധാരം തയ്യാറാക്കിയതും. തിരുവനന്തപുരം കോടതിയിൽ നിന്ന് ലഭിച്ച ലേല സർട്ടിഫിക്കറ്റിലൂടെയാണ് ഈ വസ്തുവിൽ കമ്മേൽ സെന്റിലെ സ്ഥാപനത്തിന് അവകാശം കിട്ടുന്നത്. രേഖകൾ പ്രകാരം ഈ സ്ഥാപനം സിപിഎമ്മിന് വസ്തു കൈമാറുന്ന ആധാരം രജിസ്റ്റർ ചെയ്ത ശേഷവും അഞ്ച് പങ്കാളികൾ മാത്രമാണ് നിയമപരമായി ഉള്ളത്. ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ടിന്റെ ഭാഗമായുള്ള രേഖകളിൽ ഈ പേരുകൾ വ്യക്തമാണ്.

ജോസഫ് ജോസഫ്, വർക്കി തോമസ്, ചാണ്ടി മാത്യു, തോമസ് ജോസഫ്, ചാണ്ടി തോമസ് എന്നിവരാണ് സ്ഥാപനത്തിന്റെ ഉടമകൾ. എല്ലാവരും 1961ൽ സ്ഥാപനത്തിന്റെ ഭാഗമായവർ. ആരും പിരിഞ്ഞു പോയതായും രേഖകളില്ല. അതിന് ശേഷം പുതിയ പങ്കാളികളെ കൂട്ടി ചേർത്തതുമില്ല. രേഖകൾ പ്രകാരം ഈ അഞ്ചു പേർക്ക് മാത്രമേ ഈ വസ്തുവിൽ അധികാരമുള്ളൂ. ലേല സർട്ടിഫിക്കറ്റ് കിട്ടിയത് സ്ഥാപനത്തിനാണ്. വ്യക്തികൾക്ക് അല്ല. അതുകൊണ്ട് തന്നെ വ്യക്തികൾക്ക് ഇതിൽ കൈകടത്താൻ കഴിയത്തുമില്ല. ഈ വസ്തുവാണ് ഒരു കൂട്ടം ആളുകളിൽ നിന്ന് സിപിഎം വിലയ്ക്ക് വാങ്ങുന്നത്. ഇത് തീർത്തും നിയമവിരുദ്ധമാണ്.

ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ പങ്കാളികൾക്ക് മാത്രമേ വസ്തു കൈമാറ്റത്തിന് അവകാശമുള്ളൂവെന്നതാണ് വസ്തുത. ഇവിടെ മറ്റ് ചില നിയമ പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ വലിയ ചട്ട ലംഘനത്തിലൂടെയാണ് വസ്തു രജിസ്‌ട്രേഷൻ നടന്നതെന്നതാണ് യാഥാർത്ഥ്യം. വസ്തുവിന്റെ യഥാർത്ഥ ഉടമയും മറ്റും ആരാണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം രജിസ്‌ട്രേഷൻ നടത്തുന്ന ഉദ്യോഗസ്ഥനുണ്ട്. അത് ഇവിടെ നടന്നിട്ടില്ല. വസ്തു വാങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും ഇതെല്ലാം രേഖകൾ പരിശോധിച്ച് മനസ്സിലാക്കേണ്ടതാണ്. ഇതും നടന്നില്ല.

അതുകൊണ്ട് രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗസ്ഥനും വസ്തുവാങ്ങിയവർക്കും ഈ കള്ളക്കളിയിൽ തുല്യ ഉത്തരവാദിത്തമാണുള്ളത്. വിലയാധാരം പരിശോധിച്ചാൽ ഇതിലെ തട്ടിപ്പ് വ്യക്തവുമാണ്. ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ പങ്കാളികൾ രേഖാമൂലം ആരാണെന്ന് പോലും രജിസ്ട്രാർ മനസ്സിലാക്കിയില്ലെന്നതാണ് വിചിത്രം. യഥാർത്ഥ പങ്കാളികളിൽ നിന്നാണോ സിപിഎം വസ്തു വാങ്ങിയതെന്ന കാര്യം പരിശോധിക്കാൻ പോലും രാഷ്ട്രീയ ഭയം ഈ ഉദ്യോഗസ്ഥനെ അനുവദിച്ചില്ലെന്നതാണ് വസ്തുത.

സ്ഥാപന പങ്കാളികളുടെ അവകാശികൾക്ക് വസ്തു വിൽപ്പനയ്ക്ക് അധികാരമില്ല

എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ പങ്കാളികളുടെ അടുത്ത ബന്ധുക്കളാണ് ഭൂമി സിപിഎമ്മിന് എഴുതി നൽകിയിട്ടുള്ളത്. രേഖകളിൽ ഇത് വ്യക്തവുമാണ്. പങ്കാളികൾ മരിച്ച സാഹചര്യത്തിൽ അവരുടെ അനന്തരാവകാശികളാണ് വിൽപ്പന നടത്തിയതെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ഒരു സ്ഥാപനത്തിന്റെ പേരിലെ വസ്തുവായതു കൊണ്ടു തന്നെ അതിന് നിയമ സാധുതയില്ല. പാർട്ണർഷിപ്പ് നിയമപ്രകാരമുള്ള സ്ഥാപനത്തിൽ വസ്തു പങ്കാളികൾക്ക് ഒരുമിച്ച് മാത്രമേ കൈമാറ്റം ചെയ്യാൻ കഴിയൂവെന്നതാണ് യാഥാർത്ഥ്യം.

34 പേരിൽ നിന്നാണ് വസ്തു എഴുതി വാങ്ങുന്നത്. പവർ അറ്റോർണിയുടെ പിൻബലത്തിലാണ് ഇടപാടുകളെന്നും വ്യക്തമാണ്. മരിച്ച ഡയറക്ടർമാരുടെ ബന്ധുക്കൾക്ക് പാർട്ണർഷിപ്പ് വ്യവസ്ഥ പ്രകാരമുള്ള മരിച്ചയാളുടെ സ്വത്തുക്കളിൽ അവകാശമുണ്ട്. ഒരു ഡയറക്ടർ മരിച്ചാൽ അയാളുടെ അനന്തരാവകാശികൾ പ്രസ്തുത സ്ഥാപനത്തിലേക്ക് എത്തിയാൽ അക്കാര്യം രേഖാമൂലം അധികാരികളെ അറിയിക്കണം. പാർട്ണർഷിപ്പ് ആക്ട് പ്രകാരമുള്ള രേഖകളിൽ ഉൾപ്പെടുത്തുകയും വേണം. മരിച്ച ആരെങ്കിലും തന്റെ പാർട്ണർഷിപ്പ് സ്ഥാപനത്തിലെ അവകാശം അനന്തരാവകാശിക്ക് കൈമാറാം. ഈ സാഹചര്യത്തിലും മരണ ശേഷം രേഖകളിൽ പുതിയ അംഗത്തിന്റെ പേര് ഉൾപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ പാർട്ണർഷിപ്പ് സ്ഥാപനത്തിന്റെ വസ്തു കൈമാറ്റത്തിനും മറ്റും നിയമപരമായി ഇയാൾക്ക് അധികാരം കിട്ടൂ.

മരിച്ചവരുടെ അനന്തരാവകാശികൾ ആ സ്ഥാപനത്തിന്റെ നിയമപരമായ അവകാശികളായി മാറുന്നതിനുള്ള നടപടി ക്രമങ്ങളൊന്നും നടത്തിയതായി ആർക്കും അറിയില്ലെന്നതാണ് വസ്തുത.

വസ്തു കൈക്കലാക്കിയത് 1967ൽ പൂട്ടേണ്ട സ്ഥാപനം

എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ രജിസ്‌ട്രേഷൻ രേഖകളിൽ 1961ന് ശേഷം മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

വിവരാവകാശ പ്രകാരം രജിസ്‌ട്രേഷൻ ഓഫ് ഫേമ്‌സിൽ നിന്ന് മറുനാടൻ കിട്ടിയ മറുപടിയിൽ ഞെട്ടിക്കുന്ന വസ്തുതയാണുള്ളത്. സീരിയൽ നമ്പർ 15/1962 എന്ന നമ്പറിലാണ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യുന്നത്. 1962 ജനുവരി മാസം നാലാം തീയതി നിലവിൽ വന്ന പങ്കാളിത്ത സ്ഥാപനം. ചങ്ങനാശ്ശേരിയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനമെന്നും വ്യക്തം. 1961 ഓഗസ്റ്റിലാണ് അഞ്ചു പേർ ചേർന്ന് ഇത്തരത്തിലൊരു ധനകാര്യ സ്ഥാപനം രൂപീകരിച്ചത്. ചങ്ങനാശ്ശേരിയിലാണ് പ്രവർത്തന പരിധിയെന്നും ഈ രേഖയിലുണ്ട്.

സാധാരണ ഇത്തരം പങ്കാളിത്ത സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്കാണ് തുടങ്ങാറുള്ളത്. എന്നാൽ ജോസഫ് ജോസഫും വർക്കി തോമസും ചാണ്ടി മാത്യുവും തോമസ് ജോസഫും ചാണ്ടി തോമസും ഈ പങ്കാളിത്ത സ്ഥാപനം രജിസ്റ്റർ ചെയ്തത് വെറും അഞ്ചു വർഷത്തേക്കാണ്. അതായത് 1962 മുതൽ അഞ്ചു കൊല്ലം. 1967ന് ശേഷം ഈ സ്ഥാപനത്തിന്റെ നിയമപരമായ നിലനിൽപ്പിന് ഈ കാലാവധി നീട്ടി വാങ്ങേണ്ടതായിരുന്നു. എന്നാൽ അത് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 1967 ഓടെ തന്നെ നിയമപരമായി ഈ സ്ഥാപനത്തിന് പ്രവർത്തനാനുമതി ഇല്ലാതെയായി. ഈ കമ്പനിയാണ് പിന്നീടും പ്രവർത്തനം തുടങ്ങിയതും ലേല സർട്ടിഫിക്കറ്റുകൾ അടക്കം കോടതിയിൽ നിന്ന് സ്വന്തമാക്കിയതും.

ഇതും നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എറണാകുളം ബാനർജി റോഡിലെ അഡ്രസിൽ പ്രവർത്തിച്ച ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ പോലും നിയമവിരുദ്ധ സ്ഥാപനമാണ്. ചങ്ങനാശ്ശേരിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കേണ്ടത്. രജിസ്‌ട്രേഷൻ ഓഫ് ഫേർമിസിലെ രേഖകൾ പ്രകാരം അതിന് മാത്രമേ അനുമതിയുള്ളൂ. അതും ലംഘിക്കപ്പെട്ടു. ഇതിനൊപ്പമാണ് അഞ്ചു കൊല്ലത്തേക്ക് മാത്രമുള്ള പ്രവർത്തനാനുമതി മറച്ചു വച്ചുള്ള കോടതിയിലെ കേസ് കൊടുക്കലും മറ്റും.

പങ്കാളിത്ത സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ തീർന്ന ശേഷം കേസ്

എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാകാം ഈ വസ്തുവിന്റെ ഉടമ മാറ്റം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യ വസ്തു ധനകാര്യ സ്ഥാപനം കോടതി ഇടപെടലിലൂടെ സ്വന്തമാക്കുകയായിരുന്നു. 1967വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂവെന്ന കാര്യം മറച്ചു വച്ച് തന്നെയാകാം ഈ നിയമ നടപടികൾ ഈ ധനകാര്യ സ്ഥാപനം നടത്തിയത്. അതിന് പോലും അവർക്ക് കഴിയില്ലെന്നാണ് നിയമ വിദഗ്ദ്ധർ മറുനാടനോട് പങ്കുവച്ച വികാരം.

അതുകൊണ്ട് തന്നെ കോടതിയെ നടപടി ക്രമങ്ങളുടെ കാലത്ത് ഈ ധനകാര്യ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധിയുടെ പരിധി ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിൽ വസ്തു കൈമാറ്റം പോലും വായ്പ എടുത്തവർക്ക് തടയാമായിരുന്നു. രേഖകൾ അനുസരിച്ച് തിരുവനന്തപുരത്തെ കുറവൻകോണത്തുള്ള കുളത്തുങ്കൽ മോട്ടേഴ്‌സിന്റേതായിരുന്നു ഈ വസ്തുത. കേരളത്തിലെ പ്രധാന വ്യവസായികളായിരുന്ന പോത്തൻ കുടുംബത്തിന് അർഹതപ്പെട്ട സ്ഥാപനം. ഇവർ വായ്പ് എടുക്കാൻ ജാമ്യം വച്ച വസ്തുവാണ്. അത്. വായ്പ തിരിച്ചടച്ചതുമില്ല. അതുകൊണ്ട് വസ്തു ആ കമ്പനിക്ക് അവകാശപ്പെട്ടതാണ്. എന്നാൽ കമ്പനിയുടെ രജിസ്ട്രേഷൻ ഇല്ലാത്ത സമയത്ത് ഈ കേസ് നടന്നതാണ് വിവാദമാകുന്നത്.

തുടർഭരണം നേടിയതിന് പിന്നാലെയാണ് സിപിഎം പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ തീരുമാനം എടുത്തത്. ഇതിന് വേണ്ടിയാണ് പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 32 സെന്റ് സ്ഥലം വാങ്ങിയത്. 6.4 കോടി രൂപയാണ് പ്രമാണത്തിൽ രേഖപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്റ്റ്രാർ ഓഫിസിൽ 2391/2021 നമ്പറിലാണ്് സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75; റീസർവേ നമ്പർ 28. മൊത്തം 34 പേരിൽനിന്നായാണ് 31.95 സെന്റ് സ്ഥലം വാങ്ങിയത്. എകെജി സെന്ററിലായിരുന്നു റജിസ്‌ട്രേഷൻ നടപടികൾ എന്ന് അന്ന് മനോരമ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

എകെജി സെന്ററിനു മുന്നിൽനിന്ന് എംജി റോഡിലെ സ്‌പെൻസർ ജംക്ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്താണു സ്ഥലം. ഈ സ്ഥലം വാങ്ങലിലാണ് സിപിഎമ്മിന് തലവേദനയാകുന്ന ഏറെ അപ്രിയ സത്യങ്ങളുള്ളത്. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ എകെജി സെന്റർ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എകെജി പഠനഗവേഷണ കേന്ദ്രത്തിനായാണ് കേരള സർവകലാശാല വളപ്പിൽ നിന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ൽ 34 സെന്റ് സ്ഥലം പതിച്ചുനൽകുന്നത്. പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള നേതാക്കൾ എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ ഇത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറുകയായിരുന്നു.

എന്നാൽ സിപിഎം ആസ്ഥാന മന്ദിരമെന്നോ സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ ഒരു ബോർഡുപോലുമില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സിപിഎം പുതിയ വസ്തു വാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP