Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ റിപ്പോർട്ടിനും കോട്ടൺഹില്ലിലെ കണ്ടെത്തലിന്റെ അതേ അവസ്ഥവരും; അംഗനവാടി ടീച്ചറോട് കയർത്ത് എന്റെ പോക്കറ്റിൽ നിന്നു ശമ്പളം തന്നാൽ മതിയോ എന്ന് ചോദിച്ച ഡിപിഐയിലെ 'ഉന്നതന്റെ' അഹങ്കാരം തീരുന്നില്ല; ഡിപിഐയുടെ അന്വേഷണം വീണ്ടും അട്ടിമറിക്കും; ഓണറേറിയും പാവങ്ങൾക്ക് കിട്ടുമ്പോൾ മന്ത്രി ശിവൻകുട്ടിക്ക് കൈയടിക്കാം

ഈ റിപ്പോർട്ടിനും കോട്ടൺഹില്ലിലെ കണ്ടെത്തലിന്റെ അതേ അവസ്ഥവരും; അംഗനവാടി ടീച്ചറോട് കയർത്ത് എന്റെ പോക്കറ്റിൽ നിന്നു ശമ്പളം തന്നാൽ മതിയോ എന്ന് ചോദിച്ച ഡിപിഐയിലെ 'ഉന്നതന്റെ' അഹങ്കാരം തീരുന്നില്ല; ഡിപിഐയുടെ അന്വേഷണം വീണ്ടും അട്ടിമറിക്കും; ഓണറേറിയും പാവങ്ങൾക്ക് കിട്ടുമ്പോൾ മന്ത്രി ശിവൻകുട്ടിക്ക് കൈയടിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാവങ്ങളോട് അർക്കും എന്തുമാകാം? എല്ലാ സർക്കാർ ഓഫീസുകളേയും നിയന്ത്രിക്കുന്നത് വിവിധ യൂണിയൻ നേതാക്കളാണ്. പ്രധാന സീറ്റിൽ എല്ലാം ഇടതുപക്ഷക്കാർ. അതിന്റെ ധാർഷ്ട്യം അവർ തീർക്കുകും ചെയ്യും. തെളിവ് സഹിതം പരാതി എത്തിയാൽ പോലും അവർക്കൊന്നും സംഭവിക്കില്ല. അതാണ് സംഘടനാ കരുത്ത്. ഏതായാലും ഫോണിൽ വിളിച്ച പ്രീ പ്രൈമറി അദ്ധ്യാപികയോട് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അപമര്യാദയായി സംസാരിച്ച സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. എന്നാൽ ഒരു നടപടിയും ആരും എടുക്കില്ലെന്നാണ് അപമര്യാധയായി പെരുമാറിയ ഉദ്യോഗസ്ഥൻ ഡിപിഐ ഓഫീസിലെ സഹപ്രവർത്തകരോട് പറയുന്നത്.

'ഇത് അംഗീകരിക്കാനാകില്ല. ഇതുപോലുള്ള അനുഭവം ഏതെങ്കിലും ഓഫിസിൽ നിന്നുണ്ടായാൽ രേഖാമൂലമോ മന്ത്രിയുടെ ഓഫിസിൽ വിളിച്ചോ പരാതി നൽകാൻ മടിക്കരുത്. കർശനമായ നടപടിയുണ്ടാകും.' മന്ത്രി വ്യക്തമാക്കിയത് ഇങ്ങനെയാണ്. എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്നാണ് ഡിപിഐ ഓഫീസിൽ ഈ ഉദ്യോഗസ്ഥൻ വീമ്പു പറയുന്നത്. തന്റെ സംഘടന തന്നെ രക്ഷിക്കുമെന്നും പറയുന്നു. കോട്ടൺഹിൽ സ്‌കൂളിൽ ഈ മന്ത്രി ഇടപെട്ടിട്ടെന്തായി എന്നാണ് ഈ ഉദ്യോഗസ്ഥൻ ഉയർത്തുന്ന ചോദ്യം. കോട്ടൺഹിൽ സ്‌കൂളിൽ ഡിപിഐ ചില ക്രമക്കേടുകൾ കണ്ടെത്തി. പ്രധാന അദ്ധ്യാപികയെ മാറ്റാൻ തീരുമാനിച്ചു. എന്നാൽ സംഘടനാ കരുത്തിൽ ഒന്നും നടന്നില്ല. അന്നും കോട്ടൺഹില്ലിലെ ക്രമക്കേട് ഗുരതരമാണെന്ന് മന്ത്രി ശിവൻകുട്ടിയും തിരിച്ചറിഞ്ഞിരുന്നു.

സർക്കാർ ഓഫിസുകളിലേക്കു വിളിക്കുന്നവരോട് അനുഭാവത്തോടെ ഇടപെടണമെന്നാണു നിർദേശമെന്നും അതിനു വിരുദ്ധമായി പെരുമാറുന്നത് ആരായാലും നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും വ്യക്തമാക്കിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഓണറേറിയം എന്നു ലഭിക്കുമെന്നറിയാൻ വിളിച്ച അദ്ധ്യാപികയോട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്രീ പ്രൈമറി വിഭാഗം സൂപ്രണ്ടും ഉദ്യോഗസ്ഥയുമാണു പരിഹസിച്ചും കയർത്തും സംസാരിച്ചത്. മറുനാടൻ ഇന്നലെ ഇത് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഇടപെട്ടത്.

അതിനിടെ മന്ത്രിയുടെ ഇടപടെലിൽ സന്തോഷ വാർത്തയുമെത്തി. മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതത്തിലായിരുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ഒടുവിൽ ആശ്വാസം കിട്ടുകയാണ്. ജനുവരി മുതലുള്ള ഓണറേറിയം നൽകാനായി 14.88 കോടി രൂപ സർക്കാർ അനുവദിച്ചു. തുക എത്രയുംവേഗം വിതരണംചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കു നിർദ്ദേശം നൽകി. തുച്ഛമായ പ്രതിഫലത്തിൽ സേവനം അനുഷ്ഠിക്കുന്ന പ്രീ പ്രൈമറി ജീവനക്കാരോടുള്ള അനീതി അവസാനിപ്പിച്ച് ഓണറേറിയമെങ്കിലും കൃത്യമായി ലഭ്യമാക്കണമെന്നു പൊതു ചർച്ച കണക്കിലെടുത്താണ് ഇത്.

ഇതെത്തുടർന്നാണു ധനവകുപ്പ് അടിയന്തരമായി തുക അനുവദിച്ചത്. ഇതിനു നടപടിയെടുത്ത മന്ത്രി കെ.എൻ.ബാലഗോപാലിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നന്ദി അറിയിച്ചു. അദ്ധ്യാപകർക്ക് 12000-12,500 രൂപയും ആയമാർക്ക് 7000-7500 രൂപയുമാണ് ഓണറേറിയം. സാമ്പത്തികബുദ്ധിമുട്ട് പറഞ്ഞാണ് ജനുവരി മുതൽ തുക നൽകാതിരുന്നത്. പിന്നീട് ജനുവരിയിലെ മാത്രം തുക ഭാഗികമായി നൽകാൻ ഉത്തരവായി.

3 മാസമായി മുടങ്ങിക്കിടക്കുന്ന പരിമിതമായ ഓണറേറിയം എന്നു ലഭിക്കുമെന്നറിയാൻ പൊതു വിദ്യാഭ്യാസ ഡയറക്ടററേറ്റിലേക്കു വിളിച്ച പ്രീ പ്രൈമറി അദ്ധ്യാപികയോടു കയർത്ത് ഉദ്യോഗസ്ഥൻ. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നു കൃത്യസമയത്ത് അപേക്ഷ ലഭിക്കാത്തതിനാലാണ് തുക അനുവദിക്കാത്തതെന്നാണു ധന വകുപ്പ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അവിടെ വിളിച്ച അദ്ധ്യാപകരെ അറിയിച്ചത്. ഇതേത്തുടർന്നാണ് അദ്ധ്യാപക പ്രതിനിധി ഡിപിഐ ഓഫിസിൽ വിളിച്ചത്.

ഫോണെടുത്ത പ്രീപ്രൈമറി വിഭാഗം ഉദ്യോഗസ്ഥ ഓണറേറിയം ആയിട്ടില്ലെന്നു മറുപടി നൽകിയപ്പോൾ, ഇത്തവണയെങ്കിലും കൃത്യമായി ധനവകുപ്പിലേക്കു പ്രൊപ്പോസൽ കൊടുക്കണേ എന്ന് അദ്ധ്യാപിക അഭ്യർത്ഥിച്ചു. അതോടെ 'ഒരു സ്ത്രീ 2 ദിവസം കൊണ്ടു വിളിച്ചു വായിൽ വരുന്നതൊക്കെ പറയുന്നു' എന്ന ആമുഖത്തോടെ ഉദ്യോഗസ്ഥ സൂപ്രണ്ടിനു ഫോൺ കൈമാറി. തുടർന്നു നടന്ന സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ.

അദ്ധ്യാപിക: സാറെ... ഞങ്ങളുടെ ഓണറേറിയത്തിന്റെ പ്രൊപ്പോസൽ ഇപ്പോഴേ കൊടുത്താലേ അവർ തരൂ. കഴിഞ്ഞ തവണ ഇവിടെ നിന്നു കൊടുക്കാൻ വൈകി. ജനുവരി മുതൽ മാർച്ച് വരെ ഓണറേറിയം ലഭിച്ചിട്ടില്ല.

ഉദ്യോഗസ്ഥൻ: ഞങ്ങൾക്കറിയാമല്ലോ. ഞങ്ങളല്ലേ അനുവദിക്കുന്നത്.

അദ്ധ്യാപിക: അറിഞ്ഞിട്ടാണല്ലോ 3 മാസമായി കിട്ടാതായത്.

ഉദ്യോഗസ്ഥൻ: എന്റെ പോക്കറ്റിൽ നിന്നു തന്നാൽ മതിയോ.

അദ്ധ്യാപിക: സാറിന്റെ പോക്കറ്റിൽ നിന്നു തരാൻ പറഞ്ഞില്ലല്ലോ.

ഉദ്യോഗസ്ഥൻ: പിന്നെന്താ.. ഒരു സെക്ഷനിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. പിന്നെ നിങ്ങൾ വിളിച്ചിട്ടാണോ ഞങ്ങളെ പഠിപ്പിക്കുന്നത്.

അദ്ധ്യാപിക: ഇങ്ങനെയൊക്കെയാണോ സാറന്മാർ പറയുന്നത്?

ഉദ്യോഗസ്ഥൻ: സർക്കാർ കാശു തരാത്തതു കൊണ്ടാണു തരാത്തത്. കാശ് തരാൻ പതിനായിരം വട്ടം ഇവിടെ നിന്ന് എഴുതിയിട്ടുണ്ട്.

അദ്ധ്യാപിക: ധനവകുപ്പിൽ അന്വേഷിച്ചപ്പോൾ ഇവിടെ നിന്നു കൃത്യമായി പ്രൊപ്പോസൽ കൊടുത്തില്ലെന്നാണു പറഞ്ഞത്.

ഉദ്യോഗസ്ഥൻ: അത് അവർ പറയുന്നതല്ലേ. നിങ്ങളുടെ സംഘടനാ നേതാക്കളോടു വിളിച്ചു ചോദിക്ക്. അവിടെപ്പോയി രാവിലെ മുതൽ കിടക്കുവായിരുന്നല്ലോ. എന്നിട്ട് എന്തേ കിട്ടാത്തത്.

അദ്ധ്യാപിക: പ്രൊപ്പോസൽ സമയത്തു കൊടുക്കുന്നില്ല എന്നാണ് അവർ പറയുന്നത്.

ഉദ്യോഗസ്ഥൻ: അതു നിങ്ങൾ അല്ലല്ലോ തീരുമാനിക്കേണ്ടത്. എന്തേ പത്രവാർത്ത വന്നിട്ട് ഞങ്ങളോട് ആരും വിളിച്ചു ചോദിച്ചില്ല. മന്ത്രിയുടെ ഓഫിസിൽ നിന്നോ ഡയറക്ടറോ വിളിച്ചില്ലല്ലോ. അവർക്കു കാര്യമറിയാം.

അദ്ധ്യാപിക: വിഷുവും ഈസ്റ്ററും വരുന്നു. ഇപ്രാവശ്യം അങ്ങനെ സംഭവിക്കരുത് എന്നതുകൊണ്ടാണ്.

ഉദ്യോഗസ്ഥൻ: മാഡം ഇങ്ങോട്ടു വരൂ. ഞാനങ്ങു മാറിത്തരാം. ഇവിടെയിരുന്നങ്ങു ചെയ്‌തോ.

അദ്ധ്യാപിക: എങ്കിൽ സന്തോഷമായി.

ഉദ്യോഗസ്ഥൻ: അങ്ങനെ പഠിപ്പിക്കേണ്ട. കിട്ടുമ്പോൾ അയയ്ക്കും (ഫോൺ കട്ട് ചെയ്യുന്നു)

ധന വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അദ്ധ്യാപകരെ അറിയിച്ചത് ഇങ്ങനെ:

''ഓണറേറിയത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. ഈ വർഷം ഇനി ഫണ്ട് അനുവദിക്കാനാകില്ല എന്നു വ്യക്തമാക്കി ഫയൽ ജനറൽ എജ്യൂക്കേഷനിലേക്കു മടക്കിയിട്ടുണ്ട്. ഞങ്ങളുടെ പ്രശ്‌നമല്ല. തലേ ദിവസം വന്നു ഫണ്ട് വേണമെന്നു പറഞ്ഞാൽ തരാനാകില്ല. അതിനൊക്കെ നടപടിക്രമമുണ്ട്''.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP