Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേണലിസ്റ്റിലെ സംവിധായകനെ കണ്ടെത്തിയത് പ്രേംനസീർ; കരുണാകരൻ നീട്ടിയ പാർലമെന്റ് സീറ്റ് ഉപേക്ഷിച്ചത് മനസിന് നിരക്കാത്ത രാഷ്ട്രീയ ശരികളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ; സിനിമയിൽ ചേട്ടൻ എന്ന് വിളിച്ചത് ശ്രീകുമാരൻ തമ്പിയെ മാത്രം; ബാലചന്ദ്ര മേനോൻ മനസ്സു തുറക്കുന്നു

ജേണലിസ്റ്റിലെ സംവിധായകനെ കണ്ടെത്തിയത് പ്രേംനസീർ; കരുണാകരൻ നീട്ടിയ പാർലമെന്റ് സീറ്റ് ഉപേക്ഷിച്ചത് മനസിന് നിരക്കാത്ത രാഷ്ട്രീയ ശരികളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ; സിനിമയിൽ ചേട്ടൻ എന്ന് വിളിച്ചത് ശ്രീകുമാരൻ തമ്പിയെ മാത്രം; ബാലചന്ദ്ര മേനോൻ മനസ്സു തുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളിക്ക് മറക്കാനാവാത്ത പേരാണ് ബാലചന്ദ്രമേനോൻ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം തുടങ്ങി സിനിമയിലെ എല്ലാ പ്രധാനമേഖലയിലും തന്റെതായ സാന്നിദ്ധ്യമറിയിക്കുകയും അവിടെയൊക്കെയും തന്റെ മികവ് തെളിയിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ഒരുമുഖവുരയും അദ്ദേഹത്തിന് ആവശ്യവുമില്ല. ചെറിയ ഒരിടവേളക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ വീണ്ടും സജീവമാകുന്ന ബാലചന്ദ്രമേനോൻ സിനിമാദിക്യുവിനോട് മനസ് തുറക്കുകയാണ്. തന്റെ കോളേജ് കാലത്തെക്കുറിച്ചും സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

നിലപാടുകൾ ഉണ്ടെങ്കിലും ജീവിതത്തിൽ തനിക്ക് രാഷ്ട്രീയമോ രാഷ്ട്രീയപാർട്ടികളോട് ആഭിമുഖ്യമോ ഇല്ലെന്ന് ബാലചന്ദ്രൻ മേനോൻ പറയുന്നത്. കോളേജ് കാലഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത താൻ രാഷ്ട്രീയത്തിൽ എത്താഞ്ഞത് മനസിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുകയും പറയുകയും വേണ്ടി വരുന്നതുകൊണ്ടാണെന്നും അദ്ദേഹം അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ഈ തീരുമാനത്തിന് പുറത്താണ് കെ കരുണാകരൻ വച്ച് നീട്ടിയ പാർലിമെന്റ് സീറ്റുപോലും വേണ്ടെന്ന് വച്ചതെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.

കോളേജിലെ ഒരു ചെയർമാന്റെ രീതിയാണ് എനിക്ക് സിനിമയിൽ. ആരെയും ചേട്ട അനിയാ എന്നൊന്നും വിളിക്കാറില്ല. ശ്രീകുമാരൻ തമ്പിയെ മാത്രാണ് ചേട്ടൻ എന്ന് അഭിസംബോധന ചെയ്തത്. തിരക്കഥ എഴുതുന്നതും തന്റെ രീതിയല്ല. അതുകൊണ്ടാണ് മൂന്നു തിരക്കഥകൾ മാത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗം ചുവടേ:

കഥ,തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന ഇങ്ങനെ എല്ലാ മേഖലയിലും കൈവെക്കുന്നു. കൈവെച്ച മേഖലകളിൽ എല്ലാം തന്നെ മികവ് തെളിയിക്കുന്നു.ഇങ്ങനെ എല്ലാമേഖലയിലും കഴിവ് തെളിയിച്ച ഒരേ ഒരാളെ ഉള്ളൂ.എങ്ങിനെയാണ് ഇങ്ങനെ സർവകലാ വല്ലഭൻ ആയത്?

അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ ഷാജൻ.. നിങ്ങൾ എന്നോട് ചോദിക്കുന്നു എന്തിനാ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നെ എന്ന്.. ഞാൻ പറയുന്നു നിൽക്കാൻ നിവർത്തിയില്ലാത്തതുകൊണ്ടാണ് ഞാൻ ഓടുന്നത് എന്ന്. അങ്ങിനെ ഓടിയതുകൊണ്ടാണ് ആദ്യ സിനിമയ്ക്ക് ശേഷം ഇത്രയും വർഷത്തിനുള്ളിൽ എനിക്ക് 34 ഓളം സിനിമകൾ ചെയ്യാൻ സാധിച്ചത്. അല്ലെങ്കിൽ ഇപ്പോഴും വല്ലവരുടെയും വാതിൽപ്പടിയിൽ അവസരവും കാത്ത് നിൽക്കേണ്ട അവസ്ഥ ഉണ്ടായേന്നേ. പിന്നെ സംവിധാനത്തിലേക്ക് വന്നത്.. അതിനു പിന്നിലും ഒരു കഥയുണ്ട്.

പണ്ട് സ്‌കൂളിൽ ഞാനൊരു നാടകത്തിൽ അഭിനയിച്ചു. അതിൽ ഭീഷ്മരുടെ വേഷമായിരുന്നു എനിക്ക് കിട്ടിയത്. അഭിനയം തുടങ്ങിയത് മുതൽ എനിക്ക് ഒരോരു സംശയങ്ങൾ. അതൊക്കെ ഞാൻ സംവിധായകനോട് ചോദിക്കും. ആദ്യമൊക്കെ മറുപടി തന്ന സംവിധായകൻ പെട്ടെന്ന് എന്നോട് ക്ഷുഭിതനായി. ഞാൻ സംവിധായകനാണ്.. നീ നടനും, സംവിധായകൻ പറയുന്നതാണ് നടൻ കേൾക്കേണ്ടത്. അന്ന് മുതൽ തീരുമാനിച്ചതാണ് എന്തെങ്കിലും ആകുന്നെങ്കിൽ അത് സംവിധായകൻ ആയിരിക്കുമെന്ന്.

ആ മോഹത്തിൽ ആത്മവിശ്വാസം മാത്രമാണ് കൈമുതലായുണ്ടായിരുന്നത്. ഞാൻ ഒരു നല്ല വായനക്കാരനേ അല്ല. മലയാളത്തിലെ തന്നെ പ്രശസ്തമായ പുസ്തകളിൽ പത്തിൽ താഴെ മാത്രമെ ഞാൻ വായിച്ചിട്ടുള്ളൂ. കണ്ണാണ് എന്റെ ക്യാമറ. എന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് എന്റെ സിനിമയ്ക്ക് ആധാരവും. തിരക്കഥാ രചനയിൽ എന്റെ മാനസഗുരു എം ടി വാസുദേവൻ നായരാണ്. അദ്ദേഹത്തിന്റെ തിരക്കഥകളാണ് എന്റെ പാഠപുസ്തകവും. എന്റെ മൂന്നോ നാലോ തിരക്കഥകൾ മാത്രമാണ് പുസ്തക രൂപത്തിൽ ഇറങ്ങിയിട്ടുള്ളത്. കാരണം എനിക്ക് സ്‌ക്രിപ്റ്റ് ഇല്ല. കഥ മനസ്സിൽ ഉണ്ടാകും. ലൊക്കേഷനിലെത്തി അവിടെ ഉള്ള രീതിക്കനുസരിച്ച് സീനുകൾ ഒരുക്കുകയാണ് പതിവ്.

ആദ്യകാലത്ത് തന്നെ പ്രേംനസീറിനെപ്പോലെ പ്രഗത്ഭരുമായി സിനിമകൾ ചെയ്തല്ലോ.. അപ്പോൾ ഈ തിരക്കഥയില്ലത്ത രീതി പ്രശ്നമാവില്ലെ..? അവർക്കൊക്കെ ഈ രീതി അംഗീകരിക്കാൻ പറ്റുന്നുണ്ടോ?

കാര്യം നിസ്സാരം ചെയ്യുന്ന സമയത്ത് പ്രേംനസീർ എന്റെ ഈ രീതി കണ്ടു. പക്ഷെ അദ്ദേഹം മേക്കപ്പ് ഇട്ട് വരുമ്പോഴേക്കും ഞാൻ പറഞ്ഞുകൊടുത്ത് സഹായികൾ പേപ്പറിലേക്ക് രംഗം പകർത്തിയെഴുതിക്കാണും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു പ്രശ്നവുമണ്ടായില്ല. ഈ ആത്മവിശ്വാസത്തിന്റെ പ്രധാനകാരണം ഞാൻ ഒരു സുപ്രഭാതത്തിൽ കോടമ്പാക്കത്ത് പോയി വർക്ക്ഷോപ്പിൽ പണിയെടുത്ത് സിനിമയിൽ വന്ന ആളല്ല എന്നതാണ്. കൃത്യമായ ഒരു അടിസ്ഥാനം വേണമെന്നതുകൊണ്ട് തന്നെ പഠിച്ചിരുന്ന കോളേജിൽ ഫൈറ്റ് ചെയ്ത് യൂണിയൻ ചെയർമാനായി ജേർണലിസത്തിൽ റാങ്ക് നേടി സ്വർണ്ണമെഡലും വാങ്ങിയാണ് സിനിമയിലേക്ക് വരുന്നത്. അപ്പൊ ഒരു സിനിമ നടനെ കാണുമ്പോൾ എനിക്ക് പഴയ ചെയർമാന്റെ സ്വഭാവം വരും. അങ്ങിനെ ഞാൻ സംസാരിക്കുകയുള്ളൂ.

ശ്രീകുമാരൻ തമ്പി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഒരിക്കൽ എന്നെ കാണാൻ വന്നപ്പോൾ ഹലോ മിസ്റ്റർ തമ്പി എന്ന് ഞാൻ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് കേട്ട് അദ്ദേഹം തന്നെ അന്തം വിട്ട് പോയി എന്ന്. പക്ഷെ എപ്രിൽ 18, 19 എന്നീ തിരക്കഥകളുടെ പ്രകാശനച്ചടങ്ങിൽ പ്രഭാഷണം നടത്തി ശ്രീകുമാരൻ തമ്പി പറഞ്ഞ ഒരു വാചകമുണ്ട്. ഞാൻ സിനിമയിൽ വിവിധ മേഖലകളിൽ വിരാജിച്ചയാളാണ്. എനിക്കു ശേഷം ആ മേഖലയിലൊക്കെ പുതിയ പാത വെട്ടിത്തുറന്ന സഹോദരാ.. ഞാൻ നിങ്ങൾക്ക് മുൻപിൽ തലകുനിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് അദ്ദേഹം എനിക്ക് തമ്പിച്ചേട്ടൻ ആയി. ഈ ഒരാളെ ഒഴികെ ഞാൻ ആരെയും സിനിമയിൽ ചേട്ടാ അനിയാ അളിയാ എന്നൊന്നും വിളിച്ചിട്ടില്ല. അതെന്റെ രീതിയല്ല.

താങ്കൾ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ എങ്ങിനെയാണ് ഇതേ രീതി തന്നെ ആണോ? അത്തരം സന്ദർഭങ്ങളിൽ സംവിധായകർ താങ്കളോട് നിർദ്ദേശങ്ങൾ ചോദിക്കാറുണ്ടോ?

ഒരു നടനായി ലൊക്കേഷനിലെത്തുമ്പോൾ ഞാൻ വളരെ ഫ്രീയാണ്. ഒരിക്കലും സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഞാൻ കൈകടത്താറില്ല. ചോദിക്കുകയാണെങ്കിൽ പറഞ്ഞുകൊടുക്കും. സത്യൻ അന്തിക്കാടിന്റെ കുടുംബപുരാണം എന്ന സിനിമയുടെ ലൊക്കേഷനിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരു തമിഴ് സിനിമയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. അതിൽ എന്റെ റോൾ ചെയ്തേക്കുന്നത് രഘുവരനാണെന്നാണ് ഓർമ്മ. പക്ഷെ ആ കഥാപാത്രം പണത്തോടുള്ള പിശുക്ക് കൊണ്ട് ക്രൂരതകൾ ചെയ്യുന്ന ആളാണ്. സത്യൻ അന്തിക്കാട് എന്റെ അടുത്ത് വന്ന് കഥ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു സത്യൻ പിശുക്ക് നല്ലത് തന്നെ.. പക്ഷെ ആ ക്രൂരത മാറ്റി കോമഡി പശ്ചാത്തലം എടുത്താലോ എന്ന് അത് സത്യൻ സമ്മതിച്ചു.

തുടർന്ന് സിനിമ ചിത്രീകരണം നടക്കുന്നതിനിടെ കഥപാത്രത്തെക്കുറിച്ച് സംസാരിച്ച സത്യനോട് ഞാൻ പറഞ്ഞു.. ആ പിശുക്കിന് നമ്മൾക്ക് ഒരു പ്രധാന സീൻ കൊടുക്കണം സത്യാ.. അപ്പോൾ സത്യന്റെ മറുപടി മേനോൻ ചിന്തിച്ചോ.. എന്നിട്ട് പറയൂ നമുക്ക് എടുക്കാം എന്നായിരുന്നു. അങ്ങിനെയാണ് ചിത്രത്തിൽ അംബികയുമായുള്ള ഒരു പ്രണയരംഗത്തിൽ ഓട്ടോക്കാരന് പൈസ കൊടുക്കുന്നത് പറഞ്ഞ് പിണങ്ങുന്ന രംഗം ഉണ്ടായത്. തിയേറ്ററിൽ വൻ ചിരിക്ക് വഴിവെക്കുകയും ചെയ്തു ഈ രംഗം. സത്യൻ അനുവദിച്ചതുകൊണ്ടു മാത്രമാണ് ഇതൊക്കെ പറഞ്ഞതും ചെയ്തതും.

സ്വന്തം സംവിധാനത്തിൽ അല്ലാതെ എത്ര സിനിമകളിൽ അഭിനയിച്ചു.. അവിടെയൊന്നും ഈ പറഞ്ഞ ഈഗോ പ്രശ്‌നം കാണില്ലെ?

മറ്റ് സംവിധായകരുടെ പടം ഒരു പത്ത് അമ്പതെണ്ണം വരും. ഷാജൻ പറഞ്ഞ ഒരു കാര്യം സത്യമാണ് കലാകാരന്മാരുടെ കൂടപ്പിറപ്പാണ് ഈഗോ. പക്ഷെ എന്റെ കാര്യത്തിൽ ഓൻ കുറച്ച് കൂടി ഈസിയായി പോകുന്ന ആളാണ്. എന്നെ ഒരാൾ തെറിവിളിച്ചാൽ അപ്പൊൾ തന്നെ ആയാളെ തിരിച്ചുവിളിക്കുന്നതല്ല എന്റെ രീതി. അയാൾ എന്തുകൊണ്ട് വിളിച്ചു എന്ന് ചിന്തിക്കുകയാണ് ആദ്യം ചെയ്യുന്നത്.ഞാനെന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല എങ്കിലും ഇത്രേം സിനിമകൾക്കിടയിൽ എനിക്കൊരു മോശപ്പെട്ട അനുഭവമോ ദുഃഖകരമായ അനുഭവമോ ഉണ്ടായിട്ടില്ല.

രാഷ്ട്രീയമുണ്ടോ ജീവിതത്തിലും സിനിമയിലും?

എനിക്ക് നിലപാടുണ്ട്. പക്ഷെ രാഷ്ട്രീയമില്ല രാഷ്ട്രീയ പാർട്ടിയും. എനിക്ക് രാഷ്ട്രീയമുണ്ടാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പാർലിമെന്റിൽ എത്തണമെന്ന മോഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ ചെറുപ്പത്തിലേ വന്നുപോയ ആളാ ഞാൻ. കെ കരുണാകരൻ പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ വരെ പോയിട്ടുണ്ട്. അവിടെയും രസകരമായ ചില അനുഭവങ്ങളുണ്ട്.

വീട്ടിലെത്തിയ എന്നെക്കണ്ടതും കരുണാകരന്റെ ഭാര്യ ചോദിച്ചു എന്ത് തീരുമാനിച്ചു.. ഞാൻ പറഞ്ഞു അമ്മേ ഞങ്ങൾ വീട്ടിലൊക്കെ സംസാരിച്ചപ്പോളെ വേണ്ട എന്ന തീരുമാനം.. രക്ഷപ്പെട്ടു എന്നായിരുന്നു ഉടനടി അമ്മയുടെ മറുപടി.ഇവിടെ ഒരുത്തനുണ്ട്. എത്ര സിനിമയൊക്കെ കണ്ട് നടന്നതാ പക്ഷെ ഇപ്പോ അവന് രാഷ്ട്രീയം മാത്രം മതിയെന്നും മുരളിയെപ്പറ്റി അമ്മ പറഞ്ഞു. രാഷ്ട്രീയം എനിക്ക് വഴങ്ങില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങിനെ ഞാൻ പിന്മാറുകയായിരുന്നു

പക്ഷെ കോളേജിൽ അങ്ങൊരു കോൺഗ്രസ്സ് വിരോധി ആയിരുന്നില്ലെ? യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ മത്സരിച്ചല്ലോ?

ഒരിക്കലും അല്ല.. ഒരു കെ എസ് യു കാരനായിട്ടാണ് ഞാൻ കോളേജിൽ എത്തുന്നത്. പക്ഷെ തെരഞ്ഞെടുപ്പിൽ എനിക്ക് ആദ്യം അവസരം തന്നില്ല. അങ്ങിനെ ഞാൻ വിരോധിയായി. തെരഞ്ഞെടുപ്പ് സമയത്ത് ഞാൻ പറഞ്ഞു. നിങ്ങൾ ബാക്കിയൊക്കെ വച്ചോ പക്ഷെ ആർട്സ് സെക്രട്ടറി അത് കലാകാരനായിരിക്കണം. അപ്പോ ആ സീറ്റ് എനിക്ക് തരണം പറഞ്ഞു. പക്ഷെ അവർ തന്നില്ല, അങ്ങിനെ ഞാൻ വിരോധിയായി, അങ്ങിനെ ഞാൻ കെ എസ് യു വിട്ടു. ഈ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പുറത്ത് യു എസ് ഒ എന്നൊരു പാർട്ടിയെ കാണുന്നത്. അവർ എന്നെ ക്ഷണിച്ചു. ഞാൻ പറഞ്ഞു കൈയിൽ കാശില്ലെന്ന് അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ നിർത്താം എന്ന് അങ്ങിനെ മത്സരിച്ചു. പക്ഷെ തോറ്റുപോയി എങ്കിലും നൂറുവോട്ട് കിട്ടി. ഇതാണ് രാഷ്ട്രീയം.

ഒന്നാം വർഷത്തിന്റെ അവസാനമാണ് കോളേജിൽ കലാമത്സരങ്ങൾ വരുന്നത്. അങ്ങിനെ അന്ന് ഞാൻ മിമിക്രി അവതരിപ്പിച്ചു. അതോടെ ഞാൻ കോളേജിൽ സ്റ്റാറായി. ഇങ്ങനെ ശബ്ദം എടുക്കാൻ കഴിയുമോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത. അങ്ങിനെ ഞാൻ അത്ഭുത ശിശുവായി കോളേജിൽ. അങ്ങനെ രണ്ടാം വർഷം എസ് എഫ് ഐക്കാർ എന്നെ തെരഞ്ഞെടുപ്പിൽ തേടിയെത്തി. അന്ന് നേതൃത്വത്തിലുണ്ടായിരുന്ന ലെനിൻ രാജേന്ദ്രനാണ് ഈ വിഷയം എന്നോട് അവതരിപ്പിച്ചത്. നിൽക്കാമെന്ന് ഞാൻ സമ്മതിച്ചു. ഒരു കണ്ടീഷനു വച്ചു.

സ്വതന്ത്രനായി മത്സരിക്കും എനിക്ക് പക്ഷെ പിന്തുണവേണം ഇതായിരുന്നു കണ്ടീഷൻ. ഒരു രാഷ്ട്രീയക്കാരൻ എന്ന ലേബൽ എനിക്കുവേണ്ടായിരുന്നു അതാണ് ഇങ്ങനെ തീരുമാനിച്ചത്. അങ്ങിനെ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിക്കുകയും ചെയ്തു. കോളേജിൽ എസ് എഫ് ഐക്ക് കിട്ടുന്ന ആദ്യത്തെ സീറ്റായിരുന്നു ഇത്. ജയിച്ചതോടെ മൂന്നാം വർഷവും ഇവർ എന്നെത്തേടി വന്നു അന്നും ഞാൻ ഒരു കണ്ടീഷൻ വച്ചു.. നിൽക്കാം പക്ഷെ ചെയർമാൻ സ്ഥാനം വേണം. ആദ്യം സമ്മതിച്ചില്ല. പക്ഷെ തന്നില്ലെങ്കിൽ ഞാൻ നിൽക്കില്ലെന്ന് പറഞ്ഞതോടെ അവർ സമ്മതിച്ചു. അന്നും സ്വതന്ത്രനായി തന്നെയായിരുന്നു മത്സരം. ഇതൊക്കെ തന്നെയാണ് കേരള രാഷ്ട്രീയത്തിലും നടക്കുന്നത്. മാധ്യമങ്ങൾ അത് പോളിഷ് ചെയ്യുന്നുവെന്ന് മാത്രം.

ഇത്രയൊക്കെ വാക്ചാതുരിയും കഴിവും ഉണ്ടായിട്ടും എന്തുകൊണ്ടാണ് രാഷ്ട്രീയത്തിൽ തുടരാതിരുന്നത്?

മനസാക്ഷിക്ക് ശരിയല്ലെന്ന് തോന്നുന്ന ഒരുപാട് കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യേണ്ടിവരും. അതിനെനിക്ക് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് വിട്ടത്.

അന്നും സംവിധായകൻ ആകാൻ തന്നെ ആഗ്രഹം.. പക്ഷെ അതിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്താണ്?

പലയാളുകളും എന്നോട് ചോദിച്ച ചോദ്യമാണിത്. ഏത് മേഖലയാണ് ഇഷ്ടമെന്ന് ചോദിച്ചാൽ ഞാൻ പറയും എഴുത്ത് ആണെന്ന് കാരണം അപ്പോൾ എനിക്ക് അതിരുകളോ പരിധികളോ ഇല്ല. ഞാൻ സംതൃപ്തനാകുന്നത് എഴുത്തിലാണ്. ഇവിടെ എനിക്ക് തോന്നുന്നത് പോലെ ആഗ്രഹിക്കുന്നത് പോലെ എഴുതാം. എന്നാൽ ഒരു ഷോട്ടിലേക്ക് പോവുകയാണെങ്കിൽ അവിടെ എത്തി അതില്ല ഇതില്ല തുടങ്ങി നൂറുകൂട്ടം ടെൻഷനാണ്. നമ്മളെക്കൊണ്ട് ബുദ്ധിമുട്ടിച്ച് ഒടുവിൽ ഷോട്ട് എടുക്കാം എന്നാണ് പറയുന്നത്. ഇതാണ് എഴുത്തും സിനിമയും തമ്മിലുള്ള വ്യത്യാസം.

സിനിമാക്കാരനാകാനുള്ള യുദ്ധം എങ്ങിനെയാണ് ആരംഭിക്കുന്നത്?

യുദ്ധമൊന്നുണ്ടായില്ല. മദ്രാസിലേക്ക് പോകുന്നു അവിടെ ജേർണലിസ്റ്റാകുന്നു. പക്ഷെ ആ മേഖല തെരഞ്ഞെടുത്തതും സംവിധായകനാകാൻ തന്നെ. ജോലി ചെയ്ത പത്രത്തിന് വേണ്ടി പ്രംനസീറിനെ ഇന്റർവ്യൂ ചെയ്യാൻ പോയപ്പോഴും ഒരു അനുഭവം ഉണ്ടായി. അഭിമുഖം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ നസീർ ചോദിച്ചു മിസ്റ്റർ ബാലചന്ദ്രമേനോൻ എന്താ നിങ്ങളുടെ ഉദ്ദേശം.. ഞാൻ പറഞ്ഞു ഉദ്ദേശം ഒന്നുമില്ല സർ .. അഭിമുഖം എടുക്കണം പത്രത്തിൽ കൊടുക്കണം..അ്‌പ്പോൾ നസീർ പറഞ്ഞു അതൊക്കെ ശരി പക്ഷെ അതല്ല അതിനപ്പുറം എന്തോ ഉണ്ട്.. പറയണ്ട നമുക്ക് കാണാം.അങ്ങിനെ വിട്ടു.

പക്ഷെ ഞാനത് മറന്നുപോയി..പിന്നീട് എന്റെ കാര്യം നിസാരത്തിൽ അഭിനായിക്കാൻ വന്നപ്പോൾ നസീർ എന്നോട് ചോദിച്ചു മിസ്റ്റർ മേനോൻ നിങ്ങൾ മുൻപ് എന്നെ ഇന്റർവ്യു ചെയ്തത് ഓർമ്മയുണ്ടോ.. ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അന്ന് ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിച്ചില്ലെ എന്നായി അടുത്ത ചോദ്യം. ഉവ്വെന്ന് പറഞ്ഞപ്പോൾ പത്രപ്രവർത്തകനാകാൻ പോകുന്നുവെന്ന് താങ്കൾ പറഞ്ഞുവെന്നാണ് എന്റെ ഓർമ്മയെന്നു അദ്ദേഹം മറുപടി നൽകി. നിന്ന നിൽപ്പിൽ അങ്ങട് ഇല്ലാതായാപോലെ തോന്നി.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP