Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ കനിക അറിഞ്ഞു പ്രിയപ്പെട്ടവൻ ഇനി ഒപ്പമില്ലെന്ന്; അവസാനമായി ഒരു നോക്കു കാണാൻ വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ കനികയുടെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ കണ്ടു നിൽക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും; രജിലാലിനെ ഒരു നോക്കു കാണാൻ എത്തിയത് വൻ ജനാവലി

ഒടുവിൽ കനിക അറിഞ്ഞു പ്രിയപ്പെട്ടവൻ ഇനി ഒപ്പമില്ലെന്ന്; അവസാനമായി ഒരു നോക്കു കാണാൻ വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ കനികയുടെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ കണ്ടു നിൽക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും; രജിലാലിനെ ഒരു നോക്കു കാണാൻ എത്തിയത് വൻ ജനാവലി

മറുനാടൻ മലയാളി ബ്യൂറോ

പേരാമ്പ്ര: കുറ്റ്യാടി ജാനകി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രജിലാലിന് (29) നാട് കണ്ണീരോടെ വിടനൽകി. ഇന്നലെ വൈകുന്നേരത്തോടെയായിയരുന്നു സംസ്‌ക്കാരം. ഇന്നലെ മൃതദേഹം സംസ്‌ക്കരിക്കാൻ മണിക്കൂറുകൾക്ക മുമ്പ് മാത്രമാണ് ഭാര്യ കനികയെ രജിലാൽ മരിച്ച വിവരം അറിയിക്കുന്നത്. ഇതറിഞ്ഞതോടെ സർവ്വവും തകർന്ന അവസ്ഥയിൽ ആയിരുന്നു കനിക.

പ്രിയപ്പെട്ടവന്റെ മുഖം അവസാനമായി കാണാൻ വീട്ടുമുറ്റത്തേക്കെത്തിയപ്പോൾ ഭാര്യ കനികയുടെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ ചുറ്റുമുള്ളവർക്കൊന്നും കണ്ടുനിൽക്കാനായില്ല. കൂട്ടക്കരച്ചിലായിരുന്നു എങ്ങും. അച്ഛൻ കൃഷ്ണദാസും അമ്മ രജനിയും സഹോദരൻ രധുലാലും കണ്ണീരോടെ രജിലാലിന് യാത്രാമൊഴിചൊല്ലി. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രി ഏഴരയോടെയാണ് മൃതദേഹം ചങ്ങരോത്ത് കുളക്കണ്ടത്തെ വീട്ടിലേക്കെത്തിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമായി വലിയ ജനാവലി അവസാനമായി രജിലാലിനെ ഒരുനോക്കുകാണാനായി എത്തിയിരുന്നു.

വിദേശത്തുനിന്ന് സഹോദരൻ രധുലാൽ രാത്രിയിൽ എത്തിയശേഷമാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. കഴിഞ്ഞദിവസം കുറ്റ്യാടിപ്പുഴയിലെ ചവറംമൂഴി ഭാഗത്ത് ബന്ധുക്കൾക്കൊപ്പമെത്തി കുളിക്കാനിറങ്ങിയപ്പോഴാണ് രജിലാലും ഭാര്യ കനികയും ഒഴുക്കിൽപ്പെട്ടത്. വെള്ളത്തിൽ താഴ്ന്നുപോയ ഇരുവരെയും ആശുപത്രികളിലേക്ക് എത്തിച്ചെങ്കിലും രജിലാലിനെ രക്ഷിക്കാനായിരുന്നില്ല. മൂന്നാഴ്ചമുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കനിക തിങ്കളാഴ്ച രാത്രിതന്നെ ആശുപത്രിയിൽനിന്ന് വീട്ടിലേക്കെത്തിയിരുന്നു.

ഗ്രാമത്തെ മുഴുവൻ കണ്ണീർ കയത്തിൽ നിർത്തിയാണ് കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജി ലാൽ യാത്രയായത്. പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 14നാന്ന് പാലേരിയിലെ വി.പി.സുരേഷിന്റെ മകളും നൃത്താധ്യാപികയുമായ കനിഹയെ രജി ലാൽ ജീവിതസഖിയാക്കിയത്. സ്‌കൂൾ കാലത്ത് തുടങ്ങിയ പരിചയം വേർപിരിയാൻ കഴിയാത്ത പ്രണയമായി വളർന്നപ്പോൾ ഇരു വീട്ടുകാരും അവരുടെ ആഗ്രഹത്തിന് എതിരു നിന്നില്ല.

ഇരുവരുടേയും വീടിനു സമീപമുള്ള ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര പോയപ്പോഴാണ് മരണം വില്ലനായെത്തി രജി ലാലിനെ തട്ടിയെടുത്തത്. ജാനകി കാടിനു സമീപം കുറ്റ്യാടി പുഴയിൽ ചവറം മൂഴിയിൽ ഇറങ്ങിയപ്പോളാണ് കാൽ വഴുതി പുഴയിൽ പതിച്ചത്. കനിഹയും പുഴയിൽ വീണെങ്കിലും അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പുഴയുടെ അപകട മേഖലയാണ് ഈ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു.

ഇതിന് മുമ്പും ഈ മേഖലയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ചെമ്പനോടയിൽ നിന്ന് ഒഴുകിയെത്തുന്ന മൂത്താട്ട് പുഴയുടെ സംഗമ സ്ഥലമായ ഇവിടെ ഒരു ചുഴിയും അടിയൊഴുക്കുമുണ്ട്. ഇത് പുറമെ നിന്നെത്തുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെടാറില്ല. ബംഗളൂരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രജി ലാൽ നാട്ടിൽ ഉണ്ടാവുന്ന സമയത്ത് സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. ഒരു പാട് ആശിച്ച ദാമ്പത്യ ജീവിതം തുടങ്ങും മുമ്പെ തന്നെ വരനെ തട്ടിയെടുത്ത വിധിയുടെ ക്രൂരതയോർത്ത് കണ്ണീർ പൊഴിക്കുകയാണ് ഒരു നാട്.

മലപ്പുറം സ്വദേശികളായ റിയാസും ഖാദറും അഷ്‌റഫും അവസരോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ചവറം മൂഴി പുഴ തീരത്ത് രണ്ട് പേരുടെ മൃതദ്ദേഹം ഉണ്ടാകുമായിരുന്നു. ദമ്പതികളായ രജി ലാലും കനിഹയും പുഴയിൽ മുങ്ങിതാഴുമ്പോൾ കുറുങ്ങാട്ടിൽ റിയാസ് (22) ടിപ്പർ ലോറി ഓടിച്ചു വരുകയായിരുന്നു. പുഴയോരത്തു നിന്നുള്ള നിലവിളി കേട്ട റിയാസ് ലോറി നിർത്തി ഓടി പുഴയിൽ ചാടി കനിഹയെ രക്ഷപ്പെടുത്തി. അപ്പോളേക്കും ഖാദറും അഷ്‌റഫും സഹായത്തിനെത്തി. കൂവപ്പൊയിൽ - ചവറം മൂഴി റോഡ് റോഡ് പ്രവൃത്തി നടത്തുന്ന തൊഴിലാളികളാണിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP