Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാത്യു കുഴൽനാടൻ ക്രെഡിറ്റ് ഏറ്റെടുക്കാതിരിക്കാൻ ഗോപി കോട്ടമുറിക്കലിന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ മുഖം നഷ്ടപ്പെട്ടതോടെ അജീഷിന്റെ ലോണടച്ചു പരിഹാരം; തുക മുഴുവനും അടച്ചത് ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

മാത്യു കുഴൽനാടൻ ക്രെഡിറ്റ് ഏറ്റെടുക്കാതിരിക്കാൻ ഗോപി കോട്ടമുറിക്കലിന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ മുഖം നഷ്ടപ്പെട്ടതോടെ അജീഷിന്റെ ലോണടച്ചു പരിഹാരം; തുക മുഴുവനും അടച്ചത് ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

മറുനാടൻ മലയാളി ബ്യൂറോ

മുവാറ്റുപുഴ: മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തിൽ അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ വായ്പ ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ച് മാത്യു കുഴൽനാടൻ കത്ത് നൽകിയതിന് പിന്നാലെ ഗോപി കോട്ടമുറിക്കലിന്റെ സർജ്ജിക്കൽ സ്ട്രൈക്ക്!. വായ്പാ കുടിശ്ശിക മൊത്തം തുകയും അടച്ച് ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രശ്‌നത്തിൽ നിന്നും തലയൂരാൻ നീക്കം നടത്തിയത്..

ബാങ്കിന്റെ പേഴക്കപ്പള്ളി ബ്രാഞ്ചിൽ അജേഷിനുണ്ടായിരുന്ന വായ്പാ കുടിശിക കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) അംഗങ്ങായ അർബൻ ബാങ്കിലെ ജീവനക്കാരാണ് അടച്ചുതീർത്തതെന്ന് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വായ്പാ ബാധ്യത ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ്.

ജപ്തി വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയരുകയും ജപ്തി നടപടി ന്യായികരിച്ച നേതാക്കൾ രൂക്ഷ വിമർശനത്തിന് ഇരയായുകയും ചെയ്തതോടെയാണ് വായ്പാ കുടിശ്ശിക അടച്ച് യൂണിയൻ തലയൂരുന്നത്.

കുടുംബം അടയ്ക്കാനുള്ള തുക താൻ അടയ്ക്കാമെന്ന് വ്യക്തമാക്കി എംഎൽഎ ബാങ്കിനു കത്തു നൽകിയതോടെ ഇതുവരെ ജപ്തി നടപടിയെ ന്യായികരിച്ചിരുന്ന  ഗോപി കോട്ടമുറിക്കൽ ചെയർമാനായ ബാങ്കിലെ യൂണിയൻ തുക മുഴുവൻ അടച്ചു തീർക്കുകയായിരുന്നു. വായ്പാ ബാധ്യത ഏറ്റെടുക്കാൻ എംഎൽഎ തയ്യാറായതോടെ വിഷയത്തിൽ ക്രെഡിറ്റ് കോൺഗ്രസിന് ലഭിക്കുമെന്നും ജനങ്ങൾ പാർട്ടിക്കെതിരെ തിരിയുമെന്നും ബോധ്യമായതോടെയാണ് ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള യൂണിയൻ നിർണായക നീക്കം നടത്തിയത്.

മൂവാറ്റുപുഴ അർബൻ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താൻ അടച്ചു കൊള്ളാം എന്ന് അറിയിച്ചാണ് കുഴൽനാടൻ കത്ത് നൽകിയത്. ഹൃദ്രോഗിയായ കുടുംബനാഥൻ ആശുപത്രിയിലിരിക്കെയായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ജപ്തി. ഇതിനെതിരെ നിയമ നടപടിക്കും കുടുംബം ആലോചിക്കുന്നതിനിടെയാണ് മുഴുവൻ തുകയും അടച്ച് ഇടതു യൂണിയൻ പ്രശ്‌നത്തിൽ പരിഹാരം കണ്ടെത്തിയത്.

ജപ്തി നടപടികൾ പൂർത്തിയാക്കരുതെന്ന് വ്യക്തമാക്കിയാണ് എംഎൽഎ മാത്യു കുഴൻനാടൻ മൂവാറ്റുപുഴ അർബൻ ബാങ്കിൻ കത്ത് നൽകിയത്. വായ്പയും കുടിശ്ശികയും ചേർത്തുള്ള ഒന്നര ലക്ഷത്തോളം രൂപ ഉടൻ തിരിച്ചടയ്ക്കാൻ തയ്യാറാണ്. ഇതിനുള്ള നടപടികൾ ബാങ്ക് വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിനൊപ്പം പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരിക്കെ 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ടതിന് കേസ് നൽകാനും ആലോചനയുണ്ട്.

വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാൽ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ വിശദീകരണം.

ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെയാണ് അർബൻ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. കുഞ്ഞുങ്ങളെ പുറത്താക്കി വീട് ജപ്തി ചെയ്ത ഉദ്യോഗസ്ഥരുടെ നടപടി അറിഞ്ഞെത്തിയ മാത്യു കുഴൽനാടനും നാട്ടുകാരും ചേർന്ന് പൂട്ട് പൊളിച്ചിരുന്നു.

പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഒരു ലക്ഷം രൂപയാണ് അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തത്. എന്നാൽ അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത മക്കൾ മാത്രമായിരുന്നു വീട്ടിൽ. വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എംഎൽഎയെ പൊലീസ് തടഞ്ഞു. എന്നാൽ എംഎൽഎയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ എംഎൽഎയുടെ പൂട്ടുപൊളിക്കലിനെ നിയമപരമായി നേരിടാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം.മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയത് ആസൂത്രിതമായ നീക്കമാണെന്ന വിലയിരുത്തലിലാണ് സിപിഎം. പൂട്ട് പൊളിച്ചത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും ഇക്കാര്യത്തിൽ എംഎൽഎയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് ബാങ്ക് ആലോചിക്കുന്നത്.

മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ജപ്തി നടപടികൾ വിവാദമായതോടെ വിഷയത്തിൽ രാഷ്ട്രീയപ്പോരും മുറുകുകയാണ്. എൽ.ഡി.ഫ് സർക്കാരിന്റെ കാലത്ത് ദലിത് വിഭാഗത്തിന് നേരെ കടുത്ത അതിക്രമങ്ങൾ നടക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ട്വന്റി- ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണമടക്കം സംസ്ഥാനത്തു ദലിതർ നേരിടുന്ന പല പ്രശ്നങ്ങളിലും സർക്കാർ മൗനം പാലിക്കുന്നുവെന്ന വിമർശനവും കോൺഗ്രസ് ഉയർത്തുന്നു.

പായിപ്രയിൽ വീട് ജപ്തി ചെയ്ത നടപടി അപ്രതീക്ഷിതമായിരുന്നില്ലെന്നും നിയമപരമായ നടപടി പൂർത്തിയാക്കുകയാണ് ബാങ്ക് ചെയ്‌തെന്നും ചെയർമാൻ ഗോപി കോട്ടമുറിക്കൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചമുമ്പെ പൊലീസിനു കത്ത് നൽകിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയത്. സാധാരണ എപ്പോൾ ചെന്നാലും അവിടെ ആളുണ്ടാവാറില്ലെന്നും കേരള ബാങ്ക് ചെയർമാൻ കൂടിയായ ഗോപി കോട്ടമുറിക്കൽ പറഞ്ഞിരുന്നു

കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. പിന്നീട് എത്തിയ കുട്ടികൾ അവരുടെ പുസ്തകം അടക്കം എടുത്ത് തൊട്ടടുത്ത് താമസിക്കുന്ന അമ്മ വീട്ടിലേക്ക് പോവുകയാണ് ഉണ്ടായത്. ജപ്തി നടപടികൾ നടക്കവെ ബന്ധപ്പെട്ട ആരും പരാതി പറയുകയോ ഇടപെടുകയോ ഉണ്ടായിട്ടില്ല. തന്നെ അറിയുന്ന എംഎൽഎയും വിളിച്ചില്ല. അയൽവാസികളാരും അജേഷ് ആശുപത്രിയിലാണെന്ന് പറഞ്ഞില്ല

2.15 ഓടെ ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം രാത്രി മാതൃകുഴൽനാടൻ എംഎൽഎയും കുറച്ചാളുകളും അവിടെ കൂടൂകയായിരുന്നു. ബാങ്കിൽ പണം അടയ്ക്കുന്നതിന് വേണ്ടി സഹായിക്കുകയായിരുന്നു എംഎൽഎ ചെയ്യേണ്ടിയിരുന്നതെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നെങ്കിൽ ജപ്തി തൽക്കാലം ഒഴിവാക്കിയേനെ. മാത്യു കുഴൽനാടൻ 'ക്രിയേറ്റ് ചെയ്ത സീൻ' ആണ് അവിടെ നടന്നതെന്നാണ് ഗോപി കോട്ടമുറിക്കൽ ആരോപിച്ചത്. സംഭവം വൻ ചർച്ചയായിരിക്കെയാണ് വായ്പാ കുടിശ്ശിക മൊത്തം തുകയും അടച്ച് ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രശ്‌നത്തിൽ നിന്നും തലയൂരാൻ നീക്കം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP