Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജപ്തി നിയമപരം; കുട്ടികളെ പുറത്താക്കിയിട്ടില്ല; കോടതി എടുത്ത നടപടിയെ ഒരു ചുറ്റിക കൊണ്ടു തല്ലി തകർത്തത് നിയമപരമായി ശരിയാണോ?; വാതിലുകൾ തകർത്ത ആ വീട്ടിൽ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോ? ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ

ജപ്തി നിയമപരം; കുട്ടികളെ പുറത്താക്കിയിട്ടില്ല; കോടതി എടുത്ത നടപടിയെ ഒരു ചുറ്റിക കൊണ്ടു തല്ലി തകർത്തത് നിയമപരമായി ശരിയാണോ?; വാതിലുകൾ തകർത്ത ആ വീട്ടിൽ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോ? ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ

ന്യൂസ് ഡെസ്‌ക്‌

മൂവാറ്റുപുഴ: മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് കുട്ടികളെ വീട്ടിൽനിന്നു പുറത്താക്കി ജപ്തി നടപടി പൂർത്തിയാക്കിയ ബാങ്കിനെ ന്യായീകരിച്ച് സിപിഎം നേതാവും കേരള ബാങ്കിന്റെ സ്ഥാപക പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ. മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴാക്കപ്പിള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടിയിൽ വിമർശനം ഉയരുന്നതിനിടെയാണ് ന്യായികരിച്ച് ഫേസ്‌ബുക്ക് കുറിപ്പുമായി ഗോപി കോട്ടമുറിക്കൽ രംഗത്തെത്തിയത്.

ഈ സംഭവത്തിൽ കോടതി എടുത്ത നടപടിയെ ഒരു ചുറ്റിക കൊണ്ട് തല്ലിത്തകർത്ത മാത്യു കുഴൽനാടൻ എംഎൽഎയുടെ നടപടി നിയമപരമായി ശരിയാണോയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ഗോപി കോട്ടമുറിക്കൽ ചോദിക്കുന്നു. ആ വീട്ടിൽ ആ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോയെന്നും ഗോപി കോട്ടമുറിക്കൽ ചോദിക്കുന്നു. ജപ്തി നടപടി സ്വീകരിച്ച് വിവാദത്തിലായ മൂവാറ്റുപുഴ അർബൻ ബാങ്ക് ഭാരവാഹി കൂടിയാണ് ഗോപി കോട്ടമുറിക്കൽ.

കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. അമ്മയുടെ വീട്ടിലേക്ക് അവർ പോവുകയാണ് ഉണ്ടായത്. കുടുംബം തിരിച്ചടയ്ക്കാനുള്ള തുക പിരിച്ചെടുത്ത് ബാങ്കിൽ അടയ്ക്കുകയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ ചെയ്യേണ്ടിയിരുന്നത്. പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നെങ്കിൽ ജപ്തി തൽക്കാലം ഒഴിവാക്കിയേനെ. നടന്നത് മാത്യു കുഴൽനാടൻ 'ക്രിയേറ്റ് ചെയ്ത സീൻ' ആണെന്നും ഗോപി നേരത്തെ ആരോപിച്ചിരുന്നു.

ചെറിയ വായ്പക്കാർക്ക് വായ്പ കൊടുക്കില്ലെന്ന് പറയാനാകില്ല. തിരിച്ചടവ് മുടങ്ങുമ്പോൾ അതിന്റേതായ സമയം എടുത്താണ് ജപ്തി നടപടികൾ സ്വീകരിക്കുന്നത്. അപ്രതീക്ഷിത നടപടിയല്ലിത്. പൊലീസ് സംരക്ഷണത്തോടുകൂടി നടപടികൾ സ്വീകരിക്കാമെന്ന് കോടതി ഉത്തരവുണ്ട്.

ജപ്തിക്കു ചെന്നപ്പോൾ കുട്ടികളോട് ആവശ്യമുള്ളത് എടുക്കാൻ നിർദേശിച്ചു. പഠനസംബന്ധമായ കാര്യങ്ങൾ അവർ പുറത്തെടുത്ത് ബെഞ്ചിൽ വച്ചു. നടപടികൾ പൂർത്തിയാക്കി ബാങ്ക് ജീവനക്കാർ തിരിച്ചുപോയി. അതിനുശേഷം വൈകിട്ടാണ് എംഎൽഎയും മറ്റുള്ളവരും എത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് അദ്ദേഹം പറഞ്ഞു.

വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽനിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയൽവാസികൾ പറഞ്ഞു.

ബാങ്കിൽനിന്നും 2 വനിതാ ജീവനക്കാർ ഒരു ഓട്ടോ സങ്കടിപ്പിച്ച് താക്കോൽ വീട്ടുകാരെ തിരിയെ ഏല്പിക്കാൻ നെട്ടോട്ടം ഓടുന്നു. അവിടെ ചെന്ന് പെട്ടിരുന്നെങ്കിൽ അവർ രണ്ട് പേർക്ക് എന്തു സംഭവിക്കുമെന്ന് പറയാൻ ആവുമായിരുന്നില്ല എംഎൽഎ ഒരുക്കി നിർത്തിയ ഒരു കൂട്ടം അക്രമി സംഘവും കൊലവിളിയും. അവർ പ്രാണനും കൊണ്ടു തിരിയെ പോന്നു. താക്കോൽ പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചുവെന്നും തന്റെ കുറിപ്പിൽ ഗോപി കോട്ടമുറിക്കൽ പറയുന്നു.

ഗോപി കോട്ടമുറിക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം

മുവാറ്റുപുഴ അർബൻ ബാങ്കും ഒരു സർഫെസി
നടപടിയും *******
പേഴാക്കപ്പിള്ളി ബ്രാഞ്ച് അവിടെയുള്ള ഒരു വ്യക്തിക്ക് ഒരു ക്യാമറ വാങ്ങാൻ 31/8/2017 ൽ ആണ് ഒരു വായ്പ നൽകുന്നത്.
ഒരു ലക്ഷത്തി എൺപതോരായിരത്തി ഇരുന്നൂറ്റി അമ്പത്ത ഞ്ചു രൂപ ഇപ്പോൾ ബാങ്കിന് അടക്കേണ്ടതുണ്ട്.

ഇത് തിരിയെ കുറേശ്ശേ അടച്ചു തീർക്കുവാൻ ബാങ്കിലെ ജീവനക്കാർ ക്ഷമാ പൂർവം നിരവധി പരിശ്രമങ്ങൾ നടത്തി.
ഇതെല്ലാം പരാജയപ്പെട്ടതിനു ശേഷം ഒരു symbolic നടപടി 24/2/2022 ൽ നടത്തി നോക്കി.

സാധാരണ ഇങ്ങനെ ഒരു സൂചന കണ്ടാൽ 99% പേരും ബാങ്കിൽ വന്നു എന്തെങ്കിലും കുറച്ചു പൈസ അടച്ചു ഒരു അപേക്ഷയും തന്നു അവധി പറഞ്ഞു പോകാറാ ണുള്ളത്.
ഇദ്ദേഹം ആവട്ടെ തിരിഞ്ഞു നോക്കാൻ
തയ്യാറായില്ല.

എത്രയോ വട്ടം ജീവനക്കാർ പോയി നോക്കിയിട്ടും ആളെ കാണാൻ പറ്റാറില്ല.
ഈ സാഹചര്യത്തിൽ ആണ് ബഹു CJM കോടതിയിൽ സർഫെസി നിയമപ്രകാരമുള്ള നടപടിക്കു ബാങ്ക് അപേക്ഷിക്കുന്നത്.
ബഹു കോടതി ഉത്തരവ് നൽകി.
ഇക്കാര്യം ഒരു ആഴ്ച മുമ്പ് ബാങ്ക് മുവാറ്റുപുഴ പൊലീസിനെ അറിയിച്ചു.

അങ്ങനെ ആണ് പൊലീസു 2 പേരെ ( ഒരു വനിതയും ഒരു പുരുഷനും ) കോടതിയുടെ പ്രതിനിധിയുടെയും ബാങ്കിന്റെ ജീവനക്കാരിയു ടെയും കൂടെ അയച്ചത്.
ഇവർ ആ വീട്ടിൽ രാവിലെ 11.30 നു എത്തി. ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

വീട് അടഞ്ഞു കിടന്നിരുന്നു.
അവിടെയിരുന്നു കടലാസ് ജോലികൾ തുടങ്ങിയപ്പോഴേ തൊട്ടടുത്തുള്ള അമ്മ വീട്ടിൽ നിന്നും ഈ വീട്ടിലെ പെൺകുട്ടികളും
ഒരു മുതിർന്ന സ്ത്രീയും കടന്നുവന്നു.
ബാങ്കിന് വേണ്ടി ചെന്നവർ കുട്ടികളോട് പറഞ്ഞു
' കൊച്ചുങ്ങളെ അകത്തു നിന്നും നിങ്ങൾക്കു എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്തോളൂ, ഞങ്ങൾ ഈ വീട് പൂട്ടാൻ പോവുകയാണ്. '

കുട്ടികൾ കുറച്ചു പുസ്തകങ്ങളും സ്‌കൂൾ ബാഗും എടുത്തു പുറത്തു കിടന്ന ബെഞ്ചിൽ വെച്ചു.
ഈ സമയത്തൊന്നും ഒരാളും ഗൃഹ നാഥൻ ആശുപത്രിയിൽ ആണെന്നോ എവിടെ പോയെന്നോ പറയുന്നില്ല.
എല്ലാ എഴുത്തു കുത്തും പൂർത്തിയാക്കി വീട് പൂട്ടി താക്കോലുമായി നടപടിക്കായി പോയവർ മടങ്ങിപോന്നു
ഉച്ചക്ക് 2.05 ന് ഉള്ളിൽ ആണ് ഇത്രയും കാര്യങ്ങൾ നടക്കുന്നത്.
വൈകിട്ട് MLA മാത്യു കുഴൽനടനും കുറെ കോൺഗ്രസ് പ്രവർത്തകരും എത്തി
പിന്നീടുണ്ടായ കപട നാടകം
ജനങ്ങൾ കണ്ടു.

MLA ഭീകരമായ പ്രസ്താവന കൾ നടത്തുന്നു
കുട്ടികളെ ബലം പ്രയോഗിച്ചു ഇറക്കിയ കഥ
ഒരു ഞെട്ടലോടെ വിശദീകരിക്കുന്നു
ഇതിനിടയിൽ ആരോ പറഞ്ഞറിയുന്നു ' ഗൃഹ നാഥൻ ഗുരുതര അസുഖത്താൽ ആശുപത്രിയിൽ ആണെന്ന് '
ബാങ്കിൽനിന്നും 2 വനിതാ ജീവനക്കാർ
ഒരു ഓട്ടോ സങ്കടിപ്പിച്ച് താക്കോൽ വീട്ടുകാരെ തിരിയെ ഏല്പിക്കാൻ നെട്ടോട്ടം ഓടുന്നു.
അവിടെ ചെന്ന് പെട്ടിരുന്നെങ്കിൽ അവർ രണ്ട് പേർക്ക് എന്തു സംഭവിക്കുമെന്ന് പറയാൻ ആവുമായിരുന്നില്ല
MLA ഒരുക്കി നിർത്തിയ ഒരു കൂട്ടം അക്രമി സംഘവും കൊലവിളിയും.
അവർ പ്രാണനും കൊണ്ടു തിരിയെ പോന്നു. താക്കോൽ പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു.

സർഫെസി നിയമപ്രകാരം കോടതി എടുത്ത നടപടിയെ
ഒരു ചുറ്റിക കൊണ്ടു തല്ലി തകർത്ത നടപടി നിയമപരമായി ശരിയാണോ?
വാതിലുകൾ തകർത്ത ആ വീട്ടിൽ ആ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോ?
അവരുടെ മാതാ പിതാക്കൾ ആശുപത്രിയിൽ ആണെന്ന് MLA പറഞ്ഞുള്ള അറിവാണ് നമുക്കുള്ളത്.
ബാങ്കിൽ നിന്നും വായ്പ വാങ്ങുന്നവർ തിരിച്ചടക്കാതിരിക്കാൻ MLA കാണിച്ച ഈ മാതൃക സഹകരികളായ കോൺഗ്രസ് സുഹൃത്തുക്കൾക്കു അംഗീകരിക്കാൻ ആവമോ?

ചെറിയ വായ്പ ക്കു നടപടി വേണോ? ഒഴിവാക്കി കൊടുത്തു കൂടെ? നൂറു കണക്കിന് ഇതുപോലുള്ള ചെറിയ വായ്‌പ്പ എന്തടിസ്ഥാനത്തിൽ, ഏതു നിയമത്തിന്റെ ബലത്തിൽ നമുക്ക് വേണ്ടെന്നു വെക്കാൻ ആവും?

വളരെ ബാലിശമായിപ്പോയി MLA നിങ്ങളുടെ കോപ്രായങ്ങളും ജല്പനങ്ങളും
കേരളാ ബാങ്ക് എന്ന് MLA അറിയാതെ പറയുന്നതല്ല.
ഇത് നിലവാരം ഒട്ടുമില്ലാത്ത രാഷ്ട്രീയ വേലത്തരം ആണ്.
നന്നായി ആലോചിക്കുമല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP