Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു മുഖ്യമന്ത്രിയുടെയും ആഹ്വാനം ഇല്ലാതെ 1987 ൽ സി ഐ റ്റി യു അക്രമികൾ മനോരമ ഫോട്ടോഗ്രാഫർ ജയചന്ദ്രനെ മർദ്ദിച്ച് അവശനാക്കി; മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുമ്പോൾ ഭ്രാന്താവേശമുള്ള അണികൾ എന്തും ചെയ്യാം; ജി ശക്തിധരന്റെ കുറിപ്പിലുള്ളത് വിനു വി ജോണിനെ കുറിച്ചുള്ള ആശങ്ക; പിണറായിയുടെ കോഴിക്കോട് പ്രസംഗം കൈവിട്ട കളിയോ?

ഒരു മുഖ്യമന്ത്രിയുടെയും ആഹ്വാനം ഇല്ലാതെ 1987 ൽ സി ഐ റ്റി യു അക്രമികൾ മനോരമ ഫോട്ടോഗ്രാഫർ ജയചന്ദ്രനെ മർദ്ദിച്ച് അവശനാക്കി; മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുമ്പോൾ ഭ്രാന്താവേശമുള്ള അണികൾ എന്തും ചെയ്യാം; ജി ശക്തിധരന്റെ കുറിപ്പിലുള്ളത് വിനു വി ജോണിനെ കുറിച്ചുള്ള ആശങ്ക; പിണറായിയുടെ കോഴിക്കോട് പ്രസംഗം കൈവിട്ട കളിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭീഷണിയുമായി വിനു വി ജോണിന്റെ വീട്ടിൽ സിപിഎമ്മുകാർ പോസ്റ്റർ പതിച്ചു. ശരിയാക്കുമെന്ന ഭീഷണിയാണ് സിഐടിയുകാർ ഉയർത്തുന്നത്. ഇതിനൊപ്പം വിനു വി ജോണിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിൽ ഭീഷണിയുടെ സ്വരമുണ്ടെന്നാണ് പഴയ ഇടതുപക്ഷ സഹയാത്രികൻ ജി ശക്തിധരൻ പറയുന്നത്.

'കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ, പ്രമുഖനായ തൊഴിലാളിയൂണിയൻ നേതാവിനെക്കുറിച് പറഞ്ഞത് എല്ലാവരും കേട്ടതാണ്. വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്.പക്ഷേ ഉപയോഗിക്കുന്ന വാക്കുകൾക്ക് പരിധി വേണം. ആരെയും ആക്ഷേപിക്കലും പുച്ഛിക്കലും മാധ്യമ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ....' മുഖ്യമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിലെ വാക്കുകൾ ആണ് ഇവ. ഒറ്റനോട്ടത്തിൽ സദുദ്ദേശപരമായ സാരോപദേശമാണെന്ന് തോന്നാമെങ്കിലും അതിൽ ഉൾച്ചേർന്നിരിക്കുന്ന സന്ദേശം ഗൗരവതരമാണമെന്നാണ് ദേശാഭിമാനിയിലെ മുൻ പത്രപ്രവർത്തകൻ കൂടിയായ ശക്തിധരൻ വിശദീകരിക്കുന്നത്. ഇപ്പോഴത്തെ സംഭവങ്ങളിൽ മുഖ്യമന്ത്രി തന്നെ രൂക്ഷമായി പൊതുസമ്മേളനത്തിൽ പരസ്യമായി പ്രതികരിക്കുമ്പോൾ ഭ്രാന്താവേശം തലയ്ക്കു പിടിച്ച അണികൾ എന്തും ചെയ്യാം. ഏഷ്യാനെറ്റിന് മുന്നിലെ പ്രതിഷേധം തന്നെ ആശങ്കപ്പെടുത്തുന്നതായിരുന്നു-വിനുവിന്റെ ചർച്ചയിലെ അതിവൈകാരികതയോട് വിയോജിപ്പ് പ്രകടിപ്പിച്ച ശക്തിധരൻ എഴുതുന്നു.

മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിന്റെ ചൂടിൽ ഒന്നോ അതിലേറെയോ പാർട്ടി അണികൾ ഈ മാധ്യമപ്രവർത്തകന് നേരെ അതിക്രമം കാട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? ഇത്തരത്തിൽ ഒരു മുഖ്യമന്ത്രിയുടെയും ആഹ്വാനം ഇല്ലാതെയാണല്ലോ 1987 ൽ ശ്രീ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാനത്തു പുളിമൂട്ടിൽ സി ഐ റ്റി യു അക്രമികൾ മലയാളമനോരമയുടെ പ്രധാന ഫോട്ടോഗ്രാഫർ ശ്രീ ജയചന്ദ്രനെ അതിനീചമായി മർദ്ദിച്ച് അവശനാക്കിയത്. കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. 'രണ്ട് കൊടുക്കണം' എന്ന് തൊഴിലാളികൾക്ക് തോന്നി മിന്നല്‌പോലെ അടിയും വീണു. യഥാർത്ഥത്തിൽ ഇടതുപക്ഷത്തോട് വളരെ അടുപ്പമുള്ള ആളായിരുന്നു ഈ ഫോട്ടോഗ്രാഫർ. പ്രത്യേകിച്ചും ശ്രീ ഇ എം എസ്സിനോട്. സർക്കാരിന് സ്വൈരം നഷ്ടപ്പെടുത്തുന്ന ചില ഫോട്ടോകൾ ആ പത്രത്തിൽ വന്നുകൊണ്ടിരുന്നതിനുള്ള കഠിന ശിക്ഷയായിരുന്നു അത്-ശക്തിധരൻ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നു,.

ജി ശക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അരുത് മുഖ്യമന്ത്രി അരുത്

'കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ, പ്രമുഖനായ തൊഴിലാളിയൂണിയൻ നേതാവിനെക്കുറിച് പറഞ്ഞത് എല്ലാവരും കേട്ടതാണ്. വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്.പക്ഷേ ഉപയോഗിക്കുന്ന വാക്കുകൾക്ക് പരിധി വേണം. ആരെയും ആക്ഷേപിക്കലും പുച്ഛിക്കലും മാധ്യമ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ....' മുഖ്യമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിലെ വാക്കുകൾ ആണ് ഇവ. ഒറ്റനോട്ടത്തിൽ സദുദ്ദേശപരമായ സാരോപദേശമാണെന്ന് തോന്നാമെങ്കിലും അതിൽ ഉൾച്ചേർന്നിരിക്കുന്ന സന്ദേശം ഗൗരവതരമാണ്.

'ഉപയോഗിക്കുന്ന വാക്കുകൾക്ക് പരിധിവേണം ' എന്ന് ഒരു മുഖ്യമന്ത്രി ഒരു മാധ്യമപ്രവർത്തകനോട് പരസ്യമായി മുന്നറിയിപ്പ് നൽകുമ്പോൾ അതിന്റെ അർത്ഥവ്യാപ്തി ചെറുതല്ല. മൂന്നരക്കോടിയോളം ജനങ്ങളിൽ ഒരേ ഒരു മാധ്യമ പ്രവർത്തകനോടാണ് മുഖ്യമന്ത്രി പരസ്യമായി ഈ മുന്നറിയിപ്പ് നൽകുന്നത്. അത് ഒട്ടും നിസ്സാരകാര്യമല്ല. ആ മാധ്യമ പ്രവർത്തകൻ ഏകനാണ്. മുഖ്യമന്ത്രി അങ്ങിനെയല്ല. അതുകൊണ്ട് ശ്രീ വിനു ഭയപ്പെടണം. പഴയതുപോലെ പാളയം മാർക്കറ്റിൽ സഞ്ചിയും തൂക്കി പോയി മൽസ്യം മേടിക്കാവുന്ന അവസ്ഥയിലല്ല എന്നർത്ഥം. ഒരാക്രമണത്തിന് ഇനി പാർട്ടി തീരുമാനം ഒന്നും വേണ്ട. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഒറ്റപ്പെട്ട സംഭവത്തിന്റെ ഗണത്തിലേപെടുത്തൂ.

സാധാരണ ഒരു മുഖ്യമന്ത്രി എത്ര പകയുണ്ടെങ്കിലും ഇത്തരം വിഷയങ്ങൾ പൊതുയോഗങ്ങളിൽ എടുത്തിട്ട് അലക്കാറില്ല. അങ്ങിനെ ചെയ്തുകൂടാ എന്നത് ജനാധിപത്യ മര്യാദയാണ്. ആ മാധ്യമപ്രവർത്തകന്റേയും കൂടി മുഖ്യമന്ത്രിയാണല്ലോ ഇത്. അതുകൊണ്ടാണ് അതിൽ ഔചിത്യക്കേടുള്ളത്. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിന്റെ ചൂടിൽ ഒന്നോ അതിലേറെയോ പാർട്ടി അണികൾ ഈ മാധ്യമപ്രവർത്തകന് നേരെ അതിക്രമം കാട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? ഇത്തരത്തിൽ ഒരു മുഖ്യമന്ത്രിയുടെയും ആഹ്വാനം ഇല്ലാതെയാണല്ലോ 1987 ൽ ശ്രീ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാനത്തു പുളിമൂട്ടിൽ സി ഐ റ്റി യു അക്രമികൾ മലയാളമനോരമയുടെ പ്രധാന ഫോട്ടോഗ്രാഫർ ശ്രീ ജയചന്ദ്രനെ അതിനീചമായി മർദ്ദിച്ച് അവശനാക്കിയത്. കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. 'രണ്ട് കൊടുക്കണം' എന്ന് തൊഴിലാളികൾക്ക് തോന്നി മിന്നല്‌പോലെ അടിയും വീണു. യഥാർത്ഥത്തിൽ ഇടതുപക്ഷത്തോട് വളരെ അടുപ്പമുള്ള ആളായിരുന്നു ഈ ഫോട്ടോഗ്രാഫർ. പ്രത്യേകിച്ചും ശ്രീ ഇ എം എസ്സിനോട്. സർക്കാരിന് സ്വൈരം നഷ്ടപ്പെടുത്തുന്ന ചില ഫോട്ടോകൾ ആ പത്രത്തിൽ വന്നുകൊണ്ടിരുന്നതിനുള്ള കഠിന ശിക്ഷയായിരുന്നു അത്.

ഇപ്പോഴത്തെ സംഭവങ്ങളിൽ മുഖ്യമന്ത്രി തന്നെ രൂക്ഷമായി പൊതുസമ്മേളനത്തിൽ പരസ്യമായി പ്രതികരിക്കുമ്പോൾ ഭ്രാന്താവേശം തലയ്ക്കു പിടിച്ച അണികൾ എന്തും ചെയ്യാം. ഏഷ്യാനെറ്റിന് മുന്നിലെ പ്രതിഷേധം തന്നെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ശ്രീ വിനു ചർച്ചയിൽ പ്രകടിപ്പിച്ച തീവ്ര വികാരത്തോട് വിയോജിച്ച ആളാണ് ഞാൻ. അത് തന്നെയാണ് ഇപ്പോഴും എന്റെ നിലപാട്. ശ്രീ എളമരം കരിം പരമപുച്ഛത്തോട് നടത്തിയ പരാമർശങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ ഒരു അതിഥിയുടെ അതിവൈകാരികത തുളുമ്പുന്ന നിലയിൽ അവതാരകൻ താഴ്ന്നു പ്രതികരിച്ചുകൂടായിരുന്നു എന്നതാണ് എന്റെ നിലപാട്. അന്നുണ്ടായ അക്രമങ്ങളുടെ അന്വേഷണ തീവ്രത ഒരു മാധ്യമ പ്രവർത്തകനെ അവിടെ എത്തിക്കുന്നത് സ്വാഭാവികമല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷെ അവിടെ ശ്രീ എളമരം കരീമിന് മറുപടി നൽകാൻ അവസരമില്ലല്ലോ. അപ്പോൾ അവതാരകൻ അവിടെ ഏകഛത്രാധിപതിയാകും. അതുകൊണ്ടാണ് ഞാൻ പറയുന്നത് ആ സന്ദർഭം തന്ത്രപൂർവം ഒഴിവാക്കണമായിരുന്നു. എങ്കിലും അത് അനിവാര്യതയായിരുന്നു എന്ന് വാദിക്കുന്നവരെ തെറ്റുപറയാനാകില്ല. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളിൽ സമര നേതാക്കളുടെ വാദം താനേ പൊളിക്കുന്ന ദൃശ്യങ്ങൾ ഉള്ളപ്പോൾ വിഷയം ഇങ്ങിനെ കൈവിട്ട് പോകരുതായിരുന്നു. എങ്കിലും ആ ദിവസത്തെ ഇതുസംബന്ധിച്ച എന്റെ പോസ്റ്റിനോടുള്ള ഒട്ടേറെപ്പേരുടെ വിയോജിപ്പുകൾ ഞാൻ മാനിക്കുന്നു. അതിന്റെ അന്തസത്ത സ്വീകരിക്കുന്നു.

മുഖ്യമന്ത്രിയുടെ പുതിയ മുന്നറിയിപ്പോടെ ഇതിന്റെ അലയൊലികൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം. ചായക്കോപ്പയിലെ ഒരു കൊടുങ്കാറ്റ് കൂടി എന്ന നിലയിൽ ഇതിനെ അവഗണിച്ചുകൂടാ എന്നതാണ് മുഖ്യമന്ത്രി നൽകുന്ന സൂചന. കണ്ണിൽ കാണുന്നത് സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള മാധ്യമപ്രവർത്തകന്റെ അവകാശത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്.
ശ്രീ വിനു വി ജോണിന്റെ സുരക്ഷയും സംരക്ഷണവും പൊതുസമൂഹം ഏറ്റെടുക്കണം . അദ്ദേഹത്തിനെതിരെയുള്ള ഭീഷണി നിസ്സാരമല്ല. ഏതു സമയവും ദേഹോപദ്രവം ഏൽപ്പിക്കാനുള്ള കനൽ ഈ പ്രസംഗത്തോടെ അണികളുടെ മനസ്സിൽ പാകിയിരിക്കുകയാണ്. അത് ഏതു സമയവും എവിടെയും ജ്വലിക്കാം.സുരക്ഷയുടെയും സംരക്ഷണത്തിന്റെയും കാര്യത്തിൽ പൊതുസമൂഹം ജാഗ്രതയോടെ കണ്ണിലെണ്ണ ഒഴിച്ചിരുന്നില്ലെങ്കിൽ അത് നമുക്ക് വലിയ അസ്വാസ്ഥ്യത്തിന് ഇടയാക്കിയെന്നുവരാം. അതാണ് അനുഭവം. അക്രമങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ ആണ് മുമ്പും ഉച്ചഭാഷിണിയിലൂടെയുള്ള വെല്ലുവിളികൾ.

സാധാരണ സി ഐ റ്റി യുവിനോട് തീരെ മമതയില്ലാത്ത നേതാവ് ആണ് ശ്രീ പിണറായി വിജയൻ. സംസ്ഥാന സെക്രട്ടറിയറ്റിൽ തന്നെ ശ്രീ എളമരം കരിമും ശ്രീ ആനത്തലവട്ടം ആനന്ദനും വളഞ്ഞിട്ടാക്രമിക്കുന്നതു കൊണ്ടാണ് ട്രേഡ് യൂണിയൻ കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് പലപ്പോഴും കൂച്ചുവിലങ്ങു ഇടേണ്ടിവരുന്നത്.പുതിയ സംസ്ഥാന കമ്മിറ്റി,സംസ്ഥാന സെക്രട്ടറിയറ്റ് രൂപീകരണം എടുത്തു നോക്കിയാൽ അറിയാം ആ മേഖലയിൽ നിന്ന് മരുന്നിന് പോലും പുതുതായി ഒരാളെയും ഉയർത്തിക്കൊണ്ടുവന്നില്ല. അത് യാദൃശ്ചികമല്ല. കേരളത്തിലെ ഏറ്റവും ശക്തമായ ബഹുജനസംഘടനയാണെന്ന പരിഗണന ഒന്നും അദ്ദേഹം സി ഐ റ്റി യുവിനു നൽകിയില്ല. പക്ഷെ മറുഭാഗത്തു ഏഷ്യാനെറ്റ് ആയതുകൊണ്ടാണ് എളമരം കരീമിന് വേണ്ടി മുഖ്യമന്ത്രി സംസാരിക്കുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP