Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം; മൻസിയക്ക് ഐക്യദാർഢ്യവുമായി ദേവിക സജീവൻ; കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന് പ്രതികരണം

ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം; മൻസിയക്ക് ഐക്യദാർഢ്യവുമായി ദേവിക സജീവൻ; കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന് പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അഹിന്ദുവാണെന്ന കാരണത്താൽ കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോൽസവത്തിൽ' പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ട നർത്തകി മൻസിയയ്ക്ക് ഐക്യദാർഢ്യവുമായി നർത്തകി ദേവിക സജീവൻ. കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാർഢ്യവുമായി എത്തിയത്.

ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്.

ദേവികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്: ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിൽക്കണമെന്ന് തോന്നിയതിനാൽ, 24-04-22-ന് നടക്കാനിരിക്കുന്ന കൂടൽമാണിക്യം നൃത്തോത്സവത്തിൽ ഈ പ്രകടനം നടത്തുന്നതിൽ നിന്ന് ഞാൻ വിട്ടുനിൽക്കാൻ തീരുമാനിച്ചു.

നോട്ടീസിൽ പേരടിച്ചുവന്ന ശേഷം കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ നർത്തകി മൻസിയ വിപിക്ക് അവസരം നിഷേധിക്കുകയായിരുന്നു. അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിവാഹം ചെയ്തത് ഹിന്ദുവിനെയാണെന്ന് മനസിലാക്കി മതം മാറിയിരുന്നെങ്കിൽ അവസരം നിഷേധിക്കില്ലായിരുന്നുവെന്നും ക്ഷേത്രഭാരവാഹികൾ മൻസിയയോട് പറഞ്ഞിരുന്നു.

മൻസിയ ശ്യാം എന്ന പേരിൽ അപേക്ഷ നൽകിയപ്പോൾ അംഗീകരിക്കുകയും പിന്നീട് അവർ ഹിന്ദുമതത്തിൽ പെട്ടയാളല്ലെന്ന് മനസിലായപ്പോൾ അംഗീകാരം പിൻവലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നൽകിയിരിക്കുന്ന വിശദീകരണം.

ഹൈന്ദവരായ കലാകാരന്മാർക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം എന്നായിരുന്നു കൂടൽമാണിക്യം ദേവസ്വം ചെയർമാന്റെ പ്രതികരണം. പരിപാടിക്കായി കരാർ ഉണ്ടാക്കുന്ന സമയത്താണ് നർത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും.

ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്. നിലനിൽക്കുന്ന ആചാരനുഷ്ടാനങ്ങൾ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നുമായിരുന്നു ക്ഷേത്രഭാരവാഹിയുടെ പ്രതികരണം.

ഏപ്രിൽ 21ന് ആറാം ഉത്സവദിനത്തിൽ ഉച്ചക്കുശേഷം നാലുമുതൽ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികൾ മൻസിയക്ക് അവസരം നിഷേധിച്ചത്.

അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോൽസവത്തിൽ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നേരത്തെ നർത്തകി മൻസിയ രംഗത്തെത്തിയിരുന്നു. ഏപ്രിൽ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ ഇക്കാര്യം അറിയിച്ചതെന്നാണ് മൻസിയ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദമാക്കിയത്.

വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മൻസിയ പറയുന്നു. സമാന കാരണത്താൽ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മൻസിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും.

അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മൻസിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മൻസിയ ക്ഷേത്ര കലകൾ പഠിച്ചതിന്റെ പേരിൽ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെൺകുട്ടിയാണ്. മതവാദികൾ ഒറ്റപ്പെടുത്തിയപ്പോൾ രക്ഷിതാക്കളുടെ പിന്തുണയിലാണ് മൻസിയ പിടിച്ചുനിന്നത്. അമ്മ കാൻസർ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകൾക്ക് വിലക്കുകൾ മൻസിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മൻസിയ പാസായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP