Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടറുടെ ആത്മഹത്യ; അനാവശ്യ പ്രതിഷേധം നടത്തിയ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടറുടെ ആത്മഹത്യ; അനാവശ്യ പ്രതിഷേധം നടത്തിയ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ജയ്പൂർ: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോ. അർച്ചന ശർമയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിധം ക്ലിനിക്കിനു മുന്നിൽ അനാവശ്യ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. ഡോ. അർച്ചന ശർമയുടെ സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് ഡോക്ടറെ പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഡോക്ടർ അർച്ചന ശർമ്മ ബുധനാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. സംസ്ഥാനത്തുടനീളം രോഷത്തിന് കാരണമായ ആത്മഹത്യയെ തുടർന്ന് പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്തു.

രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. പ്രസവിച്ചതിന് തൊട്ടുപിന്നാലെ രക്തസ്രാവം മൂലം യുവതി മരിച്ചു. ഇതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. അവർ ബിജെപി നേതാവിനൊപ്പം ആശുപത്രിയിലെത്തി ബഹളം വെക്കുകയായിരുന്നു. ഡോ. അർച്ചന ശർമ്മക്കും ഭർത്താവിനുമെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തതിന് ശേഷമാണ് ഇവർ പിരിഞ്ഞത്. പ്രകടനങ്ങളും ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് സമർപ്പിച്ചതും ഡോ. അർച്ചന ശർമയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.

മരിച്ച രോഗിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അർച്ചന ശർമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത സംസ്ഥാന പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി. തന്റെ മരണശേഷം ഭർത്താവിനെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ഉപദ്രവിക്കരുതെന്ന് കൈകൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഡോക്ടർ ശർമ്മ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

'ഞാൻ എന്റെ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നു. അവരെ അനാഥരാക്കരുത്. ആരെയും കൊന്നിട്ടില്ല. നിരപരാധികളായ ഡോക്ടർമാരെ ഉപദ്രവിക്കരുത്. എന്റെ ആത്മഹത്യ എന്റെ നിരപരാധിത്വം തെളിയിക്കും'- എന്നാണ് ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

ഗർഭിണിയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അർച്ചനയ്‌ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രിയാണ് 22കാരിയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചു. ഇവർ ഡോക്ടർക്കെതിരെ നൽകിയ പരാതിയെ തുടർന്ന് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP