Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല; കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല; തനിക്ക് എതിരായ ലൈംഗിക പീഡനക്കേസിൽ സത്യം കോടതി മുഖേന പുറത്തുവരുമെന്ന് ശ്രീകാന്ത് വെട്ടിയാറിന്റെ പോസ്റ്റ്

സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല; കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല; തനിക്ക് എതിരായ ലൈംഗിക പീഡനക്കേസിൽ സത്യം കോടതി മുഖേന പുറത്തുവരുമെന്ന് ശ്രീകാന്ത് വെട്ടിയാറിന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

 ആലപ്പുഴ: തനിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സത്യം കോടതി മുഖേന പുറത്തുവരുമെന്ന് യുട്ഊബർ ശ്രീകാന്ത് വെട്ടിയാർ.  സത്യം എന്താണെന്ന് കുറ്റം ആരോപിക്കുന്ന ഒരാൾക്ക് പോലും അറിയില്ല. കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ തനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും തനിക്കില്ല. അതിനാൽ താൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ട് എന്നും ശ്രീകാന്ത് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ശ്രീകാന്ത് വെട്ടിയാറുടെ കുറിപ്പ് ഇങ്ങനെ:

പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക.

അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട.

നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം. ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..

വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള ആദ്യ മീടു ആരോപണം ഉയർന്നത്. അതിന് പിന്നാലെ മറ്റൊരു യുവതിയും അതേ പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ടാമത്തെ മീടു ആരോപണം നടത്തിയിരുന്നു.

ഡിവൈഎഫ്ഐ നേതാവ് കൂടിയാണ് ശ്രീകാന്ത്. വ്‌ലോഗറും സമൂഹമാധ്യമങ്ങളിൽ ട്രോൾ വീഡിയോകളിലൂടെ താരവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ കൊല്ലം സ്വദേശിനിയുടെ പരാതി.യിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആലുവയിലെ ഫ്‌ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നും ഇത് മറച്ചു വയ്ക്കാൻ വിവാഹവാഗ്ദാനം നൽകി ഡിസംബറിൽ വീണ്ടും ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി. കേസില്ഡ ശ്രീകാന്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് വെട്ടിയാർ ആരോപിച്ചിരുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നുമാണ് ശ്രീകാന്ത് വെട്ടിയാർ പറയുന്നത്. അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയി. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക് പേജിൽ മീറ്റൂ ആരോപണം ഉന്നയിച്ച യുവതി പിന്നാലെ പൊലീസിന് നേരിട്ട് പരാതി നൽകുകയായിരുന്നു. യുവതിയുടെ രഹസ്യ മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്‌ളാറ്റിലും വച്ചു പീഡിപ്പിച്ചു എന്നാണ് പരാതി. യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്തിനെതിരേ ഫേസ്‌ബുക്ക് പേജിലൂടെയാണു മീ ടൂ ആരോപണം ഉയർന്നത്. ഇയാളുടെ സുഹൃത്തായിരുന്ന യുവതി ഫേസ്‌ബുക്ക് പേജിലൂടെയും പീഡനവിവരം പങ്കുവച്ചിരുന്നു. സൈബർ സഖാക്കളിൽ പ്രമുഖനായിരുന്നു ശ്രീകാന്ത്. ഡിവൈഎഫ് ഐയിലും സജീവമായിരുന്നു.

മീ ടു ആരോപണത്തിന് പിന്നാലെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ജന്മദിനാഘോഷത്തിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവയിലെ ഫ്‌ളാറ്റിൽ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എല്ലാം മീ ടൂ പോസ്റ്റിൽ അവസാനിക്കുമെന്നായിരുന്നു ശ്രീകാന്ത് കരുതിയിരുന്നത്.

ഫേസ്‌ബുക്കിൽ ഏറെ കാഴ്‌ച്ചക്കാരുള്ള വ്‌ളോഗറായിരുന്നു ശ്രീകാന്ത് വെട്ടിയാർ. പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാർ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികളിലൂടെ തുടങ്ങിയത്. പൊളിറ്റിക്കൽ കറക്ട്നസ് പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് ഏറെ ചർച്ചയായി.

നിറം, രൂപം, വംശീയത, ലിംഗം, മതം, ജാതി എന്നിവയെ ഒന്നും കളിയാക്കാതെയുള്ള ശ്രീകാന്തിന്റെ കോമഡി വീഡിയോകൾ വൈറലായിരുന്നു. സിപിഎം രാഷ്ട്രീയമാണ് അവതരിപ്പിച്ചത്. മുഖ്യധാര മാധ്യമങ്ങളിലും ശ്രീകാന്ത് നിറഞ്ഞു. മുൻനിര മാധ്യമങ്ങളിൽ അഭിമുഖങ്ങളടക്കം പ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയിലും ശ്രീകാന്തിന് അവസരം ലഭിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മറ്റ് ചില ചിത്രങ്ങളിലും അഭിനയിച്ചു. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച താരമാണ് ശ്രീകാന്ത്.

വുമൺ എഗൻസ്റ്റ് സെക്സ്വൽ ഹരാസ്മെന്റ് ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങൾ ആയി ICU എന്ന സർക്കിൾ വഴി അറിയാം. ഞാൻ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതൽ എന്നോട് ഒരു പ്രത്യേക തരം care അയാൾ കാണിക്കാൻ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാൻ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയിൽ പൊയ്‌ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളൽ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതൽ ആണ്. പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാൻ എന്നെ ക്ഷണിച്ചിരുന്നു, അപ്പോൾ ഞങ്ങളുടെ mutual ഫ്രണ്ട്‌സ് ആയ രണ്ടു പേർ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു .

ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയിൽ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ളാറ്റിൽ എത്തിച്ചു. കൂടെ tv പ്രോഗ്രാമിൽ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ളാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ളാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭർത്താവ് വന്നു താക്കോൽ തന്നു തിരികെ പോയി. 12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവർ വാങ്ങി കൊടുത്ത cake മുറിക്കും വരെ നല്ല രീതിയിൽ സംസാരിച്ച് കിടക്കാൻ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി.

എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാൻ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കൻസെന്റ് ഇല്ലാതെ ഞാൻ അനുവാദം കൊടുക്കാതെ അയാൾ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാൻ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊൾ. മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങൾ കൊണ്ട് ഞാൻ ആകെ തകർന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാൾ മുതലാക്കിയത്. പിന്നെ ഞാൻ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി. ഇത്രയും നാൾ എന്റെ വളർച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചെയ്‌തോ.

നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങൾ ഒക്കെ തകരട്ടെ എന്നൊക്കെ പറയാൻ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോൾ എനിക്ക് ആരോടും ഒന്നും പറയാൻ പറ്റിയില്ല. ഇപ്പോൾ പറയാൻ ധൈര്യം വന്നത് ഇതിൽ ഞാൻ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികൾ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാൾ അയച്ച ഫോട്ടോകൾ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്.

അയാൾ ഇന്റർവ്യൂയിൽ സ്ത്രീകൾ നേരിടുന്ന പ്രേശ്‌നങ്ങളെ കുറിച്ചും പൊളിറ്റിക്കൽ correctness നെ കുറിച്ചും എല്ലാർക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോൾ ആരോചകം ആണ്. Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോൺ ചെയ്തും സങ്കടം പറഞ്ഞു അയാൾക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാൻ തുടങ്ങി. എന്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കാതെ ഇടിച്ചു കേറാൻ തുടങ്ങി. എനിക്ക് വീട്ടിൽ പോകാൻ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏർപ്പാട് ആക്കി തരിക വീട്ടിൽ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.

ഇതിനിടയിൽ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിങ് ചെലവ് കൂടെ അഭിനയിക്കുന്നവർക്ക് പൈസ കൊടുക്കാൻ എന്തിന് അയാൾക്ക് ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ പോലും ഞാൻ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങൾ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷർ കുറഞ്ഞും ഒക്കെ ഇരുന്നതുകൊണ്ട് ഹോസ്പിറ്റലിൽ കാണിച്ചു. അപ്പോൾ ഇതൊക്കെ ഞാൻ അയാളോട് പറയുന്നുണ്ടായിരുന്നു.

അയാൾ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്. അമ്മയ്ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതുകൊണ്ട് വരാൻ പറ്റില്ല എന്നും പറഞ്ഞു. ആയാൾക്കും അമ്മയ്ക്കും ചേച്ചിക്കും അയാൾക്കും മെന്റലി പ്രശ്‌നം ഉണ്ടെന്നും അയാൾക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടർ നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താൻ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീർക്കാൻ. അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോൺ വീഡിയോ അയക്കുക ഫോൺ സെക്‌സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോർട്ട് ചെയ്യാൻ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാൻ base ഉണ്ടെന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നും പറയാറുണ്ട്.

ഓരോ പെണ്കുട്ടികളെ ആവശ്യങ്ങൾക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്‌നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ് .ഇങ്ങനെ പുരോഗനവും പൊളിറ്റിക്കൽ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാർക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാർത്ഥ മുഖം മറ്റൊന്നാണ്.

ഇന്റർവ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാൾ അയാളുടെ ജീവിതത്തിൽ പുലർത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാൾ അയാളുടെ വീട്ടിൽ പോയി വഴക്ക് ഉണ്ടാക്കിയപ്പോൾ അവളെ അയാൾ ഏറ്റവും മോശമായ രീതിയിൽ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു.

അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകൾക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാർ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകൾ എല്ലാം അയാൾക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകൾ എല്ലാം അയാളെ planned അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്.

എന്നെ അയാൾ rape ചെയ്തത് ആണ് . അയാൾ ഇനി എന്ത് ഇന്റർവ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവൾ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാൾ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാൾ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവർക്കോ എന്തേലും പറ്റിയാൽ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.

കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാൻ എന്നെ സ്‌നേഹം നടിച്ചു, വാഗ്ദാനങ്ങൾ നൽകി manipulate ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളിൽ ഞാൻ കടന്ന് പോയ മാനസിക ശാരീരിക സംഘർഷങ്ങൾ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആൾ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്.

#metoo

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP