Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് വർഷം കർണാടിക് സംഗീതം പഠിച്ച ആളാണ്; ഭരതനാട്യവും അറിയാം; മതപരമായ കാരണങ്ങളാൽ നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തി എന്ന ആരോപണം വേദനിപ്പിച്ചു; ബാർ അസോസിയേഷന് കത്ത് നൽകി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ

ആറ് വർഷം കർണാടിക് സംഗീതം പഠിച്ച ആളാണ്; ഭരതനാട്യവും അറിയാം; മതപരമായ കാരണങ്ങളാൽ നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തി എന്ന ആരോപണം വേദനിപ്പിച്ചു; ബാർ അസോസിയേഷന് കത്ത് നൽകി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ശബ്ദം ശല്യമാകുന്നതുകൊണ്ട് നൃത്ത പരിപാടി നിർത്തണമെന്ന് ജില്ലാ ജഡ്ജി കലാം പാഷ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന നർത്തകി നീന പ്രസാദിന്റെ ആരോപണം വിവാദമായിരുന്നു. മോഹിനിയാട്ട കച്ചേരി ഇടയ്ക്കു വച്ച് അവസാനിപ്പിക്കേണ്ട അവസ്ഥ നീനാ പ്രസാദ് ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവച്ചത്. ഹൈക്കോടതി ജസ്റ്റീസായി റിട്ടർ ചെയ്ത കെമാൽ പാഷയുടെ സഹോദരൻ കലാംപാഷയാണ് ആ ഡിസ്ട്രിക്ട് ജഡ്ജിയെന്നും കുറിപ്പിൽ വിശദീകരിച്ചിരുന്നു. എന്നാൽ, നീനാ പ്രസാദിന്റെ നൃത്തം തടസപ്പെടുത്താൻ താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ ജഡ്ജി കലാം പാഷ വിശദീകരിച്ചു.

നൃത്തം തടസപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്നും ഇതേചൊല്ലിയുള്ള കോടതി വളപ്പിലെ അഭിഭാഷക പ്രതിഷേധം നിയമ വിരുദ്ധമാണെന്നും കലാം പാഷ പറഞ്ഞു. പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിന് അയച്ച കത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. നൃത്തം തടസപ്പെടുത്താൻ താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. തന്റെ ജീവനക്കാരിൽ ഒരാൾ പാലക്കാട് ഡിവൈഎസ്‌പിയോട് പരിപാടിയുടെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ആറുവർഷം കർണാടിക് സംഗീതവും ഭരതനാട്യവും പഠിച്ച ആളാണ് താൻ. അതിനാൽ തന്നെ കലകളോട് വിദ്വേഷം പ്രകടിപ്പിക്കുന്ന ആളല്ല താനെന്നും മതപരമായ കാരണങ്ങളാൽ നൃത്തം തടസ്സപ്പെടുത്തിയെന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്നും കലാം പാഷ കത്തിൽ പറഞ്ഞു.

കോടതി വളപ്പിൽ ഉറക്കെ മുദ്രാവാക്യം വിളിച്ച് മറ്റു ജീവനക്കാരെ അലോസരപ്പെടുത്തുന്ന നടപടി ശരിയല്ല. പ്രതിഷേധം ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയതല്ലെന്നാണ് തന്റെ വിശ്വാസം. ഇത്തരം നടപടികൾ ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കലാം പാഷ കത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റിനെ അറിയിച്ചു.

നീനാ പ്രസാദിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത് വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയിൽ എനിക്കുണ്ടായി.

പാലക്കാട് മൊയിൻ എൽപി സ്‌കൂളിൽ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയിൽ ഒരു ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാൻ ക്ഷണമുണ്ടായി. 8 മണിക്ക് ആരംഭിച്ച കച്ചേരി, രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോൾ ഇനി തുടർന്ന് അവതരിപ്പിക്കുവാൻ പറ്റില്ല എന്ന് പൊലീസ് അറിയിച്ചതായി സംഘാടകർ പരിഭ്രാന്തരായി ഞങ്ങളോട് പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ഇനം തുടർന്നുള്ള ഒന്നായിരുന്നതിനാൽ അത് ചെയ്യാതെ മടങ്ങാൻ സാധിക്കുമായിരുന്നില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമായി ജീവിക്കുന്ന സംഗീത കലാകാരന്മാർ അടങ്ങുന്നതാണ് എന്റെ സംഘം.

അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം റിഹേഴ്സൽ നോക്കി , ഇനങ്ങൾ കൃത്യമാക്കി വളരെ ആഗ്രഹത്തോടും ആവേശത്തോടും കൂടി പരിപാടിക്ക് തയ്യാറെടുക്കുന്നവരാണ് പ്രൊഫഷണൽ നർത്തകർ. ഞങ്ങളോട് 'ശബ്ദം ശല്യമാകുന്നു 'പരിപാടി ഉടൻ നിർത്തണം എന്ന് ഡിസ്ട്രിക്ട് ജഡ്ജി (Kalam Pasha , brother of retd judge kamal pasha)കൽപ്പിക്കുന്നു എന്ന് പറയുമ്പോൾ , കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്‌കാരിക കലാ പ്രവർത്തകരുടെ നേർക്കുള്ള അപമര്യാദയായേ കാണാൻ കഴിയൂ.

ഇന്നലെ ഇതിനെ തുടർന്ന് അവിടെ സന്നിഹിതരായിരുന്ന ആസ്വാദകരെ വേദിയുടെ അരികിലേക്ക് വിളിച്ചിരുത്തി കേവലം ഒരു ഉച്ചഭാഷിണി മാത്രം, ശബ്ദം വളരെ കുറച്ചു വച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് 'സഖ്യം' ചെയ്ത് അവസാനിപ്പിച്ചു. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു ഇത്. ഞാനടക്കം എല്ലാ കലാകാരന്മാർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത് ആദ്യമായാണ് . രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം നിരന്തരമായി നിറുത്തിവയ്ക്കണമെന്ന് ഡീസ്ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കി . ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് തോന്നുന്നതുകൊണ്ടാണ് ഈ പോസ്റ്റ്.

മറ്റൊന്ന്, കഴിഞ്ഞ 2 വർഷത്തിലേറെയായി കലാകാരന്മാരുടെ അവസ്ഥ അതീവ ദയനീയമാണ്. ഫുൾടൈം കലാപ്രവർത്തനത്തിലൂടെ ജീവിതവും കുടുംബവും നടത്തിക്കൊണ്ടു പോകുന്ന അസംഖ്യം കലാകാരന്മാർക്ക് കനത്ത പ്രഹരമാണ് കൊറോണ സൃഷ്ടിച്ചത്. ആത്മഹത്യാ വക്കിൽ നിന്നാണ് കലാകാരന്മാർ മെല്ലെ എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നത്. ശൈലീകൃത, പാരമ്പര്യ കലകൾക്കും സംസ്‌ക്കാരത്തിനും പ്രാമുഖ്യം നൽകിയിട്ടുള്ള ഭാരതത്തിൽ ഇത്രയും വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന കലാപ്രവർത്തനങ്ങൾ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടത്?

അതാത് കലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ സാംസ്‌കാരിക വക്താക്കളായി ഞങ്ങൾ വിദേശത്ത് അയക്കപ്പെടുന്നത്. എന്നിട്ടും അവസരങ്ങൾ ഉള്ളപ്പോൾ മാത്രം വേതനം കിട്ടുന്നതാണ് ഒരു ശരാശരി കലാകാരന്റെ ജീവിതം.ഓരോ വേദിയിലും സ്വയം മികവു തെളിയിച്ചാണ് മുന്നോട്ട് പുതിയ അവസരങ്ങൾ അവർ ഉണ്ടാക്കിയെടുക്കുന്നത്. ഓരോ വേദിയും കലകളിൽ അർപ്പിക്കപ്പെട്ടവർക്ക് അത്ര കണ്ട് പ്രധാനപ്പെട്ടതാണ്.

അവർ ചെയ്യുന്ന തൊഴിൽ സംരക്ഷിക്കപ്പെടേണ്ടത് നീതിയും നിയമവും ഉൾച്ചേരുന്ന സമൂഹത്തിന്റെ, നിയമപാലകരുടെ കർത്തവ്യവും കൂടെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . ഇത്തരം നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണോ കലാകാരന്മാർ കലാപരിപാടികൾ നടത്തേണ്ടത് ? അതോ സാംസ്‌കാരിക പ്രവർത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താൽപര്യക്കൾക്കും ഇഷ്ടങ്ങൾക്കും കൽപനകൾക്കും അനുസരിച്ച് നടത്തിയാൽ മതിയെന്നാണോ ?

കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും കഴിയണം . ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ ഇത്തരം മുഷ്‌ക്കുകൾ കൊണ്ട് പ്രഹരമേൽപ്പിക്കുന്നത് തങ്ങളെ കാത്തിരിക്കുന്ന അസംഖ്യം കലാസ്വാദകരുടെ മുന്നിൽ ആവേശത്തോടെ കലാവിഷ്‌ക്കാരത്തിന് തയ്യാറെടുക്കന്ന കലാകാരന്മാരുടെ സ്വാഭിമാനത്തെയാണെന്നെങ്കിലും മനസ്സിലാക്കണം.

നീന പ്രസാദ്
നർത്തകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP