Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമൂഹികാഘാത പഠനം നടത്താൻ ബോർഡ് തീരുമാനിച്ചെങ്കിലും കല്ലിടാൻ നിർദേശില്ല; കേരള സർവേ അതിർത്തി നിയമം അനുസരിച്ചു അതിർത്തി നിർണയിക്കുന്നതു റവന്യു വകുപ്പ്; കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്ന് കെ റെയിൽ; കല്ലിടൽ ദുരിതത്തിന് പിന്നിൽ സിപിഐയോ?

സാമൂഹികാഘാത പഠനം നടത്താൻ ബോർഡ് തീരുമാനിച്ചെങ്കിലും കല്ലിടാൻ നിർദേശില്ല; കേരള സർവേ അതിർത്തി നിയമം അനുസരിച്ചു അതിർത്തി നിർണയിക്കുന്നതു റവന്യു വകുപ്പ്; കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്ന് കെ റെയിൽ; കല്ലിടൽ ദുരിതത്തിന് പിന്നിൽ സിപിഐയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിലിലെ നാണക്കേടുകൾക്ക് കാരണം സിപിഐയോ? കെ റെയിലിന്റെ പുതിയ നീക്കം സിപിഐയെ ചൊടിപ്പിച്ചേക്കും. കല്ലിടൽ വിവാദത്തിന് കാരണം റവന്യൂ വകുപ്പാണെന്ന് കെ റെയിൽ വിശദീകരിക്കുന്നതായുള്ള റിപ്പോർട്ട് ഫലത്തിൽ സിപിഐയെ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം കെ റെയിൽ കല്ലിടൽ കേരളത്തിൽ നടന്നിരുന്നില്ല. സുരക്ഷാ പ്രശ്‌നമായിരുന്നു ഇതിന് കാരണമെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കല്ലിടലിലെ പുതിയ വെളിപ്പെടുത്തൽ.

സിൽവർലൈൻ പദ്ധതിയുടെ കല്ലിടലും ഇളക്കിമാറ്റലും വലിയ സംഘർഷത്തിലേക്കു നയിക്കുന്നതിനിടെ, കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്നു പറഞ്ഞു കെറെയിൽ കൈകഴുകുന്നുവെന്നാണ് മനോരമ വാർത്ത. സാമൂഹികാഘാത പഠനം നടത്താൻ ബോർഡ് യോഗം തീരുമാനിച്ചെങ്കിലും കല്ലിടാൻ നിർദേശിച്ചിട്ടില്ല. കേരള സർവേഅതിർത്തി നിയമം അനുസരിച്ചു അതിർത്തി നിർണയിക്കുന്നതു റവന്യു വകുപ്പായതിനാൽ കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്നാണു വിശദീകരണം.

സാമൂഹികാഘാത പഠനത്തിനു കല്ലിടണമെന്നു കേരള സർവേഅതിർത്തി നിയമത്തിൽ നിർദേശമില്ല. അടയാളം നൽകണമെന്നു മാത്രമാണു സൂചിപ്പിക്കുന്നത്. എന്നാൽ കെറെയിൽ എന്നെഴുതിയ വലിയ സർവേക്കല്ലുകളാണ് ഇപ്പോൾ സംസ്ഥാനമാകെ സ്ഥാപിക്കുന്നത്. അതിർത്തി നിർണയിക്കാൻ എന്തു മാർഗം സ്വീകരിക്കണമെന്നു ചർച്ച ചെയ്യുകയോ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെറെയിൽ അധികൃതർ പറഞ്ഞു. കല്ലു വാങ്ങലിൽ അഴിമതിയുണ്ടെന്ന വാദവുമെത്തുന്നത്.

മാനേജിങ് ഡയറക്ടർ, 2 ഡയറക്ടർമാർ, 4 പാർട്ടൈം ഡയറക്ടർമാർ എന്നിവരടങ്ങുന്നതാണു കെറെയിൽ ബോർഡ്. ഒരു ഡയറക്ടറും 2 പാർട്ടൈം ഡയറക്ടർമാരും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ കെ റെയിൽ തീരുമാനങ്ങൾക്ക് കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കും ബാധ്യതയുണ്ടെന്നാണ് കെറെയിൽ വിശദീകരണം. അങ്ങനെ തീരുമാനങ്ങളിൽ കെറെയിലിന് മാത്രം ബാധ്യയില്ലെന്ന് വരുത്താനാണ് ശ്രമം. ഇതിനോട് റവന്യൂ വകുപ്പിന്റെ പ്രതികരണം നിർണ്ണായകമാകും.

റവന്യൂ വകുപ്പ് മന്ത്രി സിപിഐയുടെ കെ രാജനാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന് മാത്രമല്ല സിപിഐയ്ക്കും വിവാദങ്ങളിലെ ഉത്തരവാദിത്തം ഉണ്ടെന്ന് പറയാതെ പറയുകയാണ് കെ റെയിൽ. കെ-റെയിലിനെതിരായ ജനരോഷത്തിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. കെ-റെയിലിനായുള്ള സർവ്വേ നടപടികൾ നിർത്തിവെച്ചിരുന്നു. എങ്കിലും സർക്കാരിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ സർവ്വേ നടപടികൾ സർക്കാർ താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മദ്ധ്യകേരളത്തിലെ നടപടികളും നിർത്തിവെയ്ക്കുകയായിരുന്നു.

കണ്ണൂരിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞതിന് ശേഷം ഏപ്രിലിലേ സർവ്വേ നടപടികൾ ഉണ്ടാകൂ എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ മദ്ധ്യകേരളത്തിലെ സർവ്വേ നടപടികൾ കൂടി നിർത്തിവെച്ചതോടെ പ്രതിഷേധത്തിന് മുൻപിൽ സർക്കാർ മുട്ടുമടക്കിയെന്നാണ് വ്യക്തമാകുന്നത്. എറണാകുളം, കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ സർവ്വേ നടപടികൾ ആണ് നിർത്തിവെച്ചിരിക്കുന്നത്. നേരത്തെ ജനരോഷത്തെ പ്രതിരോധിച്ച് എറണാകുളം ജില്ലയിലെ സർവ്വേ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഏജൻസികൾ സർക്കാരിനെ അറിയിച്ചിരുന്നു.

എല്ലാ ജില്ലകളിലും സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ വിശദമായ ആലോചനയ്ക്ക് ശേഷമേ വീണ്ടും സർവ്വേ നടത്തുന്നകാര്യം തീരുമാനിക്കൂയെന്നാണ് സൂചനകൾ. കഴിഞ്ഞ ഏതാനും നാളുകളായി ശക്തമായ പ്രതിഷേധമാണ് കെ-റെയിലിന് എതിരെ ഉയരുന്നത്. അതേസമയം പദ്ധതി നടപ്പാകില്ലെന്ന് സർക്കാരിന് ഉറപ്പായതോടെയാണോ സർവ്വേ നടപടികൾ നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയതെന്ന സംശയവും ഉയരുന്നുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഇതിന് ശേഷം കേന്ദ്രസർക്കാരിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി സങ്കീർണമാണെന്നും വിശദമായ പഠനത്തിന് ശേഷമേ അനുമതി നൽകാൻ കഴിയൂവെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. ഇതോടെ കെ- റെയിലിനായുള്ള സാദ്ധ്യത ഏറെക്കുറെ മങ്ങിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP