Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചില സമരങ്ങളിൽ ബിജെപിക്കൊപ്പം കോൺഗ്രസ് നേതാക്കൾ; വിലക്കാൻ എന്തേ നേതൃത്വത്തിന് ശബ്ദമുയരുന്നില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസ്; തനിക്കുള്ള 'വിലക്ക്' സിപിഎം നീക്കുമോ എന്ന് ശ്രീജിത്ത് പണിക്കർ; റിയാസിന്റെ പോസ്റ്റിനേക്കാൾ ലൈക്ക് പണിക്കരുടെ കമന്റിന്

ചില സമരങ്ങളിൽ ബിജെപിക്കൊപ്പം കോൺഗ്രസ് നേതാക്കൾ; വിലക്കാൻ എന്തേ നേതൃത്വത്തിന് ശബ്ദമുയരുന്നില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസ്; തനിക്കുള്ള 'വിലക്ക്' സിപിഎം നീക്കുമോ എന്ന് ശ്രീജിത്ത് പണിക്കർ; റിയാസിന്റെ പോസ്റ്റിനേക്കാൾ ലൈക്ക് പണിക്കരുടെ കമന്റിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം പാർട്ടികോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂർ, കെ.വി തോമസ്, രമേശ് ചെന്നിത്തല എന്നിവർക്ക് ക്ഷണം കിട്ടിയിരുന്നു. എന്നാൽ, കെ റെയിലിന് എതിരായ സമരം കൂടി കണക്കിലെടുത്ത് സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസിയും ഹൈക്കമാൻഡും വിലക്കി. ഈ പശ്ചാത്തലത്തിൽ, സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്റെ എഫ്ബി പോസ്റ്റിൽ.

സിപിഐഎം സെമിനാറുകളിൽ മുൻപ് നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ് എന്താണ് ഉന്നം വയ്ക്കുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ലേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. കോൺഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളിൽ ക്ഷണിച്ചാൽ പങ്കെടുക്കാൻ സിപിഐഎം തയ്യാറാണെന്നും മുൻപ് പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റിയാസിന്റെ ചോദ്യത്തിന് മറുപടിയായി മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. മന്ത്രിയുടെ പോസ്റ്റിന് ഇട്ട കമന്റിലാണ് ചോദ്യം. എനിക്കുള്ള 'വിലക്ക്' നീക്കി സിപിഎം പ്രതിനിധികൾ എന്നോടൊപ്പം ചർച്ചകളിൽ പങ്കെടുക്കണമെന്ന് ഞാനും താത്പര്യപ്പെടുന്നു സഖാവേ-ശ്രീജിത്ത് പണിക്കരുടെ കമന്റ് ഇങ്ങനെ. ഏതായാലും ശ്രീജിത്ത് പണിക്കരുടെ കമന്റിന് റിയാസിന്റെ പോസ്റ്റിനേക്കാൾ ലൈക്ക് കിട്ടി എന്നതും കൗതുകമായി.

മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

ഈ 'വിലക്ക്' കോൺഗ്രസിന് ചേർന്നതോ?

കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചർച്ച ചെയ്തതാണ്. വർഗ്ഗീയ ശക്തികൾ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സിപിഐ എമ്മിന്റെ 23 ാം പാർട്ടി കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ ഇന്ത്യ ഈ സമ്മേളനത്തെ ഉറ്റുനോക്കുന്നു.

11 ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ രാജ്യത്തുണ്ട്. 55 ശതമാനം വോട്ട് വിഹിതം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരാണ് . ബിജെപി ഉയർത്തുന്ന അപകടകരമായ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചർച്ച ചെയ്യാനാണ്, ആശയരൂപീകരണത്തിന് എക്കാലവും സഹായകരമാകുന്ന സെമിനാറുകൾ സിപിഐ (എം) പാർട്ടികോൺഗ്രസ് സംഘടിപ്പിക്കുന്നത്. ബിജെപി ഇതര സർക്കാരുകളുടെ പ്രതീകമായ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോൺഗ്രസ് നേതൃത്വം വിലക്കി.? സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റ്.? സിപിഎം സെമിനാറുകളിൽ മുൻപ് നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളിൽ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങൾ തയ്യാറാണ്. മുൻപ് കോൺഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളിൽ ഞങ്ങൾ പങ്കെടുത്തിട്ടുമുണ്ട്.
അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?

കേരളത്തിൽ സമീപ കാലത്തായി നടന്ന ചില സമരങ്ങളിൽ ബിജെപിയിലെയും യുഡിഎഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്.നേരത്തെ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകൾ പിൻപറ്റി കൂടുതൽ അപകടം ഇടതുപക്ഷമാണ് എന്ന് കരുതുന്നവരായി ബിജെപിക്കൊപ്പം സമരത്തിൽ പങ്കെടുക്കുന്ന ഈ യുഡിഎഫ് നേതാക്കൾ മാറിയോ.?

ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാൻ എന്തേ കോൺഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല.?ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം, ബിജെപിക്കെതിരെ ഞങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറിൽ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോൺഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോൺഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തിൽനിന്ന് വിലക്കാൻ കഴിയില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP