Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട വിഭാര്യനൊപ്പം താമസം തുടങ്ങിയത് നാലു മാസം മുൻപ്; വാടകവീടിന്റെ ഫാനിൽ ജീവനൊടുക്കിയത് മാർച്ച് ഒമ്പതിന്; കൂടുതലൊന്നും തനിക്ക് അറിയില്ലെന്ന് ഒപ്പം താമസിച്ചിരുന്നയാൾ; അടൂർ 14ാംമൈലിൽ തൂങ്ങി മരിച്ച ലക്ഷ്മിപ്രിയയുടെ വിശദാംശങ്ങൾ തേടി പൊലീസിന്റെ പത്രപ്പരസ്യം; മൃതദേഹം മോർച്ചറിയിൽ; ഈ നിഗൂഢതയുടെ ചുരുളഴിയുമോ?

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട വിഭാര്യനൊപ്പം താമസം തുടങ്ങിയത് നാലു മാസം മുൻപ്; വാടകവീടിന്റെ ഫാനിൽ ജീവനൊടുക്കിയത് മാർച്ച് ഒമ്പതിന്; കൂടുതലൊന്നും തനിക്ക് അറിയില്ലെന്ന് ഒപ്പം താമസിച്ചിരുന്നയാൾ; അടൂർ 14ാംമൈലിൽ തൂങ്ങി മരിച്ച ലക്ഷ്മിപ്രിയയുടെ വിശദാംശങ്ങൾ തേടി പൊലീസിന്റെ പത്രപ്പരസ്യം; മൃതദേഹം മോർച്ചറിയിൽ; ഈ നിഗൂഢതയുടെ ചുരുളഴിയുമോ?

ശ്രീലാൽ വാസുദേവൻ

അടൂർ: നാലു മാസം മുൻപ് മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട വിഭാര്യനൊപ്പം ആറു വയസുള്ള മകളെയും കൂട്ടി വാടകവീട്ടിൽ താമസിച്ചിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് വെട്ടിൽ. യുവതിയുടെ പേര് ലക്ഷ്മിപ്രിയയെന്നാണെന്നും 42 വയസുണ്ടെന്നും മാത്രമേ തനിക്കറിയൂവെന്ന് ഒപ്പം താമസിച്ചിരുന്നയാൾ. മൃതദേഹം സംസ്‌കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന പൊലീസ് യുവതിയുടെ വിശദാംശങ്ങൾ തേടി പത്രപ്പരസ്യം നൽകി. ആദ്യ ഭർത്താവെന്ന് പറയുന്നയാൾ തേടി വന്നെങ്കിലും മൃതദേഹം ഏറ്റു വാങ്ങുകയോ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാതെ മടങ്ങി.

കുട്ടിയെ ബാലസദനത്തിലാക്കിയ പൊലീസ് ആകെ ധർമ സങ്കടത്തിലാണ്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതു വരെ കിട്ടിയിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തീർച്ചയില്ല. ഇതിലൊക്കെ ഉപരിയായി മരിച്ചയാൾ ആരെന്ന് ഇതു വരെ ഉറപ്പിക്കാനായിട്ടില്ല. ലക്ഷ്മിപ്രിയ വയസ് 42 എന്നു മാത്രം അറിയാം. ഈ ഒരു സൂചനയും വച്ച് മൃതദേഹവും അനാഥയായിപ്പോയ ആറു വയസുകാരിയെയും ഏറ്റെടുക്കാൻ ഒരാളെ തേടുകയാണ് പൊലീസ്. ഇനി കൂടുതൽ കാത്തിരിക്കാനും പൊലീസിന് കഴിയില്ല. മൃതദേഹം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങുകയാണ് അവർ.

പതിനാലാം മൈൽ ലൈഫ് ലൈൻ ഹോസ്പിറ്റലിനു സമീപം കളീയ്ക്ക മംഗലത്തു വീട്ടിൽ കുഞ്ഞുകുഞ്ഞമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ ഏഴംകുളം തേപ്പുപാറ അജിവിലാസത്തിൽ അനിൽ ആനന്ദ(48)നൊപ്പമാണ് ലക്ഷ്മി പ്രിയയും ആറു വയസുള്ള മകളും കഴിഞ്ഞ ഒക്ടോബർ മുതൽ വാടകയ്ക്ക് താമസിച്ചിരുന്നത്. അങ്ങനെയിരിക്കേ മാർച്ച് ഒമ്പതിന് രാത്രി ഏഴിനും എട്ടിനുമിടയിലാണ് വാടക വീടിന്റെ അടുക്കളയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. അതു വരെ ലക്ഷ്മിപ്രിയയും അനിലും ഭാര്യാഭർത്താക്കന്മാരാണെന്നാണ് വീട്ടുടമ കരുതിയിരുന്നത്. ലക്ഷ്മിപ്രിയ ജീവനൊടുക്കുകയും പൊലീസ് അനിലിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഇവർ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകൾ അല്ലെന്നും മനസിലാകുന്നത്.

എന്നാൽ കുട്ടിക്ക് അനിലിനോട് പിതാവിന് സമമായ അടുപ്പമുണ്ടായിരുന്നു താനും. ഇൻഫർട്ടിലിറ്റി ചികിൽസാ കേന്ദ്രമായ ലൈഫ് ലൈൻ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ചികിൽസയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് അനിലും യുവതിയും പറഞ്ഞിരുന്നത്. കുഞ്ഞുകുഞ്ഞമ്മ ഈ വിവരം വിശ്വസിക്കുകയും ചെയ്തു.

അനിലാകട്ടെ ചുരുങ്ങിയ സമയം കൊണ്ട് കുഞ്ഞുകുഞ്ഞമ്മയുടെ വിശ്വാസമാർജിച്ചു. അവർക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു. അതു കൊണ്ടു തന്നെ അനിലും ലക്ഷ്മിപ്രിയയുമായി അസ്വാരസ്യം ഉണ്ടായിരുന്നുവോ എന്ന് പൊലീസിന് കൃത്യമായി മൊഴി നൽകാൻ കുഞ്ഞുകുഞ്ഞമ്മ തയാറായിരുന്നില്ല. അനിൽ ഗൾഫിൽ നിന്ന് മടങ്ങി വന്നയാളാണ്. ഭാര്യ മരിച്ചു പോയി. ഒരു മകനുള്ളത് എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. താൻ ഗൾഫിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് സ്വന്തമായി നിർമ്മിച്ച വീട് ഏഴംകുളത്തുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി.

ലക്ഷ്മി പ്രിയയെ നാലു മാസം മുമ്പ് കേരള മാട്രിമോണിയൽ വഴി കണ്ടെത്തുകയായിരുന്നുവെന്നാണ് അനിൽ പൊലീസിനോട് പറഞ്ഞത്. ലക്ഷ്മി പ്രിയ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന എറണാകുളം ഒലിമുകളിൽ സുരേന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്നും കുട്ടിയോടൊപ്പം കൂട്ടിക്കൊണ്ടു വരികയായിരുന്നെന്നും അനിൽ പറയുന്നു. ലക്ഷ്മിപ്രിയ അനാഥയാണെന്നാണത്രേ അനിലിനോട് പറഞ്ഞിരുന്നത്. ബംഗളൂരുവിലുള്ള ഒരു ചിറ്റപ്പനാണ് വളർത്തിയിരുന്നതെന്നും അദ്ദേഹത്തിന്റെ മരണശേഷം 10 വർഷം മുൻപ് കേരളത്തിലേക്ക് വരികയായിരുന്നുവെന്നും ആലുവയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരാളിൽ നിന്നും ഗർഭം ധരിച്ചുവെന്നും മാത്രമേ തന്നോട് പറഞ്ഞിട്ടുള്ളു എന്ന് അനിൽ പറയുന്നു.

 

ലക്ഷ്മിപ്രിയ വൈഫ് ഓഫ് രാമസുബ്ബയ്യ, നമ്പർ 340, നയൻത് ക്രോസ്, ശാസ്ത്രി നഗർ, ബാംഗളൂർ സൗത്ത്, ത്യാഗരാജ് നഗർ കർണാടക 560028 എന്നാണ് പൊലീസ് കണ്ടെത്തിയ ആധാർ രേഖകളിലുള്ളത്. ഈ വിലാസത്തിലുള്ള രാമസുബ്ബയ്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ബംഗളൂരുവിലെ ഒരു ടെക്സ്റ്റയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്താണ് ഇയാളുമായി ലക്ഷ്മി പ്രിയ അടുപ്പത്തിലാകുന്നത്. ഈ വകയിലുള്ളതാണ് കുട്ടിയെന്ന് പറയുന്നു. പിന്നീട് ഇയാളെ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയത്രേ. രാമസുബ്ബയ്യ വേറെ വിവാഹം കഴിച്ച് മക്കളുമായി കഴിയുന്നു. അതിനാൽ തന്നെ അയാൾ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായിട്ടില്ല.

ഒരു പാട് ദുരൂഹതകൾ ലക്ഷ്മിപ്രിയയെയും അനിലിനെയും ചുറ്റിപ്പറ്റിയുണ്ട്. പൊലീസ് ഇയാളെ ആദ്യം സംശയിച്ചിരുന്നില്ല. കുട്ടിയെ ഇയാൾക്കൊപ്പം വിടാൻ ആദ്യം ആലോചിച്ചിരുന്നു. അനിൽ മികച്ച ഒരു നടനാണെന്ന് പൊലീസിന് തോന്നിയതോടെ ആ പദ്ധതി മാറ്റി. കുട്ടിയെ ബാലമന്ദിരത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി. പൊലീസ് തന്നെ സംശയിക്കുന്നുവെന്ന് വന്നതോടെ അനിൽ ആത്മഹത്യാ നാടകവും നടത്തി. അമിതമായി ഗുളിക കഴിച്ചായിരുന്നു ഇത്. എന്നിട്ട് ഇയാൾ തന്നെ മറ്റുള്ളവരെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ ഗുളിക കഴിച്ച വിവരം പറയുകയും ചെയ്തു. ഇതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ലക്ഷ്മിപ്രിയയെ അനിൽ നന്നായി ഉപദ്രവിച്ചിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയെന്ന് പറയുന്നു. കഴുത്തെല്ലിന് പൊട്ടലുമുണ്ട്. പക്ഷേ, ശാരീരികമായി ഉപദ്രവിച്ച ലക്ഷണമില്ല. അനിലിന്റെ പീഡനം കാരണം യുവതി ജീവനൊടുക്കിയെന്ന സംശയമാണ് പൊലീസിനുള്ളത്. അതിനുള്ള തെളിവുകൾ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയാണ്. അതിലും വലിയ വെല്ലുവിളിയാണ് ലക്ഷ്മി പ്രിയയുടെ ബന്ധുക്കളെ കണ്ടെത്തുക എന്നത്. കൂടുതൽ നാൾ പൊലീസിന് മൃതദേഹം സൂക്ഷിക്കാൻ കഴിയില്ല. ഉടൻ തന്നെ സംസ്‌കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP