Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതാവ് ഗർഭിണിയാക്കിയ പത്തുവയസ്സുകാരി പ്രസവിച്ച കുഞ്ഞിന്റെ രക്ഷിതാവ് സ്റ്റേറ്റ് തന്നെ; നവജാത ശിശുവിന്റെ പോലും അവകാശങ്ങൾ ഉറപ്പിച്ച് ഹൈക്കോടതി; സിസേറിയൻ നടത്തിയത് കോടതി നിർദേശാനുസാരം ഉണ്ടാക്കിയ മെഡിക്കൽ ബോർഡ്; അത്യപൂർവ്വമായ മെഡിക്കോ ലീഗൽ കേസിന്റെ ഞെട്ടലിൽ കേരളവും

പിതാവ് ഗർഭിണിയാക്കിയ പത്തുവയസ്സുകാരി പ്രസവിച്ച കുഞ്ഞിന്റെ രക്ഷിതാവ് സ്റ്റേറ്റ് തന്നെ; നവജാത ശിശുവിന്റെ പോലും അവകാശങ്ങൾ ഉറപ്പിച്ച് ഹൈക്കോടതി; സിസേറിയൻ നടത്തിയത് കോടതി നിർദേശാനുസാരം ഉണ്ടാക്കിയ മെഡിക്കൽ ബോർഡ്; അത്യപൂർവ്വമായ മെഡിക്കോ ലീഗൽ കേസിന്റെ ഞെട്ടലിൽ കേരളവും

എം റിജു

കോഴിക്കോട്: പാരന്റിങ്ങിനെക്കുറിച്ചുള്ള നമ്മുടെ എല്ലാം സങ്കൽപ്പങ്ങളും തകർക്കുന്നതും, മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതുമായ ഒരു സംഭവമാണ്, പിതാവിന്റെ പീഡനത്തിൽ ഗർഭിണിയായ പത്തുവയസ്സുകാരി പ്രസവിച്ചത്. ഹൈക്കോടതിയുടെ നിർദേശത്തോടെ ഉണ്ടാക്കിയ മെഡിക്കൽ ബോർഡിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് സിസേറിൻ നടത്തിയത്. കേസിന്റെ ഓരോ ഘട്ടവം ഹൈക്കോടതി മോണിറ്റർ ചെയ്യുന്നുണ്ടുമുണ്ട്. പത്തുവയസ്സുകാരിയുടെ പിതാവ് റിമാന്റിലാണ്. അമ്മയാണ് അവളുടെ അടുത്തുള്ളത്. കളിച്ചുചരിച്ചു നടക്കേണ്ട പ്രായത്തിൽ അമ്മയായ ഈ പെൺകുട്ടിക്ക് ഇപ്പോഴും കാര്യങ്ങളോട് പൊരുത്തപ്പൊൻ ആയിട്ടില്ല.

വിദേശ രാജ്യങ്ങളിൽ സംഭവിച്ചതുപോലുള്ള അത്യപൂർവമായ മെഡിക്കോലീഗൽ കേസിലെക്കാണ് ഈ സംഭവം മാറിയത്. കുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഈ മാസം ഏഴിന് ഹർജി സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇപ്പോൾ ഈ മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കോടതി ഉത്തരവ് ഉള്ളതിനാൽ നവജാത ശിശുവിന്റെ സംരക്ഷണവും ചുമതലയും ഇനി സർക്കാരിന്റെ ഏജൻസി ഏറ്റെടുക്കാനാണ് സാധ്യത. ചൈൽഡ് കെയർ ഹോം പോലുള്ള നിരവധി സൗകര്യങ്ങൾ ഉള്ളതിനാൽ അത്തരം സംവിധാനങ്ങളായിരിക്കും ഇനി പരിഗണിക്കുക. ദത്ത് നൽകലും പരിഗണിച്ചേക്കും. അക്കാര്യങ്ങൾ പിന്നീടായിരിക്കും തീരുമാനിക്കുക. എന്തായാലും നവജാത ശിശുവിനുപോലും അവകാശങ്ങൾ ഉണ്ടെന്നും ആര് ഒപ്പമില്ലെങ്കിലും സ്റ്റേറ്റള തന്നെയാണ് അവളുടെ കസ്റ്റോഡിയൻ എന്നും ഉറപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്.

പത്തുവയസ്സുകാരി പ്രസവിക്കുന്നത് അത്യപൂർവം

പത്തുവയസ്സുകാരി പ്രസവിക്കുന്നത് അപുർവങ്ങളിൽ അപൂർവമാണെങ്കിലും, ആദ്യത്തേത് അല്ല എന്നാണ്് ഗൈനക്കോളജി രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ചിലർക്ക് ആ പ്രായത്തിൽ തന്നെ മാസമുറയുണ്ടാവും. ഗർഭാശയവും വികസിക്കും. എന്നിരുന്നാലും പ്രസവം ഏറെ അപകടസാധ്യതയുള്ളത് തന്നെയാണെന്നാണ് ആരോഗ്യ വിദഗധർ പറയുന്നത്.

പിതാവിന്റെ ക്രൂരതയ്ക്കിരയായ ആ പത്തുവയസ്സുകാരിയുടെ 31 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകയായ കബനി ദിനേശ് മുഖേനെ പെൺകുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം ഗൗരവത്തോടെ കണ്ട ഹൈക്കോടതി പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപംനൽകണമെന്ന് അന്നുതന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് ദിവസത്തിനകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. തുടർന്ന് ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെയും ഉചിതമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ ബോർഡിന് അനുമതി നൽകിക്കൊണ്ട് മാർച്ച് പത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ പാനൽ കൗൺസിലറാണ് അഡ്വ കബനി. ''അബോർഷൻ എല്ലാവർക്കും അനുവദിക്കാറില്ല. അതിനാൽ തന്നെ ഇത്തരമൊരു സംഭവം കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോൾ ഏറ്റെടുക്കാമോയെന്ന് കമ്മറ്റി ചോദിച്ചു. ഇതൊരു ഡെലിക്കേറ്റായ വിഷയമാണല്ലോ. അതിനാൽ തന്നെ ഏറ്റെടുക്കാമെന്ന് അറിയിച്ചു. അങ്ങനെയാണ് ഈ മാൻഡമസ് റിട്ട് പെറ്റീഷൻ സമർപ്പിക്കുന്നത്.

പത്ത് വയസ്സുകാരിയുടെ അമ്മയും പൊലീസ് ഉദ്യോഗസ്ഥയുമാണ് വന്നത്. അമ്മയോട് ഞാൻ ഒന്നും സംസാരിച്ചില്ല. സംസാരിക്കാൻ പറ്റുന്ന ഒരു അവസ്ഥയായിരുന്നില്ലല്ലോ അത്. കാര്യങ്ങൾ എല്ലാം വിശദമാക്കിയത് പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രമേ എനിക്ക് മുന്നോട്ടുപോകേണ്ടിയിരുന്നുള്ളൂ. ഗർഭമലസിപ്പിക്കാൻ പറ്റുമോ ഇല്ലയോ എന്നതായിരുന്നു നമ്മുടെ മുൻപിലുണ്ടായിരുന്ന ചോദ്യം. അതിനാൽ തന്നെ ഗർഭമലസിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു.''- അഡ്വ കബനി മറുനാടൻ മലയാളിയോട് പറഞ്ഞു.

ഗർഭവിവരം വീട്ടുകൾ അറിഞ്ഞത് 28 ആഴ്ചയായപ്പോൾ

പെൺകുട്ടിയുടെ ഭ്രൂണം അപ്പോഴോക്കും 31 ആഴ്ച വളർന്നിരുന്നു. വീട്ടുകാർ തന്നെ 28 ആഴ്ചയായപ്പോൾ മാത്രമാണ് ഇവർ ഇക്കാര്യം അറിഞ്ഞത്. 2021ൽ ഭേദഗതി ചെയ്ത ഗർഭച്ഛിദ്രത്തെ സംബന്ധിച്ച നിയമപ്രകാരം, 24 ആഴ്ച വരെയായ ഗർഭം അലസിപ്പിക്കാനേ അനുവാദം നൽകാനാകൂ. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭഛിദ്രത്തിന് അസാധാരണ സാഹചര്യങ്ങളിൽ അനുമതി നൽകാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. സമാനമായ ഒരു സംഭവത്തിൽ ബോംബെ ഹൈക്കോടതി പ്രസ്താവിച്ച ഒരു വിധി അഡ്വ കബനി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കോടതി അനുകൂല വിധി നൽകിയിയതെന്ന് അഡ്വ കമ്പനി പറയുന്നു.

മാർച്ച് അഞ്ച് വെള്ളിയാഴ്ചയാണ് അഡ്വ കബനി ഈ വിഷയത്തിൽ ഇടപെട്ടത്. ഏഴാം തിയതി തിങ്കളാഴ്ച തന്നെ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അന്നുതന്നെ കേസ് പരിഗണിച്ച ഹൈക്കോടതി കുട്ടിയുടെ ആരോഗ്യവും മറ്റും പരിശോധിക്കാൻ ഉടൻതന്നെ മെഡിക്കൽ ബോർഡിന് രൂപംനൽകിക്കൊണ്ട് ഇടക്കാല ഉത്തരവും നൽകി. രണ്ടുദിവസത്തിനകം തന്നെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

അവർ നൽകിയ റിപ്പോർട്ട് ഇപ്രകാരമായിരുന്നു: പത്തുവയസ്സുകാരി പെൺകുട്ടി 30 ആഴ്ചയും ആറ് ദിവസവും ഗർഭിണിയാണ്. സിസേറിയൻ ഡെലിവറി മാത്രമേ നടത്താനാകൂ. ഇതിന് അനസ്തേഷ്യയുടെയും ശസ്ത്രക്രിയയുടെയും അപകടസാധ്യതകളുണ്ട്. 1.557 കിലോഗ്രാമാണ് ഗർഭസ്ഥ ശിശുവിന്റെ തൂക്കം. കുഞ്ഞിനെ പുറത്തെടുത്താൽ ആ കുഞ്ഞ് രക്ഷപ്പെടാൻ 80 ശതമാനത്തോളം സാധ്യതയുണ്ട്. അതൊടൊപ്പം തന്നെ നവജാതശിശു വൈകല്യങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ തന്നെ നിയോനേറ്റൽ ഐ.സി.യു. പരിചരണം ആവശ്യമാണ്. നവജാതശിശുവിന് ന്യൂറോളജിക്കൽ തകരാറുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. സൈക്യാട്രിക് കൺസൾട്ടേഷനും ആവശ്യമായി വന്നേക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

ഇതിനെത്തുടർന്ന്, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ വേണ്ട കാര്യങ്ങൾ ചെയ്യാൻ മെഡിക്കൽ ബോർഡിന് കോടതി നിർദ്ദേശം നൽകി. കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കാൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന് നിർദേശവും നൽകി. കുഞ്ഞ് ജീവനോടെ ജനിച്ചാൽ നവജാതശിശുവിന്റെ പൂർണ ആരോഗ്യത്തിന് ആവശ്യമായ വൈദ്യസഹായങ്ങളെല്ലാം നിയമപ്രകാരം നടത്താനും കോടതി നിർദേശിച്ചു.

കുട്ടിയുടെ മാതാപിതാക്കൾ കുഞ്ഞിന്റെ ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറാകാത്തപക്ഷം ആ ചുമതലകൾ മുഴുവൻ സർക്കാർ ഏജൻസി ഏറ്റെടുക്കണമെന്നും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കാര്യങ്ങളെല്ലാം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

ജനിക്കുന്ന കുഞ്ഞിനും ഭരണഘടനാപരമായ അവകാശങ്ങൾ ഉണ്ടെന്ന് ഉറപ്പിക്കുന്ന വിധിയാണിത്.''ബോംബെ ഹൈക്കോടതി വിധിയുടെ മാർഗനിർദേശങ്ങൾ തന്നെയാണ് ഇവിടെയും സ്വീകരിച്ചത്.കാരണം, ഗർഭിണിയായത് ഒരു പത്തുവയസ്സുകാരിയാണല്ലോ. ആ കുട്ടിക്ക് എന്ത് ഉത്തരവാദിത്വമാണ് ഈ പ്രായത്തിൽ ഏറ്റെടുക്കാനാവുക? ആ മാർഗനിർദേശങ്ങൾ തന്നെ സ്വീകരിക്കാം എന്നതായിരുന്നു ഞാനും കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെ കോടതിയും പിന്തുണച്ചു. മാർഗനിർദേശങ്ങൾ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് പ്രായോഗികമാക്കേണ്ട സാഹചര്യം വന്നത് കേരള ഹൈക്കോടതിക്ക് ആയിരുന്നു.''- അഡ്വ കബനി പറയുന്നു.

ആ കുട്ടിയുടെ ഭാവി ഇനി എന്ത്?

്പത്തുവയസ്സുകാരി ജന്മം നൽകി കുട്ടിയുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന്, അഡ്വ കബനി ചൂണ്ടിക്കാട്ടുന്നു. ''ഇപ്പോൾ ആ പത്തുവയസ്സുകാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. ഇരുവരും സുഖമായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കുഞ്ഞിനും അമ്മയ്ക്കും മികച്ച ചികിത്സയും പരിചരണവും നൽകും. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ നിലവിൽ ഇല്ല എന്ന് കേട്ടപ്പോൾ ഒരു സമാധാനം. മാതൃ-ശിശു ബന്ധത്തിനൊന്നും ഈ കേസിൽ പ്രസക്തിയില്ല. തനിക്ക് എന്ത് സംഭവിച്ചുവെന്ന് പോലും ആ പത്തുവയസ്സുകാരിക്ക് മനസ്സിലായിട്ടില്ല.

ആ കുട്ടിയുടെ ഭാവി ഇനി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ട്. വിദേശത്ത് ഇങ്ങനെ ചില കേസുകൾ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്. പക്ഷേ, അത്തരമൊരു സമൂഹമല്ലല്ലോ നമ്മുടെ നാട്ടിലുള്ളത്. ആ പത്തുവയസ്സുകാരി ഭാവിയിൽ ഇക്കാര്യങ്ങൾ എങ്ങനെ ഉൾക്കൊള്ളും, സമൂഹം എങ്ങനെ പ്രതികരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് മുൻപിലുണ്ട്. ഇനിയാണ് അവരുടെ യഥാർഥ അതിജീവനം തുടങ്ങേണ്ടത്. പത്തുവയസ്സുകാരിക്ക് സൈക്കോളജിക്കൽ സപ്പോർട്ട് ഉൾപ്പടെയുള്ള കാര്യങ്ങൾ നൽകേണ്ടിവരും. അത്തരം കാര്യങ്ങളിലൊക്കെ ഇനിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്.

.ഭരണസംവിധാനവും നീതിപീഠവും ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് വളരെ പെട്ടെന്നുണ്ടായ ഈ വിധി. ഈ വിഷയത്തിൽ എല്ലാവരും മനസ്സ് അർപ്പിച്ചാണ് പ്രവർത്തിച്ചത്. വലിയൊരു സംതൃപ്തിയാണ് ഇത് നൽകിയത്.''- അഡ്വ കബനി വ്യക്തമാക്കി.

പത്തുവയസ്സുകാരി സ്വന്തം പിതാവിനാൽ ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ വിഷയം ദൗർഭാഗ്യകരമാണെന്നും കേരള സമൂഹം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിവരുമെന്നും വിധിന്യായം പ്രസ്താവിക്കുന്ന വേളയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ഗാർഹിക പീഡനങ്ങളെ സംബന്ധിച്ച് കേരളീയ സമൂഹം കൂടുതൽ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചും ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP