Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ തകർക്കാനുള്ള നീക്കമെന്ന് അറിഞ്ഞിട്ടും ചൈനയ്‌ക്കൊപ്പം കൂടി; കാബൂളിനെ കിട്ടിയപ്പോൾ കൊളംബോയെ മറന്ന ചൈനീസ് ചതി; ഹംബൻതൊട്ട തുറമുഖവും 1500 ഏക്കറും സ്വന്തമാക്കി കടം കൊടുത്തവർ കൈയൊഴിഞ്ഞു; ദാരിദ്രം കൂടിയപ്പോൾ മോദിയുടെ കാലുപിടിച്ച് ശ്രീലങ്ക; അയൽവക്കത്ത് ആഭ്യന്തര സംഘർഷം രൂക്ഷമാകുമ്പോൾ

ഇന്ത്യയെ തകർക്കാനുള്ള നീക്കമെന്ന് അറിഞ്ഞിട്ടും ചൈനയ്‌ക്കൊപ്പം കൂടി; കാബൂളിനെ കിട്ടിയപ്പോൾ കൊളംബോയെ മറന്ന ചൈനീസ് ചതി; ഹംബൻതൊട്ട തുറമുഖവും 1500 ഏക്കറും സ്വന്തമാക്കി കടം കൊടുത്തവർ കൈയൊഴിഞ്ഞു; ദാരിദ്രം കൂടിയപ്പോൾ മോദിയുടെ കാലുപിടിച്ച് ശ്രീലങ്ക; അയൽവക്കത്ത് ആഭ്യന്തര സംഘർഷം രൂക്ഷമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയെ ചതിച്ചത് ചൈന തന്നെ. ഇതിനൊപ്പം കോവിഡും യുക്രെയിൻ യുദ്ധവും ശ്രീലങ്കയെ തളർത്തുമ്പോൾ വീണ്ടും വംശീയ യുദ്ധ ഭീഷണിയിലേക്ക് ശ്രീലങ്ക നീങ്ങുകയാണ്. കൊടിയ ദാരിദ്ര്യം ലങ്കയെ പിടികൂടുമെന്നും സൂചനകളുണ്ട്. വിദേശനാണയം ഇല്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങി. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ മാർച്ച് എഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയർന്നു.

പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് കൊളംബോയിൽ ചൊവ്വാഴ്ച നടത്തിയ റാലിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പ്രസിഡന്റിന്റെ ഓഫിസിലേക്കു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്കു പരുക്കേറ്റു. എല്ലാത്തിനും കാരണം ചൈനയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചൈനയെ പരസ്യമായി കുറ്റപ്പെടുത്താൻ ശ്രീലങ്കയിൽ ആരും തയ്യാറുമല്ല. ചൈനാ പേടിയാണ് ഇതിന് കാരണം.

ശ്രീലങ്കയെ ചൈന എല്ലാ അർത്ഥത്തിലും ചതിക്കുകയായിരുന്നു. അഫ്ഗാനിൽ താലിബാൻ പിടിമുറുക്കിയതോടെ ശ്രീലങ്കയെ വിട്ട് ചൈന കാബൂളിലേക്ക് മാറി. ഇതു കാരണം കടുത്ത ദുരിതത്തിലാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. കോവിഡും ശ്രീലങ്കയെ പിടിച്ചുലച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അനിവാര്യമായ സമയാണ് ഇത്. ചൈനയിൽ നിന്നുള്ള കടമെടുപ്പാണ് ലങ്കയുടെ നടുവൊടിച്ചത്. എന്നാൽ യുക്രെയിനിലെ യുദ്ധത്തോടെ അമേരിക്ക അടക്കമുള്ളവർക്കും ലങ്കയെ ഇനി ശ്രദ്ധിക്കാൻ കഴിയില്ല. ഇതാണ് ദുരിതം കൂട്ടുന്നത്.

ശ്രീലങ്കയിൽ റേഷനരി പോലും കിട്ടാനില്ല. നീണ്ട നിരയാണ് കടകൾക്ക് മുന്നിൽ. എൽടിടിഇയും ലങ്കൻ സൈനവുമായി വംശീയ യുദ്ധം നിൽക്കുമ്പോൾ പോലും ഈ സാഹചര്യം ഉണ്ടായിട്ടില്ല. കോവിഡ് ലോക്ക്ഡൗണാകട്ടെ നീണ്ടുപോവുകയും ചെയ്യുന്നു. തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖലയും കുതിച്ചുയരുന്ന പണപ്പെരുവും മൂല്യം കുറയുന്ന ശ്രീലങ്കൻ രൂപയുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു. സാമ്പത്തിക അടിയന്തരാവസ്ഥയിലാണ് ശ്രീലങ്ക. അവശ്യവസ്തു വിതരണത്തിന്റെ മേൽനോട്ടം പട്ടാളത്തെ ഏൽപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഗോതബയ രാജപക്സ. ഇത് സംഘർഷങ്ങൾക്കും കാരണമാകും.

കള്ളപ്പണം തടയാനൊന്നുമല്ല, ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ശരിയായ നിലപാടല്ല സർക്കാരിന്റേത് എന്നു സൂചിപ്പിച്ചുകൊണ്ട് രാജി ്രപഖ്യാപിക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവർണർ. ഭക്ഷ്യ വിഭവങ്ങളിൽ നല്ല പങ്കും ഇറക്കുമതി ചെയ്യുകയാണ് ശ്രീലങ്ക. പക്ഷേ ഇപ്പോൾ, ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യശേഖരം തീരെക്കുറവാണ്. 2019ൽ 750 കോടി ഡോളർ ആയിരുന്ന ശേഖരത്തിലിപ്പോൾ 280 കോടി ഡോളർ മാത്രം. കോടാനുകോടി ഡോളറിന്റെ വിദേശ കടങ്ങളുടെ തിരിച്ചടവാണ് ഇതിന് കാരണം.

ചൈനയോടുള്ള അമിത ആശ്രിതത്വവും ശ്രീലങ്ക എന്ന ദ്വീപു രാജ്യത്തെ ചതിച്ചു. വിദേശനാണ്യം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒട്ടേറെ അവശ്യസാധനങ്ങളുടെയും വാഹനങ്ങൾ അടക്കമുള്ള ഉൽപന്നങ്ങളുടെയും ഇറക്കുമതി, ഗോട്ടബയ രാജപക്സയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാർ നിരോധിച്ചു. കോവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗവും നേരിടാൻ പാടുപെടുന്ന രാജ്യത്തിന്റെ മുഖ്യവരുമാന മാർഗങ്ങളിലൊന്നായ ടൂറിസം കരകയറാത്തതാണ് വിദേശനാണ്യവരവ് കുത്തനെ കുറയാൻ മുഖ്യ കാരണം. 2019 ഈസ്റ്റർ വേളയിലെ ഭീകരാക്രമണങ്ങളും പ്രതിസന്ധി കൂട്ടി.

ഹംബൻതൊട്ട രാജ്യാന്തര തുറമുഖവും ചേർന്നുള്ള 1500 ഏക്കറും 99 വർഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിട്ടും, കരകയറാനാവശ്യമായ സാമ്പത്തിക തന്ത്രങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അനിയന്ത്രിതമായ കടമെടുപ്പാണ് ശ്രീലങ്കൻ സാമ്പത്തിക രംഗത്തെ പെട്ടെന്ന് തകർച്ചയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശ്രീലങ്കയുടെ കട സുസ്ഥിരത പാടേ തകർന്നു. 2020ന്റെ അവസാനം ശ്രീലങ്കയുടെ കടം-ജിഡിപി അനുപാതം 101 ശതമാനമായിരുന്നു. 2022ഓടു കൂടി ഇത് 108 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. 2021-2025നും ഇടയിൽ വിദേശകടം വീട്ടാനായി മാത്രം ശ്രീലങ്കക്ക് നാനൂറ് മുതൽ അഞ്ഞൂറ് കോടി വരെ യുഎസ് ഡോളർ ആവശ്യമായി വരും. അതോടൊപ്പം ശ്രീലങ്കയുടെ ബജറ്റ് കമ്മിയും പേമന്റ് കമ്മിയും കുത്തനെ ഉയർന്നു.

2021 ജൂലൈയിലെ കണക്ക് പ്രകാരം 19,300 വിനോദ സഞ്ചാരികൾ മാത്രമാണ് ശ്രീലങ്കയിൽ എത്തിയത്. 23 ലക്ഷം പേർ വരേണ്ട സ്ഥാനത്തത്താണ് 19000 പേർ എത്തിയത്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച മറ്റ് രാജ്യങ്ങൾക്കും കോവിഡ് സമയം തിരിച്ചടി നേരിട്ടെങ്കിലും അവരൊക്കെ പതിയെ സ്വാഭാവികതയിലേക്ക് തിരിച്ചെത്തിയപ്പോഴും ശ്രീലങ്ക കയത്തിൽ നിന്ന് കരകയറിയിട്ടില്ല. നിലവിൽ പെട്രോളിനും ഡീസലിനും 40% വില വർധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോൾ വില ലീറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്.

ഒരു ലീറ്റർ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. (1 ശ്രീലങ്കൻ രൂപ = 29 ഇന്ത്യൻ പൈസ). വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. ഇതിനിടെ, ധനമന്ത്രി ബേസിൽ രാജപക്‌സെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദർശനം. ഈ വർഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നൽകി.

വിദേശനാണയശേഖരം വർധിപ്പിക്കാൻ രാജ്യാന്തര നാണയനിധിയിൽനിന്നു വായ്പ സംഘടിപ്പിക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്നു പ്രസിഡന്റ് ഗോട്ടബയ പറഞ്ഞു. ചൈനയുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ യാഥാർഥ്യമാക്കുന്നതിനു പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ചു. ഇന്ധനം ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം ആവശ്യമാണ്. വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവു വന്നുകൊണ്ടിരുന്നു.

കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവിൽ ശ്രീലങ്കയിലെ വിദേശനാണയശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലാണ്. സർക്കാർ കണക്കുകൾ പ്രകാരം, 2021 ഏപ്രിൽ വരെ ശ്രീലങ്കയുടെ 35 ബില്യൺ യുഎസ് ഡോളറിന്റെ വിദേശ കടത്തിന്റെ 10 ശതമാനവും ചൈനയുടെ സംഭാവനയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചിരിക്കുകയാണ്. കാറുകൾ, ഫ്ലോർ ടൈലുകൾ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു.

പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാണ് ആദ്യം ആഡംബരവസ്തുക്കളുടെയും ഏറ്റവുമൊടുവിൽ ഗതികെട്ട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്തുണ്ടായത്. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP