Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാട്‌സ് ആപ്പിൽ പരിചയപ്പെട്ട് കെണിയൊരുക്കാൻ പ്രായപൂർത്തിയാക്കാത്ത മകൾ; ചൂണ്ടയിൽ കൊരുത്താൽ മെസേജുകളുടെ സ്വഭാവം മാറും; വീട്ടുകാരെ ചാറ്റ് കാട്ടി ഭീഷണിപ്പെടുത്തുന്നത് അമ്മ; ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷപെട്ട് യുവാവും; അടിമാലിയിൽ നിന്നൊരു ഹണിട്രാപ്പ് കഥ

വാട്‌സ് ആപ്പിൽ പരിചയപ്പെട്ട് കെണിയൊരുക്കാൻ പ്രായപൂർത്തിയാക്കാത്ത മകൾ; ചൂണ്ടയിൽ കൊരുത്താൽ മെസേജുകളുടെ സ്വഭാവം മാറും; വീട്ടുകാരെ ചാറ്റ് കാട്ടി ഭീഷണിപ്പെടുത്തുന്നത് അമ്മ; ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷപെട്ട് യുവാവും; അടിമാലിയിൽ നിന്നൊരു ഹണിട്രാപ്പ് കഥ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: പ്രായപൂർത്തിയാവാത്ത മകളും അമ്മയും കൂടി പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. നിരവധി പേർ ഇതിനകം ഇവരുടെ വലയിലായെന്നാണ് സൂചനകൾ 5 ലക്ഷവും 10 ലക്ഷവുമൊക്കെയാണ് ഇവർ കേസിൽപ്പെടുത്താതിരിക്കാൻ ഇവർ ആവശ്യപ്പെടുന്ന കുറഞ്ഞ തുക. അടിമാലിയിലും പരിസരങ്ങളിലുമുള്ള നിരവധി പേരിൽ നിന്നായി ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തതായിട്ടാണ് സൂചന. പ്രവാസികൾ ,വ്യാപാര സ്ഥാപന നടത്തിപ്പുകാർ, എന്നുവേണ്ട മെച്ചപ്പെട്ട സാമ്പത്തീക ചുറ്റുപാടുള്ളവരെ തിരഞ്ഞു പിടിച്ച്, ഇവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് അമ്മയും മകളും കളിക്കിറങ്ങുന്നത്. വൈദീകർ പോലും ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് സൂചന.

മകളാണ് ആദ്യം 'ഇര'യെ സമീപിക്കുക. വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടികളും നിരത്തി സങ്കടപ്പെടുകയാണ് ആദ്യ കലാപരിപാടി. കേൾക്കുന്നവരെ വിശ്വസിപ്പിക്കുന്നതിനുള്ള എല്ലാം പൊടിക്കൈകളും ചേർത്താണ് പെൺകുട്ടി കാര്യങ്ങൾ അവതരിപ്പിക്കുക. വീടിന്റെ വാടക കൊടുത്തിട്ടില്ല, അരി വാങ്ങാൻ പണമില്ല, രോഗിയായ പിതാവിന്റെ ചികിത്സ മുടങ്ങി എന്നിവയാണ് പെൺകുട്ടി പൊതുവെ പുറത്തെടുക്കുന്ന'സങ്കടങ്ങൾ'. ഇത് കേൾക്കുന്നവരിൽ ഒട്ടുമിക്കവരും ആദ്യം ചെറിയ തുകകൾ നൽകും. പോകാൻ നേരം നമ്പർ തരാമോ..എന്തെങ്കിലും ആവശ്യം വന്നാൽ ചേട്ടനെ വിളിക്കാനാ..എന്നും പറഞ്ഞ് പണം നൽകിയവരുടെ മൊബൈൽ നമ്പറും പെൺകുട്ടി വാങ്ങും.

രാത്രിയാവുമ്പോഴാണ് തട്ടിപ്പിന്റെ രണ്ടാംഭാഗം. പണം നൽകിയവരുടെ വാട്‌സാപ്പിലേയ്ക്ക് പെൺകുട്ടിയുടെ നമ്പറിൽ നിന്നും ഒരു ഹായ്് എത്തും.പിന്നാലെ പരിചയപ്പെടുത്തലും കുശലാന്വേഷണവും സ്‌നേഹപ്രകടനവുമെല്ലാം ഉണ്ടാവും.ആൾ ചൂണ്ടയിൽ കൊരുത്തു എന്നുകണ്ടാൽ മെസേജുകളുടെ ഡോസ് ഒന്നുകൂട്ടും.റൂട്ട് ക്ലിയർ ആയെന്ന് തോന്നിയാൽ മെസേജുകളിൽ തന്റെ ഭാഗത്തുനിന്നും ആവശ്യത്തിന് എരിവും പുളിയുമെല്ലാം ചേർക്കും. എല്ലാത്തിന് റെഡിയെന്ന് പറഞ്ഞായിരിക്കും ചാറ്റിങ് അവസാനിപ്പിക്കുക.

തുടർന്നുള്ള ദിവസങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് ഇരയിൽ നിന്നും പെൺകുട്ടി പണം വാങ്ങും. പിന്നീടാണ് മൂന്നാംഘട്ട പ്രയോഗം. ഈ ഘട്ടത്തിലാണ് ഒട്ടുമിക്കപ്പോഴും അമ്മയുടെ രംഗപ്രവേശം. നിശ്ചിത തക നൽകണമെന്നും ഇല്ലങ്കിൽ പോക്‌സോ കേസിൽ കുടുക്കുമെന്നുവാവും ഇവരുടെ ഭീഷണി. ഇതോടെ പെൺകുട്ടിയുമായി സൗഹൃദത്തിലായവർ ശരിക്കും പെട്ട അവസ്ഥയിലാവും. മാനക്കേട് ഭയന്ന് എങ്ങിനെയെങ്കിലും ഇവർ ആവശ്യപ്പെട്ട പണം നൽകാൻ അവർ നിർബന്ധിതരാവും. ഈ വഴിക്ക് വർഷങ്ങളായി അമ്മയും മകളും ചേർന്ന് നടത്തിവരുന്ന' കൊയ്ത്തിൽ'നിന്നും കഷ്ടി രക്ഷപെട്ട യുവാവ് ഇടുക്കി എസ് പിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളെല്ലാം സൂചിപ്പിച്ചുള്ള പരാതിയിൽ പെൺകുട്ടിയുമായി നടത്തിയ ചാറ്റുകളെകുറിച്ചും തുടർന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനെ കുറിച്ചുമെല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്.

കെണിയിൽ വീഴ്‌ത്താൻ രാത്രിയിലും കാത്തുനിൽപ്പ്

രാത്രി 7.30 തോടെ അടിമാലിയിൽ നിൽക്കുമ്പോഴാണ്് പെൺകുട്ടി യുവാവിനെ കാണുന്നത്. പതിവുപോലെ സങ്കടകഥകൾ നിരത്തിയപ്പോൾ യുവാവ് അത്യവശ്യചെലവ്ക്കായി പെൺകുട്ടി ആവശ്യപ്പെട്ടതിന്റെ പകുതിയിലേറെ തുക നൽകി. മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതിനാൽ വൈകുന്നേരം ഏതെങ്കിലും ബാറിൽ ചേക്കേറുക ഇയാളുടെ പതിവാണ്. വൈകിട്ട് ബാറിൽ രണ്ടെണ്ണം അകത്താക്കി ഇരിക്കുമ്പോൾ യുവാവിന് വാട്‌സാപ്പ് സന്ദേശമെത്തി. പിന്നാലെ പെൺകുട്ടി സ്ഥിരം കലാപരിപാടി പുറത്തെടുത്തു. സഹകരണം മനസ്സിലാക്കി, രണ്ടെണ്ണം അകത്തു ചെന്നതിന്റെ മൂപ്പിവൽ യുവാവും വേണ്ടവണ്ണം സഹകരിച്ചു.

പിറ്റേന്ന് വാഹനവും പാർക്ക് ചെയ്ത് പാതവക്കിൽ നിൽക്കുമ്പോൾ പെൺകുട്ടി യുവാവിന്റെ മുന്നിലെത്തി. പതിനായിരും രൂപ വേണ മെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. എന്തിനാണ് പണം എന്നുചോദിച്ചപ്പോൾ മുടി സ്‌ട്രൈയിറ്റ് ചെയ്യാൻ എന്ന് ഒരു കൂസലും കൂടാതെ പെൺകുട്ടി തട്ടിവിട്ടു. ഇതുകേട്ടപ്പോൾ യുവാവിന് കലികയറി. കഞ്ഞികുടിക്കാൻ വകയില്ലാ, എന്നിട്ടാണോടി.....മോളെ നീ മുടി ഒണ്ടാക്കാൻ പോണതെന്നും ചോദിച്ച് യുവാവ് ദേഷ്യപ്പെട്ടു. ഇതോടെ രംഗം പന്തിയല്ലന്ന് കണ്ട് പെൺകുട്ടി വലിഞ്ഞു.

അധികം താമസിയാതെ അമ്മ വിഷയം ഏറ്റെടുത്തു. മാന്യമായിട്ട് ജീവിക്കുന്ന കുടുംബമാണെന്നും രോഗിയായ മകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും നാളെ രാവിലെ പൊലീസിൽ പരാതി നൽകുമെന്നുമായിരുന്നും കാണിച്ച് അമ്മ യുവാവിന് വാട്‌സാപ്പ് സന്ദേശം അയച്ചു. തെളിവിനായി ബാറിൽ ഇരുന്നപ്പോൾ നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടും അയച്ചു. ഇതോടെ യുവാവിന് വേവലാതിയായി. യുവാവ് അടുത്ത സുഹൃത്തിനെ വിവരം അറിയിച്ചു. ഇടനിലക്കാരൻ വഴി പ്രശ്‌നം ചർച്ച ചെയ്യാനും തീരുമാനമായി.

അടുത്ത ദിവസം ഇടനിലക്കാരൻ പെൺകുട്ടിയുടെ മാതാവിനെ മൊബൈലിൽ ബന്ധപ്പെട്ടു. പെൺകുട്ടി ചോദിച്ച പതിനായിരും രൂപ നൽകാമെന്നുള്ള നിർദ്ദേശവും ഇടനിലക്കാരൻ മുന്നോട്ടുവച്ചു. എന്നാൽ മാതാവ് ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല, 10 ലക്ഷം രൂപ നൽകിയാലെ പരാതിയിൽ നിന്ന് പിന്മാറൂ എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മാതാവിന്റെയും പെൺകുട്ടിയുടെയും തനിനിറം ഡിജിറ്റൽ തെളിവുകൾ വഴി പുറത്തുകൊണ്ടുവരാൻ യുവാവും സുഹൃത്തും ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കി.

ഇതിനായി ഇടനിലക്കാരൻ വഴി പലതവണ ഒത്തുതീർപ്പ് ചർച്ചകൾക്ക് വഴിയൊരുക്കി. തുക ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് നടത്തിയ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളുമെല്ലാം യുവാവ് സംഘടിപ്പിച്ചു. ചർച്ചകൾ നടക്കുന്നതിനിടെ പെൺകുട്ടിയും അമ്മയും കൂടി യുവാവിന്റെ വീട്ടിലെത്തി, പിതാവിനെക്കണ്ട് വിവരങ്ങൾ പറഞ്ഞു. ഇതോടെ അസ്വസ്ഥനായ ഭാര്യ മരിച്ചതിന്റെ വിഷമത്തിൽ കഴിഞ്ഞിരുന്ന വയോധികൻ ഇനി ജീവിച്ചിട്ട് കാര്യമില്ലന്നും പറഞ്ഞ് ഫാനിൽ ഉറ്റമുണ്ട് കെട്ടി ആത്മഹത്യക്ക് ശ്രമിച്ചു. മകൾ ഓടിയെത്തിയാണ് രക്ഷപെടുത്തിയത്.

കൂട്ട ആത്മഹത്യ ഒഴിവായതിന്റെ ആശ്വാസത്തിൽ പരാതിക്കാരൻ

പിതാവ് താമിസിച്ചിരുന്ന തറവാട് വീടിന്റെ സമീപത്താണ് യുവാവും കുടുംബവും താമസിച്ചിരുന്നത്. ഈ വീട്ടിലെത്തി യുവാവിന്റെ ഭാര്യയെ വിവരം അറിയിക്കാൻ ലക്ഷ്യമിട്ടാണ് അമ്മയും മകളും ഇവിടെ എത്തിയതെന്നും വീട് മാറിയാണ് പിതാവിന്റെ അടുത്തെത്തിയതെന്നുമാണ് ഇവരെ അടുത്തറിയുന്നവർ അഭിപ്രായപ്പെടുന്നത്. ഇരകളുടെ താമസസ്ഥലത്തെത്തി ,കൂടെ താമസിക്കുന്നവരെ വിവരം അറിക്കുന്നത് ഇവരുടെ പതിവാണെന്നാണ് അനുഭവസ്ഥരുടെ വെളിപ്പെടുത്തൽ. അമ്മയ്ക്കും മകൾക്കും വീട് മാറിയത് അനുഗ്രഹമായെന്നും തന്റെ വീട്ടിൽ നടക്കുമായിരുന്ന ഒരുകൂട്ട് ആത്മഹത്യയാണ് ഇതുമൂലം ഒഴിവായതെന്നും യുവാവ് പറയുന്നു.

കാര്യങ്ങൾ പിടിവിട്ടെന്ന് മനസ്സിലായതോടെയാണ് യുവാവ് എസ് പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി എസ് പി അടിമാലി പൊലീസിന് കൈമാറിയതായിട്ടാണ് സൂചന. ജനുവരിയിൽ വിദേശ മലയാളിയിൽ നിന്നും വൻതുക തട്ടാൻ തയ്യാറാക്കിയ കർമ്മ പദ്ധതിയുടെ ഭാഗമായി പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇടുക്കി ഡി വൈ എസ് പിക്കാണ് പരാതി നൽകിയത്. മാനനഷ്ടം നേരിട്ടെന്നും നഷ്ടപരിഹാരം വാങ്ങി നൽകണമെന്നുമായിരുന്നു പരിതിയിലെ ആവശ്യ. ദുരിത കഥകൾ വെളിപ്പെടുത്തി സാമൂഹിക മാധ്യമം വഴി പെൺകുട്ടി നൽകിയ കുറിപ്പാണ് ചാരിറ്റി പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന യുവാവ് ഇവരുടെ കെണിയിൽ വീഴാൻ കാരണം.

2019 മുതൽ ഓരോ വിഷമങ്ങൾ അറിക്കുമ്പോഴും യുവാവ് പെൺകുട്ടിക്ക് പണം നൽകിയിരുന്നു. വാട്‌സാപ്പ് ചാറ്റുവഴി പെൺകുട്ടി ആവശ്യമായ ഉത്തേജനവും പങ്കുവച്ചിരുന്നു. പെൺകുട്ടിയുടെ അക്കൗണ്ട് വഴി കൂടിയ തുകയ്ക്കുള്ള പണം ഇടപാടികൾ നടത്താൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചപ്പോൾ അമ്മയുടെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചോളാൻ പറഞ്ഞ് പെൺകുട്ടി യുവാവ് അക്കൗണ്ട് നമ്പറും മറ്റും കൈമാറിയിരുന്നു. 2021 അവസാനം വരെ ഈ ഇടപാട് നല്ലരീതിയിൽ മുന്നോട്ടുപോയി. ഇതിനകം ഭേദപ്പെട്ട തുക ഇയാളിൽ നിന്നും ഇവർ തട്ടിയെടുത്തിരുന്നു.

2021 അവസാനത്തിൽ യുവാവ് പണം അയക്കൽ നിർത്താൻ നിർബന്ധിതനായി. കൊറോണയെ തുടർന്ന് വരുമാനത്തിൽ കുറവുവന്നതാണ് കാരണം. ഇനി തന്നിൽ നിന്നും സഹായം പ്രതീക്ഷിക്കരുതെന്നും മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും യുവാവ് പെൺകുട്ടിയെയും അമ്മയെയും അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവിനെ സമ്മർദ്ദത്തിലാക്കി പണം വാങ്ങുക എന്ന ലക്ഷ്യത്തിൽ ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ദുരിതകഥ പറഞ്ഞ് വിദേശ മലയാളിയെയും കുടുക്കി

കേസെടുത്തതായി അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യുവാവ് കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പൊലീസിനെ ധരിപ്പിച്ചു. തെളിവായി വാട്‌സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടികൾ നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭ്യമാക്കി. ശബ്ദം സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റുകൾക്കും സന്നദ്ധനായി. ഇതോടെ പെൺകുട്ടിയും മാതാവും ചേർന്ന് ദുരുദ്ദേശ്യത്തിലാണ് യുവാവിനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസിന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. അടുത്തിടെ മാത്രം ഇവർ ഒരുക്കിയ കെണിയിൽ 6 പേർ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 4 പേരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെക്കൂടി കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.

സ്‌കൂൾ പഠനകാലം മുതൽ മകളെ പ്രദർശന വസ്തുവാക്കി അമ്മ പണം സമ്പാദിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രഥമീക അന്വേഷണത്തിൽ ലഭിച്ച വിവരം. കാൽ മുട്ടോളം എത്തുന്ന പാവടയും ഇറുക്കമുള്ള മേൽവസ്ത്രങ്ങളും ധരിപ്പിച്ചാണ് അമ്മ മകളെ സ്‌കൂളിൽ അയച്ചിരുന്നത്. അധ്യപികമാരിൽ ഒരാൾ അമ്മയോട് ,മകളുടെ ആഭാസകരമായ വസ്ത്രധാരണെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ എന്റെ കൈയിൽ കാശില്ല ,ടീച്ചർ വാങ്ങിച്ചുനൽകിക്കോളു എന്നായിരുന്നു ഇവരുടെ മറുപിടി. അങ്കമാലി സ്വദേശിയായ ഇവർ വിവാഹത്തോടെയാണ് ഹൈറേഞ്ചിലെത്തുന്നത്.

മകളെക്കൂടാതെ ഇവർക്ക് ഒരു മകനും ഉണ്ട്. ഭർത്താവ് ഇവരുടെ കാര്യങ്ങളിലൊന്നും ഇടപെടാൻ കഴിയാത്ത മാനസീക അവസ്ഥയാലാണെന്നാണ് സൂചന. നേരത്തെ വീട്ടിൽ പലഹാരങ്ങൾ തയ്യാറാക്കി കടകളിൽ വിൽപ്പന നടത്തിയാണ് ഇവർ കഴിഞ്ഞിരുന്നത്. തട്ടിപ്പിലൂടെ സാമ്പത്തീക സ്ഥിതി മെച്ചപ്പെട്ടതോടെ അമ്മയും മകളും ആഡംബര ജീവിതം ആരംഭിക്കുകയായിരുന്നു. ഇവർക്ക് ബ്യൂട്ടി പാർലറിൽ പോകാൻ മാത്രം ഇപ്പോൾ ആഴ്ചയിൽ ആയിരം രൂപ വേണമെന്നാണ് അടുത്തറിയാവുന്നവരിൽ നിന്നും പുറത്തുവന്നിട്ടുള്ള വിവരം.

വീട്ടിലേക്ക് ഫുട്‌ഡെലിവറി വാഹനങ്ങൾ അടിക്കടി വന്നുപോകുന്നതായും സൂചനകളുണ്ട്. അമ്മയും മകളും തനിച്ചാണോ തട്ടിപ്പ് പ്ലാൻ ചെയ്യുന്നത് എന്ന കാര്യത്തിൽ പൊലീസിന് സംശയം ഉണ്ട്. ഇവർക്ക് പുറമെ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കുടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇവർ മനസ്സിലാക്കാൻ സാധിക്കുന്നതെന്നുമാണ് സംശയം ഉയർന്നിരിക്കുന്നത്. ഏതാനും മാസങ്ങൾ കൂടി പിന്നിട്ടാൽ മകൾക്ക് പ്രായപൂർത്തിയാവുമെന്നുള്ള തീരിച്ചറിവിലാണ് പരാമവധി പേരെ പോക്‌സോ ഭീഷണിയിൽ കുടുക്കാൻ അമ്മ ചരടുവലികൾ നടത്തുന്നതെന്നുള്ള സംശയവും പൊലീസിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP