Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യം കാണാതെ പുടിൻ അടങ്ങില്ല; യുദ്ധം തുടരും; അടിയന്തര വെടിനിർത്തൽ ഇല്ല; സാധാരണക്കാരെ ഒഴിപ്പിക്കാൻ സുരക്ഷിത പാതയ്ക്ക് മാത്രം രണ്ടാം റൗണ്ട് ചർച്ചയിൽ ധാരണ; മൂന്നാം വട്ടവും മേശയ്ക്ക് ചുറ്റും ഇരിക്കാൻ ധാരണ; യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പുതിയ നീക്കവുമായി യുക്രെയിൻ; നമുക്ക് നേരിട്ട് ചർച്ച ചെയ്യാമെന്ന് പുടിനോട് സെലൻസ്‌കി

ലക്ഷ്യം കാണാതെ പുടിൻ അടങ്ങില്ല; യുദ്ധം തുടരും; അടിയന്തര വെടിനിർത്തൽ ഇല്ല; സാധാരണക്കാരെ ഒഴിപ്പിക്കാൻ സുരക്ഷിത പാതയ്ക്ക് മാത്രം രണ്ടാം റൗണ്ട് ചർച്ചയിൽ ധാരണ; മൂന്നാം വട്ടവും മേശയ്ക്ക് ചുറ്റും ഇരിക്കാൻ ധാരണ; യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പുതിയ നീക്കവുമായി യുക്രെയിൻ; നമുക്ക് നേരിട്ട് ചർച്ച ചെയ്യാമെന്ന് പുടിനോട് സെലൻസ്‌കി

മറുനാടൻ ഡെസ്‌ക്‌

കീവ്: ഒരുവശത്ത് നാശം വിതച്ച് യുദ്ധം തുടരുന്നതിനിടെ, യുക്രെയിനും റഷ്യയും തമ്മിൽ ആളുകളെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കാൻ ധാരണയായി. രണ്ടാം വട്ട ചർച്ചയിൽ മറ്റുകാര്യമായ തീരുമാനങ്ങൾ ഇല്ല. ചുരുക്കി പറഞ്ഞാൽ, പുടിൻ നേരത്തെ പ്രഖ്യാപിച്ചത് പോലെ യുദ്ധം തുടരും.

ഇതിനകം ബോംബിങ്ങിലും, ഷെല്ലാക്രമണത്തിലും ഒക്കെ പൂർണമായി തകർന്ന നഗരങ്ങളിലോ, ഗ്രാമങ്ങളിൽ നിന്നോ ആളുകളെ ഒഴിപ്പിക്കാമെന്നാണ് ധാരണ ആയിരിക്കുന്നത്. എന്നാൽ, വെടിനിർത്തലിന്റെ കാര്യത്തിൽ ധാരണയായില്ല. അടിയന്തര വെടിനിർത്തലാണ് യുക്രെയിൻ ചർച്ചയിൽ ആവശ്യപ്പെട്ടത്. ബ്രെസ്റ്റിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്. ചർച്ചയിൽ മൂന്നാം വട്ട ചർച്ചയ്ക്കും ധാരണയായി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെടിനിർത്തലാണ് ചർച്ചയിലെ മുഖ്യ അജണ്ടയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുടെ ഉപദേഷ്ടാവ് പറഞ്ഞിരുന്നത്.തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേരിക്കയാണ് യുക്രെയ്‌നെ സ മാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.

പുതിയ നീക്കവുമായി യുക്രെയിൻ

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പുതിയ നീക്കവുമായി യുക്രെയ്ൻ. ഒരു മേശക്കിരുവശവുമിരുന്ന് നമുക്ക് നേരിട്ട് ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി.

നേരിട്ട് സംസാരിച്ചെങ്കിൽ മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കാനാവൂ എന്നും സെലൻസ്‌കി പറഞ്ഞു. ഞങ്ങൾ റഷ്യയെ ആക്രമിക്കുന്നില്ല. അങ്ങനെ ആക്രമിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല. ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത്. ഞങ്ങളുടെ ഭൂമി വിടൂ എന്നും സെലെൻസ്‌കി പറഞ്ഞു.

യുദ്ധം തുടരുമെന്ന് പുടിൻ

അതേസമയം, യുദ്ധം തുടരുമെന്ന സൂചനയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നല്കുന്നത്. യുക്രെയ്‌നെ നിരായുധീകരിക്കുകയും നിഷ്പക്ഷ നിലയിലെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം ഏതു നിലയ്ക്കും കൈവരിക്കുമെന്ന് പുടിൻ. യുക്രെയ്ൻ ദേശീയ സായുധ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്നും പുടിൻ പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ഇരുവരും ഒന്നരമണിക്കൂറാണ് ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം യുക്രെയ്‌ന് അനുകൂലമായി മാക്രോൺ നടത്തിയ പ്രസ്താവനയിലുള്ള വിയോജിപ്പും പുടിൻ അറിയിച്ചു.

ചർച്ചകൾ വൈകിപ്പിക്കാൻ കീവ് നടത്തുന്ന ഏതൊരു ശ്രമവും മോസ്‌കോയുടെ ആവശ്യങ്ങളുടെ പട്ടിക വർധിപ്പിക്കുന്നതിന് കാരണമാകും- പുടിൻ കൂട്ടിച്ചേർത്തു. യുക്രെയ്‌നുമായി ചർച്ച നടക്കാനിരിക്കെയാണ് റഷ്യൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. മക്രോണുമായുള്ള സംഭാഷണം 90 മിനിറ്റോളം നീണ്ടുനിന്നു.

തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേ രിക്കയാണ് യുക്രെയ്‌നെ സമാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.

ആണവ യുദ്ധം ചിന്തയിൽ ഇല്ല

റഷ്യ ആണവയുദ്ധം നടത്തുമോ എന്ന ചോദ്യങ്ങൾ ശക്തമാകുമ്പോൾ മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.പാശ്ചാത്യ രാജ്യങ്ങളാണ് ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ലാവ്‌റോവിന്റെ ആരോപണം.

മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങൾ ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്. ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറുള്ള രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലാണ്. അല്ലാതെ റഷ്യക്കാരുടെ തലയ്ക്കുള്ളിലല്ല. അതിനാൽ തങ്ങളുടെ നിന്ത്രണം തെറ്റിക്കുന്ന വിധത്തിലുള്ള പ്രകോപനങ്ങൾ അനുവദിക്കുകയില്ലെന്നും ലാവ്‌റോവ് പറഞ്ഞു. റഷ്യൻ, വിദേശ മാധ്യമങ്ങൾക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിനു പിന്നാലെ തങ്ങളുടെ സൈന്യത്തോട് ആണവ യുദ്ധത്തിന് തയ്യാറെടുക്കാൻ പുടിൻ നിർദ്ദേശിച്ചിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.ഒരാഴ്ചത്തെ യുദ്ധത്തിൽ റഷ്യയുടെ മുഖ്യനേട്ടമായി യുക്രെയിനിലെ ഖേഴ്‌സൺ നഗരം പിടിച്ചെടുത്തു. തന്ത്രപ്രധാനമായ മരിയുപോളും റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കരിങ്കടൽ തീരത്തുള്ള ഖേഴ്‌സണിൽ മൂന്ന് ലക്ഷത്തോളം ജനങ്ങളാണുള്ളത്. സായുധരായ റഷ്യൻ പടയാളികൾ കൗൺസിൽ യോഗത്തിലേക്ക് ഇരച്ചുകയറിയെന്നും കർശന കർഫ്യു അടക്കം പുതിയ ചട്ടങ്ങൾ അടിച്ചേൽപ്പിച്ചെന്നും നഗരത്തിലെ മേയർ ഇഹോർ കോളിഖയിൻ പറഞ്ഞു. എന്നാൽ, നഗരത്തിൽ നിന്ന് യുക്രെയിനിയൻ സേന പൂർണമായി പിൻവാങ്ങിയോ എന്ന് വ്യക്തമല്ല.

ഖേഴ്‌സൺ വീണെങ്കിൽ, യുക്രെയിന്റെ പ്രധാന തുറമുഖ നഗരവും നാവിക താവളവുമായ ഒഡേസയും റഷ്യക്ക് വളരെ വേഗം കീഴടക്കാനാകും. കടലിൽ നിന്നും ഇവിടെ ആക്രമണം ഉണ്ടായേക്കാം എന്ന് അമേരിക്കൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ പക്കൽ അയുധങ്ങളില്ലെന്നും അക്രമത്തിനായി ഒരുങ്ങുന്നില്ലെന്നും നഗരത്തെ സുരക്ഷിതമാക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നും മേയർ പറഞ്ഞു. മൃതദേഹങ്ങൾ മറവു ചെയ്യാനും ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കൾ വിതരണം ചെയ്യാനും വളരെയധികം ബുദ്ധിമുട്ടു നേരിടുകയാണ്. ആളുകളെ വെടിവച്ചു വീഴ്‌ത്തരുതെന്നു മാത്രമാണു തങ്ങൾ റഷ്യൻ സേനയോട് അപേക്ഷിച്ചിരിക്കുന്നത്'. ആളുകൾ റഷ്യൻ പടയാളികളെ അനുസരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

അതേസമയം, ഹാർകീവിലും കീവിലും റഷ്യ വീണ്ടും വ്യോമാക്രമണം ശക്തമാക്കി. ചെർണിഹിവിലെ എണ്ണ സംഭരണകേന്ദ്രത്തിൽ ഷെല്ലാക്രമണം നടത്തി. ഇവിടെ വൻ തീപിടിത്തമുണ്ടായതായി വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രിയിൽ ഹാർകീവിലെ പള്ളിയും ടെറിട്ടോറിയൽ ഡിഫൻസ് ആസ്ഥാനവും റഷ്യ ആക്രമിച്ചിരുന്നു. കീവിന് സമീപമുള്ള മെട്രോ സ്റ്റഷേനിൽ രണ്ടു സ്ഫോടനങ്ങളുണ്ടായി. ഇതിനിടെ, തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ സൈന്യം നിലവിൽ വളഞ്ഞിട്ടുണ്ട്.

യുദ്ധം ആരംഭിച്ചശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,000 റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ രംഗത്തെതിതി. റഷ്യയുടെ മേജർ ജനറൽ ആന്ദ്രേ സുഖോവെറ്റ്‌സ്‌കിയെ വധിച്ചതായും യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, റഷ്യൻ സൈനിക വിമാനം വീഴ്‌ത്തിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. സുഖോയ് യുദ്ധവിമാനം വീഴ്‌ത്തിയെന്നാണ് അവകാശവാദം.

നാറ്റോയിൽ അംഗമാകാൻ അപേക്ഷ നൽകി ജോർജിയ

റഷ്യയുടെ യുക്രൈൻ അധിനിവേശം തുടരുന്നതിനിടെ മറ്റൊരു രാജ്യം കൂടി യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ അപേക്ഷ നൽകി. സോവിയറ്റ് യൂണിയനിൽ അംഗമായിരുന്ന ജോർജിയയാണ് യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുന്നത്.

'ഞങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ ഇന്ന് അപേക്ഷ നൽകുകയാണ്'-ജോർജിയൻ പ്രധാനമന്ത്രി ഇറാക്ലി ഗരിബഷ്വിലി പറഞ്ഞു.റഷ്യയുടെ അടുത്ത ലക്ഷ്യം തങ്ങളാണെന്ന് ജോർജിയ ആശങ്കപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP