Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോക്ടർ എന്ന് പരിചയപ്പെടുത്തി മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് പത്രാസ് കാണിക്കും; മനംമയക്കുന്ന സംസാരം; കാർ ഏർപ്പാടാക്കി യാത്ര തുടങ്ങിയാൽ കോവിഡ് ഗുളിക സമ്മാനിക്കും; കഴിച്ചാൽ കാർ പോയത് തന്നെ; കണ്ണൂരിൽ ട്രാവൽ ഏജൻസി ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ഡോക്ടർ എന്ന് പരിചയപ്പെടുത്തി മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് പത്രാസ് കാണിക്കും; മനംമയക്കുന്ന സംസാരം; കാർ ഏർപ്പാടാക്കി യാത്ര തുടങ്ങിയാൽ കോവിഡ് ഗുളിക സമ്മാനിക്കും; കഴിച്ചാൽ കാർ പോയത് തന്നെ; കണ്ണൂരിൽ ട്രാവൽ ഏജൻസി ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വൈഷ്ണവ്.സി

കണ്ണൂർ: തട്ടിപ്പുകാർ പലതരമുണ്ട്. ചിലർ ഒരുസംശയവും തോന്നാത്ത വിധം ആളെ പാട്ടിലാക്കി ഒന്നുമറിയാത്ത വിധം തട്ടിപ്പുനടത്തും. കോവിഡ് ഡോക്ടർ എന്ന പേരിൽ പണവും കാറുമൊക്കെ തട്ടിയെടുക്കുന്ന വിരുതന്റെ കഥയാണ് ഇപ്പോൾ കണ്ണൂരുകാരുടെ ഇടയിൽ സംസാരം. പള്ളിപ്പുറം സ്വദേശിയും ഗോ യാത്ര ടൂർസ് ആൻഡ് ട്രാവൽസ് കമ്പനി ഉടമയുമായ ശ്രീജിത്തിനും സുഹൃത്തിനുമാണ് ചെറിയതോതിലാണെങ്കലും അമളി പറ്റിയത്. കൃത്യസമയത്ത് തട്ടിപ്പാണെന്ന് മനസിലായതിനാൽ വൻ ചതിയിൽ നിന്നാണ് ശ്രീജിത്തും സുഹൃത്ത് ആഷിക്കും രക്ഷപ്പെട്ടത്.

സംഭവം ഇങ്ങനെ:

ഫെബ്രുവരി 19ന് മാൽഗുഡി റിസോർട്ടിൽ നിന്ന് ശ്രീജിത്തിന് ഒരു കോൾ. അവിടെ ഓട്ടം ഉണ്ടായാൽ മിക്കവാറും അവർ ശ്രീജിത്തിനെ ആണ് വിളിക്കാറ്. ഒരു ഡോക്ടറായിരുന്നു യാത്രികൻ. അയാൾക്ക് മംഗലാപുരം പോകണം. താൻ മംഗലാപുരത്തെ കെഎംസി ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടറാണ് എന്നും അവിടെ ചെന്ന ശേഷം തനിക്ക് സ്വന്തം നാടായ പാലക്കാട് പോവണമെന്നും പറഞ്ഞു. ട്രിപ്പ് ഏറ്റെടുത്ത ശ്രീജിത്ത് സുഹൃത്തായ ആഷിക്കിനെ ട്രിപ്പ് പോകുവാനായി ഏൽപ്പിച്ചു.

ആഷിഖും ഡോക്ടർ എന്ന് സ്വയം പരിചയപ്പെടുത്തിയ സഞ്ജയ് വർമ എന്ന ആളും ചേർന്ന് മംഗലാപുരത്തേക്ക് വണ്ടിയിൽ യാത്ര തിരിച്ചു. യാത്രാമധ്യേ 'ഡോക്ടർ' പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ, കോവിഡ് വരാതിരിക്കാൻ കൊള്ളാം എന്നു പറഞ്ഞ് ഒരു ഗുളിക ആഷിഖിന് നൽകി. എന്നാൽ, ഗുളിക പൊതുവെ കഴിക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് ആഷിഖ് അത് കഴിച്ചില്ല. ആഷിഖ് മെഡിക്കൽ കോളേജിൽ ഡോക്ടറെ ഇറക്കി വൈകുന്നേരം കൂട്ടാം എന്നു പറഞ്ഞ് പിരിഞ്ഞു.

വൈകുന്നേരം ആഷിഖ് കൂട്ടാൻ ചെല്ലുമ്പോൾ ഡോക്ടർ മെഡിക്കൽ കോളേജിൽ നിന്നു തന്നെ ഇറങ്ങി വന്നു. നന്നായി വിശക്കുന്നു എന്ന് പറഞ്ഞ് ആഷിഖിനെയും കൂട്ടി ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റ്‌ലേക്ക് പോയി. ഭക്ഷണം കഴിക്കവേ, പെട്ടെന്ന് ഡോക്ടർക്ക് ഒരു ഫോൺ കോൾ വന്നു. 'മധുരയിൽ നിന്ന് എന്റെ ഒരു സുഹൃത്ത് ആണ് വിളിച്ചത്. അയാൾക്ക് ഒരു കാർ അപകടം പറ്റി. പെട്ടെന്ന് പതിനായിരം രൂപ കൊടുക്കണം. എനിക്ക് ഗൂഗിൾ പേ ഒന്നുമില്ല നിങ്ങൾ എനിക്ക് പണം തന്ന് സഹായിക്കാമോ',എന്ന് ചോദിച്ചു.

ഉടൻ തന്നെ താൻ പണം മടക്കി നൽകാമെന്നും ഡോക്ടർ പറഞ്ഞു. ഇതു വിശ്വസിച്ച് ആഷിഖ് ഉടമയായ ശ്രീജിത്തിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഉടമ ഡോക്ടറുമായി സംസാരിച്ചു. പതിനായിരം രൂപ ഡോക്ടറുടേത് എന്നുപറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.

കുറച്ചു സമയത്തിന് ശേഷം വീണ്ടും ഫോൺ വന്നു. പതിനായിരം രൂപ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ ശ്രീജിത്തിനു സംശയം തോന്നി. നേരത്തെ തന്നത് എന്റെ ഒഫീഷ്യൽ അക്കൗണ്ട് ആണ് എന്നും, ഇനി എന്റെ പേഴ്‌സണൽ അക്കൗണ്ടിലേക്ക് ക്യാഷ് വേണമെന്നും അയാൾ ആവശ്യപ്പെട്ടു. സഞ്ജയ് എന്ന പേരിലാണ് പണം വേണമെന്ന് അയാൾ പറഞ്ഞത്. ഫോൺകോളിൽ സഞ്ജയുടെ പെരുമാറ്റത്തിൽ ശ്രീജിത്തിന് പന്തികേട് തോന്നി. ശ്രീജിത്ത് അയാൾ പണം തട്ടാനുള്ള പരിപാടിയാണ് നീ അയാളെ പിന്തുടരണമെന്ന് ആഷിഖിനോട് പറഞ്ഞു. ആഷിഖിനോട് ശ്രീജിത്ത് ഫോണിൽ സംസാരിക്കുന്നത് അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പിന്നീട് ഹോട്ടലിൽ ഇരിക്കവേ ഒരു ഫോൺ കോൾ വന്നു എന്ന് പറഞ്ഞ് അയാൾ പുറത്തേക്ക് ഇറങ്ങി പോയി. അഞ്ചു മിനിറ്റിന് ് ശേഷം സംശയം തോന്നിയ ആഷിക് പുറത്ത് ചെന്നു നോക്കിയപ്പോൾ അയാൾ അവിടെ ഒന്നുമില്ല. തൊട്ടടുത്തായി അയാൾ റൂം എടുത്ത ഹോട്ടലിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഡോക്ടർ അഞ്ച് മിനിറ്റ് മുമ്പേ വെക്കേറ്റ് ചെയ്തു ഇറങ്ങിയതായി അറിഞ്ഞു. ആഷിഖിന്റെ ഫോണും അയാൾ അവിടെ നിന്ന് ഇറങ്ങുന്നതിനു മുമ്പേ തന്ത്രത്തിൽ തട്ടിയെടുത്തിരുന്നു.

ആഷിക്കിനോട് സംസാരിക്കുമ്പോൾ, ഗുളിക കഴിച്ച ശേഷം തലവേദനയോ തലകറക്കമോ മറ്റോ ഉണ്ടോ എന്ന് ചോദിച്ചതായി ആഷിക് പറയുന്നു. ഒരുപക്ഷേ ആ ഗുളിക മറ്റെന്തെങ്കിലും ആയിരിക്കാമെന്നും, ആ ഗുളിക കഴിച്ച ശേഷം തന്റെ കാർ മോഷ്ടിക്കുക ആയിരുന്നിരിക്കാം അയാളുടെ ലക്ഷ്യമെന്നും ആഷിക് പറയുന്നു.

കോവിഡ് കാരണം ബിസിനസ് ലാഭത്തിൽ അല്ലാത്തതിനാൽ കണ്ണൂരിൽ പ്രവർത്തിച്ചുവന്ന കമ്പനി ശ്രീജിത്ത് വീട്ടിലേക്ക് മാറ്റിയിരുന്നു. കോവിഡും പ്രളയവും ഒക്കെ ബിസിനസിനെ കാര്യമായി ബാധിച്ചിറിക്കവെ ആണ് ഇത്തരത്തിലൊരു തട്ടിപ്പിന്റെ ശ്രമവും. ആഷിഖ് ശ്രീജിത്തിന്റെ സുഹൃത്തും ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയിലെ ഒരു ഡ്രൈവറുമാണ്.

വ്യാജ ഡോക്ടറുടെ സംസാരത്തിൽ സംശയം തോന്നിയതിനാലാണ് ശ്രീജിത്തിന് വൻ നഷ്ടം ഉണ്ടാവാതെ രക്ഷപ്പെട്ടത്. ശ്രീജിത്തിന് പതിനായിരം രൂപയും ആഷിക്കിന് അയാളുടെ 18000 രൂപയോളം വിലവരുന്ന ഫോണും നഷ്ടപ്പെട്ടു. അയാൾ വ്യാജ ഡോക്ടർ ആണെന്നും ഇതിനുമുമ്പും അയാൾ പല മോഷണങ്ങളും നടത്തിയിട്ടുണ്ട് എന്ന് ഈ സംഭവം പുറത്തു വന്നശേഷം മറ്റ് പലരും തുറന്നു പറഞ്ഞു എന്നും ശ്രീജിത്ത് പറയുന്നു.

കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് ശ്രീജിത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. കേസ് അന്വേഷണം പുരോഗമിച്ചു വരികയാണ്. ഇനി ഇയാൾ മറ്റൊരാളെ കബളിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ശ്രീജിത്ത് പരാതി കൊടുത്തത്.

പൊലീസിന്റെ അന്വേഷണത്തിൽ ചെന്നൈയിൽ നിന്ന് ഇയാൾ രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു കാർ മോഷണം നടത്തിയിരുന്നു. ആ കാർ ഗോവയിൽ നിന്ന് കണ്ടെടുത്തു എന്നും മനസ്സിലായി. മുന്തിയ ഹാട്ടലിൽ മുറിയെടുത്ത് ശേഷം ഹോട്ടലിലെ ആളുകളുമായി സംസാരിച്ച് കാർ ഏർപ്പെടുത്തും. ഇതിന് ശേഷം ഗുളിക നൽകി കാർ ഡ്രൈവറെ മയക്കി കിടത്തി കാർ തട്ടിയെടുക്കുന്ന സംഘത്തിലെ ആളാണ് ഇയാൾ എന്ന് സംശയിക്കുന്നു. കേരളത്തിൽ തന്നെ ഇതിനു മുമ്പ് ഇയാൾ പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട് എന്നും വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP