Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം

കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ കൊക്കയാർ പ്രദേശത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ജീവൻ തിരിച്ചുപിടിച്ചവർക്ക് ഇപ്പോൾ നിരാശയാണ്. അന്ന് ആ പെരുവെള്ളത്തിൽ ഒലിച്ചുപോയാൽ മതിയായിരുന്നു എന്നാണ് പലരും ഇപ്പോൾ പറയുന്നത്. പുനരധിവാസം ചുവപ്പുനാടയിൽ കുടുങ്ങിയതോടെ പലരും ജീവിതം മുൻപോട്ട് നീക്കുന്നത് നരകതുല്യമാണ്. അത്തരം ചിലരെ കണ്ടെത്തി സഹായിക്കാനുള്ള ശ്രമത്തിലാണ് മരുനാടൻ കുടുംബം. മറുനാടൻ മലയാളിയുടെ ചാരിറ്റി വിഭാഗമായ ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ശ്രമത്തിൽ പ്രേക്ഷകരുടെ സഹായം കൂടി ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ചിലരെ സഹായിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിൽ ദയവായി നിങ്ങൾകൂടി പങ്കുചേരുക.

ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ച് കെട്ടിപ്പടുത്തതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്ത് തരിപ്പണമാക്കി മനുഷ്യനെ പൂർണമായി നിസ്സഹായാവസ്ഥയിൽ എത്തിക്കാൻ പ്രകൃതി ദുരന്തങ്ങൾക്ക് എത്രത്തോളമാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൂട്ടിക്കൽ/ എന്തയ്യാർ / കൊക്കയാർ മേഖലകളിൽ കഴിഞ്ഞ ഒക്ടോബറിൽ സംഭവിച്ചത്. ഒരു സർക്കാരിനോ നിലവിൽ ലഭ്യമായ മാനുഷിക വിഭവ ശേഷി ഉപയോഗിച്ചോ പുനർനിർമ്മിക്കുവാൻ അസാധ്യമായ വിധത്തിലാണ് ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമൊക്കെ നാശനഷ്ടങ്ങൾ വിതച്ചത്.

വീടും സ്ഥലവും കൃഷിയും മനുഷ്യരും വളർത്തുമൃഗങ്ങളുമുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ട് വെറും ഉരുളൻകല്ലുകളുടെ കൂമ്പാരമായി തീർന്ന ഈ ദുരിതമേഖലയിൽ എന്തെങ്കിലും തുടങ്ങിവെക്കുന്നതിന് വലിയതോതിലുള്ള സാമ്പത്തിക സമാഹരണം ആവശ്യമാണ്. ഈയൊരാവശ്യം മുന്നിൽ കണ്ടുകൊണ്ടാണ് യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്ന് പ്രസ്തുത പ്രദേശത്തെ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കായി ആവാസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സർക്കാരും സന്നദ്ധസംഘടനകളും വാരിക്കോരി കൊടുക്കുന്നിടമാണ് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ വാസ്തവം എന്താണ്? സർക്കാരിന്റെ സഹായം കിട്ടണമെങ്കിൽ അടുത്ത ജന്മമാകണം, അത്രയേറെ നൂലാമാലകളാണ്. തകർന്നൊലിഞ്ഞ ഭൂമിയിൽ ഇനി വീട് നിർമ്മിക്കാൻ അനുമതിയില്ല. അനുമതിയായാലും നാളുകൾ നീണ്ട നരകയാതന. ചുരുക്കം ചിലരൊഴികെ സന്നദ്ധ സംഘടനകൾ മാധ്യമങ്ങൾ പോയതോടെ നാട് വിട്ടു. ഇപ്പോൾ അവിടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത നിരാശയുടെ നിലവിളി മാത്രം. വെള്ളം എടുത്ത പ്രിയപ്പെട്ടവരുടെ ഓർമകൾക്കും നശിച്ചുപോയെ കൃഷിയിടങ്ങൾക്കുമൊപ്പം ഉയർന്നു കേൾക്കുന്നത് അതിജീവനത്തിന്റെ സങ്കടക്കഥകളാണ്.

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, കിടപ്പാടം പൂർണമായോ ഭാഗികമായോ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയവർ, ആകെയുള്ള ഉപജീവനമാർഗ്ഗമായ കൃഷിയും വളർത്തു മൃഗങ്ങളും നഷ്ടപ്പെട്ടവർ തുടങ്ങി ദുരിതം അനുഭവിക്കുന്ന നിരവധിയാളുകളുടെ അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും കുടുംബങ്ങൾക്ക് സഹായം നൽകാനാണ് തീരുമാനം. അതുകൊണ്ടാണ് അവരെ സഹായിക്കാൻ പ്രിയപ്പെട്ട വായനക്കാർ തന്നെ നേരിട്ട് വരണമെന്ന് അപേക്ഷിക്കുന്നത്. നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ചെയ്യൂ. അത്രമേൽ ദുരിതത്തിലാണ് ആ മനുഷ്യർ അവിടെ ജീവിക്കുന്നത്.

കൊക്കയാർ പഞ്ചായത്തിലെ പ്രളയബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയത് ഒരാഴ്‌ച്ച മുമ്പാണ്. കൊക്കയാർ പുല്ലകയാറിന് സമീപത്തെ മുക്കുളം മുതൽ മുണ്ടക്കയം കല്ലേപാലം വരെയുള്ള ആറിന്റെ തീരത്ത് താമസിക്കുന്നവരും മേലോരം, വെംബ്ലി, അഴങ്ങാട് പ്രദേശത്തെ കർഷക കുടുംബങ്ങളും 2018 മുതൽ തുടർച്ചയായി പ്രളയദുരന്തങ്ങൾക്ക് ഇരയാവുകയാണ്. ഒക്ടോബർ 16ലെ അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 175 കുടുംബങ്ങൾക്ക് വീടും പറമ്പും നഷ്ടപ്പെട്ടിട്ടുണ്ട്.

ചില സ്വകാര്യവ്യക്തികൾ മിതമായ വിലയ്ക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. ഇങ്ങനെ മൂന്ന് പേരുടെ പേരിലുള്ള 40 ഏക്കർ ലഭ്യമാകും. ഭൂമി വാങ്ങാൻ പഞ്ചായത്തിന് സാമ്പത്തിക ശേഷിയില്ല. സർക്കാർ മതിയായ തുക അനുവദിക്കാത്തതാണ് പുനരധിവാസം നടക്കാതിരക്കുനുള്ള കാരണവും. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവർ വേറെയുമുണ്ട്. മറുനാടന്റെ അന്വേഷണത്തിൽ ദുരിതബാധിതരിൽ ചിലർക്ക് സഹായം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജന്മനാ ശരീരചലനശേഷി നഷ്ടപ്പെട്ട് ഒരു വീൽ ചെയറിന് വേണ്ടി അപേക്ഷിക്കുന്ന എന്തയ്യാർ മുളക്കുളം സ്വദേശി ഷോൺ ബാബു, വീടും സർവ്വതും നഷ്ടപ്പെട്ട ഈ മേഖലകളിൽ താമസിക്കുന്ന ലളിത കെ ഇ, ജിയ ജോജി, ജോസ് ജോസഫ്, രാജേഷ് പി എസ്, കെ എം ലൈല സാബു, നബീസ, സാജൻ വി കെ, മോഹൻ ടിവി, സാലി സോമൻ, സുരേഷ്, അൻഷാദ് പി എ, കുടുംബ ശ്രീ ഹോട്ടൽ, മുണ്ടക്കയം സ്വദേശിനി അമല മേരി ആന്റണി, കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശി ചന്ദ്രശേഖരൻ, കൊക്കയാർ സ്വദേശി രാജേഷ് കുമാർ പിപി, മുക്കുളം സ്വദേശിനി സന്ധ്യാ കമാൽ ദാസ്, കൊക്കയാർ സ്വദേശിനി സുശീല രാജേന്ദ്രൻ, വെളിനിലം സ്വദേശി അപ്പച്ചൻ തുടങ്ങിയവർക്കാണ് സഹായം നൽകുക.

ഇവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഇന്ന് പരിചയപ്പെടുത്തുന്നത് കോട്ടയത്തെ കിഡ്നി രോഗിയായ ചന്ദ്രശേഖരന്റെ കുടുംബത്തെ

ആദ്യമായി ആവാസ് വായനക്കാരുടെ കാരുണ്യത്തിനായി സമർപ്പിക്കുന്ന കുടുംബം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കുറുവാമൂഴി ഭാഗത്തു മണിമലയാറിന്റെ തീരത്തു പുറമ്പോക്കിൽ താമസിക്കുന്ന ഓലിക്കൽ വീട്ടിൽ ചന്ദ്രശേഖരന്റെ കുടുംബമാണ്. കഴിഞ്ഞ ഒക്ടോബർ 16ന് കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിനെത്തുടർന്ന് ഒഴുകിവന്ന വെള്ളം ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂരയായി നിർമ്മിച്ചിരുന്ന രണ്ടുമുറി വീടും സകലമാന വീട്ടുസാധനങ്ങളും ഒഴുകിപോയതിനെ തുടർന്ന് അന്നുമുതൽ ഇന്നുവരെ കാഞ്ഞിരപ്പള്ളിപഞ്ചായത്തിന്റെ ക്യാമ്പിലാണ് അന്തിയുറങ്ങുന്നത്.

2018ൽ വീടിനകത്തുകൂടി വെള്ളം കേറിയിറങ്ങി പോയെങ്കിലും വീട് തകർന്നിരുന്നില്ല. എന്നാൽ ഇപ്രാവശ്യം തറ മാത്രം ബാക്കിവച്ചു എല്ലാം മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത അഞ്ചു സെന്റ് ഭൂമിയിൽ ഉള്ള ഷെഡിൽ കൂലിപ്പണിയെടുത്തു ജീവിക്കുന്ന 65 വയസുള്ള കിഡ്‌നി സംബന്ധമായ അസുഖമുള്ള ചന്ദ്രശേഖരനും, ഭാര്യയും കെട്ടിച്ചുവിട്ട മൂത്തമകളും, അവരുടെ രണ്ടുകുട്ടികളും, ഇളയമകൾ ആരതിയും ആണ് ഉണ്ടായിരുന്നത്.

രാവിലെ പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഉടുതുണിയുമായി കുട്ടികളെയുമെടുത്തു ഓടിയതുകൊണ്ടു അവരെല്ലാം ഇന്ന് ജീവനോടെയിരിക്കുന്നു. ഇത് ചന്ദ്രശേഖരന്റെ മാത്രം കഥയല്ല, ഇവരുടെ സമീപത്തു താമസിച്ചിരുന്ന 13 വീടുകളാണ് തറ പോലും ശേഷിക്കാതെ വെള്ളം കൊണ്ടുപോയത്. ഇതിൽ കുറേപേർ ബന്ധു വീടുകളിലും, താൽക്കാലികമായി വാടകയ്ക്ക് എടുത്ത വീടുകളിലും, കുറച്ചുപേർ ഇപ്പോഴും ക്യാമ്പിലും തുടരുന്നു.

രണ്ടു മാസമായിട്ടും സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷപോലും അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. കുറെ സഹായങ്ങൾ വിദേശത്തുനിന്നും സ്വദേശത്തുനിന്നും നാട്ടിലേക്കെത്തുന്നു എന്ന് കേൾക്കുന്നുവെങ്കിലും ഒന്നും നേരിട്ട് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇളയമകൾ ആരതിയുടെ താൽക്കാലിക ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛ വരുമാനമായിരുന്നു ഇവരുടെ ജീവിതമാർഗം.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP