Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുക്രെയിനോട് എന്തിന് പുടിൻ ഇങ്ങനെ പെരുമാറുന്നു? റഷ്യൻ പ്രസിഡന്റ് സംസാരിക്കുന്നത് നാല് നൂറ്റാണ്ട് പിന്നോട്ട് നോക്കി; ഓരോ നൂറ്റാണ്ടിലും റഷ്യയിൽ ഓരോ അധിനിവേശ ശ്രമം; ഇപ്പോൾ വില്ലൻ നാറ്റോ എന്ന് പുടിനും; ചോരപ്പുഴയും കണ്ണീരും വീണ്ടും ഒഴുക്കുന്ന അധിനിവേശ കടുംകൈക്ക് പിന്നിലെ ചരിത്രം ഇങ്ങനെ

യുക്രെയിനോട് എന്തിന് പുടിൻ ഇങ്ങനെ പെരുമാറുന്നു? റഷ്യൻ പ്രസിഡന്റ് സംസാരിക്കുന്നത് നാല് നൂറ്റാണ്ട് പിന്നോട്ട് നോക്കി; ഓരോ നൂറ്റാണ്ടിലും റഷ്യയിൽ ഓരോ അധിനിവേശ ശ്രമം; ഇപ്പോൾ വില്ലൻ നാറ്റോ എന്ന് പുടിനും; ചോരപ്പുഴയും കണ്ണീരും വീണ്ടും ഒഴുക്കുന്ന അധിനിവേശ കടുംകൈക്ക് പിന്നിലെ ചരിത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കീവ്: കിഴക്കൻ യുക്രെയിനിൽ, റഷ്യയുടെ ആക്രമണം തുടരുമ്പോൾ ചോരപ്പുഴയും, കണ്ണീരും വീണ്ടും ലോകം കാണുകയാണ്. റഷ്യൻ അധിനിവേശം യൂറോപ്പിന് വൻദുരന്തം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത് യുദ്ധത്തിന്റെ കെടുതികൾ നന്നായി അറിയാവുന്നതുകൊണ്ട് തന്നെ. എന്താണ് റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന്റെ പ്രകോപനം? റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വാക്കുകൾ ശ്രദ്ധിക്കുക: 'ഇപ്പോഴത്തെ ആക്രമണം യുക്രെയിനെയോ അവിടുത്തെ ജനങ്ങളുടെയോ താൽപര്യങ്ങൾ ഹനിക്കാൻ വേണ്ടിയല്ല. യുക്രെയിനെ ബന്ദിയാക്കി വയ്ക്കുകയും, റഷ്യക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നവരെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് സൈനിക നടപടി.

യുഎസ്എസ്ആർ സൃഷ്ടിച്ചപ്പോഴോ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമോ, ഇന്നത്തെ യുക്രെയിനിൽ താമസിക്കുന്ന ജനങ്ങളോട് തങ്ങളുടെ ജീവിതം എങ്ങനെ കെട്ടിപ്പെടുക്കണമെന്ന് ആരും ചോദിച്ചിരുന്നില്ല. സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പിന് ഉള്ള അവകാശം ഇന്നത്തെ യുക്രെയിൻ ജനതയ്ക്കുണ്ടാകണം', പുടിൻ പറഞ്ഞു. കിഴക്കൻ മേഖലയിലേക്കുള്ള നാറ്റോയുടെ വികസനം അവസാനിപ്പിക്കണം എന്ന റഷ്യയുടെ ആവശ്യത്തിന് ചെവി കൊടുക്കാതെ വന്നതോടെയാണ് യൂറോപിനെ വീണ്ടും യുദ്ധത്തിലേക്ക് തള്ളി വിടുമെന്ന് സംശയിക്കാവുന്ന യുക്രെയിൻ അധിനിവേശത്തിന് റഷ്യ തുടക്കമിട്ടിരിക്കുന്നത്.

സംഘർഷത്തിന്റെ ഉറവിടം

മുൻ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയിനും റഷ്യയും തമ്മിൽ ദീർഘനാളായി സംഘർഷം ഉണ്ടെങ്കിലും, 2021 ന്റെ ആദ്യമാണ് അത് കൈവിട്ടുതുടങ്ങിയത്. നാറ്റോയിൽ ചേരാൻ യുക്രെയിനെ അനുവദിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടത് റഷ്യയയും പുടിൻ ഭരണകൂടത്തെയും വല്ലാതെ പ്രകോപിപ്പിച്ചു. കഴിഞ്ഞ വർഷം തന്നെ യുക്രെയിൻ അതിർത്തിയിൽ റഷ്യൻ സൈനികരെ പരിശീലനത്തിന് അയച്ചിരുന്നു. ഡിസംബറോടെ തന്നെ അമേരിക്കയും ബൈഡനും റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി തുടങ്ങി. യുക്രെയിനെ ആക്രമിച്ചാൽ, കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് ബൈഡൻ പുടിനോട് പറഞ്ഞു. എന്നാൽ, പുടിൻ അതൊന്നും വകവച്ചില്ല.

കിഴക്കൻ യൂറോപ്പിലും, യുക്രെയിനിലും സൈനിക പരിപാടികൾ ഒന്നും നാറ്റോയുടെ മുൻകൈയിൽ നടത്തരുതെന്ന നിയമപരമായ ഉറപ്പ് വേണമെന്നായിരുന്നു റഷ്യ പാശ്ചാത്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത്. യുക്രെയിൻ പാശ്ചാത്യ രാഷ്ട്രങ്ങളുടെ കൈയിലെ പാവ ആണെന്നും, ശരിയായ ഒരു രാഷ്ട്രം അല്ലെന്നുമാണ് പുടിൻ ആവർത്തിച്ച് പറഞ്ഞത്.

ഇതാദ്യമല്ല അധിനിവേശം

കിഴക്കൻ യുക്രെയിന്റെ വലിയൊരു ഭാഗം പുടിന്റെ പിന്തുണയോടെ വിമതർ 2014 ൽ പിടിച്ചെടുത്തപ്പോഴായിരുന്നു ആദ്യത്തെ ചൂടൻ പോരാട്ടം. അന്ന് റഷ്യ ക്രൈമിയയെ രാജ്യത്തോട് ചേർത്തു. ഒരുമുൻ സോവിയറ്റ് റിപ്പബ്ലിക് എന്ന നിലയിൽ, യുക്രെയിനും റഷ്യയും സാമൂഹിക, സാംസ്‌കാരിക ബന്ധം പങ്കുവയ്ക്കുന്നുണ്ട്. റഷ്യനാണ് യുക്രെയിനിൽ വ്യാപകമായി സംസാരിക്കുന്ന ഭാഷയും. എന്നാൽ, 2014 ലെ അധിനിവേശത്തോടെ ബന്ധം വഷളായി. 2014 ൽ റഷ്യൻ അനുകൂല പ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെയാണ് റഷ്യ യുക്രെയിനെ ആക്രമിച്ചത് എന്നതും ശ്രദ്ധേയമാണ്. അതിന് ശേഷം ഒളിഞ്ഞും തെളിഞ്ഞും തുടരുന്ന സംഘർഷത്തിൽ 14,000 ത്തിലേറെ പേർ മരിച്ചു.

മിൻസ്‌ക്‌ ഉടമ്പടി

കിഴക്കൻ യുക്രെയിനിലെ സായുധ കലാപം അവസാനിപ്പിക്കാൻ റഷ്യയും, യുക്രെയിനും മിൻസ്‌ക് സമാധാന ഉടമ്പടി ഒപ്പുവച്ചിരുന്നു. ഡോൺബാസ് മേഖലയും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, സംഘർഷം തുടർന്നു. എല്ലാം, മോസ്‌കോയുടെ പുകമറ എന്നാണ് പാശ്ചാത്യ രാഷ്ട്രങ്ങൾ വിലയിരുത്തിയിരുന്നത്.

എന്താണ് പുടിൻ ഇങ്ങനെ?

നാല് നൂറ്റാണ്ട് പിന്നിലേക്കാണ് പുടിന്റെ ഈ പെരുമാറ്റത്തിന്റെ കാരണം തിരയേണ്ടത്. റഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സർ ചക്രവർത്തി മഹാനായ പീറ്ററിന്റെ കാലം മുതലേ, യൂറോപ്പിന്റെ വിപുലീകരണ മനോഭാവത്തെ റഷ്യ സംശയത്തോടെയാണ് കാണുന്നത്.

യൂറോപ്പിലെ പ്രബലശക്തിയായിരുന്ന സ്വീഡൻ 1709 ൽ റഷ്യയിൽ അധിനിവേശം നടത്തി. പീറ്റർ ചക്രവർത്തി സ്വീഡിഷ് പടയെ തുരത്തിയെങ്കിലും, ഓരോ നൂറ്റാണ്ടിലും ഓരോ അധിനിവേശ ശ്രമങ്ങൾ ഉണ്ടായി. 1812 ൽ നെപ്പോളിയന്റെ വൻപട ഫ്രാൻസിൽ നിന്ന് മോസ്‌കോയിലെത്തി തമ്പടിച്ചു. എന്നാൽ, മഞ്ഞുകാലം അവർക്ക് തടസ്സമായതോടെ തിരിച്ചുപോകേണ്ടി വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലായിരുന്നു വില്ലൻ. സോവിയറ്റ് യുൂണിയനിലെ ആ ജർമൻ അധിനിവേശം എത്ര ജീവനുകളാണ് എടുത്തത്. പുതിയ കാലത്ത് നാറ്റോയുടെ രൂപത്തിലാണ് അധിനിവേശ ഭീഷണി എന്നാണ് പുടിൻ കരുതുന്നത്.

നാറ്റോ എന്നും റഷ്യക്ക് തലവേദന

1917ൽ വ്‌ളാദിമിർ ലെനിനിന്റെ നേതൃത്വത്തിൽ നടന്ന റഷ്യൻ വിപ്ലവത്തിന് ശേഷം യുക്രെയിനിന് സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ വെറും മൂന്നു വർഷം മാത്രമാണീ സ്വാതന്ത്ര്യം അവർക്ക് അനുഭവിക്കാൻ പറ്റിയത് എന്നു മാത്രം. 1921ൽ സോവിയറ്റ് ആശയങ്ങളുടെ കരുത്തിൽ യു.എസ്.എസ്.ആർ രൂപീകരിച്ചു. അപ്പോൾ യുക്രെയിൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായി. പിന്നെ 1990ൽ യു.എസ്.എസ്.ആറിന്റെ തകർച്ചയ്ക്കുശേഷമാണ് നാം ഇന്ന് കാണുന്ന തരത്തിൽ യുക്രൈൻ സമ്പൂർണ സ്വതന്ത്ര രാഷ്ട്രമായി മാറിയത്. 1991ലാണ് സ്വതന്ത്ര രാജ്യമാകുന്നത്. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം. പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായും ഈ കരിങ്കടൽ തീര രാജ്യം അതിർത്തി പങ്കിടുന്നു.

എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, ബലാറസ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളും യുക്രെയിനൊപ്പം അന്ന് സ്വതന്ത്രമായി. പിന്നാലെ യൂറോപ്പിലെ പ്രധാന രാജ്യങ്ങളെല്ലാം യൂറോപ്യൻ യൂണിയന്റെ ഭാഗമായി. സോവിയറ്റ് യൂണിയൻ അഥവാ യു.എസ്.എസ് ആറിന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളും യൂറോപ്യൻ യൂണിയനിലേക്ക് പോയിട്ടുണ്ട്. ഈ യൂറോപ്യൻ രാജ്യങ്ങളുടെ ഈ കൂട്ടായ്മ എന്നും റഷ്യയ്‌ക്കൊരു തലവേദനയായിരുന്നു.

2006 വരെ റഷ്യക്കൊപ്പമായിരുന്നു യുക്രെയിൻ. 2004 മുതൽ 2006 വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷം, അമേരിക്കയോടായി യുക്രൈന്റൈ കൂറ്. അമേരിക്കയോടുള്ള യുക്രെയിന്റെ അമിത വിധേയത്വത്തിൽ അപകടം മണത്ത റഷ്യ, അന്നുമുതൽ പലവിധത്തിൽ പ്രകോപനങ്ങളും ഉപരോധങ്ങളുമായി രംഗത്തുണ്ട്. യുക്രെയിനിലെ കിഴക്ക് ഭാഗത്തുള്ള 17 ശതമാനം വരുന്ന ജനവിഭാഗം റഷ്യൻ ഭാഷ സംസാരിക്കുന്നവരും റഷ്യയോട് കൂറുപുലർത്തുന്നവരുമാണ്. ഇതാണ് റഷ്യയെ ഈ മേഖലയിൽ സഹായിക്കുന്ന ഒരു ഘടകം. വിഘടനവാദികൾ കയ്യടക്കിയ പ്രദേശങ്ങൾ വഴി റഷ്യ എളുപ്പത്തിൽ യുക്രെയിൻ മണ്ണിൽ പ്രവേശിച്ചു.

എന്നാൽ, നാറ്റോയുമായുള്ള യുക്രെയിന്റെ ബന്ധമാണ് റഷ്യയെ അസ്വസ്ഥരാക്കുന്നത്. യുക്രെയിൻ വൈകാതെ, നാറ്റോ അംഗമാകും എന്ന സൂചന വന്നതും അധിനിവേശത്തിന് കാരണമായി. 1949ൽ സ്ഥാപിതമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ സോവിയറ്റ് കാലത്തും ഇപ്പോൾ പുടിന്റെ കാലത്തും റഷ്യക്ക് ഭീഷണിയാണ്.

പുടിന്റെ ആവശ്യങ്ങൾ

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനെ വരുതിയിലാക്കാൻ വേണ്ടി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ സൈനിക കൂട്ടായ്മ. തുടക്കത്തിൽ 12 രാജ്യങ്ങളാണ് നാറ്റോയിൽ ഉണ്ടായിരുന്നത്. കിഴക്കൻ യൂറോപ്പിൽ നിന്ന് അംഗങ്ങളെ ചേർക്കില്ല എന്ന് സോവിയറ്റ് യൂണിയന് നൽകിയ വാക്ക്, അമേരിക്കയും കൂട്ടരും ഇതുവരെ പാലിച്ചിട്ടില്ല. സോവിയറ്റ് യൂണിയൻ വിട്ടുവന്ന പലർക്കും നാറ്റോ പിന്നീട് അംഗത്വവും നൽകി. യുക്രെയിനും ജോർജിയയും നാറ്റോയിൽ ചേർന്നാൽ, പാശ്ചത്യ ശക്തികൾക്ക് റഷ്യയെ ആക്രമിക്കാൻ വളരെ എളുപ്പമാണെന്ന് പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ കരുതുന്നു. എന്തുവില കൊടുത്തും അത് തടയുക എന്നതാണ് റഷ്യയുടെ പ്രധാന ലക്ഷ്യം.

റഷ്യയുടെ അയൽ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് എന്നാണ് പുടിന്റെ ആവശ്യം. 12 അംഗങ്ങൾ മാത്രമുണ്ടായിരുന്ന അവസ്ഥയിലേക്ക് നാറ്റോ മടങ്ങിപ്പോകണമെന്നും റഷ്യ ആവശ്യപ്പെടുന്നു. തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ അയൽ രാജ്യങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കുക എന്നും റഷ്യ നിലപാടെടുക്കുന്നു. ഒറ്റനോട്ടത്തിൽ, സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ കരുതി ചെയ്യുന്ന കാര്യങ്ങളാണെന്ന് തോന്നാമെങ്കിലും, റഷ്യയെ ശത്രുക്കളിൽ നിന്ന് കാക്കുന്നത് താനാണ് എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കി, പിന്തുണ നേടിയെടുക്കുക എന്നതാണ് പുടിൻ ചെയ്യുന്നത് എന്നാണ് വിമർശകരുടെ വാദം.

മുഖം തിരിച്ച് അമേരിക്ക

നാറ്റോ അംഗത്വ കാര്യത്തിൽ റഷ്യക്ക് ഉറപ്പ് നൽകാൻ അമേരിക്ക തയ്യാറല്ല. സ്വതന്ത്ര പരമാധികാര രാജ്യമായ യുക്രെയിൻ സ്വന്തം കാര്യം തീരുമാനിക്കുമെന്നാണ് യുഎസിന്റെയും നാറ്റോയുടെയും നിലപാട്. യുക്രെയിന് ആയുധവും പരിശീലനവും നൽകുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

തുറന്ന യുദ്ധത്തിന് യൂറോപ്പിന് താൽപര്യമില്ല

കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അമേരിക്കയും ബ്രിട്ടനും അയച്ചിരുന്നു. എന്നാൽ യുക്രെയിനിലേക്ക് നേരിട്ട് സേനയെ അയച്ചിട്ടില്ല. അതായത് തുറന്ന യുദ്ധത്തിന് സ്‌പെയിനോ, ഡെന്മാർക്കോ, നെതൽലൻഡ്‌സോ ഒന്നും തയ്യാറല്ല. കരിങ്കടലിലേക്ക് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചുവെന്നത് നേരാണ്. ഇന്ധനത്തിൽ റഷ്യയെ ആശ്രയിക്കുന്ന ജർമനി എങ്ങനെയെങ്കിലും അധിനിവേശം ഒഴിവാക്കാൻ പണിപ്പെട്ടിരുന്നു. ചൈനയാവട്ടെ റഷ്യക്കൊപ്പമാണ്. സുരക്ഷയെ കുറിച്ചുള്ള റഷ്യയുടെ ആശങ്ക ന്യായം എന്നും അത് ഗൗരവമായി എടുക്കണമെന്നുമാണ് അവരുടെ നിലപാട്. ഇന്ത്യയാകട്ടെ ചർച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ, യുക്രെയിനിലെ റഷ്യൻ അധിനിവേശത്തോടെ ഇന്ത്യക്കും പ്രയാസങ്ങൾ ഉണ്ടാകുന്നു. എണ്ണവില കൂടും. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കമുള്ളവരെയും അധിനിവേശം ബാധിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP