Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധവുമായി കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളും പ്രദേശവാസികളും; വധശിക്ഷ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യം; നിമിഷപ്രിയയുടെ അപ്പീലിൽ വിധി പറയുന്നത് ഒരാഴ്ച മാറ്റി

കോടതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധവുമായി കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളും പ്രദേശവാസികളും; വധശിക്ഷ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യം; നിമിഷപ്രിയയുടെ അപ്പീലിൽ വിധി പറയുന്നത് ഒരാഴ്ച മാറ്റി

ന്യൂസ് ഡെസ്‌ക്‌

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് കോടതി നീട്ടിവെച്ചു. കടുത്ത പ്രതിഷേധത്തിനിടെയാണ് കോടതി വിധി പറയുന്നത് നീട്ടിയത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്.
കേസ് വരുന്ന 28ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

കേസ് പരിഗണിക്കവെ, കോടതിക്ക് മുന്നിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കോടതിക്ക് മുന്നിൽ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായെത്തി. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. യമൻ പൗരൻ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നൽകി മരണശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം.

കടുത്ത പ്രതിസന്ധിയാണ് നിമിഷയുടെ കാര്യത്തിൽ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ സാമുവൽ അറിയിച്ചു. നിമിഷയുടെ വധശിക്ഷ നടപ്പാക്കാൻ പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യൻ അംബാസിഡറും വ്യക്തമാക്കി.

2017ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ 25ന് തലാൽ കൊല്ലപ്പെട്ടു. താലാലിനൊപ്പം ക്ലിനിക് നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയും യമൻ സ്വദേശിയായ സഹപ്രവർത്തക ഹനാനും കേസിൽ അറസ്റ്റിലായി. തലാൽ തന്നെ ഭാര്യയാക്കി വെക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുക്കുകയും ഭാര്യയായി വെക്കാൻ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പറഞ്ഞിരുന്നു. കേസിൽ മറ്റൊരു പ്രതിയായ ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴിക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് മേൽക്കോടതിയിൽ അപ്പീൽ പോയി. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

വിചാരണക്കോടതി നൽകിയ മരണ ശിക്ഷ ശരിവച്ചാൽ യമനിലെ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കാനാണ് തീരുമാനം. എന്നാൽ അപ്പീൽ കോടതിയിലേതടക്കം വിസ്താര നടപടികളിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൗൺസിൽ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹർജി സുപ്രീംകൗൺസിൽ പരിഗണിക്കാറില്ല.

യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോൾ. മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീൽ കോടതി നേരത്തെ ശരിവച്ചിരുന്നു.

ബ്ലഡ് മണി നൽകി പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞത്.

യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്‌സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാൽ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.

യെമനിൽ എത്തുന്നത് മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ എഴുതി യുവതി കത്തയച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു.

വിവാഹം ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ
തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ. 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് ഇപ്പോൾ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് അടുത്തകാലത്തൊന്നും യാതൊരു അടുപ്പവുമില്ല.

വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭർത്താവും നാട്ടിൽ വന്നപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോൾ കൊല്ലപ്പെട്ട യമൻ സ്വദേശിയായ യുവാവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭർത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗൾഫിൽ തന്നെ താമസം തുടരുന്നതും. ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു. അതിനാൽ യെമനിൽ എങ്ങനെയായിരുന്നു ഇവരുടെ ജീവിതമെന്നത് നാട്ടുകാർക്കും പഴയ അടുപ്പക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ദുരൂഹമായി തുടർന്നു. ഇതിനിടെയാണ് കൊലപാതക വാർത്തയും ഇവരെ അന്വേഷിക്കുന്നതായ അറിയിപ്പുമെല്ലാം വരുന്നത്.

നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ എന്ന യെമൻ പൗരന്റെ സഹായം തേടുന്നത്. താൻ ഭാര്യയാണെന്ന് തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ കത്തിൽ വ്യക്തമാക്കിയിരുന്നു. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി. തന്റെ സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് ജയിലിൽ നിന്ന് യുവതി സഹായംതേടി കത്തയച്ചത്.

നിമിഷ പറയുന്നത്
ക്ലിനിക്ക് തുടങ്ങിയപ്പോൾ കരാറെഴുതിയെങ്കിലും എല്ലാം തലാലിന്റെ പേരിലായിരുന്നു. അറബിയിലായിരുന്നതിനാൽ അത് മനസ്സിലായിരുന്നില്ല. പതുക്കെ പതുക്കെയാണ് തലാലിന്റെ യഥാർത്ഥ സ്വഭാവം പുറത്തറിയാൻ തുടങ്ങിയത്. ലഹരിക്ക് അടിമയായ തലാലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും പലരിൽ നിന്നും അറിഞ്ഞു. ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് നിമിഷ ചോദ്യം ചെയ്യുന്നത്. ഇതോടെ ക്ലിനിക്ക് നടത്തിപ്പ് അവതാളത്തിലായി.

സാമ്പത്തിക പ്രശ്‌നങ്ങളെ പറ്റി സംസാരിക്കുമ്പോൾ ക്ലിനിക്കിലെത്തി ബുക്കിൽ കയ്യേറ്റം ചെയ്യുന്നത് പതിവായി. വഴക്ക് രൂക്ഷമായപ്പോൾ ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു മറുപടി. ഇത് കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി. ഞാനെപ്പോഴാണ് ഇയാളുടെ ഭാര്യയായത്? ഇതേ പറ്റി അന്വേഷിച്ചപ്പോഴാണ് കേരളത്തിലെത്തിയപ്പോൾ നിമിഷയുമായി വിവാഹം കഴിഞ്ഞു എന്ന് തലാൽ എല്ലാവരോടും പറഞ്ഞിരുന്നതായി അറിയുന്നത്. തെളിവിനായി ചില ഫോട്ടോകൾ കാണിക്കുകയും ചെയ്തിരുന്നു.

ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി നിമിഷ സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി കൊടുത്തു. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയൊ സഹായത്തിൽ തലാൽ വ്യാജ വിവാഹ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സർട്ടിഫിക്കേറ്റു കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഇതോടെ ഇരുവരും ഭാര്യാഭർത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും തലാൽ സമ്മതിച്ചിരുന്നില്ല. ഫോൺ ഉപയോഗിക്കാൻ സമ്മതിക്കാതിരിക്കുകയായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തലാലിന്റെ ബന്ധുക്കളോട് സത്യാവസ്ഥ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. തലാലിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത്. അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തുകയും കൂടെ താമസിക്കേണ്ടിയും വന്നു. പിന്നീട് നമിഷയ്ക്ക മാാനസികമായും ശാരീരികമായും പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു. പലപ്പോഴും റൂമിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയാണ് ചെയ്തിരുന്നത്. ഇതിനിടയിലാണ് രണ്ട് സുഹൃത്തുക്കൾ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഡിവോഴ്‌സിന് സമ്മതിപ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്‌പോർട് തിരികെ വാങ്ങാനുമായി തലാലിനെ അനസ്‌ത്യേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുക്കാമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനായി ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഹനാൻ എന്ന നഴ്‌സ് യുവതിയും ഇക്കാര്യത്തിൽ സഹായിക്കാൻ രംഗത്ത് വന്നു. എന്നാൽ അനസ്‌ത്യേഷ്യ നൽകുന്നതിനിടയിൽ തലാൽ മരിക്കുകയായിരുന്നു.

പിന്നീട് മൃതദേഹം ഒളിപ്പിക്കാനായി വെട്ടിമുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. ഇതിന് ശേഷം അവിടെ നിന്നും വിട്ട് മാരിപ്പ് എന്ന സ്ഥലത്തെത്തി ഒരു മാസം ഒളിവിൽ താമസിച്ചു. വൈകാതെ തന്നെ ഹനാൻ അറസ്റ്റിലായിരുന്നു. 2017 ജൂലൈയിലാണ് സംഭവം നടക്കുന്നത്.പിന്നീട് ഓഗസ്റ്റിലാണ് നിമിഷ അറസ്റ്റിലാകുന്നത്.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷ പ്രിയയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കുവിധിച്ചത്. വധശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പട്ട് ഇവരുടെ അമ്മ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മഖേന നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല. ശിക്ഷയിളവ് ലഭിക്കാൻ അപ്പീൽ നൽകാൻ കുടുംബസ്വത്തടക്കം വിറ്റ് ബന്ധുക്കൾ പണം കോടതിയിൽ കെട്ടിവെച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP