Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷിബിലിയും ഷാദുലിയും ഈരാറ്റുപേട്ടയിലെ ഇരട്ട സഹോദരങ്ങൾ; സത്താർ ഭായി രക്ഷപ്പെട്ടപ്പോൾ മകനും വധ ശിക്ഷ; ഷറഫുദ്ദീൻ റേഡിയോ റിപ്പയറിങ് കട നടത്തിയ പഠനത്തിലെ മിടുക്കൻ; അഹമ്മദാബാദിലെ സ്‌ഫോടന ഗൂഢാലോചന വാഗമണ്ണിലും; സിമിക്കാർ ഇന്ത്യൻ മുജാഹിദുകളായി; ആ വിധിയിൽ നിറയുന്നത്

ഷിബിലിയും ഷാദുലിയും ഈരാറ്റുപേട്ടയിലെ ഇരട്ട സഹോദരങ്ങൾ; സത്താർ ഭായി രക്ഷപ്പെട്ടപ്പോൾ മകനും വധ ശിക്ഷ; ഷറഫുദ്ദീൻ റേഡിയോ റിപ്പയറിങ് കട നടത്തിയ പഠനത്തിലെ മിടുക്കൻ; അഹമ്മദാബാദിലെ സ്‌ഫോടന ഗൂഢാലോചന വാഗമണ്ണിലും; സിമിക്കാർ ഇന്ത്യൻ മുജാഹിദുകളായി; ആ വിധിയിൽ നിറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനത്തിലെ ഗൂഢാലോചന നടന്നത് വാഗമണ്ണിൽ 2007 ഡിസംബറിൽ നടന്ന 'സിമി' യോഗത്തിൽ. 2008ലെ സ്‌ഫോടന പരമ്പരയ്ക്കുള്ള ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം പറയുന്നു. 2008 നവംബറിലാണു 2000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 'സിമി' സംഘടന നിരോധിക്കപ്പെട്ടശേഷം പ്രവർത്തകർ 'ഇന്ത്യൻ മുജാഹിദീൻ' എന്ന പേരിൽ വീണ്ടും സംഘടിച്ചു. ഇതാണ് തീവ്രവാദ ആക്രമണമായത്.

56 പേർ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരിൽ 38 പേർക്ക് വധശിക്ഷ. വധശിക്ഷ ലഭിച്ചവരിൽ മൂന്നുപേർ മലയാളികളാണെന്നാണ് ലഭ്യമായ വിവരം. ഷാദുലി, ഷിബിലി, ഷറഫുദീൻ എന്നീ മലയാളികൾക്കാണ് വധശിക്ഷ ലഭിച്ചതെന്നാണ് വിവരം. 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷ ലഭിക്കുന്നത്. വാഗമൺ, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് വധശിക്ഷ ലഭിച്ച മൂന്ന് മലയാളികളും. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ഷാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നീ മലയാളികൾക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു. രാജ്യത്ത് ഇത്രയധികം പേർക്ക് ഒന്നിച്ച് വധശിക്ഷയ്ക്കു വിധിക്കുന്നത് ഇതാദ്യമായാണ്. രാജ്യത്ത് ആദ്യമായാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷയും ജീവപര്യന്തവും ലഭിക്കുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരമായാണു സ്‌ഫോടനങ്ങൾ നടത്തിയത്ു. ഇന്ത്യൻ മുജാഹിദീനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് 2010 ജൂണിൽ കേന്ദ്ര സർക്കാർ നിരോധിച്ചു. സംഘടനയെ നിയന്ത്രിക്കുന്നത് പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയാണെന്നാണ് ആരോപണം. നിലവിൽ ഗുജറാത്ത് ഡിജിപിയായ ആശിഷ് ഭാട്ടിയ നേതൃത്വം നൽകിയ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണു സ്‌ഫോടനപരമ്പരക്കേസ് അന്വേഷിച്ചത്.

2009 ഡിസംബറിൽ വിചാരണ തുടങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരി 8നു കോടതി 49 പേർ കുറ്റക്കാരെന്നു വിധിച്ചു. 7000 പേജിലേറെയുള്ളതാണ് വിധിന്യായം. പ്രതികളിൽ അഹമ്മദാബാദിലെ വട്വയിൽനിന്നുള്ള അയ്യാസ് സയീദ് എന്നയാൾ മാപ്പുസാക്ഷിയായി. കേസിൽ വിട്ടയയ്ക്കപ്പെട്ട 28 പേരിൽ 3 പേർക്കെതിരെ രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ പേരിലുള്ള കേസ് തുടരും.

സ്‌ഫോടനപരമ്പരക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീൻ എന്ന സത്താർ ഭായിയും ഇതേ കേസിൽ പ്രതിയായിരുന്നെങ്കിലും വിട്ടയയ്ക്കപ്പെട്ടു. ഷറഫുദ്ദീൻ ഏറെക്കാലം കൊണ്ടോട്ടിയിൽ റേഡിയോ റിപ്പയറിങ് കട നടത്തിയിരുന്നു. പെരുവള്ളൂരിലും കൊണ്ടോട്ടിയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എസ്എസ്എൽസിക്ക് ഒന്നാം ക്ലാസ് ഉണ്ടായിരുന്നെങ്കിലും തുടർന്നു പഠിച്ചില്ല.

2008 ജൂലൈ 26നായിരുന്നു കേസിനാസ്പദമായ ബോംബ് സ്ഫോടനമുണ്ടായത്. അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ഒരേ സമയം ബോംബ് സ്ഫോടനങ്ങളുണ്ടായി 70 മിനിറ്റുകൾക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീനാണെന്ന് തുടക്കത്തിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് തുടർ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.

കേസിൽ 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ 78 പ്രതികൾക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ യു.എ.പി.എ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തിയിരുന്നു.

രാജ്യത്ത് മുൻപ് ഏറ്റവും കൂടുതൽ പേർക്കു വധശിക്ഷ വിധിക്കപ്പെട്ട അഞ്ചു കേസുകൾ ഇവ:

രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്നു കണ്ട 26 പ്രതികൾക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു (1998 ജനുവരി 28). അപ്പീലിൽ 7 പേരുടെ ശിക്ഷ ജീവപര്യന്തരമാക്കിയ സുപ്രീം കോടതി, മറ്റു 19 പേരെ വിട്ടയച്ചു.

ബിഹാറിലെ ജഹാനാബാദിൽ 1997 ഡിസംബർ ഒന്നിന് 58 ദലിതരെ കൂട്ടക്കൊല ചെയ്ത കേസിലെ 16 പ്രതികൾക്കു ജില്ലാ കോടതി വധശിക്ഷ വിധിച്ചു (2010 ഏപ്രിൽ 7). പട്‌ന ഹൈക്കോടതി 16 പേരെയും വിട്ടയച്ചു.

1993 മുംബൈ സ്ഫോടനപരമ്പരക്കേസിൽ 12 പേർക്കു 2007ൽ ടാഡാ കോടതി വധശിക്ഷ വിധിച്ചു (2007 ജൂലൈ 25). അപ്പീലിൽ ഇതു മൂന്നു പേർക്കായി ചുരുങ്ങി. ഇവരിൽ യാക്കൂബ് മേമന്റെ വധശിക്ഷ 2015ൽ നടപ്പായി.

കർണാടക, ഗോവ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ 2000 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 11 പ്രതികൾക്കു സെഷൻസ് കോടതി വധശിക്ഷ വിധിച്ചു (2008 നവംബർ 29).

2002 ജനുവരി 22നു കൊൽക്കത്തയിലെ അമേരിക്കൻ സെന്റർ ആക്രമിച്ച് അഞ്ചു പൊലീസുകാരെ വധിച്ച കേസിൽ ദുബായ് ആസ്ഥാനമാക്കിയ അധോലോകത്തലവൻ അഫ്താബ് അൻസാരിയടക്കം ഏഴു പ്രതികൾക്കു വധശിക്ഷ (2005 ഏപ്രിൽ 27). ഇതിൽ രണ്ടുപേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP