Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊളംബോ കുട ഉടമ മർസൂക്കിന്റെ 'കൊമ്പ്' ഹൈക്കോടതി ഒടിച്ചു; കേരളം വിട്ടുപോകണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി വേണം; പൊലീസ് സ്റ്റേഷനിൽ ഒപ്പിടണം: ടിവി ന്യൂ ചെയർമാന്റെ തട്ടിപ്പിൽ കുടുങ്ങിയ ഡയറക്ടർമാരും ആശങ്കയിൽ

കൊളംബോ കുട ഉടമ മർസൂക്കിന്റെ 'കൊമ്പ്' ഹൈക്കോടതി ഒടിച്ചു; കേരളം വിട്ടുപോകണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി വേണം; പൊലീസ് സ്റ്റേഷനിൽ ഒപ്പിടണം: ടിവി ന്യൂ ചെയർമാന്റെ തട്ടിപ്പിൽ കുടുങ്ങിയ ഡയറക്ടർമാരും ആശങ്കയിൽ

കൊച്ചി: തട്ടിപ്പു കേസിൽ കേരള ചേംബർ ഓഫ് കൊമേഴ്‌സ് മുൻ ചെയർമാനും വ്യവസായിയുമായ കെ എൻ മർസൂക്കിന്റെ മുൻകൂർ ജാമ്യാപേക്ഷ, കർശന വ്യവസ്ഥകളോടെ അംഗീകരിച്ചു കൊണ്ടാണ് ജാമ്യം നൽകിയത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചിട്ടും കെ.എൻ.മർസൂക്കിനെ അറസ്റ്റ് ചെയ്യാൻ, പൊലീസിന് സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞില്ല.

കേരള ചേംബർ ഓഫ് കൊമേഴ്‌സിന്റെ രണ്ടു കോടി നാൽപത്തഞ്ചു ലക്ഷം രൂപ ഡയറക്ടർ ബോർഡ് അറിയാതെ സ്വകാര്യാവശ്യത്തിനായി ഉപയോഗിച്ചെന്ന കേസിലാണ് മർസൂക്കിന്റെ മുൻകൂർ ജാമ്യാപേക്ഷക്കായി ഹൈക്കോടതിയെ സമീപിച്ചത്. ആഴ്ചകളോളം നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ ആകെ നാലു പ്രതികളാണ്. സംസ്ഥാനം വിട്ടു പോകണമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയുടെ മുൻകൂർ അനുമതി വാങ്ങുക, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കുക, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകുക, പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടുക, സാക്ഷികളെ സ്വാധീനിക്കരുത്, ഓരോരുത്തരം ഓരോ ലക്ഷം രൂപയുടെ ജാമ്യം കൂടാതെ തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യങ്ങൾ എന്നിവയാണ് ഹൈക്കോടതിയുടെ വ്യവസ്ഥകൾ. ഇന്ത്യൻ ശിക്ഷാ നിയമം 406, 420 പ്രകാരമാണ് അഞ്ചു പ്രതികൾക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

കേസിന്റെ ചുരുക്കം ഇങ്ങനെ: കേരള ചേമ്പർ ഓഫ് കൊമേഴ്‌സിലെ ഡയറക്ടർമാരായ പ്രതികളിൽ നാലുപേരും (ഒന്നാം പ്രതി കെ.എൻ. മർസൂക്ക്, കൊളംബോ കുട, ഇ.പി.ജോർജ്, നോവൽറ്റി ടെക്‌സറ്റയിൽസ്, മാത്യൂ കുരുവിത്തടം, കുരുവിത്തടം ഏജൻസീസ്, ബിജു സി ചെറിയാൻ, ചെറിയാൻ ആൻഡ് വർക്കി കൺസ്ട്രക്ഷൻസ് ) അഞ്ചാം പ്രതി എ.ജെ. രാജൻ എന്നിവർ ചേർന്ന് ഡയറക്ടർ ബോർഡിന്റെ അനുമതി ഇല്ലാതെ 2 കോടി നാൽപത്തി അഞ്ചു ലക്ഷത്തി അറുപത്തി എണ്ണായിരത്തി അറുനൂറ് രൂപ സ്വകാര്യആവശ്യത്തിന് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്.

മർസൂക്ക് ചെയർമാനായിരിക്കെ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കുന്ന ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഫണ്ടിൽനിന്നാണ് ഈ തുക വകമാറ്റിയത്. കെ.എൻ.മർസൂക്കും മറ്റു പ്രതികളും ഡയറക്ടർമാരായ സ്വകാര്യ കമ്പനി ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആവശ്യത്തിനായി പണം ചെലവാക്കിയെന്നാണ് കേസ്.

ചേംബർ ഓഫ് കൊമേഴ്‌സിന്റെ മുൻ വൈസ് ചെയർമാൻ ആയ അൻസാരിയാണ് കേസ് ഫയൽ ചെയ്തത്. ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി വി ന്യൂ ചാനൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചാനലാണെന്നു പ്രചരിപ്പിച്ച് വിദേശ മലയാളികളിൽനിന്ന് വ്യാപക പണപ്പിരിവും മർസൂക്ക് നടത്തിയിരുന്നു. 2012 ൽ ചേംബർ ഓഫ് കൊമേഴ്‌സ് ഒരു ചാനൽ തുടങ്ങാൻ ആലോചന നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇതുമായി മുന്നോട്ടുപോയില്ല. ഇതേ തുടർന്നാണ് മർസൂക്കിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചാനൽ എന്നു തെറ്റിദ്ധരിപ്പിച്ച് പ്രമുഖരായ പലരേയും പങ്കാളികളാക്കി ടി വി ന്യൂ ചാനൽ തുടങ്ങിയത്.

ഇയാളുടെ തട്ടിപ്പുകൾ മനസ്സിലാക്കിയ പലരും പിന്നീട് ടി വി ന്യൂവിന്റെ പങ്കാളിത്തത്തിൽനിന്ന് ഒഴിവായി. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചെക്കുകൾ ഒപ്പിടാനുള്ള അവകാശം ചെയർമാനാണ്. ഈ അവകാശം ഉപയോഗിച്ചാണ് മർസൂക്ക് പണം തട്ടിയെടുത്തത്. മാത്രമല്ല മർസൂക്ക് ചെയർമാൻ ആയിരുന്ന കാലയളവിൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്കുകൾ ഒന്നും ഓഡിറ്റ് ചെയ്തിട്ടുമില്ല. ഇതു ചോദ്യം ചെയ്ത ഡയറക്ടർ ബോർഡ് അംഗങ്ങളെ പല തന്ത്രങ്ങൾ ഉപയോഗിച്ച് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കുകയായിരുന്നു പതിവ്. തട്ടിപ്പുകൾ പുറത്താകുമെന്ന് ഭയന്ന് 2014ൽ ചേംബറിന്റെ തെരഞ്ഞെടുപ്പും ഇയാൾ നടത്തിയില്ല. മറൈൻെ്രെഡവിൽ മർസൂക്കിന്റെ നേതൃത്വത്തിൽ കേരളാ ട്രേഡ് സെന്റർ അനുമതിയില്ലാതെ പണിത ഫ്‌ളാറ്റ് നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും മർസൂക്കിനെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

കേരള ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ്ഇൻഡസ്ട്രിയുടെ പേരിൽ ജിം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രേഡ് സെന്ററിന് അനുമതി വാങ്ങിയത്. എന്നാൽ ഇതിൽ പതിമൂന്നാം നിലയിൽ ഫ്‌ളാറ്റ് പണിയാൻ കോർപറേഷൻ അനുമതി ഇല്ലാതിരിക്കെ ഈ നിലയിൽ ഫ്‌ളാറ്റു നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 59 ലക്ഷം രൂപ ബാംഗ്ലൂർ മലയാളിയായ റിട്ടയേഡ് മേജർ പി.എം.മാത്യുസിൽനിന്ന് വാങ്ങിയിരുന്നു.2010 സെപ്റ്റംബറിലാണ് മാത്യൂസിൽനിന്ന് മർസൂക്ക് പണം കൈപ്പറ്റിയത്. ഇത്തരത്തിൽ തട്ടിയെടുത്ത പണവും മർസൂക്കും സംഘവും ടിവി ന്യൂ ചാനലിനായി ഉപയോഗിക്കുകയായിരുന്നുവത്രേ. അനധികൃതമായി പണിത പതിമൂന്നാം നിലപൊളിച്ചുകളയാൻ കോർപ്പറേഷൻ പലതവണ നോട്ടീസ് നൽകിയിട്ടും ഇതു പൊളിക്കാനും ഇതുവരെ തയ്യാറായിട്ടില്ല. ജാമ്യവ്യവസ്ഥകൾ ഏതെങ്കിലും തരത്തിൽ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദ് ചെയ്യുമെന്ന മുൻകൂർ താക്കീതും ജസ്റ്റിസ് എ ഹരിപ്രസാദ് നിഷ്‌കർഷിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP