Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരിയാർ ടൈഗർ റിസർവ്വിൽ രാമകഥയ്ക്ക് എത്തുന്നത് മുരാരി ബാപ്പു; ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപവും ഗസ്റ്റ് ഹൗസും അടക്കം കൈമാറും; പത്ത് ദിവസത്തേക്ക് ഈടാക്കുക പതിനഞ്ച് ലക്ഷം രൂപയെന്ന് സൂചന; പമ്പയുടെ തീരത്ത് ശീതീകരിച്ച താമസ ടെന്റുകളും ഉയരും; ശബരിമല പൂങ്കാവനത്തിൽ കൂറ്റൻ സ്റ്റേജെത്തുമ്പോൾ

പെരിയാർ ടൈഗർ റിസർവ്വിൽ രാമകഥയ്ക്ക് എത്തുന്നത് മുരാരി ബാപ്പു; ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപവും ഗസ്റ്റ് ഹൗസും അടക്കം കൈമാറും; പത്ത് ദിവസത്തേക്ക് ഈടാക്കുക പതിനഞ്ച് ലക്ഷം രൂപയെന്ന് സൂചന; പമ്പയുടെ തീരത്ത് ശീതീകരിച്ച താമസ ടെന്റുകളും ഉയരും; ശബരിമല പൂങ്കാവനത്തിൽ കൂറ്റൻ സ്റ്റേജെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ പമ്പാ മണപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമിക്കുന്നതായി ആരോപണം ശക്തമാകുന്നതിനിടെ മുരാരി ബാപ്പുവെന്ന ആത്മീയ നേതാവിനാണ് രാമകഥ പരിപാടിക്ക് സ്ഥലം കൊടുത്തതെന്ന് സൂചന. പതിനഞ്ച് ലക്ഷം രൂപയ്ക്ക് പത്ത് ദിവസത്തേക്കാണ് കൊടുത്തത്. രാജ്യത്തെ പ്രധാന രാമകഥാ പ്രഭാഷകരിൽ ഒരാളാണ് മുരാരി ബാപ്പു.

കോവിഡിന്റെ പേരിൽ ഭക്തജനങ്ങൾക്ക് കർശന നിയന്തണങ്ങൾ ഏർപ്പെടുത്തി ആചാരനുഷ്ടാനങ്ങൾ നടത്താൻ പമ്പയിൽ വിലക്കേർപ്പെടുത്തിയ ദേവസ്വം ബോർഡ് പമ്പാ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുവാദം നൽകിയത് മറുനാടൻ വാർത്ത നൽകിയിരുന്നു. നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരിപാടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. ശ്രീ നന്ദകീഷോര ബജാരീയ ചാരിറ്റബിൾ ട്രസ്റ്റിനാണ് പരിപാടി നടത്താൻ അനുമതി നൽകിയതെന്ന് ദേവസ്വം ബോർഡിന്റെ ഉത്തരവിൽ വ്യക്തമാണ്. എന്നാൽ ഈ ട്രസ്റ്റിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഒരിടത്തും ലഭ്യമല്ല. ഇതിനിടെയാണ് മുരാരി ബാപ്പു എന്ന രാമകഥാ ആചാര്യനാണ് പമ്പയിൽ പരിപാടി അവതരിപ്പിക്കുന്നതെന്ന സൂചന മറുനാടന് ലഭിക്കുന്നത്.

ദേവസ്വം ബോർഡിന് പമ്പയിലുള്ള എല്ലാ സംവിധാനവും മുരാരി ബാപ്പുവിന്റെ പരിപാടിക്കായി വിട്ടു നൽകും. ശബരിമല ഭക്തർക്കായുള്ള അന്നദാന മണ്ഡപവും കൊടുക്കും. പമ്പയിലെ ദേവസ്വം ബോർഡിന്റെ താമസ സ്വകര്യങ്ങളും അവർക്ക് ഉപയോഗിക്കാം. ഇതിനെല്ലാം കൂടിയാണ് പതിനഞ്ച് ലക്ഷം രൂപ ദേവസ്വം ബോർഡിന് നൽകുക. ഇതിൽ മൂന്ന് ലക്ഷം രൂപ അഡ്വാൻസായി നൽകിയിട്ടുണ്ട്. പമ്പയുടെ തീരത്ത് പരിപാടിക്ക് എത്തുന്നവർക്കെല്ലാം താൽകാലി താമസ സൗകര്യവും ഒരുക്കും. ഇതിനുള്ള ടെന്റുകൾ പണിയുന്നുണ്ട്. ശീതീകരിച്ച ടെന്റുകളിലാകും പരിപാടിക്ക് എത്തുന്നവർക്ക് താമസമെന്നാണ് സൂചന. രാമകഥയ്ക്ക് കൂറ്റൻ സ്റ്റേജും സജ്ജമാക്കും.

ഇതെല്ലാം പമ്പാ നദിക്കരയിലാണെന്നതാണ് വസ്തുത. നല്ലൊരു മഴ പെയ്താൽ പോലും പമ്പാ തീരത്ത് ജലനിരപ്പ് ഉയരും. വന്യ ജീവികളുടെ ശല്യവും പമ്പയുടെ പരിസരത്തുണ്ടാകും. ഇതെല്ലാം വെല്ലുവളിയായി മാറും. ഇതിനൊപ്പമാണ് സുരക്ഷാ പ്രശ്‌നങ്ങൾ. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പൊതുപരിപാടികൾക്ക് കേരളത്തിൽ നിലവിൽ വിലക്കുണ്ട്. ഇതിനിടെയാണ് പമ്പയിൽ വലിയ ആൾക്കൂട്ട ഒത്തുചേരലിന് അവസരമൊരുങ്ങുന്നത്. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണ് പമ്പയും നദിയുമെല്ലാം. ഇവിടെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടാല്ലാത്ത പരിപാടികളൊന്നും ഇതുവരെ ആരും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൂങ്കാവനത്തിലെ സ്വകാര്യ സംഘടനയുടെ പരിപാടി വിവാദമാകുന്നത്.

പമ്പയിൽ ദേവസ്വം ബോർഡിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി 19 മുതൽ 27 വരെ രാമ കഥാ മേള എന്ന പേരിൽ പണം വാങ്ങി കാർണിവൽ നടത്താൻ സ്വകാര്യ ട്രസ്റ്റിന് അനുവാദം നൽകിയ ബോർഡ് സെക്രട്ടറിയുടെ 31-12-2021 ലെ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ പരിപാടി നടന്നാൽ ഭാവിയിലും മറ്റ് സംഘടനകൾ ഇത്തരം മേളകൾക്കായി ദേവസ്വം ബോർഡിനെ സമീപിക്കും. അപ്പോൾ അതു നൽകേണ്ട കീഴ് വഴക്കവുമുണ്ടാകും. ശ്രീധർമ്മ ശാസ്താവിന്റെ പൂങ്കാവനത്തിനുള്ളിൽ ഇത്തരം മേളകൾ നടത്തുന്നത് വിശ്വാസത്തെ ഹനിക്കുമെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്.

ഡിസംബർ 31നാണ് ദേവസ്വം ബോർഡ് സെക്രട്ടറി മേളയ്ക്ക് അനുമതി നൽകുന്നത്. ദേവസം കമ്മീഷണറുടെ അറിവോടെയാണെന്ന സൂചനയും ആ ഉത്തരവിലുണ്ട്. വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി പരിപാടി നടത്തണമെന്നാണ് നിർദ്ദേശം. ഇതിന് പ്രത്യേക ഉടമ്പടി ശ്രീ നന്ദകിഷോര ബജാരിയ ചാരിറ്റബിൾ ട്രസ്റ്റുമായി ഉണ്ടാക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. ദേവസം ബോർഡിലെ വിജിലൻസ് എസ് പിയുടെ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും ഈ ഉത്തരവിൽ പറയുന്നുണ്ട്.

ഈ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ പമ്പയിൽ ശുചീകരണവും തുടങ്ങി. കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം ശബരിമലയിൽ തീർത്ഥാടകരെ അനുവദിക്കുമോ എന്ന് പോലും വ്യക്തമല്ല. ഇതിനിടെയാണ് പമ്പയിലെ മണൽപരപ്പിൽ സ്വകാര്യ സംഘടനയുടെ പരിപാടി വരുന്നത്. അയ്യപ്പ പൂങ്കാവനത്തിൽ ഭാവിയിൽ ഇത്തരം പരിപാടികൾ നടത്തി കച്ചവട കേന്ദ്രമാക്കാനുള്ള ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്ന് വിഎച്ച് പി ആരോപിക്കുന്നു.

കോവിഡായതിനാൽ ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്ക് പമ്പയിൽ വിലക്കേർപ്പെടുത്തിയ ബോർഡും ഗവൺമെന്റും ഇത്തരം സ്വകാര്യ ചടങ്ങുകൾക്ക് അനുവാദം നൽകിയതിന്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ശേഷം കോവിഡിന്റെ അതി തീവ്ര മൂന്നാം ഘട്ടത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഈ സ്വകാര്യപരിപാടി സംശയാസ്പദമാണ്. ഇക്കാര്യങ്ങളിൽ ദേവസ്വംബോർഡ് വിജിലൻസ് അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണം എന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പമ്പയുടെ തീരത്ത് ഇത്തരമൊരു പരിപാടി നടത്തുന്നതിന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടോ എന്നും വ്യക്തമല്ല. അതീവ സുരക്ഷാ മേഖലയാണ് പമ്പ. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം പോലും ഈ മേഖലയിലുണ്ട്. ഇവിടെയാണ് നട തുറന്നിരിക്കുമ്പോൾ സ്വകാര്യ സംഘടനയ്ക്ക് പരിപാടി നടത്താൻ ദേവസ്വം ബോർഡ് സ്വമേധയാ അനുമതി നൽകുന്നത്. നിലയ്ക്കൽ കഴിഞ്ഞാൽ അങ്ങോട്ട് പ്രവേശിപ്പിക്കുന്ന ഓരോരുത്തരേയും പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കാറുണ്ട്. തീവ്രവാദ സംഘടനകളുടെ ഹിറ്റ് ലിസ്റ്റിലും ശബരിമലയുണ്ട്.

അതുകൊണ്ട് തന്നെ ശബരിമല നട അടച്ചിരിക്കുന്ന കാലത്ത് പോലും അങ്ങോട്ട് കടക്കുന്ന ഓരോരുത്തരും പൊലീസ് നിരീക്ഷണത്തിലാണ്. അത്തരമൊരു മേഖലയിലാണ് രാമകഥ നടത്താൻ അനുവാദം നൽകുന്നത്. പമ്പയുടെ ചുറ്റുവട്ടത്തൊന്നും ആരും താമസമില്ല. അതുകൊണ്ട് തന്നെ പുറത്തു നിന്ന് എത്തുന്നവർ ആകണം ഇതിൽ പങ്കെടുക്കേണ്ടത്. ഇത് വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നതാണ് വസ്തുത. നാട്ടിൽ രാമകഥ നടത്താൻ നിരവധി വേദികളുള്ളപ്പോൾ എന്തിനാണ് പെരിയാർ ടൈഗർ റിസർവ്വിൽ ഇത് നടത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP