Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വപ്നയുമായി മൂന്ന് വർഷത്തെ അടുത്ത ബന്ധം; ബാഗേജ് കസ്റ്റംസ് പിടിച്ചപ്പോൾ സ്വപ്ന തന്നോട് സഹായം തേടി; ബാഗേജിൽ സ്വർണമുണ്ടായിരുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല; സ്വർണകടത്തിലെ കിങ്പിൻ താനാണെന്ന് വരുത്താൻ ഇഡി ശ്രമിച്ചു; 'അശ്വാത്മാവ് വെറും ഒരു ആന'യെന്ന് പറയുന്ന ശിവശങ്കറിന്റെ പുസ്തകം ആരെയൊക്കെ വെള്ളപൂശും?

സ്വപ്നയുമായി മൂന്ന് വർഷത്തെ അടുത്ത ബന്ധം; ബാഗേജ് കസ്റ്റംസ് പിടിച്ചപ്പോൾ സ്വപ്ന തന്നോട് സഹായം തേടി; ബാഗേജിൽ സ്വർണമുണ്ടായിരുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല;  സ്വർണകടത്തിലെ കിങ്പിൻ താനാണെന്ന് വരുത്താൻ ഇഡി ശ്രമിച്ചു;  'അശ്വാത്മാവ് വെറും ഒരു ആന'യെന്ന് പറയുന്ന ശിവശങ്കറിന്റെ പുസ്തകം ആരെയൊക്കെ വെള്ളപൂശും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവശങ്കറിന്റെ പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെന്ന് സൂചന. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ അശ്വാത്മാവ് വെറും ഒരു ആന രചിച്ചിരിക്കുന്നത്. സ്വപ്‌നയുടെ നിയമം കൺസൾട്ടൻസി ഏജൻസി വഴിയായിരുന്നെന്നും താൻ അത് അറിഞ്ഞിരുന്നില്ലെന്നും പുസ്തകത്തിൽ ശിവശങ്കർ വെളിപ്പെടുത്തുന്നു.

ഇഡിയേയും പുസ്തകത്തിൽ ശിവശങ്കർ വിമർശിക്കുന്നു. സ്വർണകടത്ത് കേസിലെ കിങ്പിൻ താനാണെന്ന് വരുത്താൻ പ്രചരണമുണ്ടായി. കോടതിയിലും തനിയ്‌ക്കെതിരെ നുണപറഞ്ഞു. മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാനും ഇഡി ശ്രമിച്ചു. അത് ചോദ്യം ചെയ്യലിൽ വ്യക്തമായതായും ശിവശങ്കർ പറയുന്നു. അന്വേഷണസംഘങ്ങൾക്കുമേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു.

സ്വർണക്കടത്ത് സംഘങ്ങളുമായുള്ള സ്വപ്‌നയുടെ പങ്ക് പുറത്തായപ്പോൾ താൻ ഞെട്ടി. സ്വപ്‌നയുമായി മൂന്ന് വർഷത്തെ അടുത്ത പരിചയമുണ്ട്. ബാഗേജ് കസ്റ്റംസ് പിടിച്ചപ്പോൾ സ്വപ്‌ന സഹായം തേടി. എന്നാൽ ബാഗേജിൽ സ്വർണമുണ്ടെന്ന കാര്യം സ്വർണം സ്വപ്‌ന തന്നോട് പറഞ്ഞിരുന്നില്ല. സോളിസിറ്റർ ജനറൽ കോടതിൽ തനിയ്‌ക്കെതിരെ കള്ളം പറഞ്ഞതായും ശിവശങ്കർ പറഞ്ഞു.

അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാൽ വേട്ടയാടപ്പട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥയാണ് അശ്വത്ഥാമാവ് വെറുമൊരു ആന. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെടുത്തി, പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിലടക്കപ്പെട്ട എം. ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരുക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നതെന്ന് പുസ്തക പ്രസാധകരായ ഡിസി വിശദീകരിക്കുന്നു.

ദ്രോണരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ആ ആചാര്യൻ വീഴ്‌ത്താൻ മകന്റെ ജീവൻ പോയ കാര്യം പറയുക മാത്രമേ രക്ഷയുള്ളൂവെന്ന് പാണ്ഡവർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ടു. അതിന് ശേഷം അതിനെ കൊന്നു. സത്യം മാത്രം പറയുന്ന ധർമ്മ പൂത്രർ അശ്വത്ഥമാവ് കൊല്ലപ്പെട്ടുവെന്ന് ദ്രോണരോട് പറഞ്ഞു. അതിൽ ആനയെന്ന് പറഞ്ഞത് മാത്രം പതുക്കെയാക്കി. വേദനയിൽ ദ്രോണർ തളർന്നിരുന്നു. പിന്നാലെ ദ്രോണരുടെ ജീവനെടുത്തു. ഈ കഥയെയാണ് ശിവശങ്കർ തന്റെ ആത്മകഥാപരമായ പുസ്തകത്തിന്റെ പേരിലൂടെ മലയാളികളെ ഓർമ്മപ്പെടുത്തുന്നത്.

അശ്വത്ഥാമാവ് എന്ന പേരിലെ ആനയായിരുന്നു സ്വർണ്ണ കടത്തിൽ താനെന്ന് പറയുകയാണ് ശിവശങ്കർ. അതായത് മറ്റാരേയോ വീഴ്‌ത്താനുള്ള എളുപ്പമാർഗ്ഗം. മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താനുള്ള ഗൂഡനീക്കമാകും നടത്തിയതെന്ന് പറയാതെ പറയുകയാണ് പുസ്തകത്തിന്റെ പേരിലൂടെ ശിവശങ്കർ.

2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കർ ജയിൽ മോചിതനായത്. കൃത്യം ഒരു വർഷം കഴിയുമ്പോൾ അനുഭവ കഥയും എത്തുന്നു. അറസ്റ്റിൽ തുടങ്ങി മോചനം വരെ നീളുന്ന സംഭവങ്ങളാണ് അനുഭവകഥയിലുള്ളത്. ഈ അനുഭവ കഥ എഴുതാൻ ശിവശങ്കർ സർക്കാരിൽ നിന്ന് അനുമതി വാങ്ങിയോ എന്ന ചർച്ചയും ഉയരും. എന്നാൽ ഔദ്യോഗിക രഹസ്യങ്ങൾ ഒന്നും പറയാത്ത തരത്തിലെ ജയിൽ കഥയ്ക്ക് സർക്കാരിന്റെ അനുമതി വേണ്ടെന്ന് പറയുന്നവരുമുണ്ട്. എന്നാൽ അനുമതി ശിവശങ്കറിന് കിട്ടിയിട്ടുണ്ടെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.

ജയിൽ അനുഭവമടക്കം വിവരിച്ച് എം ശിവശങ്കറിന്റെ പിറന്നാൾദിന കുറിപ്പ് വൈറലായിരുന്നു. 59 വയസ് തികഞ്ഞ അന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്‌ബുക്കിൽ അനുഭവങ്ങൾ വിവരിച്ചത്. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കർ ഒന്നരവർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി.

സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിൽലിൽ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സർവ്വീസ് കാലാവധി.

176 പേജുകളുള്ള പുസ്തകത്തിന്റെ വില 210 ആണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സ്വപ്‌നക്കടത്തുകേസിലെ ശിവശങ്കറിന്റെ അനുഭവങ്ങൾ പുസ്തകമാകുമ്പോൾ മലയാളി വായനക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രസാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP